Monday, February 27, 2012

ജി.ഐ.എസും അനിമേഷനും പാഠ്യവിഷയങ്ങള്‍; പത്താംക്ലാസ് ഐ.ടി. പുസ്തകം തയ്യാറായി

   28 Feb 2012
തിരുവനന്തപുരം: സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് ഭൂപടങ്ങള്‍ തയ്യാറാക്കാനും സ്വന്തമായി അനിമേഷന്‍ ഫിലിമുകള്‍ നിര്‍മിക്കാനും പത്താം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നു.
  •  വെബ്‌സൈറ്റ് നിര്‍മാണം, 
  • കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്, 
  • ഗ്രാഫിക് ഡിസൈന്‍, 
  • ഡാറ്റാബേസ് തയ്യാറാക്കല്‍ തുടങ്ങി ഐ.ടി. മേഖലയുടെ ആഴമേറിയ തലങ്ങളിലേക്ക് കുട്ടികളെ കൈപിടിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വ്യത്യസ്തമായ രൂപകല്പനയോടെയാണ് പത്താംക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിന് ഐ.ടി. Oസ്‌കൂള്‍ അന്തിമ രൂപം നല്‍കിയിരിക്കുന്നത്.

എട്ടും ഒമ്പതും ക്ലാസുകളിലെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ ചുവടുപിടിച്ചാണ് പത്തിലെ പുസ്തകവും തയ്യാറാക്കിയത്. ലോഗോ നിര്‍മാണം, ഡേറ്റാബേസ് മാനേജ്‌മെന്റ് എന്നിവ പാഠഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ജി.ഐ.എസ്. ഉപയോഗപ്പെടുത്തി പ്രാദേശിക തലത്തിലുള്ള വികസനാസൂത്രണങ്ങള്‍ക്ക് ഡിജിറ്റല്‍ ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ കുട്ടികളെ പ്രാപ്തമാക്കുന്ന പാഠഭാഗവുമുണ്ട്. എസ്.കെ. പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ നിന്നുള്ള ഉദ്ധരണിക്കുശേഷം വിക്കിമാപ്പില്‍ തന്റെ സ്‌കൂള്‍ രേഖപ്പെടുത്താന്‍ കുട്ടിക്ക് കഴിയും. തുടര്‍ന്ന് ചുറ്റുപാടിലെ റോഡും തോടുമെല്ലാം ഭൂപടത്തില്‍ അടയാളപ്പെടുത്താം.


സ്‌കൂളിലേക്കുള്ള വഴി വീതി കൂട്ടിയാല്‍ എത്ര കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കണമെന്നുവരെ കണ്ടെത്താന്‍ കുട്ടികള്‍ക്ക് ഇതിലൂടെ കഴിയും. സങ്കീര്‍ണമായ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തെ ക്യുജിസ് എന്ന സ്വതന്ത്ര സോഫ്റ്റ് വേറിലൂടെ ലളിതമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.


വരകള്‍ക്ക് ജീവന്‍ പകരാം എന്ന അധ്യായത്തിലൂടെ ദ്വിമാന അനിമേഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ പഠിപ്പിക്കുന്നു. സോഫ്റ്റ് വേര്‍ ഉപയോഗിച്ച് ചിത്രം വരയ്ക്കാനും ശബ്ദ-ചലച്ചിത്ര ഫയലുകളെ എഡിറ്റ് ചെയ്ത് ഹ്രസ്വ സിനിമകള്‍ നിര്‍മിക്കാനും സഹായിക്കുന്ന ഭാഗവും പാഠപുസ്തകത്തിലുണ്ട്. കൂടാതെ എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ്, സീനുകള്‍ യോജിപ്പിക്കല്‍ തുടങ്ങി ചലച്ചിത്ര നിര്‍മാണത്തിന്റെ വ്യത്യസ്ത മേഖലകള്‍ പുസ്തകം പരിചയപ്പെടുത്തുന്നുമുണ്ട്.


കമ്പ്യൂട്ടറിന്റെ ഐ.പി. വിലാസം കണ്ടെത്തല്‍, ഫയലുകളും മറ്റും പങ്കുവെയ്ക്കല്‍ തുടങ്ങി ശൃംഖലാ പ്രവര്‍ത്തനങ്ങളും പത്താംക്ലാസില്‍ പഠിക്കണം. വെബ്‌പേജുകള്‍ തയ്യാറാക്കാനും കഴിയും. നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള വിശദമായ പഠനമുള്ള സ്റ്റെല്ലേറിയം സോഫ്റ്റ് വേര്‍ വിശദമായി പഠിപ്പിക്കുന്നുണ്ട്. ഭൂഗോളത്തിന്റെ ഏത് പ്രദേശത്തുമുള്ള ആകാശദൃശ്യങ്ങള്‍ ഈ സോഫ്റ്റ് വേറിലൂടെ കാണാം.


മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായി തയ്യാറാക്കിയ പാഠപുസ്തകം മെയില്‍ വിതരണത്തിനെത്തും. തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഐ.ടി. @ സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു


സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഗുണനിലവാരം അളക്കാന്‍ പരീക്ഷ
മലപ്പുറം: ദേശീയ പാഠ്യപദ്ധതി നടപ്പാക്കിയശേഷം ഹൈസ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ പഠന, ബൗദ്ധിക ഗുണനിലവാരം പരിശോധിക്കാന്‍ പരീക്ഷ നടത്തുന്നു. സംസ്ഥാനത്തെ എട്ടുജില്ലകളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ. തിരഞ്ഞെടുക്കപ്പെട്ട 250 സ്‌കൂളുകളിലാണിത് നടക്കുക. ദേശീയ ഗുണനിലവാര സര്‍വേ (എന്‍.എ.എസ്) എന്നാണ് പരീക്ഷയുടെ പേര്. ഓരോ സ്‌കൂളിലെയും എട്ടാംക്ലാസ്സിലെ 40 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

മാതൃഭാഷ, ഗണിതം, സാമൂഹികശാസ്ത്രം, സയന്‍സ് എന്നീ വിഷയങ്ങളാണ് ഉള്ളത്. മലപ്പുറം ജില്ലയില്‍ 59 സ്‌കൂളുകളില്‍ നടത്തുന്ന പരീക്ഷ തിങ്കളാഴ്ച തുടങ്ങി. മാര്‍ച്ച് രണ്ടിന് അവസാനിക്കും. വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷ നടക്കുന്ന മറ്റുജില്ലകള്‍. സംസ്ഥാനതലത്തില്‍ എസ്.സി.ആര്‍.ടിയും ജില്ലാതലത്തില്‍ ഡയറ്റും ആണ് പരീക്ഷാച്ചുമതലക്കാര്‍.


ദേശീയതലത്തില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമാണീ ഗുണനിലവാര സര്‍വേ. ഇതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ മാര്‍ഗരേഖയും ചോദ്യാവലിയും അനുസരിച്ചാണ് പരീക്ഷ.2005ല്‍ ദേശീയ പാഠ്യപദ്ധതി രാജ്യത്ത് നടപ്പാക്കിയശേഷം സ്‌കൂളുകളില്‍ സര്‍വശിക്ഷാ അഭിയാന്‍ തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ, വിദ്യാലയ വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. 2007ലാണ് കേരളത്തില്‍ ദേശീയ പാഠ്യപദ്ധതി നടപ്പാക്കിയത്. ഇതിനുശേഷം ഹൈസ്‌കൂളുകളില്‍ നടത്തുന്ന ആദ്യത്തെ ഗുണനിലവാര പരീക്ഷയാണ് ഇപ്പോഴത്തേത്.

