Friday, June 1, 2012

സഹപാഠിക്കൊരു വാഴ നട്ട്, പീലിക്കോട്ടെ കുട്ടികള്‍ ക്ലാസിലേക്ക്..



: 01 Jun 2012


അധ്വാനത്തിന്റെ പാഠമാണ് പിലിക്കോട് സ്‌കൂളിലെ കുട്ടികള്‍ കാണിച്ചുതരുന്നത്. ക്ലാസ്മുറിയിലെ ഉന്നത വിജയവുമായി പ്ലസ്ടു ക്കാര്‍ പടിയിറങ്ങിയെങ്കിലും അവര്‍ ബാക്കിവച്ച പ്രകൃതിസ്‌നേഹം വരുംവര്‍ഷം നടപ്പാക്കുകയാണിവര്‍. അവര്‍ അതിനൊരു പേരിട്ടു. ഹരിത ജീവനം.ഒട്ടേറെ നേട്ടങ്ങള്‍ നാടിന് നല്‍കിയ പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ആരംഭിച്ച പുതിയ പദ്ധതിയാണ് ഹരിത ജീവനം.

ഇതിന്റെ ഭാഗമായി പിലിക്കോട് കൃഷിഭവനുമുന്നില്‍ ദേശീയപാതയോരത്ത് 110 വാഴകള്‍ വീണ്ടും നട്ടു നനയ്ക്കുകയാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. കഴിഞ്ഞവര്‍ഷത്തിന്റെ കാര്‍ഷികത്തുടര്‍ച്ച.കൃഷിസംസ്‌കാരത്തിന്റെ അടയാളമായ പിലിക്കോടിന്റെ കാവല്‍ക്കാരാണ് ഈ പദ്ധതി ഉദ്ഘാടനംചെയ്തത്. അവധിക്കാലത്തിന്റെ പുലര്‍വേളയും വൈകുന്നേരവും ഇവര്‍ ഹരിത ജീവനത്തിന് നല്‍കി. വാഴകൃഷിയുടെ മുഴുവന്‍ പരിപാലനവും കുട്ടികള്‍തന്നെ.


എല്ലാ ദിവസവും 100 കുടം വെള്ളം നൂറ് വാഴകള്‍ക്ക് കുളിരേകി. ലതിനും അനൂപും എല്ലാ ദിവസവും വാഴത്തോട്ടത്തില്‍ ഹാജര്‍. സനലും സിദ്ധാര്‍ഥും ഗോപികയും ശ്രുതിയും അശ്വിനിയും രസ്‌നയും നേതൃത്വംനല്‍കാന്‍ ഒപ്പമുണ്ട്. സ്‌കൂളിന് തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കിണറ്റില്‍ പൈപ്പ് സ്ഥാപിച്ചാണ് ആദ്യം വെള്ളം ശേഖരിച്ചത്. അത് വറ്റിയതോടുകൂടി കുട്ടികള്‍ പ്രതിസന്ധിയിലായി. പിന്നെ ലക്ഷ്യം കുറച്ച് ദൂരെയുള്ള പൊതുമരാമത്ത് റസ്റ്റ്ഹൗസിന്റെ 22 അടി ആഴമുള്ള കിണറായിരുന്നു.


മതിലിന് മുകളിലും താഴെയുമായി കുട്ടികള്‍ വരിവരിയായി നിന്ന് വെള്ളം കൃഷിത്തോപ്പിലെത്തിച്ചു. വാഴകള്‍ക്ക് പൂര്‍ണമായും ജൈവവളമാണ് ഇടുന്നത്. സ്‌ക്വാഡുകളാക്കിയുള്ള പ്രവര്‍ത്തനത്തിന് പ്രോഗ്രാം ഓഫീസര്‍ മനോജ്കുമാര്‍ കൃത്യമായി നിര്‍ദേശം നല്‍കുന്നു. പിലിക്കോട് കൃഷിഭവന്റെ എല്ലാ സാങ്കേതിക സഹായവും വിദ്യര്‍ഥികള്‍ക്കുണ്ട്.


സ്‌കൂള്‍ തുറക്കുമ്പോള്‍ ഇവര്‍ക്ക് പങ്കുവെക്കാനുള്ളത് സഹപാഠിക്കൊരു വാഴയെക്കുറിച്ചാണ്. ഈ പദ്ധതി ഇവര്‍ അവധിക്കാലത്താണ് നടപ്പാക്കിയത്. വേനലവധിയുടെ ആരംഭത്തില്‍ കൂട്ടുകാരന്റെ വീട്ടില്‍ ഒരുദിവസം താമസിച്ച് അവിടെ രണ്ടുവീതം വാഴകള്‍ ഇവര്‍ നട്ടുകൊടുത്തു. തടം തുറക്കലും കന്ന് നടലും ആദ്യ പരിപാലനവും അതിഥികള്‍തന്നെ. വീടിന്റെ ഐശ്വര്യമായി ഈ അമ്പത് വീടുകളിലെ വാഴകളും ഇതിനൊപ്പം വളരുന്നു.


കഴിഞ്ഞവര്‍ഷം അമ്പത് വാഴകള്‍ നട്ട് സമ്പാദിച്ച അയ്യായിരം രൂപകൊണ്ടാണ് ഈ വിദ്യര്‍ഥികള്‍ 'ദൈവസൂത്രം' എന്ന സിനിമ നിര്‍മിച്ചത്. കുട്ടികളുടെ ചലച്ചിത്ര മേളയില്‍ ഒന്‍പത് അവാര്‍ഡുകളും പണവും പ്രശസ്തിയും ഇവര്‍ ഈ അധ്വാനത്തിന്റെ സമ്പത്തിലൂടെ നേടി. സപ്തദിന ക്യാമ്പിന്റെ ഭാഗമായി വൈക്കത്ത് ഗ്രാമത്തെ ജൈവഗ്രാമമാക്കി മാറ്റാനുള്ള തുടക്കംകുറിച്ചതും ഈ വിദ്യാര്‍ഥികളായിരുന്നു.


ദേശീയപാതയിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് വീണ്ടും കൗതുകമാവും ഈ വാഴത്തോട്ടം. ജൂണിലെ മഴയില്‍ അവിടെ അധ്വാനിക്കുന്ന കുട്ടികളെയും കാണാം. ഓണത്തിന് വിളവെടുക്കണമെന്ന ലക്ഷ്യമാണ് ഇവര്‍ക്കുമുന്നില്‍.ഈവര്‍ഷം മുതല്‍ രക്ഷിതാക്കള്‍ക്ക് വൃക്ഷ സ്‌നേഹി പുരസ്‌കാരം നല്‍കാനും ഓരോ വീട്ടിലും ഓരോ നാട്ടുമാവ് നടാനും ഇലക്കറിമേള നടത്താനും ശ്രമം നടക്കുന്നുണ്ട്..