Friday, June 1, 2012

സഹപാഠിക്കൊരു വാഴ നട്ട്, പീലിക്കോട്ടെ കുട്ടികള്‍ ക്ലാസിലേക്ക്..



: 01 Jun 2012


അധ്വാനത്തിന്റെ പാഠമാണ് പിലിക്കോട് സ്‌കൂളിലെ കുട്ടികള്‍ കാണിച്ചുതരുന്നത്. ക്ലാസ്മുറിയിലെ ഉന്നത വിജയവുമായി പ്ലസ്ടു ക്കാര്‍ പടിയിറങ്ങിയെങ്കിലും അവര്‍ ബാക്കിവച്ച പ്രകൃതിസ്‌നേഹം വരുംവര്‍ഷം നടപ്പാക്കുകയാണിവര്‍. അവര്‍ അതിനൊരു പേരിട്ടു. ഹരിത ജീവനം.ഒട്ടേറെ നേട്ടങ്ങള്‍ നാടിന് നല്‍കിയ പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ആരംഭിച്ച പുതിയ പദ്ധതിയാണ് ഹരിത ജീവനം.

ഇതിന്റെ ഭാഗമായി പിലിക്കോട് കൃഷിഭവനുമുന്നില്‍ ദേശീയപാതയോരത്ത് 110 വാഴകള്‍ വീണ്ടും നട്ടു നനയ്ക്കുകയാണ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. കഴിഞ്ഞവര്‍ഷത്തിന്റെ കാര്‍ഷികത്തുടര്‍ച്ച.കൃഷിസംസ്‌കാരത്തിന്റെ അടയാളമായ പിലിക്കോടിന്റെ കാവല്‍ക്കാരാണ് ഈ പദ്ധതി ഉദ്ഘാടനംചെയ്തത്. അവധിക്കാലത്തിന്റെ പുലര്‍വേളയും വൈകുന്നേരവും ഇവര്‍ ഹരിത ജീവനത്തിന് നല്‍കി. വാഴകൃഷിയുടെ മുഴുവന്‍ പരിപാലനവും കുട്ടികള്‍തന്നെ.


എല്ലാ ദിവസവും 100 കുടം വെള്ളം നൂറ് വാഴകള്‍ക്ക് കുളിരേകി. ലതിനും അനൂപും എല്ലാ ദിവസവും വാഴത്തോട്ടത്തില്‍ ഹാജര്‍. സനലും സിദ്ധാര്‍ഥും ഗോപികയും ശ്രുതിയും അശ്വിനിയും രസ്‌നയും നേതൃത്വംനല്‍കാന്‍ ഒപ്പമുണ്ട്. സ്‌കൂളിന് തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കിണറ്റില്‍ പൈപ്പ് സ്ഥാപിച്ചാണ് ആദ്യം വെള്ളം ശേഖരിച്ചത്. അത് വറ്റിയതോടുകൂടി കുട്ടികള്‍ പ്രതിസന്ധിയിലായി. പിന്നെ ലക്ഷ്യം കുറച്ച് ദൂരെയുള്ള പൊതുമരാമത്ത് റസ്റ്റ്ഹൗസിന്റെ 22 അടി ആഴമുള്ള കിണറായിരുന്നു.


മതിലിന് മുകളിലും താഴെയുമായി കുട്ടികള്‍ വരിവരിയായി നിന്ന് വെള്ളം കൃഷിത്തോപ്പിലെത്തിച്ചു. വാഴകള്‍ക്ക് പൂര്‍ണമായും ജൈവവളമാണ് ഇടുന്നത്. സ്‌ക്വാഡുകളാക്കിയുള്ള പ്രവര്‍ത്തനത്തിന് പ്രോഗ്രാം ഓഫീസര്‍ മനോജ്കുമാര്‍ കൃത്യമായി നിര്‍ദേശം നല്‍കുന്നു. പിലിക്കോട് കൃഷിഭവന്റെ എല്ലാ സാങ്കേതിക സഹായവും വിദ്യര്‍ഥികള്‍ക്കുണ്ട്.