Wednesday, February 8, 2012

മുഴുവന്‍ അധ്യാപകര്‍ക്കും 50 ദിവസത്തെ പരിശീലനം

 08 Feb 2012

തിരുവനന്തപുരം: വ്യക്തിത്വ വികസനമടക്കം വിവിധ വിഷയങ്ങളിലായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ക്കും 50 ദിവസത്തെ വീതം പരിശീലനം നല്‍കുന്നു. നാല് വര്‍ഷംകൊണ്ടായിരിക്കും മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കി കഴിയുക. ആദ്യ ഘട്ടമായി 10, രണ്ടാം ഘട്ടത്തില്‍ 30, മൂന്നാംഘട്ടമായി 10 ദിവസവുമാണ് പരിശീലനം. അധ്യാപക പാക്കേജിന്റെ ഭാഗമായാണ് ഇത്രയും ബൃഹത്തായ പരിശീലന പരിപാടി അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ രൂപം നല്‍കി. മുമ്പ് ആകെ പത്തു ദിവസത്തെ പരിശീലനം മാത്രം നല്‍കിയിരുന്നിടത്താണ് 50 ദിവസത്തെ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുക.
ഒരു വര്‍ഷം 45000 അധ്യാപകര്‍ക്ക് വീതമാണ് പരിശീലനം നല്‍കുക. കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന അധ്യാപകര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ അവര്‍ വീണ്ടും സര്‍വീസില്‍ തിരിച്ചെത്തും. സ്‌കൂളുകളില്‍ നിന്ന് മറ്റധ്യാപകര്‍ പരിശീലനത്തിനെത്തുമ്പോള്‍ ആ ഒഴിവുകളിലേക്ക് ആദ്യം പരിശീലനം ലഭിച്ച സംരക്ഷിത അധ്യാപകരായിരിക്കും പോവുക. തുടര്‍ന്ന് അടുത്ത സ്‌കൂളിലെ അധ്യാപകര്‍ പരിശീലനത്തിന് പോകുമ്പോള്‍ അവര്‍ അവിടെയെത്തും. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. നാല് വര്‍ഷം കൊണ്ടേ പരിശീലന പരിപാടി അവസാനിക്കൂ.
ആദ്യത്തെ പത്തു ദിവസം വ്യക്തിത്വ വികസന വിഷയങ്ങളിലാണ് പരിശീലനം. നേതൃശേഷി, മൂല്യ വര്‍ധിത വിദ്യാഭ്യാസം, ആത്മവിശ്വാസവും ആത്മാഭിമാനവും, ധാര്‍മികതയും ഉപചാര മര്യാദകളും, ആശയ വിനിമയം, പ്രതിസന്ധികള്‍ തരണം ചെയ്യല്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ അതത് വിഷയങ്ങളിലുള്ള പരിശീലനമാണ്. മൂന്നാംഘട്ടത്തില്‍ ഐ.ടി മേഖലയെക്കുറിച്ചുള്ള പരിശീലനവും നല്‍കും.
ഡയറ്റ്, ബി.എഡ് കോളേജ്, ടി.ടി.ഐ അധ്യാപകര്‍, ഈ രംഗത്തെ പ്രഗത്ഭരായ വിരമിച്ച അധ്യാപകര്‍ എന്നിവരും പ്രൊഫഷണല്‍ ട്രെയിനേഴ്‌സുമായിരിക്കും ക്ലാസെടുക്കുക. വിവിധ ജില്ലകളിലായി 241 പരിശീലന കേന്ദ്രങ്ങളുണ്ടാകും. അവധിക്കാലത്ത് വരുന്ന പരിശീലന ദിവസങ്ങള്‍ക്കു പകരമായി മറ്റ് ദിവസം അവധി നല്‍കും. പരിശീലനത്തിന് പ്രത്യേക ബത്ത നല്‍കില്ല. എന്നാല്‍ ടി.എ നല്‍കും.

mathrubhumi

Friday, February 3, 2012

ഇത് കൂട്ടുകാരുടെ സ്‌നേഹത്തണല്‍


04 Feb 2012


കോഴിക്കോട്: കണ്ണീരണിഞ്ഞ് ആ അമ്മ മുഖ്യമന്ത്രിക്കുമുന്നില്‍ തൊഴുകൈയോടെ നിന്നു. ആ മുഹൂര്‍ത്തത്തിന് സാക്ഷിയായി മനസ്സുനിറഞ്ഞ് ഒരു നാടുമുഴുവനും. അമ്മയുടെ മകള്‍ റീനയ്ക്ക് അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സഹപാഠികള്‍ ഉണ്ടാക്കിക്കൊടുത്ത വീടിന്റെ താക്കോല്‍നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെത്തിയപ്പോഴായിരുന്നു വികാരനിര്‍ഭരമായ ഈ രംഗം.

സ്‌കൂള്‍മുറ്റത്ത് കാല്‍കുത്തിയപ്പോള്‍ത്തന്നെ നിവേദനങ്ങളുമായി ആളുകള്‍ മുഖ്യമന്ത്രിയെ പൊതിഞ്ഞു. ആ സങ്കടക്കടലാസുകള്‍ മുഴുവന്‍ കൈയിലൊതുക്കിപ്പിടിച്ച് മുഖ്യമന്ത്രി ആ അമ്മയെ സാന്ത്വനിപ്പിച്ചു. അമ്മയ്ക്കിരുവശത്തുമായി റീനയും കുഞ്ഞനുജത്തിയും. സുരക്ഷിതമായി തലചായ്ക്കാനിടമില്ലാതെ പകച്ചുപോയൊരു കുടുംബത്തിന് തണലുണ്ടാക്കിക്കൊടുക്കാനുള്ള സുമനസ്സുകളുടെ തീരുമാനം പൂവണിയുന്ന മുഹൂര്‍ത്തത്തിന് സാക്ഷികളാവാന്‍ സ്‌കൂള്‍മുറ്റം നിറഞ്ഞ് കുട്ടികളും നാട്ടുകാരും.


വേളൂര്‍ നമ്പുക്കുടിയില്‍ ദേവിയെയും മക്കളായ റീനയെയും ബീനയെയും അനാഥരാക്കി കുടുംബനാഥന്‍ അരിയന്‍ മരിച്ചത് 2009-ലാണ്. മീന്‍പിടിക്കുന്നതിനിടെ പുഴയില്‍വീണായിരുന്നു മരണം. അന്ന് റീന അത്തോളി ഗവ. വി.എച്ച്.എസ്.എസില്‍ വിദ്യാര്‍ഥിനിയായിരുന്നു. മരണത്തില്‍ അനുശോചിക്കാന്‍ റീനയുടെ വീട്ടില്‍ വന്ന സഹപാഠികളും അധ്യാപകരും ഒരു തീരുമാനമെടുത്തു-അവര്‍ക്ക് സുരക്ഷിതരായി കഴിയാന്‍ ഒരുവീടുണ്ടാക്കിക്കൊടുക്കണം.


സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് 'സഹപാഠിക്കൊരു ഭവനം ' എന്ന ഈ പദ്ധതി സാക്ഷാത്കരിക്കുന്നതിന് പ്രവര്‍ത്തിച്ചത്. അന്നത്തെ അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. രാജന്‍ ചെയര്‍മാനും സ്‌കൂളിലെ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എം. ലീന കണ്‍വീനറുമായി 'റീന കുടുംബസഹായക്കമ്മിറ്റി' യുണ്ടാക്കി. പത്രങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും റീനയുടെയും കുടുംബത്തിന്റെയും കഥ അറിഞ്ഞ ഒട്ടേറെപ്പേര്‍ സഹായവുമായെത്തി. അങ്ങനെ ആറുലക്ഷം രൂപ സമാഹരിച്ചു. ഇ. എം.എസ്. ഭവനപദ്ധതി മുഖേനെ ഒരു ലക്ഷം രൂപ അത്തോളി ഗ്രാമപ്പഞ്ചായത്തും അനുവദിച്ചു. എന്‍.എസ്.എസ്. വിദ്യാര്‍ഥികളും നാട്ടുകാരും വീടുപണിയുടെ ഓരോ ഘട്ടത്തിലും ഒരുമിച്ചു പ്രവര്‍ത്തിച്ചതോടെ ആ സ്വപ്നം യാഥാര്‍ഥ്യമായി.


വീടുണ്ടായെങ്കിലും റീനയുടെ ജീവിതവഴിയില്‍ പ്രതിസന്ധികള്‍ ഇനിയുമുണ്ട്. എട്ടാംക്ലാസ്സില്‍ പഠിക്കുന്ന അനിയത്തിക്കും സുഖമില്ലാത്ത അമ്മയ്ക്കും ആശ്രയം റീന മാത്രമാണ്. സ്ഥിരംജോലിയെന്നതാണ് അവളുടെ സ്വപ്നം. അത് യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് ഇനിയുള്ള പ്രതീക്ഷ. പുതിയ വീട്ടിലേക്ക് ടി.വി. അനുവദിച്ചുകൊണ്ട്, കുട്ടികളുടെയും നാടിന്റെയും നന്മയില്‍ മുഖ്യമന്ത്രിയും പങ്കുചേര്‍ന്നു.


സമൂഹത്തിന് വഴികാണിക്കുന്ന കര്‍മമാണ് അത്തോളി സ്‌കൂളിലെ കുട്ടികളുടേതെന്ന് വീടിന്റെ താക്കോല്‍ കൈമാറി മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരെക്കുറിച്ച് കരുതലുള്ള തലമുറ വളര്‍ന്നുവരുന്നത് ശുഭസൂചനയാണെന്നും ഇത്തരം മാതൃകകളാണ് നാടിനുവേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തില്‍ അധ്യക്ഷയായി. മികച്ച പ്രവര്‍ത്തനത്തിനുള്ള എന്‍.എസ്.എസ്. അവാര്‍ഡ് നേടിയ എം. ലീനയെ ചടങ്ങില്‍ ആദരിച്ചു. എം.കെ. രാഘവന്‍ എം.പി. മുഖ്യാതിഥിയായിരുന്നു.  അത്തോളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ പാലോത്ത് സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. (mathrubhumi )

സ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യത ബിരുദമാക്കണം: പിജിടിഎ
പെരുമ്പാവൂര്‍: സ്‌കൂള്‍ അധ്യാപകരുടെ കുറഞ്ഞ അടിസ്ഥാന യോഗ്യത ബിരുദമാക്കി നിജപ്പെടുത്തണമെന്ന് പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍(പി.ജി.ടി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഇതിനായി നിലവിലുള്ള ടി.ടി.സി. കോഴ്‌സ് ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് മൂന്ന് കൊല്ലത്തെ ബാച്ചിലര്‍ ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ ആക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Wednesday, February 1, 2012

