Saturday, May 11, 2013

സി.ബി.എസ്.ഇ. ഫീസില്‍ വര്‍ധന; പഠനച്ചെലവേറുന്നു



Posted on: 12 May 2013

കെ.പി. പ്രവിത


കൊച്ചി: മറ്റൊരു അധ്യയനവര്‍ഷം കൂടി പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ വിദ്യാഭ്യാസച്ചെലവുകളില്‍ കുത്തനെ വര്‍ധന. പഠനോപകരണങ്ങളുടെ വിലവര്‍ധനയ്‌ക്കൊപ്പം ഫീസും ഇക്കുറി കൂടിയത് രക്ഷിതാക്കളെ വലയ്ക്കുന്നു. സി.ബി.എസ്.ഇ. യ്ക്ക് കീഴിലുള്ള പല സ്‌കൂളുകളും ഇക്കുറി ഫീസ് വര്‍ധിപ്പിച്ചു.

സി.ബി.എസ്.ഇ. യ്ക്ക് കീഴിലുള്ള സ്‌കൂളുകള്‍ 20 മുതല്‍ 25 ശതമാനം വരെയാണ് ഫീസ് കൂട്ടിയത്. ഒറ്റയടിക്കുള്ള വര്‍ധനയ്‌ക്കെതിരെ രക്ഷിതാക്കളില്‍തന്നെ എതിര്‍പ്പുണ്ട്. പക്ഷേ ഈ അധ്യയനവര്‍ഷം ഫീസ് വര്‍ധന പ്രാബല്യത്തില്‍വരുമെന്ന നിലപാടിലാണ് പല സ്‌കൂള്‍ അധികൃതരും.

ഓരോ സ്‌കൂളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് കേരള സി. ബി. എസ്. ഇ. സ്‌കൂള്‍ മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി. പി. എം. ഇബ്രാഹിംഖാന്‍ പറയുന്നത്. മാത്രമല്ല ചില സ്‌കൂളുകള്‍ മൂന്നുവര്‍ഷത്തിനുശേഷമാണ് ഫീസ് കൂട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരത്തിലെ ഒരു സി.ബി.എസ്.ഇ. വിദ്യാലയത്തില്‍ ഈ അധ്യയനവര്‍ഷം എല്‍.കെ.ജി. പ്രവേശനത്തിന് ചെലവായത് 54000 രൂപയാണ്. ഫീസിനത്തിലുള്‍പ്പെടെ സ്‌കൂളിലേക്ക് നേരിട്ടടച്ച തുകകള്‍ മാത്രമാണിത്. ആജീവനാന്ത മെമ്പര്‍ഷിപ്പും റീഫണ്ടബിള്‍ ഡെപ്പോസിറ്റും ഇക്കൂട്ടത്തിലുണ്ട്.

ഇവിടെ എല്‍.കെ.ജി. കുട്ടിക്ക് ഒരുവര്‍ഷത്തെ ഫീസ് മാത്രം 17000 രൂപയാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലാണെങ്കില്‍ പത്താംക്ലാസ് വരെ പഠിക്കാന്‍ ഈ തുകതന്നെ ധാരാളമാണ്. റീഫണ്ടബിള്‍ ഡെപ്പോസിറ്റ് പലിശരഹിതമാണ്. മാത്രമല്ല കുട്ടി പത്താംക്ലാസ് വരെ മാറ്റമില്ലാതെ അതേ സ്‌കൂളില്‍ തന്നെ പഠിച്ചാലേ ഈ തുക തിരികെ കിട്ടൂയെന്ന വ്യവസ്ഥയും ചില സ്‌കൂളുകള്‍ക്കുണ്ട്.

സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളാണ് പല സ്‌കൂളുകളും ഏര്‍പ്പെടുത്തുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഫീസിന്റെ ലിസ്റ്റ് കൂടുന്നത്. ഹൈടെക് സൗകര്യങ്ങളുള്ള സയന്‍സ് ലാബ്, സ്മാര്‍ട്ട് ക്ലാസ്‌റൂം, ലാംഗ്വേജ് ലാബ്- ഇംഗീഷിന് പ്രത്യേകം ലാബ്, മാത്‌സ് ലാബ്. . . എന്നിവയെല്ലാം പല സ്‌കൂളുകളും ഒരുക്കുന്നുണ്ട്. ഇതിന് പുറമേ അപൂര്‍വം സ്‌കൂളുകളില്‍ ക്ലാസ് മുറികളെല്ലാം എ. സി. യാണ്. കമ്പ്യൂട്ടര്‍ ലാബിന്റെ കാര്യമെടുത്താല്‍ ഒരു ക്ലാസ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള കമ്പ്യൂട്ടറുകള്‍ ലാബിലുണ്ടാകും. ഊഴംനോക്കി നില്‍ക്കേണ്ട.

തിരക്കേറുന്നു; സര്‍ക്കാര്‍ സ്‌കൂളിലും

സ്വകാര്യ സ്‌കൂളുകളിലെ കുത്തനെയുള്ള ഫീസ് വര്‍ധന ഒരു വിഭാഗം രക്ഷിതാക്കളെയെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് തിരിച്ചുവിടുന്നുണ്ട്. നഗരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് നല്ല തിരക്കുണ്ട്. എറണാകുളം ഗവ. ഗേള്‍സ് സ്‌കൂളിലേക്കെല്ലാം പ്രവേശനം തേടി ഒട്ടേറെ പേര്‍ എത്തുന്നുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. മാത്രമല്ല എയ്ഡഡ് സ്‌കൂളുകളിലും തിരക്ക് കൂടി.

പ്രവേശനം കിട്ടാന്‍ ഓട്ടം; ഫീസ്സടയ്ക്കാന്‍ വായ്പ

നഗരത്തിലെ ഒരു ശരാശരി രക്ഷിതാവിന് സ്‌കൂള്‍ പ്രവേശനമെന്നത് നെട്ടോട്ടത്തിന്റെ കാലമാണ്. ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുന്നത് സി. ബി. എസ്. ഇ. സ്‌കൂളുകളാണ്. മികച്ച ഒരു സി. ബി. എസ്. ഇ. സ്‌കൂളില്‍ പ്രവേശനം കിട്ടണമെങ്കില്‍ വാതിലുകള്‍ ഏറെ മുട്ടേണ്ടിവരും. അപേക്ഷ നല്‍കി ശുപാര്‍ശയൊന്നുമില്ലാതെ പ്രവേശനം ലഭിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമായിരിക്കും. ചില സ്‌കൂളുകള്‍ കുട്ടിയെ വിലയിരുത്തുന്നതിനൊപ്പം രക്ഷിതാക്കളെ ഇന്റര്‍വ്യൂ നടത്തും.

നഗരത്തിലെ ഒരു സ്‌കൂളില്‍ മകനെ എല്‍. കെ. ജി.ക്ക് ചേര്‍ക്കാന്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ രാജീവ് 50, 000 രൂപയാണ് വായ്പയെടുത്തത്. കൈയില്‍നിന്ന് 20, 000 രൂപ കൂടി മുടക്കിയിട്ടും കുട്ടിക്കാവശ്യമായ സാധനങ്ങളൊന്നും വാങ്ങിത്തീര്‍ന്നിട്ടില്ലെന്നാണ് രാജീവ് പറയുന്നത്. 
Newspaper Edition