സ്‌കൂള്‍ തുറക്കുമ്പോള്‍ ഇവര്‍ക്ക് പങ്കുവെക്കാനുള്ളത് സഹപാഠിക്കൊരു വാഴയെക്കുറിച്ചാണ്. ഈ പദ്ധതി ഇവര്‍ അവധിക്കാലത്താണ് നടപ്പാക്കിയത്. വേനലവധിയുടെ ആരംഭത്തില്‍ കൂട്ടുകാരന്റെ വീട്ടില്‍ ഒരുദിവസം താമസിച്ച് അവിടെ രണ്ടുവീതം വാഴകള്‍ ഇവര്‍ നട്ടുകൊടുത്തു. തടം തുറക്കലും കന്ന് നടലും ആദ്യ പരിപാലനവും അതിഥികള്‍തന്നെ. വീടിന്റെ ഐശ്വര്യമായി ഈ അമ്പത് വീടുകളിലെ വാഴകളും ഇതിനൊപ്പം വളരുന്നു.


കഴിഞ്ഞവര്‍ഷം അമ്പത് വാഴകള്‍ നട്ട് സമ്പാദിച്ച അയ്യായിരം രൂപകൊണ്ടാണ് ഈ വിദ്യര്‍ഥികള്‍ 'ദൈവസൂത്രം' എന്ന സിനിമ നിര്‍മിച്ചത്. കുട്ടികളുടെ ചലച്ചിത്ര മേളയില്‍ ഒന്‍പത് അവാര്‍ഡുകളും പണവും പ്രശസ്തിയും ഇവര്‍ ഈ അധ്വാനത്തിന്റെ സമ്പത്തിലൂടെ നേടി. സപ്തദിന ക്യാമ്പിന്റെ ഭാഗമായി വൈക്കത്ത് ഗ്രാമത്തെ ജൈവഗ്രാമമാക്കി മാറ്റാനുള്ള തുടക്കംകുറിച്ചതും ഈ വിദ്യാര്‍ഥികളായിരുന്നു.


ദേശീയപാതയിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് വീണ്ടും കൗതുകമാവും ഈ വാഴത്തോട്ടം. ജൂണിലെ മഴയില്‍ അവിടെ അധ്വാനിക്കുന്ന കുട്ടികളെയും കാണാം. ഓണത്തിന് വിളവെടുക്കണമെന്ന ലക്ഷ്യമാണ് ഇവര്‍ക്കുമുന്നില്‍.ഈവര്‍ഷം മുതല്‍ രക്ഷിതാക്കള്‍ക്ക് വൃക്ഷ സ്‌നേഹി പുരസ്‌കാരം നല്‍കാനും ഓരോ വീട്ടിലും ഓരോ നാട്ടുമാവ് നടാനും ഇലക്കറിമേള നടത്താനും ശ്രമം നടക്കുന്നുണ്ട്..

Wednesday, May 30, 2012

സ്‌കൂള്‍ അധ്യാപകരുടെ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യും


1 May 2012

തിരുവനന്തപുരം: അധ്യാപക പാക്കേജിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ അധ്യയന വര്‍ഷം വരുന്ന അധ്യാപക ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നു. വിരമിക്കല്‍ മൂലമുണ്ടാകുന്ന ഒഴിവുകളാണ് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുക. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നും വന്ന ഒഴിവുകളുടെ എണ്ണം സര്‍ക്കാര്‍ ശേഖരിച്ചു.

ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്നതോടെ ഇല്ലാത്ത തസ്തികയില്‍ നിയമനം നടത്താന്‍ എയ്ഡഡ് മാനേജ്‌മെന്‍റുകള്‍ക്കാവില്ല. നിയമിതരാകുന്നവര്‍ കബളിപ്പിക്കപ്പെടില്ലെന്നതാണ് ഇതിന്റെ ഗുണവശം. അധ്യാപക, വിദ്യാര്‍ഥി അനുപാതം 1:30 ഉം 1:35 ഉം ആക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് കഴിഞ്ഞ് ഉണ്ടാകുന്ന അധ്യാപക ഒഴിവുകള്‍ കൂടി ചേര്‍ത്ത് വിജ്ഞാപനം ചെയ്താല്‍ മതിയെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