രണ്ടാം ഡിവിഷനില്‍ തീരുമാനമായില്ല; അധ്യാപക പാക്കേജ് അനിശ്ചിതത്വത്തില്‍


 02 Feb 2012

* യു.ഐ.ഡിയും ഫിക്‌സേഷനും തുടങ്ങിയില്ല
* ഇക്കൊല്ലം നടപ്പാകുമോയെന്ന് സംശയം
തിരുവനന്തപുരം: തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനാല്‍ ഏറെ കൊട്ടിഗ്‌ഘോഷിച്ച അധ്യാപക പാക്കേജ് നടപ്പാകുന്ന കാര്യം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. സ്‌കൂള്‍ തലത്തില്‍ അധ്യാപകരുടെ സ്റ്റാഫ് ഫിക്‌സേഷന്‍ നടക്കാത്തതാണ് പാക്കേജ് യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം. കുട്ടികളുടെ എണ്ണവും മറ്റും കൃത്യതപ്പെടുത്തുന്നതിനുള്ള യുണീക്ക് ഐഡന്റിഫിക്കേഷന്‍ പൂര്‍ത്തിയായാലേ സ്റ്റാഫ് ഫിക്‌സേഷന്‍ നടത്താന്‍ കഴിയൂ. 10-ാം ക്ലാസ് ഒഴികെയുള്ളയിടത്ത് യു.ഐ.ഡി നടപടികള്‍ ആരംഭിച്ചിട്ടുപോലുമില്ലാത്തതിനാല്‍ ഫിക്‌സേഷനും അതേത്തുടര്‍ന്ന് പാക്കേജിന്റെ ഭാഗമായി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുന്നവരുടെപട്ടിക തയ്യാറാക്കലും ഇക്കൊല്ലം നടപ്പാകാന്‍ സാധ്യത കുറവാണ്. ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും എസ്.എസ്.എ ഫണ്ട് നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ ഈ തീരുമാനം നടപ്പാകുന്ന കാര്യവും അനിശ്ചിതത്വത്തിലായി.

അധ്യാപക-വിദ്യാര്‍ഥി അനുപാതം എല്‍.പിയില്‍ 1:30 ഉം യു.പിയില്‍ 1:35 ഉം ആയി കുറച്ചതാണ് അധ്യാപക പാക്കേജിലൂടെ കൂടുതല്‍ അധ്യാപകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ വഴിയൊരുക്കിയത്. എന്നാല്‍ രണ്ടാമത്തെ ഡിവിഷന് എത്ര കുട്ടികള്‍ വേണമെന്ന കാര്യത്തില്‍ പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായിട്ടില്ല. മുമ്പ് അനുപാതം 1:45 ആയിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉള്ളയിടത്താണ് രണ്ടാമത്തെ ഡിവിഷന്‍ അനുവദിച്ചിരുന്നത്. അതനുസരിച്ച് രണ്ടാമത്തെ ഡിവിഷനുള്ള പരിധി 40 കുട്ടികള്‍ ആകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.


രണ്ടാമത്തെ ഡിവിഷന്‍ എത്രാമത്തെ കുട്ടിമുതലാണ് ആരംഭിക്കുകയെന്ന് തീരുമാനിച്ചാലേ ഓരോ സ്‌കൂളിലുമുള്ള ഡിവിഷനുകളും അവിടേക്കുള്ള അധ്യാപകരുടെ ഫിക്‌സേഷനും നടക്കൂ. 2011 മാര്‍ച്ചില്‍ സര്‍വീസിലുണ്ടായിരുന്ന മുഴുവന്‍ അധ്യാപകരെയും സംരക്ഷിക്കുമെന്നതാണ് പാക്കേജിലെ പ്രധാന വാഗ്ദാനം.


ഫിക്‌സേഷന്‍ നടപ്പാക്കുന്നതിന് പ്രധാനമായി വേണ്ടത് കുട്ടികളുടെ എണ്ണമാണ്. ഇതിനോടകം രണ്ടുപ്രാവശ്യം സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് വാങ്ങിയിരുന്നു. എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ പെരുപ്പിച്ച കണക്കുകളാണ് സ്‌കൂളുകളില്‍ നിന്ന് നല്‍കിയിരിക്കുന്നത്. കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചിരിക്കുന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഫിക്‌സേഷന്‍ നടത്താന്‍ കഴിയില്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്‍േറത്. ഇതേത്തുടര്‍ന്നാണ് യു.ഐ.ഡി നടപ്പാക്കാന്‍ തീരുമാനിച്ചത്.


എന്നാല്‍ ഒമ്പതാം ക്ലാസ് വരെ യു.ഐ.ഡി നടപ്പാക്കുന്നതിനുള്ള നടപടികളൊന്നുംതന്നെയായിട്ടില്ല. നടപടികളിങ്ങനെ അനന്തമായി നീളുന്നതിനാല്‍ മുമ്പ് സര്‍വീസില്‍ കയറിയെങ്കിലും കുട്ടികള്‍ കുറഞ്ഞതുമൂലം പുറത്തായവരെ പൂര്‍ണമായി ബാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിനിടെ പാക്കേജ് ഭാഗികമായി നടപ്പായിത്തുടങ്ങുകയും ചെയ്തു. മുമ്പ് സര്‍വീസില്‍ കയറിയെങ്കിലും ശമ്പളം ലഭിക്കാതിരുന്നവര്‍ക്കാണ് ഇപ്പോള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി ശമ്പളം നല്‍കുന്നത്.


കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള പാക്കേജിലെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. പകരം ഉണ്ടാകുന്ന ഒഴിവില്‍ പുതിയ നിയമനം നടത്തുകയും ചെയ്യാം. ഇതിനുള്ള ഫണ്ട് എസ്.എസ്.എയില്‍ നിന്ന് എടുക്കാനാണ് സര്‍ക്കാര്‍ ഉദേശിച്ചത്. എന്നാല്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഈയാവശ്യത്തിനായി എസ്.എസ്.എ ഫണ്ട് ഉപയോഗിക്കാനാകില്ലെന്ന നിലപാട് അധികൃതര്‍ സ്വീകരിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. ഉത്തരവിറങ്ങിയെങ്കിലും ഈ നിര്‍ദേശം മരവിച്ച സ്ഥിതിയിലാണ്.


ലീവ് വേക്കന്‍സിയില്‍ നിയമിതരായി ക്ലെയിമുള്ളവരെയും അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കുന്ന പട്ടികയിലേ അവരെ ഉള്‍പ്പെടുത്താന്‍ കഴിയൂവെന്നാണ് സര്‍ക്കാരിന്റെ നിലപാട്

(mathrubhumi )
സംസ്ഥാന സ്‌കൂള്‍ ഐ. ടി. മേള തുടങ്ങി 





രക്ഷിതാക്കള്‍ പുറത്ത്; കുട്ടികള്‍ക്ക് ആഹ്ലാദം





തിരുവനന്തപുരം: കമ്പ്യൂട്ടര്‍ ലോകത്ത് കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചോതിക്കൊണ്ട് പത്താമത് സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ബുധനാഴ്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ തുടക്കമായി. കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതില്‍ കുട്ടികള്‍ പ്രകടിപ്പിച്ച മികവ് ടെക്‌നോപാര്‍ക്കിലെ മുതിര്‍ന്ന സോഫ്ട്‌വേര്‍ എന്‍ജിനീയര്‍മാരെ അത്ഭുതപ്പെടുത്തി.

ജില്ലാതല ഐ. ടി. മേളകളില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥികളുള്‍പ്പെടെ അഞ്ഞൂറോളം പേരാണ് രണ്ടു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്നത്. മേളയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാത്രമാണ് പ്രവേശനം. മേളയില്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി രക്ഷിതാക്കളുടെ പ്രവേശനം സംഘാടകര്‍ വിലക്കുകയായിരുന്നു. ചില്ലറ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും താമസിയാതെ കെട്ടടങ്ങി. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ഓരോ ജില്ലയില്‍ നിന്ന് നാലുഅധ്യാപകര്‍ വീതം ഉണ്ടായിരുന്നു. രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദം ഒഴിവായതോടെ കുട്ടികള്‍ക്കിടയിലെ മാത്സര്യം ഒഴിവാകുകയും സൗഹാര്‍ദ്ദപരമായ ക്യാമ്പ് പോലുള്ള അന്തരീക്ഷം സംജാതമാകുകയും ചെയ്തു.

പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വേര്‍ അടിസ്ഥാനമാക്കിയാണ് മത്സരങ്ങള്‍. വെബ് പേജ് ഡിസൈനിങ്ങില്‍ കുട്ടികള്‍ പ്രകടിപ്പിച്ച കൈയടക്കം ടെക്‌നോപാര്‍ക്കിലെ എന്‍ജിനീയര്‍മാരുടെ പ്രശംസ നേടി. വളരെ സമയമെടുത്ത് ശ്രദ്ധാപൂര്‍വം തയ്യാറാക്കുന്ന വെബ് പേജ് വെറും ഒരു മണിക്കൂര്‍ കൊണ്ടാണ് കുട്ടികള്‍ നിര്‍മ്മിച്ചത്. കണിമംഗലം എന്ന സാങ്കല്പിക ഗ്രാമം ഈ മത്സരത്തിലൂടെ വെബ് ലോകത്ത് നിറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തിലുള്ളവര്‍ കണിമംഗലത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ സംബന്ധിച്ച വെബ് പേജ് തയ്യാറാക്കിയപ്പോള്‍ ഹയര്‍സെക്കന്‍ഡറിക്കാര്‍ ന്യൂസ് പോര്‍ട്ടലാണ് സൃഷ്ടിച്ചത്. എച്ച്.ടി.എം.എല്ലും സ്റ്റൈല്‍ ഷീറ്റുമെല്ലാം ഇതിനായി കുട്ടികള്‍ വിനിയോഗിച്ചു. ടിക്കറും ലിങ്കുകളും സ്‌ക്രോളും വര്‍ണാഭ ചിത്രങ്ങളുമെല്ലാം വെബ് പേജില്‍ നിറഞ്ഞു. മികവിന്റെ കാര്യത്തില്‍ ആണ്‍-പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല.

ഹൈസ്‌കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിങ്ങിന് ഫുട്‌ബോള്‍ ആയിരുന്നു വിഷയം. ജിമ്പും എക്‌സ്-പെയിന്റും ഉപയോഗിച്ച് നാട്ടിന്‍പുറത്തെ പന്തുകളി മുതല്‍ വമ്പന്‍ സ്റ്റേഡിയങ്ങള്‍ വരെ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ കുട്ടികള്‍ കോറിയിട്ടു. ഫുട്‌ബോള്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും അര്‍ജന്റീന-ബ്രസീല്‍ പോരാട്ടമാണെന്ന്‌തോന്നി. പെനാല്‍റ്റി കിക്ക് തടയാന്‍ കാവല്‍ നില്‍ക്കുന്ന ഗോളിയുടെ വിഹ്വലതകളും ചില കുട്ടികള്‍ ചിത്രീകരിച്ചു. വര്‍ഷം 2050 ആയിരുന്നു ഹയര്‍സെക്കന്‍ഡറി വിഭാഗക്കാര്‍ ചിത്രീകരിക്കേണ്ടത്. കുട്ടികളുടെ ഭാവനയുടെ വളര്‍ച്ച കണ്ട് വിധികര്‍ത്താക്കള്‍ അന്തംവിട്ടു.

ഐ. ടി. മേള വ്യാഴാഴ്ച സമാപിക്കും. വൈകുന്നേരം നാലിനു ചേരുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണം ചെയ്യും. തുടര്‍ച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന സ്‌കൂള്‍ ഐ. ടി. മേളയ്ക്ക് ടെക്‌നോപാര്‍ക്ക് വേദിയാകുന്നത്.
 

Sunday, January 29, 2012

വിദ്യാഭ്യാസപുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ല-റൊമിലാ ഥാപ്പര്‍


വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ലെന്ന് പ്രസിദ്ധ ചരിത്രകാരി റൊമിലാ ഥാപ്പര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ യൂണിവേഴ്സിറ്റി യൂണിയനുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സ്റ്റുഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു ഥാപ്പര്‍ .

ആഗോളവല്‍ക്കരണകാലത്ത് ഉന്നതവിദ്യാഭ്യസരംഗം ഏറെ പ്രതിസന്ധി നേരിടുകയാണ്. ചിലര്‍ വിദ്യാഭ്യാസമേഖല കൈയടക്കിവച്ചിരിക്കുന്നു. പാഠങ്ങള്‍ ഭേദഗതി ചെയ്യാനും തങ്ങളുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കാനും ചിലര്‍ വിദ്യാലയങ്ങളെ ഉപയോഗിക്കുന്നു. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ കെ രാമാനുജത്തിന്റെ "രാമായണ" നിരോധിച്ചത് ഇതിനുതെളിവാണ്. പ്രൈമറിതലം മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് എത്താന്‍ കഴിയൂ. വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കാന്‍ അധ്യാപകര്‍ക്ക് പലപ്പോഴും കഴിയുന്നില്ല എന്നതാണ് വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന്. യോഗ്യരായ അധ്യാപകരുടെ അഭാവവും പ്രശ്നമാകുന്നു. സാങ്കേതികവിദ്യയുടെ മേഖലയില്‍ ഏറെ മുന്നേറ്റമുണ്ടായെങ്കിലും പാഠ്യപദ്ധതിയില്‍ കാതലായ മാറ്റമുണ്ടായിട്ടില്ല. ലഭിക്കുന്ന അറിവ് സമൂഹ നന്മയ്ക്ക് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണം. സ്വതന്ത്രമായ ചിന്തയാണ് വിജ്ഞാനം നേടുന്നതിലൂടെ ലഭിക്കുന്നത്. ഇതിനായി പരന്ന വായന ആവശ്യമാണ്. മിക്ക വിദ്യാര്‍ഥികളും ഇന്റര്‍നെറ്റിലൂടെ കുറുക്കുവഴി തേടുകയാണ്. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ കൃത്യമല്ല എന്നതാണ് വസ്തുത. ആഗോളവല്‍കരണകാലത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ പുതിയ രീതികളെക്കുറിച്ച് റൊമില കുട്ടികളോട് സംവദിച്ചു.

Saturday, January 28, 2012

സ്‌കൂള്‍ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ കേന്ദ്രനിയമം

 29 Jan 2012

* സംഭാവനയും തലവരിയും പാടില്ല
* ചട്ടം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും
* 50 ലക്ഷം രൂപവരെ സിവില്‍ നഷ്ടപരിഹാരത്തിനും വ്യവസ്ഥ

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസമേഖലയിലെ തട്ടിപ്പും ചട്ടങ്ങളുടെ ലംഘനവും തടയാന്‍ പുതിയ കേന്ദ്രനിയമം വരുന്നു. സ്വകാര്യ, അണ്‍-എയ്ഡഡ് സ്‌കൂളുകളുള്‍പ്പെടെ എല്ലാ പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍ദിഷ്ടനിയമത്തിന്റെ പരിധിയില്‍ വരും.

മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡിന്റെ (സി.എ.ബി.ഇ.) കീഴില്‍ ഇതിനായി രൂപവത്കരിച്ച പ്രത്യേക സമിതി കഴിഞ്ഞദിവസം ആദ്യയോഗം ചേര്‍ന്ന് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മാനവശേഷി സഹമന്ത്രി പുരന്തേശ്വരി അധ്യക്ഷയായ സമിതിയില്‍ കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുള്‍പ്പെടെ 23 പേര്‍ അംഗങ്ങളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദുഷ്പ്രവണതകള്‍ തടയാന്‍ ലക്ഷ്യമിടുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ കൊള്ളരുതായ്മകള്‍ പ്രത്യേക നിയമം വഴി തടയാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് പലവിധത്തില്‍ സംഭാവന കൈപ്പറ്റുക, ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ അധ്യാപകരെ ചൂഷണം ചെയ്യുക, ഉയര്‍ന്ന ഫീസ് ഈടാക്കുക മുതലായവ നിയന്ത്രിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സ്‌കൂളുകളുടെ 38 ശതമാനം പ്രൈവറ്റ് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലാണ്.

സ്‌കൂളുകളെല്ലാം അവര്‍ നല്‍കുന്ന സേവനങ്ങളും പാലിക്കേണ്ട ചട്ടങ്ങളും അതുപോലുള്ള സംഗതികളും പ്രോസ്‌സ്‌പെക്ടസിലും വെബ്‌സൈറ്റുകളിലും നിയമപ്രകാരം പരസ്യപ്പെടുത്തുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് നിര്‍ദിഷ്ട നിയമത്തിന്റെ കാതല്‍. സ്വയം പ്രഖ്യാപിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചാല്‍ അതിന് ശിക്ഷയും നഷ്ടപരിഹാരവും ഉറപ്പാക്കും. അതേസമയം, ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കാനും അധികാരദുരുപയോഗം തടയാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാക്കും. ചട്ടങ്ങള്‍ ലംഘിച്ചാല്‍ സിവില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഇതിനുപുറമേ ക്രിമിനല്‍ നടപടി നേരിടുകയും വേണം. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പരമാവധി 50 ലക്ഷം രൂപവരെ സിവില്‍ നഷ്ടപരിഹാരമായി ഈടാക്കണമെന്ന നിര്‍ദേശം സി.എ.ബി.ഇ.യുടെ പ്രത്യേക സമിതി യോഗത്തില്‍ ഉയര്‍ന്നുവന്നു. സിവില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കും.