എയ്ഡഡ് സ്‌കൂളിലെ വിരമിക്കല്‍ ഒഴിവില്‍ മാനേജര്‍ക്ക് നിയമനം നല്‍കാം. അധ്യാപക, വിദ്യാര്‍ഥി അനുപാതം കുറച്ചതിന്റെയടിസ്ഥാനത്തില്‍ വരുന്ന ഒഴിവാണെങ്കില്‍ ആദ്യത്തേത് സര്‍ക്കാരിന് വിട്ടുനല്‍കണം. തുടര്‍ന്നുള്ള ഒഴിവുകളില്‍ സര്‍ക്കാരിന്റെ അനുമതിയോടെ മാനേജ്‌മെന്‍റിന് നിയമനം നടത്താം. പുതിയ അധ്യയന വര്‍ഷം മുതല്‍ വരുന്ന ഒഴിവില്‍ അധ്യാപക യോഗ്യതാ പരീക്ഷ പാസാകുന്നവര്‍ക്കേ നിയമനത്തിന് യോഗ്യതയുള്ളൂ. ടെട് പരീക്ഷയും അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ നടത്തും.

വിദ്യാര്‍ഥികളുടെ ബയോമെട്രിക് രേഖയെടുത്താലേ കുട്ടികളുടെ എണ്ണം സംബന്ധിച്ച അന്തിമ കണക്കാകൂ. അക്ഷയെയും കെല്‍ട്രോണിനെയുമാണ് ഇത് സംബന്ധിച്ച ചുമതല സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നത്. ബയോമെട്രിക് രേഖയെടുപ്പ് മൂന്ന്, നാല് മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം മുതല്‍ തലയെണ്ണലിലൂടെ കുട്ടികളുടെ കണക്കെടുപ്പ് ഉണ്ടാകില്ല. ഇതിന് പകരമായാണ് യു.ഐ.ഡി സംവിധാനം.

വിദ്യാര്‍ഥികളുടെ എണ്ണം സംബന്ധിച്ച തീരുമാനമായാലേ രണ്ടാമത്തെ ഡിവിഷനെക്കുറിച്ചുള്ള നയപരമായ തീരുമാനവും സര്‍ക്കാരിന് കൈക്കൊള്ളാനാകൂ. എല്‍. പിയില്‍ 30 ഉം യു.പിയില്‍ 35 ഉം കുട്ടികളാണ് പുതിയ നിയമപ്രകാരം ഒരു ക്ലാസില്‍ ഉണ്ടാകേണ്ടത്. രണ്ടാമത്തെ ഡിവിഷന് എത്രകുട്ടികള്‍ വേണമെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനമെടുക്കേണ്ടി വരും. മുമ്പ് ഒരു ക്ലാസില്‍ 45 കുട്ടികളായിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉണ്ടെങ്കിലായിരുന്നു രണ്ടാം ഡിവിഷന്‍ അനുവദിച്ചിരുന്നത്.

ഇക്കാര്യത്തില്‍ തീരുമാനമാകുംവരെ നിലവിലുള്ള സ്ഥിതിയില്‍ 45 കുട്ടികള്‍ വരെ ഒരു ക്ലാസില്‍ തുടരുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഫലത്തില്‍ അനുപാതം താഴ്ത്തിയത് നടപ്പായി തുടങ്ങിയിട്ടില്ല. എന്നാല്‍ അധ്യാപക ബാങ്കിലുള്ള അധ്യാപകരുടെ പരിശീലനം തുടങ്ങിയതോടെ, ജോലിക്ക് ഭീഷണിയുണ്ടായിരുന്ന അധ്യാപകര്‍ സുരക്ഷിതരായി.

ജോലി സുരക്ഷിതമായതോടെ, അവധിക്കാലത്ത് കുട്ടികളെ പിടിക്കാന്‍ ഇക്കുറി അധ്യാപകര്‍ക്ക് ഇറങ്ങേണ്ടിവന്നില്ല. മുന്‍വര്‍ഷങ്ങളില്‍ കുട്ടികളെയും രക്ഷിതാക്കളെയും സ്വാധീനിച്ച് തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകര്‍ മത്സരിച്ചിരുന്നെങ്കില്‍ ജോലി സുരക്ഷിതമായതോടെ അവധിക്കാലത്തെ നെട്ടോട്ടം അധ്യാപകര്‍ക്ക് ഒഴിവാക്കാനായി


പ്രവേശനോത്സവം ഫ്ലക്‌സില്‍ മുക്കാന്‍ ചെലവിടുന്നത് 15 ലക്ഷം

  31 May 2
കാസര്‍കോട്: പ്രവേശനോത്സവത്തില്‍ ഫ്ലക്‌സ്‌ബോര്‍ഡുകള്‍ കണികണ്ട് പഠനംതുടങ്ങാന്‍ വിദ്യാഭ്യാസവകുപ്പ് ചെലവിടുന്നത് പതിനഞ്ച്‌ലക്ഷത്തോളം രൂപ.