ക്രിമിനല്‍ പ്രോസിക്യൂഷനുശേഷം ഒരുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷയും 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള പിഴയുമാണ് പരിഗണനയിലുള്ളത്. സ്‌കൂള്‍ മാനേജുമെന്റുകള്‍ക്കെതിരായ കുറ്റങ്ങള്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടോ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടോ ആണ് പരിഗണിക്കേണ്ടത്. തലവരിയോ സംഭാവനയോ ആവശ്യപ്പെടുന്ന കേസുകളില്‍ പോലീസിന് കോടതിയുടെ വാറന്റ് ഇല്ലാതെ തന്നെ കുറ്റക്കാരെ അറസ്റ്റ് ചെയ്യാം. തലവരി വാങ്ങലിന് ഇരയാവുന്ന രക്ഷിതാവിന് ക്രിമിനല്‍ക്കോടതിയെ നേരിട്ട് സമീപിക്കാം. സംഭാവന, തലവരി ഒഴികെയുള്ള കുറ്റങ്ങളുടെ കാര്യത്തില്‍, കേന്ദ്രമോ സംസ്ഥാന സര്‍ക്കാറുകളോ മറ്റ് അധികാരികളോ കൊടുക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കൂ.
ദേശീയ വിദ്യാഭ്യാസനയവും സുപ്രീംകോടതിയുടെ ഉത്തരവുകളും മറ്റും നിലവിലുണ്ടെങ്കിലും സ്വകാര്യ മാനേജ്‌മെന്റുകള്‍ ക്രമവിരുദ്ധമായ നടപടികള്‍ കൈക്കൊള്ളുന്നതായി സമിതി വിലയിരുത്തി. സി.ബി.എസ്.ഇ.യുടെ അംഗീകാരം ലഭിക്കുന്ന സ്‌കൂളുകള്‍ 'അഫിലിയേഷന്‍ ബൈലോസ്' പാലിക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഭൂരിഭാഗം സ്‌കൂളുകളും അവ ലംഘിക്കുകയാണ്. അംഗീകാരം പിന്‍വലിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധിയെങ്കിലും അത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. സി.ബി.എസ്.ഇ. ചട്ടങ്ങളുടെ ലംഘനം സംസ്ഥാന സര്‍ക്കാറുകള്‍ പരിശോധിക്കുന്നത് അധികാരപ്രശ്‌നങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് പുതിയ നിയമം ഉണ്ടാക്കുന്നത്( mathrubhoomi.)

പഠിക്കാന്‍ യാചകിയായ ആന്ധ്രാ പെണ്‍കുട്ടി


(28 Jan 2012  നു മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത, നാട്ടിലെ പഠിക്കാന്‍ അവസരം തേടുന്ന പാവങ്ങളായ വിദ്യാര്‍ഥി സമൂഹത്തിന്റെ ചിത്രം വരച്ചിടുന്നു. പണം കൊടുത്തു പഠിക്കാന്‍ തെരുവില്‍ പണപ്പിരിവിന് ഇറങ്ങേണ്ടി വരുന്ന മക്കള്‍ . ഭാരതമേ..!)


ആലപ്പുഴ: അധ്യാപികയാവണമെന്നാണ് ഇവള്‍ക്കാഗ്രഹം. പക്ഷെ, പണമില്ല. ടി.ടി.സിക്ക് പഠിക്കാന്‍ ചേരണം. രോഗിയായ അമ്മ, പുട്ടപര്‍ത്തിയിലെ ആസ്​പത്രിവരാന്തയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുന്ന കൂലിപ്പണിക്കാരനായ അച്ഛന്‍. പഠിക്കാന്‍ പണമെവിടുന്ന്? ഈ ചിന്തയാണ് 17കാരി ശ്രാവണയെ യാചകവൃത്തിക്കായി ആലപ്പുഴയില്‍ കൊണ്ടുവന്നെത്തിച്ചത്. ഒമ്പതുദിവസത്തെ പിച്ചതെണ്ടല്‍. ഇവള്‍ക്ക് കിട്ടിയത് 2834 രൂപ. അരച്ചാണ്‍ വയറുനിറയ്ക്കാനായുള്ള ഇരക്കലല്ലിത്. പഠിക്കാനുള്ളആവേശത്തില്‍ വിശപ്പറിയാറില്ലെന്ന് ഇവള്‍ പറയുന്നു.

ഭിക്ഷാടനത്തിന് പതിവായി ജനറല്‍ ആസ്​പത്രി ജങ്ഷനു സമീപം എത്തുന്ന ശ്രാവണയെക്കണ്ട് സംശയംതോന്നിയ ഓട്ടോഡ്രൈവറായ ഹാരിസ് വെള്ളിയാഴ്ച രാവിലെ ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. അബ്ദുള്‍ സമദിനെ അറിയിച്ചു. തുടര്‍ന്ന് സൗത്ത് പോലീസെത്തി ശ്രാവണയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. പിന്നീട് പെണ്‍കുട്ടിയെ ആലപ്പുഴ മഹിളാമന്ദിരത്തിലേക്ക് മാറ്റി.


ആന്ധ്രപ്രദേശ് അനന്തപുര്‍ ജില്ലക്കാരിയായ ശ്രാവണ ആലപ്പുഴയിലെത്തിയിട്ട് ഒമ്പതുദിവസം കഴിഞ്ഞു. അനന്തപുര്‍ ജില്ലയില്‍നിന്ന് ഭിക്ഷാടനത്തിനെത്തിയ ഗംഗുലപ്പയുടെ കൂടെയാണ് ഇവള്‍ ആലപ്പുഴയിലെത്തിയത്. നഴ്‌സിങ്ങിന് പോകാനായിരുന്നു ആദ്യം ഇവള്‍ക്ക് താത്പര്യം. എന്നാല്‍, ഇടതുകൈയുടെ സ്വാധീനക്കുറവ് ഇതിന് തടസ്സമാകുമെന്ന് കണ്ട ശ്രാവണ, അധ്യാപികയാവാന്‍ തീരുമാനിച്ചു. എന്നാല്‍, രണ്ടുവര്‍ഷത്തെ കോഴ്‌സിനായി ഇവള്‍ക്ക് ഒടുക്കേണ്ടത് 24,000 രൂപയായിരുന്നു. പഠിയ്ക്കാന്‍ പണം സമ്പാദിക്കാന്‍ മറ്റ് പല ജോലികളും തേടിയെങ്കിലും ഇടതുകൈയുടെ സ്വാധീനക്കുറവുമൂലം ജോലി ലഭിച്ചില്ല. ഒടുവില്‍, ഭിക്ഷാടനത്തിന് പോകുന്ന ഗംഗുലപ്പയോട് താനും ഭിക്ഷാടനത്തിന് വരുന്നുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നുവെന്ന് ശ്രാവണ പറയുന്നു.


ആലപ്പുഴ ബീച്ചിനു സമീപം 20 ആന്ധ്രാ സ്വദേശികള്‍ക്കൊപ്പം ഒരു കൂരയ്ക്കുള്ളിലാണ് ഇവളും താമസിച്ചിരുന്നത്. ഇതില്‍ നിര്‍മ്മാണജോലികള്‍ക്ക് പോകുന്നവരും ഭിക്ഷാടനം തൊഴിലാക്കിയവരും ഉണ്ടായിരുന്നു. മറ്റ് മുതിര്‍ന്ന സ്ത്രീകള്‍ക്കൊപ്പം 10 രൂപ വാടകയ്ക്കുള്ള ഷെഡ്ഡില്‍ തിങ്ങിഞെരുങ്ങിയാണ് ജീവിതം. രാവിലെ എട്ടുമണിക്ക് ജനറല്‍ ആസ്​പത്രി ജങ്ഷനു സമീപമെത്തി ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങും. ഒരുദിവസം ഇവള്‍ക്ക് 150 മുതല്‍ 200 രൂപ വരെ ലഭിച്ചിരുന്നു. ഞായറാഴ്ച നടക്കാനിരിക്കുന്ന വില്ലേജ് റവന്യൂ ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് പഠിക്കാനായി ബാക്കിസമയം ചെലവഴിച്ചിരുന്നു എന്ന് ശ്രാവണയും പ്രദേശവാസികളും പോലീസിന് മൊഴിനല്‍കി.


താന്‍ പ്ലസ് ടു പാസ്സായെന്നും കൊമേഴ്‌സ് വിഷയത്തില്‍ 1000ത്തില്‍ 752 മാര്‍ക്ക് ഉണ്ടായിരുന്നെന്നും ശ്രാവണ പോലീസിന് മൊഴിനല്‍കി. ഇംഗ്ലീഷ് സ്ഫുടതയോടെ സംസാരിക്കുന്ന ഇവള്‍ക്ക് തെലുഗുഭാഷയാണ് പിന്നെ അറിയാവുന്നത്. അച്ഛന്‍ എസ്. നരസിംഹലുവിനൊപ്പം ശ്രാവണ ഒരുമാസം മുമ്പ് ആലപ്പുഴയില്‍ വന്നിരുന്നു. അന്ന് നരസിംഹലു കെട്ടിടനിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു. പിന്നീട് ഇരുവരും മടങ്ങിപ്പോയി. ശ്രാവണയുടെ അമ്മ രഞ്ജനമ്മയുടെ രോഗം മൂര്‍ച്ഛിതോടെ നരസിംഹലുവിന് ജോലിക്കുപോകാന്‍ പറ്റാതായി. രണ്ട് സഹോദരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്തൃവീടുകളിലാണ്. പഠനത്തിന് ഒരു വഴിയുമില്ലെന്ന് കണ്ടപ്പോഴാണ് താന്‍ ഭിക്ഷാടനത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്ന് ശ്രാവണ പറയുന്നു. അച്ഛനും അമ്മയും എതിര്‍ത്തെങ്കിലും താന്‍ പിന്മാറിയില്ലെന്നും ഇവള്‍ പറയുന്നു.


ഞായാറാഴ്ച നടക്കുന്ന പരീക്ഷയെഴുതാന്‍ ശനിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കവെയാണ് മഹിളാമന്ദിരത്തിലാക്കിയത്. പരീക്ഷയെഴുതാന്‍ സാധിച്ചില്ലെങ്കില്‍ മരണം മാത്രമാണ് തനിക്ക് മുന്നിലുള്ള വഴിയെന്നും ഇവള്‍ കണ്ണീരോടെ പറഞ്ഞു. അയല്‍ക്കാരനായ സൂര്യനാരായണന്റെ ഫോണ്‍നമ്പര്‍ മാത്രമാണ് ഇവള്‍ക്ക് നാടുമായി ബന്ധപ്പെടാനുള്ള ഏക വഴി. അനന്തപുര്‍ ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കി പെണ്‍കുട്ടിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. അബ്ദുള്‍ സമദ് പറഞ്ഞു.


മഹിളാമന്ദിരത്തിലാക്കിയ ശ്രാവണയെ അവര്‍ താമസിച്ചിരുന്ന ബീച്ചിന് സമീപമുള്ള വീട്ടില്‍ എത്തിച്ച് സൗത്ത് പോലീസ് എസ്.ഐ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തു. ബന്ധപ്പെട്ടവര്‍ എത്തുന്നതുവരെ പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ താമസിപ്പിക്കാനാണ് അധ്കൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Friday, January 20, 2012

എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയത് 20 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി


കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ 20 ലക്ഷം കുട്ടികള്‍ക്ക് തിരിച്ചടിയാകും. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മത-സാമുദായിക-സാമ്പത്തിക-ലിംഗ പരിഗണനകളില്ലാതെ യൂനിഫോം, യാത്രാസൗകര്യം, സ്കൂളുകളിലെത്തിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ നിയമം നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേരളത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കാത്തതാണ് വിനയാകുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ മാത്രമാണ് എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമം നടപ്പാകുന്നതോടെ മുഴുവന്‍ കുട്ടികള്‍ക്കും എട്ടാംക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് പൊളിയുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ , പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ , ബിപിഎല്‍ ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് മാത്രം രണ്ട് ജോഡി യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്കൂളുകളിലെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കില്ല. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍വശിക്ഷ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഓഫീസില്‍നിന്നും ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് അയച്ചു. ഈ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലകളില്‍ അടുത്ത അധ്യയനവര്‍ഷം നടപ്പാക്കേണ്ട എസ്എസ്എ പദ്ധതിരൂപീകരണ ചര്‍ച്ചകളും ശില്‍പ്പശാലകളും നടന്നുവരികയാണ്.

അണ്‍എയ്ഡഡ് ഉള്‍പ്പെടെ ആകെ 12,312 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 7305 സ്കൂളും എയ്ഡഡ് മേഖലയിലാണ്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ ആകെയുള്ള 30 ലക്ഷം കുട്ടികളില്‍ 20 ലക്ഷവും എയ്ഡഡ് സ്കൂളുകളിലാണ്. പിന്നോക്ക-ന്യൂനപക്ഷ ജില്ലകളായ വയനാട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ അധികവും എയ്ഡഡ് സ്കൂളുകളാണ്. ആദിവാസികളും തോട്ടംതൊഴിലാളികളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഏറെയുള്ള വയനാട്ടില്‍ 308 സ്കൂളുകളില്‍ 115ഉം എയ്ഡഡ് മേഖലയിലാണ്. 56,403 കുട്ടികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നു. കാര്‍ഷിക പ്രതിസന്ധിമൂലം ദുരിതം പേറുന്ന വയനാട്ടിലെ ആയിരക്കണക്കിന് കര്‍ഷകരുടെ മക്കള്‍ക്ക് പ്രയോജനപ്രദമാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ നടപടി മൂലം അട്ടിമറിക്കപ്പെടുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2011 മെയ് ആറിനാണ് ആറ് മാസത്തിനകം നടപ്പാക്കണമെന്ന വ്യവസ്ഥയോടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ താല്‍പ്പര്യം കാട്ടിയില്ല. സ്കൂളുകളില്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും അധികമായി നിയമിക്കാനും പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അനുവദിച്ച 150 കോടി രൂപ പാഴാവുമ്പോഴാണ് പാവപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.

(പി ഒ ഷീജ0deshabhimani)

സ്കൂള്‍ പ്രഭാത- ഉച്ചഭക്ഷണം നിലയ്ക്കുന്നു


കല്‍പ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം പദ്ധതികള്‍ പ്രതിസന്ധിയിലേക്ക്. സംസ്ഥാന സര്‍ക്കാരും പദ്ധതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ജില്ലാപഞ്ചായത്തും തുടരുന്ന കടുത്ത അലംഭാവവും അവഗണനയുമാണ് പദ്ധതി നിലയ്ക്കാന്‍ ഇടയാക്കുന്നത്. നിലവില്‍ സ്കൂള്‍ പിടിഎും പ്രധാനാധ്യാപകരും വന്‍തുക മുന്‍കൂര്‍ മുടക്കിയാണ് പദ്ധതി മുടങ്ങാതെ നോക്കുന്നത്. ഭാരിച്ച സാമ്പത്തികബാധ്യതമൂലം പദ്ധതി ഇനിയും തുടരാനാകാത്ത സ്ഥിതിയിലാണ് പിടിഎയും അധ്യാപകരും. ചില വിദ്യാലയങ്ങള്‍ ഇതിനകം കോഴിമുട്ടയും പാലും നിര്‍ത്തി. ആദിവാസികളും പിന്നോക്ക വിഭാഗക്കാരും കൂടുതലുള്ള ജില്ലയില്‍ വിദ്യാര്‍ഥികള്‍ കൃത്യമായി സ്കൂളിലെത്താന്‍ ഈ പദ്ധതി ഏറെ പ്രയോജനപ്പെട്ടിരുന്നു. ജില്ലാപഞ്ചായത്ത് പദ്ധതിപ്രകാരം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നൂറുദിവസം പ്രഭാതഭക്ഷണം വിതരണംചെയ്യുന്ന പരിപാടിയാണ് ഏറെ അവഗണന നേരിടുന്നത്. ഈ ഇനത്തില്‍ ഒരുരൂപപോലും നല്‍കിയിടില്ല. തുക നല്‍കാത്തതിന് പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ജില്ലാ പഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ നൂറ്റമ്പതു ദിവസമായിരുന്നു പദ്ധതി. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനനിലവാരം ഉയര്‍ത്തുന്നതിനും പ്രയോജനപ്പെടുന പദ്ധതിക്ക് മതിയായ തുക നീക്കിവെക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഭക്ഷണം നല്‍കുന്ന ദിവസം നൂറായി വെട്ടിച്ചുരുക്കി. സാധനങ്ങളുടെ വില പയഫലമടങ്ങായി വര്‍ധിച്ചിട്ടും ഒരുദിവസത്തെ ഭക്ഷണത്തിന് കുട്ടിക്ക് അഞ്ചുരൂപ മാത്രമാണ് നീക്കിവെച്ചത്. അതുപോലും കൃത്യമായി നല്‍കുന്നില്ല. സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് അനുവദിക്കേണ്ട ഉച്ചഭക്ഷണം, കോഴിമുട്ട വിതരണം എന്നിവയുടെ തുക നല്‍കുന്നതും നേരത്തേതില്‍നിന്ന് വ്യത്യസ്തമായി കാലതാമസം നേരിടുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി അതത്സമയം തുക നല്‍കുന്നതിന് നടപടിയെടുത്തിരുന്നു. ഈ അധ്യയനവര്‍ഷം ആഗസ്ത് വരെ വിതരണംചെയ്ത കോഴിമുട്ടയുടെ തുക മാത്രമാണ് ഇതുവരെ നല്‍കിയത്. പാല്‍വിതരണത്തിന് വിറകിനും പഞ്ചാസാരയ്ക്കുമായുള്ള തുകയും നല്‍കിയിട്ടില്ല. പാല്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ തുക നല്‍കാത്തതും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. വിദ്യാലയാധികൃതര്‍ മുന്‍കൂര്‍ മുടക്കിയ തുക എന്ന് നല്‍കുമെന്ന് പറയാനും സാധിക്കുന്നില്ല. സാധനങ്ങളുടെയും പാചക സാമഗ്രികളുടെയും തുക കാലാനുസൃതമായി വര്‍ധിപ്പിച്ചു നല്‍കാത്തതും ബുദ്ധിമുട്ടാകുന്നതായി പിടിഎ ഭാരവാഹികള്‍ പറയുന്നു.