വിദ്യാലയങ്ങളില്‍നിന്ന് പ്ലാസ്റ്റിക്കും ഫ്ലക്‌സും അകറ്റിനിര്‍ത്തണമെന്ന നിര്‍ദേശം നിലവിലിരിക്കെയാണ് ഈ നടപടി. 14,16,500 രൂപ ചെലവിട്ട് എസ്.എസ്.എ. മുഖാന്തരം ഫ്ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് 5666 വിദ്യാലയങ്ങളിലാണ് ജൂണ്‍ നാലിന് പ്രവേശനോത്സവം നടക്കുന്നത്. ഓരോ വിദ്യാലയത്തിലും ഏഴടിനീളവും മുന്നടി വീതിയുമുള്ള ഫ്ലക്‌സ് ഷീറ്റുകളില്‍ പ്രവേശനോത്സവം സംബന്ധിച്ച വിവരം പ്രിന്‍റ്‌ചെയ്ത് നല്‍കാന്‍ അതത് ബി.ആര്‍.സി.കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 250 രൂപ വീതമാണ് ഓരോന്നിനും ചെലവ് നിശ്ചയിച്ചിരിക്കുന്നത്. 1,18,986 ചതുരശ്രയടി ഫ്ലക്‌സ് ഷീറ്റാണ് മണിക്കൂറുകള്‍ മാത്രംനീളുന്ന പ്രവേശനോത്സവത്തിന്റെ പേരില്‍ സംസ്ഥാനത്ത് കുമിയാന്‍പോകുന്നത്.

ഏകീകൃത സ്വാഗതഗാനത്തോടെയാണ് ഇക്കുറി പ്രവേശനോത്സവം തുടങ്ങുക. അതിനായുള്ള സി.ഡി.യും സ്‌കൂളുകളില്‍ എത്തിക്കുന്നുണ്ട്. ചിലര്‍സി.ഡി. ചെലവിലേക്കായി 250 രൂപയില്‍നിന്ന് പത്ത് രൂപ പിടിക്കുന്നുമുണ്ട്.

പരിസ്ഥിതിസ്നേഹത്തെയും മാലിന്യപ്രശ്‌നത്തെയും പറ്റി വിദ്യാര്‍ഥികളില്‍ ബോധവത്കരണമുണ്ടാക്കാന്‍ കൊണ്ടുപിടിച്ചശ്രമം നടക്കുമ്പോഴാണ് അധികൃതരുടെ ഈ ഫ്ലക്‌സ് പ്രേമം. ഫ്ലക്‌സിന് പകരം തുണിയില്‍ ബാനര്‍ എഴുതി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Saturday, May 26, 2012

അധ്യയന ദിവസങ്ങള്‍ 200; ആറ് ശനിയാഴ്ചകളില്‍ കൂടി സ്‌കൂള്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം 200 അധ്യയന ദിനങ്ങളുണ്ടാവും. ആറ് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തിദിവസങ്ങളാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഏ.ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതി തീരുമാനിച്ചു.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അധ്യയന ദിവസം 220 ആക്കണം. ഇതിന്റെ ആദ്യപടിയായാണ് ഇപ്പോള്‍ 200 ആക്കിയത്. കഴിഞ്ഞവര്‍ഷം 194 ദിവസങ്ങള്‍ മാത്രമായിരുന്നു സാധ്യായ ദിവസങ്ങള്‍. ഇതനുസരിച്ച് ശനിയാഴ്ചകളായ ജൂണ്‍16, ജൂലായ് 21, ഏപ്രില്‍ 18, സപ്തംബര്‍ 22, ഒക്ടോബര്‍ ആറ്, നവംബര്‍ 17 എന്നിവയാണ് പ്രവൃത്തിദിനങ്ങളായി തീരുമാനിച്ചിരിക്കുന്നത്.