ഉണ്ണിയുടെ കരവിരുതില്‍ ബഷീറിന് ജന്മദിന സ്മാരകം

പയ്യന്നൂര്‍ : മനുഷ്യജീവിതത്തിന്റെയും കാലദേശങ്ങളുടെയും അനുഭവങ്ങള്‍ പകര്‍ത്തിയ അതുല്യകഥാകാരന് ജന്മദിനത്തില്‍ നിത്യസ്മാരകം. ഏറ്റുകുടുക്ക എ യുപി സ്കൂളിലെ മലയാള ഭാഷാസമിതിക്കുവേണ്ടി ശില്‍പി ഉണ്ണി കാനായിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവന്‍ തുടിക്കുന്ന ശില്‍പം നിര്‍മിച്ചത്. മുണ്ടും ജുബ്ബയുമിട്ട് വരമീശയുംവച്ച് കഥകളുടെ അനന്തലോകത്തേക്ക് കണ്ണും നട്ടിരിക്കുന്ന ശില്‍പത്തിന്റെ ഉയരം നാലരടിയാണ്. കളിമണ്ണിലാണ് ശില്‍പം. പ്രജില്‍ , അനൂപ് എന്നിവര്‍ നിര്‍മാണ സഹായികളായി. ബഷീറിന്റെ സ്മരണയ്ക്ക് ഏറ്റുകുടുക്ക എ യുപി സ്കൂളില്‍വച്ചുപിടിപ്പിച്ച മാങ്കോസ്റ്റിന്‍ മരത്തണലില്‍ ശില്‍പം സ്ഥാപിക്കും. സ്കൂള്‍ അധ്യാപകന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ മാങ്കോസ്റ്റിന് ചുറ്റും ബഷീര്‍ കഥാപാത്രങ്ങളായ എട്ടുകാലി മമ്മുഞ്ഞി, ആനവാരി രാമന്‍നായര്‍ , പാത്തുമ്മയും ആടും, പഴുതാരയും വവ്വാലും ശില്‍പരൂപത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന്റ നടുവില്‍ ഇനി ബഷീര്‍ ശില്‍പവും. ഫെബ്രുവരിയില്‍ ബഷീറിന്റെ ഭാര്യ ഫാബി ബഷീറും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ ശില്‍പം സ്കൂളിന് സമര്‍പ്പിക്കും. കേരളത്തിനകത്തും പുറത്തും നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ച ഉണ്ണി കാനായി കോഴിക്കോട് മ്യൂസിയത്തിലേക്ക് ബഷീറിന്റെ പൂര്‍ണകായ പ്രതിമ നിര്‍മിക്കുന്നുണ്ട്. കാനായിയിലെ പരേതനായ ഇരുട്ടന്‍ പത്മനാഭന്റയും അക്കാളത്ത് ജാനകിയുടെയും മകനാണ്. ഭാര്യ: പി കെ രസ്ന. മകന്‍ : അര്‍ജുന്‍ .

Wednesday, January 18, 2012

കല്ലോളം പരുക്കനായ ജീവിതത്തില്‍നിന്നൊരു കഥ


19 Jan 2012
(മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത ജീവിതത്തിനു പകിട്ടില്ലാത്തവര്‍ക്കും യുവജനോത്സവം ഇടം നല്‍കുമെന്ന് സൂചിപ്പിക്കുന്നു.)
തൃശ്ശൂര്‍:''എന്നെ സംബന്ധിച്ചിടത്തോളം സമൂഹം ഒരു പാഠപുസ്തകവും അനുഭവങ്ങള്‍ ഗുരുക്കന്മാരുമാണ്. എന്റെ ജീവിതത്തിന്റെ വഴികാട്ടി എന്റെ അനുഭവങ്ങള്‍ തന്നെയാണ്. അതില്‍നിന്ന് ഉന്നതങ്ങളിലേക്ക് പറക്കുമ്പോള്‍ കടന്നുവന്നവഴികള്‍, അവയോടുള്ള സ്‌നേഹം...

(സ്വന്തം ജീവിതം കഥയാക്കിയാല്‍ എന്ന ചോദ്യത്തിന് മറുപടിയായി കെ. ദിവ്യ എഴുതിയ 'ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍'... എന്ന കഥയുടെ ആദ്യത്തെ വരികള്‍...)
അഞ്ചുരൂപയുടെ അകലമേയുള്ളൂ ദിവ്യയുടെ വീട്ടില്‍നിന്ന് കര്‍ണാടകയിലേക്ക്. കാടിനപ്പുറം കന്നഡ. കാതങ്ങള്‍ താണ്ടി അമ്മയ്ക്കും കാലുവയ്യാത്ത അധ്യാപികയ്ക്കുമൊപ്പം തൃശ്ശൂരിലേക്ക് വരുമ്പോള്‍ അവളുടെ മനസ്സ് കടലാസുപോലെ ശൂന്യമായിരുന്നു. പക്ഷേ, അനുഭവങ്ങളുടെ മഷിപ്പാത്രമായിരുന്നു മനസ്സ്. അത് പകര്‍ത്തിയപ്പോള്‍ ദിവ്യയ്ക്ക് കിട്ടിയത് കഥയെഴുത്തിലെ മൂന്നാം സ്ഥാനം. ഒന്നിനേക്കാള്‍ മധുരിക്കുകയാണ് കന്നഡക്കാരിയായ പെണ്‍കുട്ടിയുടെ മലയാളം.
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥാരചനയിലെ മൂന്നാം സ്ഥാനക്കാരിയുടെ ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുമ്പോഴാണ് നമ്മള്‍ക്ക് പൊള്ളുക. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമമായ മുള്ളേരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയാണിവള്‍. കന്നഡയാണ് മാതൃഭാഷ. പക്ഷേ, അവള്‍ക്ക് മലയാളമാണ് അമ്മ. വീട് അക്ഷരത്തെറ്റുള്ള കഥപോലെ. അച്ഛന്‍ ഗണേഷിന് ക്വാറിയില്‍ പണി. വീടിനോട് ചേര്‍ന്ന് പീടിക നടത്തുന്ന അമ്മ ജയന്തിയുടെ അനുഭവങ്ങള്‍ സ്വന്തം ചേലപോലെ നിറം മങ്ങിയത്. ചേട്ടന്‍ അസുഖബാധിതന്‍. അനിയന് സന്തോഷമെന്നത് കിട്ടാത്ത കളിപ്പാട്ടം. സ്‌കൂളിലേക്ക് പത്തുകിലോമീറ്റര്‍ നടന്ന് പിന്നെ രണ്ട് ബസ്സില്‍ കയറി യാത്ര. സ്വന്തം വീടില്ലാത്ത ദിവ്യയും കുടുംബവും ബന്ധുവീട്ടിലാണ് താമസം.
ഇതില്‍നിന്നാണ് നിറംപോയ മൂക്കുത്തിയിട്ടുകൊണ്ട് ദിവ്യ അമ്പത്തിയൊന്നക്ഷരങ്ങളെ സ്‌നേഹിച്ചത്. 'ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍മാര് പറഞ്ഞു കഥയ്ക്ക് കൂടാന്‍. ഞാന്‍ കൂടി, സമ്മാനവും കിട്ടി'. കഥയെഴുതിത്തുടങ്ങിയതിനെക്കുറിച്ച് ദിവ്യ. കാണാതായ പെണ്‍കുട്ടി എന്നതായിരുന്നു തൃശ്ശൂരിലെ വിഷയം. എങ്ങോ പോയ്മറഞ്ഞ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ കാഴ്ചപ്പാടിലായിരുന്നു ദിവ്യയുടെ കഥ. 'പ്രഭാതത്തില്‍ പ്രധാന വാര്‍ത്തയുമായി പറന്നുവന്ന കാറ്റിന് പുട്ടിന്റെയും കടലയുടെയും ഗന്ധമായിരുന്നു...' എന്ന വാചകത്തില്‍ ആരംഭിച്ച കഥയുടെ പേര്: 'ചിലര്‍ ആഗ്രഹിക്കുന്നതും ചിലര്‍ ആഗ്രഹിക്കാത്തതും'.ആരും കൂട്ടുവരാനില്ലാതിരുന്നതിനാല്‍ തൃശ്ശൂരില്‍ പോകാമെന്ന മോഹം ഉപേക്ഷിച്ചതാണ് ഈ കഥാകാരി. ഒടുവില്‍ കാലിന് സുഖമില്ലാത്ത അധ്യാപിക ഭാരതികൃഷ്ണന്‍ ഒപ്പം വന്നു. ബുധനാഴ്ച പ്രധാനവേദിയില്‍ പൂരത്തിനു നടുവിലെന്നപോലെ അമ്മയ്ക്കും അധ്യാപികയ്ക്കുമൊപ്പം നില്‍ക്കുമ്പോള്‍ സന്ധ്യയേക്കാള്‍ പ്രകാശിച്ചത് ദിവ്യയുടെ മൂക്കുത്തിയായിരുന്നു

ക്ലസ്റ്റര്‍ നിര്‍ത്തുന്നു; അറുപതു ദിവസത്തെ അധ്യാപക പരിശീലനം


14 Jan 2012
തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നിര്‍ത്തി പകരം ഘട്ടം ഘട്ടമായുള്ള ദീര്‍ഘകാല പരിശീലനം നടപ്പാക്കുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സ്‌കൂള്‍ അധ്യാപകര്‍ക്ക് അറുപതു ദിവസത്തെ പരിശീലനം നല്‍കാനാണ് പദ്ധതി. രണ്ടുവര്‍ഷം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കുക. അഞ്ചു ഘട്ടമായാണ് ക്ലാസുകള്‍ നടക്കുന്നത്. ആദ്യ പരിശീലനം പത്തു ദിവസം നീണ്ടുനില്‍ക്കും. അധ്യാപകരുടെ വ്യക്തിത്വ വികസന പരിശീലനമാണ് ഇതിലുണ്ടാവുക. സംസ്ഥാനത്തെ 300 കേന്ദ്രങ്ങളിലായി 1200 പേര്‍ക്ക് ഒരേസമയം പരിശീലനം നല്‍കും. മെയ് 31 ന് മുമ്പ് കേരളത്തിലെ ഒരു ലക്ഷം അധ്യാപകര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് നടക്കുന്ന ഇരുപതുദിവസത്തെ ക്ലാസ് പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. അടുത്ത അഞ്ചുദിവസത്തെ ക്ലാസില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിയത് സംബന്ധിച്ച അവലോകനമായിരിക്കും നടക്കുക. ഇതുപോലെ 20, അഞ്ച് എന്ന തരത്തില്‍ അടുത്ത രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കും.