കേന്ദ്രനിയമപ്രകാരം എല്‍.പി. സ്‌കൂളുകള്‍ 200 ദിവസം അല്ലെങ്കില്‍ 800 മണിക്കൂര്‍ പ്രവര്‍ത്തിക്കണം. യു.പി.യില്‍ 220 ദിവസം അല്ലെങ്കില്‍ ആയിരം മണിക്കൂര്‍ ക്ലാസ് നടക്കണം. ഇതില്‍ ആയിരം മണിക്കൂര്‍ എന്ന മാനദണ്ഡം പൊതുവായി സ്വീകരിച്ചാണ് ഇപ്പോള്‍ 200 ദിവസമായി തീരുമാനിച്ചിരിക്കുന്നത്. 200 ദിവസം ക്ലാസ് നടത്തിയാല്‍ ആയിരം മണിക്കൂര്‍ തികയ്ക്കാന്‍ വിഷമമുണ്ടാകില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

Thursday, May 24, 2012

സര്‍ക്കാര്‍ വാക്കുപാലിച്ചില്ല; പുത്തനുടുപ്പില്ലാതെ കുട്ടികള്‍

: 24-May-2012 
കൊച്ചി: സംസ്ഥാനത്തെ ഒമ്പതര ലക്ഷത്തോളം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും കടലാസില്‍ത്തന്നെ. സര്‍ക്കാരിനെ വിശ്വസിച്ച് യൂണിഫോം വാങ്ങാന്‍ ടെന്‍ഡര്‍ നടപടികളുള്‍പ്പെടെ പൂര്‍ത്തിയാക്കിയ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ കുരുക്കിലായി. പതിവായി യൂണിഫോം സൗജന്യമായി വിതരണം ചെയ്തിരുന്ന സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ നല്‍കുമെന്നുകരുതി പിന്മാറിയതിനാല്‍ പുത്തനുടുപ്പില്ലാതെയാകും ഇക്കുറി സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന 4,88,815 വിദ്യാര്‍ഥികള്‍ക്ക് രണ്ടു സെറ്റ് യൂണിഫോം സൗജന്യമായി നല്‍കുമെന്നായിരുന്നു മാര്‍ച്ചില്‍ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. പിന്നീട് എയ്ഡഡ് സ്കൂളിലെ വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ വിദ്യാര്‍ഥികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. യൂണിഫോം വാങ്ങാനാവശ്യമായ പണം മെയ് 15നുള്ളില്‍ അതത് സ്കൂളുകള്‍ക്ക് നല്‍കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചത്. ഒരു കുട്ടിക്ക് 400 രൂപ നിരക്കില്‍ യൂണിഫോം വാങ്ങാനുള്ള 37.37 കോടി രൂപ സര്‍വശിക്ഷാ അഭിയാന്‍ ഫണ്ടില്‍നിന്നു നല്‍കാനായിരുന്നു പദ്ധതി. ഓരോ സ്കൂളിനോടും അവിടുത്തെ ആവശ്യമനുസരിച്ച് ടെന്‍ഡര്‍ ക്ഷണിച്ച് പര്‍ച്ചേസിന് കരാറുണ്ടാക്കാനും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു. അതനുസരിച്ച് സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ ആയിരക്കണക്കിന് രൂപ സ്വന്തം ഫണ്ടില്‍നിന്നുചെലവാക്കി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കരാറും ഉറപ്പിച്ചു. എന്നാല്‍ നിശ്ചിതസമയം കഴിഞ്ഞിട്ടും സര്‍ക്കാരില്‍നിന്ന് അനുകൂല നടപടി ഉണ്ടായില്ല. എസ്എസ്എയില്‍ ആവശ്യത്തിന് പണമുണ്ടെന്ന വിവരമാണ് കമ്മിറ്റികളുടെ അന്വേഷണത്തില്‍ ലഭിച്ചത്. പദ്ധതിയില്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയ ശേഷം അധികമായി കണ്ടെത്തേണ്ട തുക സര്‍ക്കാര്‍ നല്‍കാത്തതാണ് പ്രതിസന്ധിക്കു കാരണമെന്നു പറയുന്നു. എയ്ഡഡ് മേഖലയില്‍ ഈ ആവശ്യത്തിന് എസ്എസ്എയുടെ പണം ചെലവഴിക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് കണ്ടെത്തണം. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് അധ്യാപക, രക്ഷാകര്‍തൃ സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാര്‍തീരുമാനം ഇനിയും വൈകിയാല്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ പണം കണ്ടെത്തി യൂണിഫോം വാങ്ങി നല്‍കേണ്ടിവരും.

Tuesday, May 22, 2012

സ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആക്കുന്നു



Posted on: 23 May 2012

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. 220 അധ്യയന ദിവസം ലഭിക്കുന്നവിധം സ്‌കൂള്‍ കലണ്ടര്‍ തയ്യാറാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. നിലവില്‍ 190 മുതല്‍ 194 ദിവസങ്ങളിലാണ് ക്ലാസ് നടക്കുന്നത്. കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തില്‍ അധ്യയന ദിവസങ്ങളുടെ എണ്ണം 220 ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ ഒറ്റയടിക്ക് ഇത്രയും പ്രവൃത്തി ദിവസങ്ങള്‍ വര്‍ധിപ്പിക്കാതെ ഘട്ടംഘട്ടമായി ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വരുന്ന അധ്യയന വര്‍ഷം 200-ഉം തുടര്‍ന്ന് 220 ആയും വര്‍ധിപ്പിക്കും.


പ്രവൃത്തിദിനങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് സമിതിയുടെ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. ഈ സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളാണ്. കേന്ദ്രനിയമത്തില്‍ എല്‍.പിയില്‍ 200 ദിവസമോ 800 മണിക്കൂറോ ഒരു വര്‍ഷത്തില്‍ ക്ലാസ് നടത്തണമെന്നാണ് വ്യവസ്ഥ. യു.പിയില്‍ 220 ദിവസമോ 1000 മണിക്കൂറോ ക്ലാസ് നടക്കണം. ഇപ്പോള്‍ ശനിയും ഞായറും അവധിയാക്കി അഞ്ചു ദിവസമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏതുവിധത്തില്‍ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.


രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് അധ്യാപക സംഘടനകള്‍ക്ക് വലിയ യോജിപ്പില്ല. അഥവാ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ കാഷ്വല്‍ അവധിയുടെ എണ്ണം വര്‍ധിപ്പിച്ചു തരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 15 അവധിയാണ് അധ്യാപകര്‍ക്കുള്ളത്. ഇത് 20 ആക്കി നല്‍കണം.


നിലവില്‍ 10 മുതല്‍ നാല് വരെയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ സമയം കണ്ടെത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ഈ നിര്‍ദേശം നടപ്പായാല്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസമെന്ന രീതി തുടരാനാകും. അധ്യാപകര്‍ക്ക് ഏറെയും ഈ നിര്‍ദേശത്തോടാണ് യോജിപ്പ്. ഒമ്പതര മുതല്‍ നാലര വരെ ക്ലാസ് നടത്താമെന്നാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.


ഇപ്പോള്‍ 190 ദിവസത്തിനു മുകളില്‍ ക്ലാസ് നടക്കുന്നതുകൊണ്ട് അത് 200 ആക്കിയാല്‍ തന്നെ 1000 മണിക്കൂര്‍ തികയ്ക്കാന്‍ ബുദ്ധിമുട്ടില്ല. പ്രാദേശികമായി നല്‍കുന്ന അവധികള്‍ക്കു പകരം ക്ലാസ് നടത്തിയാല്‍ മതിയാകും. എന്നാല്‍ 220 ദിവസം തന്നെ തികയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തേണ്ടി വരും. അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഓണം, ക്രിസ്മസ് അവധികളില്‍ കൈവയ്ക്കുന്നതിനോട് അധ്യാപകര്‍ക്കും ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും യോജിപ്പില്ല. കൂടുതല്‍ ശനിയാഴ്ചകളില്‍ ക്ലാസ് നടത്തുകയാണ് ഇതിനുള്ള പോംവഴി.


ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള യു.പി സ്‌കൂളുകളില്‍ ഫിബ്രവരി മുതല്‍ ഇപ്പോള്‍ ക്ലാസ് നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. പത്താം ക്ലാസിന്റെ മോഡല്‍ പരീക്ഷയ്ക്കുമുമ്പായി തന്നെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം അവസാനിപ്പിക്കും. അവര്‍ക്ക് പിന്നീട് വാര്‍ഷിക പരീക്ഷയേ ഉണ്ടാകൂ. ഈ സ്ഥിതിയും മാറേണ്ടതുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രിലിലേക്ക് മാറ്റി മാര്‍ച്ച് വരെ പൂര്‍ണമായും അധ്യയനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശം ഏറെനാളായി ചര്‍ച്ചയിലുള്ളതാണെങ്കിലും അത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണിലേക്ക് സ്‌കൂള്‍ മാറ്റവും മറ്റും നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരും.

mathrubhoomi 

Monday, May 14, 2012

മറ്റൊരു പാഠപുസ്തക വിവാദം കൂടി


  14 May 2012
ചുരുങ്ങിയ കാലംകൊണ്ടുതന്നെ പാഠപുസ്തകങ്ങളിലെ ഗണിതവും രസതന്ത്രവും ഭൗതികവും അതുപോലുള്ള 'ശുദ്ധ' ശാസ്ത്രവിഷയങ്ങളും കൂടി വിവാദങ്ങള്‍ക്ക് ആസ്പദമായേക്കാം. ഇടയ്ക്കിടെ ഇത് ആവര്‍ത്തിക്കുന്നത് കാണുമ്പോള്‍ ആരും അങ്ങനെ ചിന്തിച്ചുപോകും.ചരിത്രപുസ്തകങ്ങള്‍, കഥകള്‍, ചിത്രങ്ങള്‍, സിനിമകള്‍, നാടകങ്ങള്‍ എന്നിവയ്ക്കു പുറമെ, പാഠപുസ്തകങ്ങളും തര്‍ക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുക ഇപ്പോള്‍ അത്രകണ്ട് പതിവായിരിക്കുന്നു. സാമൂഹ്യശാസ്ത്രവും ചരിത്രവും സംബന്ധിച്ച പുസ്തകങ്ങള്‍ക്കാണ് പൊതുവേ ഈ ദുര്‍വിധി.

ഈ വിഷയങ്ങളെ വ്യത്യസ്തരീതിയില്‍ നോക്കിക്കാണാമെന്നതു കൊണ്ട് അവ സംബന്ധിച്ച് വിയോജിപ്പുകള്‍ക്ക് പഴുതുണ്ടാവും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇവയെ പ്രയോജനപ്പെടുത്താന്‍ ധാരാളം സാധ്യതകളുമുണ്ട്. എന്നാല്‍ പല തട്ടിലുമുള്ള നീരീക്ഷണങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം, രചയിതാക്കളുടെ വ്യക്തിനിഷ്ഠമായനിലപാടുകള്‍ പരമാവധി ചോര്‍ത്തിക്കളഞ്ഞ്, തയ്യാറാക്കപ്പെടുന്ന പുസ്തകങ്ങളില്‍പ്പോലും ഏതെങ്കിലും ഒരു വിഭാഗത്തിന് അനിഷ്ടകരമായ എന്തെങ്കിലും ചിലത് സങ്കല്പിച്ച് ഉണ്ടാക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല.

ഇത് ഉന്നയിക്കുക ഒരു രാഷ്ട്രീയ ആവശ്യമാവുന്നതോടെ പുസ്തകവും അവയുടെ പിന്നില്‍ ഉപദേശകരായും മറ്റും പ്രവര്‍ത്തിച്ച ആളുകളും വിവാദത്തിന്റെ ചുഴിയിലേക്ക് വലിച്ചെറിയപ്പെടുകയായി. 11-ാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തില്‍ ബി.ആര്‍. അംബേദ്കറുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഉയര്‍ന്നിട്ടുള്ള കോലാഹലങ്ങള്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ഒടുവിലത്തേതാണ്.ഇങ്ങനെ പോയാല്‍ ഇത് അവസാനത്തേതുമാകാന്‍ ഇടയില്ല.