അവധിക്കാലത്തെ പരിശീലനത്തിന് അവധി സറണ്ടര്‍ ചെയ്യാനാവില്ല. പകരം അവധി നല്‍കുന്നതടക്കമുള്ള മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അവധിക്കാലത്ത് പരിശീലനം നിര്‍ബന്ധമല്ല. പരിശീലനത്തിന് നിലവിലുള്ള ഡയറ്റുകള്‍, ബി.ആര്‍.സി കള്‍, ബി.എഡ് സെന്ററുകള്‍, ടി.ടി.സി സെന്ററുകള്‍ എന്നിവയുടെ സേവനം ലഭ്യമാക്കും. ക്വാളിറ്റി ഇംപ്രൂവ് മെന്റ് മോണിറ്ററി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍ 24 വരെ നടക്കും. മോഡല്‍ പരീക്ഷ ഫിബ്രവരി 13 മുതല്‍ 21 വരെ നടക്കും. സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിക്കുന്ന മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അതത് ഡി.ഡികളാണ് വിതരണം ചെയ്യുന്നത്. പരിശീലനം സംബന്ധിച്ചുള്ള വിശദമായ പദ്ധതി അധ്യാപക സംഘടനകള്‍ക്ക് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.


വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍, ഡി.പി.ഐ എ.ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ഹരിഗോവിന്ദന്‍ (കെ.പി.എസ്.ടി.യു), പി.കെ.കൃഷ്ണദാസ്(എ.കെ.എസ്.ടി.യു), കെ.എം.സുകുമാരന്‍(കെ.എസ്.ടി.എ), ജെ.ശശി (ജി.എസ്.ടി.യു), സിറിയക് കാവില്‍ (കെ.എസ്.ടി.എഫ്), മോയിന്‍കുട്ടി (കെ.എ.ടി.എഫ്), പി.ജെ.ജോസ് (കെ.പി.എസ്.എച്ച്.എ), എം.ഇമാമുദ്ദീന്‍ (കെ.യു.പി.എ), ഇ.കെ.മൂസ (കെ.എസ്.ടി.യു) എന്നിവരും പങ്കെടുത്തു.

Thursday, January 12, 2012

ഒന്നില്‍ ചേരാന്‍ ഈ വര്‍ഷം അഞ്ചര വയസ് നിര്‍ബന്ധം


13 Jan 2012
  • അടുത്ത വര്‍ഷം മുതല്‍ ആറു വയസ്
  • എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ബാധകം
  • വ്യവസ്ഥ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം
  • സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസാക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യവര്‍ഷമായതിനാല്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആറ് മാസം ഇക്കുറി ഇളവ് നല്‍കാം. എന്നാല്‍ തുടര്‍ വര്‍ഷങ്ങളില്‍ ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസ് തന്നെയായിരിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും കേന്ദ്ര സിലബസ് അനുവര്‍ത്തിക്കുന്ന സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ, മറ്റ് കേന്ദ്ര വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ രണ്ടാം സെക്ഷനിലെ ഒന്നുമുതല്‍ നാല് വരെയുള്ള ഉപവകുപ്പുകളില്‍ പ്രതിപാദിക്കുന്ന എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ഈ തീരുമാനം ബാധകമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ ജനവരി ഒമ്പതിനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസാക്കി സര്‍ക്കാര്‍ നിശ്ചയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമം 2013 മാര്‍ച്ച് 31 ഓടെ പുര്‍ണമായി നടപ്പാക്കണമെന്നാണ് ചട്ടം. കേന്ദ്ര നിയമത്തിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറാക്കുന്നത്. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആറാം വയസിലേ ഒന്നില്‍ ചേരാനാകൂ.


കേരളത്തില്‍ അഞ്ചാം വയസില്‍ ഒന്നില്‍ ചേരുന്ന പതിവാണ് നിലനില്‍ക്കുന്നത്. ഇതിനനുസൃതമായി എല്‍.കെ.ജിയിലും യു.കെ.ജിയിലും ചേര്‍ക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അടുത്ത അധ്യയനവര്‍ഷം ഒന്നില്‍ ചേര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ നേരത്തെ പ്രീ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരുഭാഗത്തിന് അഞ്ചര വയസ് തികയില്ല. ഇങ്ങനെയുള്ള കുട്ടികള്‍ അടുത്ത വര്‍ഷം യു.കെ.ജിയില്‍ തന്നെ തുടര്‍ന്നും ഇരിക്കേണ്ടിവരും.


ജൂണില്‍ തുടങ്ങുന്ന അധ്യയന വര്‍ഷത്തേക്ക് ഡിസംബറില്‍ തന്നെ പല സ്വകാര്യ സ്‌കൂളുകളിലും പ്രവേശനം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രത്യേകിച്ചും കേന്ദ്ര സിലബസ് സ്‌കൂളുകളില്‍. അഡ്മിഷന്‍ നേടിയവരാണെങ്കിലും ജൂണ്‍ ഒന്നിന് അഞ്ചര വയസെങ്കിലും ഇല്ലാത്തവര്‍ക്ക് ഒന്നില്‍ പഠിക്കാനാകില്ല. ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് വയസ് കണക്കാക്കുക. ആറ് വയസാണ് നിശ്ചയിച്ചതെങ്കിലും ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസം ഉള്ളവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാനാണ് ആറ് മാസത്തെ ഇളവ് നല്‍കുന്നത്. കേന്ദ്ര നിയമത്തിലെ വ്യവസ്ഥയായതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകാം. മാത്രമല്ല പത്താംക്ലാസിലെയും മറ്റും പൊതുപരീക്ഷ വരുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുമുണ്ടാകും. mathrun bhoomi
അടുത്ത പ്രവേശനോത്സവത്തില്‍ പുതിയ യൂണിഫോമുകള്‍ ധരിച്ച്...
തിരുവനന്തപുരം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപക സമൂഹം യത്‌നിക്കണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. എസ്.എസ്.എ. കേരളയുടെ വാര്‍ഷിക പദ്ധതി രൂപവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത പ്രവേശനോത്സവത്തില്‍ പുതിയ യൂണിഫോമുകള്‍ ധരിച്ച് സ്‌കൂളുകളില്‍ എത്താന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയില്‍ യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് എസ്.എസ്.എ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ.എം. രാമാനന്ദന്‍ എല്ലാ ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡി. ഇ.ഒ മാര്‍, എ.ഇ.ഒ മാര്‍, സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രതിനിധികള്‍, സംസ്ഥാന പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഏകദിന ശില്പശാലയില്‍ പങ്കെടുത്തു.

Friday, January 6, 2012

അനംഗീകൃത സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനാകില്ല


 07 Jan 2012
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് സമീപ സ്‌കൂളുകളില്‍ ചേര്‍ന്ന് പരീക്ഷയെഴുതുന്നതില്‍നിന്നുള്ള സൗകര്യം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് ലഭിക്കില്ല. അഞ്ച്, ഏഴ് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അഞ്ച്, ഏഴ്, പത്ത് ക്ലാസ്സുകളില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളുകളില്‍ ചേര്‍ന്ന് വാര്‍ഷിക പരീക്ഷയെഴുതാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് അംഗീകാരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് ഈ അംഗീകാരം നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.


പത്താംക്ലാസ്സിലെ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണയം അനംഗീകൃത സ്‌കൂളിലെ അധ്യാപകന്‍ നടത്തി മാര്‍ക്കിടുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് വിമര്‍ശനമുയര്‍ന്നു. ജനനത്തീയതിയും മേല്‍വിലാസവും തിരിച്ചറിയല്‍ അടയാളങ്ങളുമടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ അനംഗീകൃത സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യവും എതിര്‍പ്പിനിടയാക്കി. ഇതിനെല്ലാമുപരി അനംഗീകൃത സ്‌കൂളുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നടപടിയാണിതെന്ന വിമര്‍ശവും ഉണ്ടായി. അധ്യാപക സംഘടനകളാണ് പ്രധാനമായും ഈ നിര്‍ദേശത്തെ എതിര്‍ത്തത്.


എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് പത്താംക്ലാസില്‍ അനംഗീകൃത സ്‌കൂളില്‍ പഠിച്ചശേഷം അംഗീകൃത സ്‌കൂളില്‍ ചേര്‍ന്ന് പരീക്ഷയെഴുതാനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. പത്താംക്ലാസില്‍ അനംഗീകൃത സ്‌കൂളില്‍ പഠിക്കുന്നവര്‍ അടുത്തവര്‍ഷം അംഗീകൃത സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചാലേ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ കഴിയൂവെന്നതാണ് പുതിയ നിര്‍ദേശംമൂലം പ്രായോഗികമായി ഉണ്ടാകുന്ന സാഹചര്യം. അനംഗീകൃത സ്‌കൂളിലെ പത്താംക്ലാസ് കുട്ടികള്‍ക്ക് പരീക്ഷയെഴുതുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് എ.കെ.എസ്.ടി.യു. ജന.സെക്രട്ടറി എന്‍.ശ്രീകുമാര്‍ ആവശ്യപ്പെട്ടു