വിദ്യാഭ്യാസ ഗവേഷണങ്ങള്‍ക്കും പരിശീലനത്തിനുമുള്ള ദേശീയസമിതി (എന്‍.സി.ഇ.ആര്‍.ടി.) തയ്യാറാക്കിയ പുസ്തകമാണ് ഇപ്പോള്‍ ചിലരുടെ കോപത്തിന് ഇരയായിരിക്കുന്നത്. സി.ബി.എസ്.ഇ.പാഠ്യപദ്ധതി പിന്തുടരുന്ന ക്ലാസുകളില്‍ 2006 മുതല്‍ പഠിപ്പിച്ചു വരുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ഈ പുസ്തകം എന്നതാണ് കൗതുകകരമായ കാര്യം. ഇതില്‍ എടുത്തു ചേര്‍ത്തിട്ടുള്ള കാര്‍ട്ടൂണാകട്ടെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1949-ല്‍ വരച്ചതാണ്.

അന്ന് 'ശങ്കേഴ്‌സ് വീക്ക്‌ലി'യില്‍ വന്ന ഈ കാര്‍ട്ടൂണ്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരിക്കണം. ഭരണഘടനാനിര്‍മാണം വൈകുന്നതിനോടുള്ള ഒരു കാര്‍ട്ടൂണിസ്റ്റിന്റേതായ പ്രതികരണമായി കണ്ട് ഇത് ഒരുപാടുപേര്‍ ആസ്വദിച്ചിട്ടുമുണ്ടായിരിക്കണം. അത് മറ്റു തരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാക്കിയതായി അറിവില്ല. അത് ഒരുകാലം!

ഭരണഘടന എന്നെഴുതിയിട്ടുള്ള ഒച്ചിന്റെ പുറത്തിരുന്ന് ചാട്ട ചുഴറ്റുന്ന അംബേദ്കറെയും പിന്നില്‍ നിന്ന് ചാട്ട വീശുന്ന നെഹ്രുവിനെയും ചിത്രീകരിച്ചിട്ടുള്ള ഈ കാര്‍ട്ടൂണ്‍ കാലം ഇത്ര കഴിഞ്ഞിട്ടും കാഴ്ചക്കാരില്‍ ചിരിയുയര്‍ത്തും. പഴയ സംഭവങ്ങളെയും ആവിഷ്‌കാരങ്ങളെയും പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കുക പതിവാണ്. അങ്ങനെ ചെയ്താല്‍ പോലും അംബേദ്കറെ നിന്ദിക്കുന്നതായി എന്തെങ്കിലും ഇതില്‍ കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

കാര്‍ട്ടൂണ്‍ നീക്കാന്‍ മന്ത്രി കപില്‍സിബല്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് എന്‍.സി.ഇ.ആര്‍.ടി.യുടെ ഉപദേശക സ്ഥാനം രാജിവെച്ച സുഹാസ് പല്‍ഷികറും യോഗേന്ദ്ര യാദവും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.അംബേദ്കറെക്കുറിച്ച് പഠിപ്പിക്കുന്ന പത്താം ക്ലാസിലെ പുസ്തകത്തിന്റെ തുടര്‍ച്ചയാണ് ഇത്. പുസ്തകത്തില്‍ 'പാഠ'ത്തോടൊപ്പം, കുട്ടികളുടെ അന്വേഷണത്വര ഉദ്ദീപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിത്രങ്ങളും അക്കാലത്തെ രേഖകളുടെ പകര്‍പ്പുകളും കാര്‍ട്ടൂണുകളും എടുത്തു ചേര്‍ത്തിട്ടുണ്ട്.

അവയിലൊന്നാണ് ശങ്കറുടെ കാര്‍ട്ടൂണ്‍. പതിവിന്‍പടി കാര്‍ട്ടൂണ്‍ നീക്കം ചെയ്യുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടും സുഹാസ് പല്‍ഷികറുടെ , പുണെ സര്‍വകലാശാലയിലെ മുറി ചില അക്രമികള്‍ കേടുപാടു വരുത്തിയതിന്റെ ലക്ഷ്യം രാഷ്ട്രീയനേട്ടമല്ലാതെ മറ്റൊന്നാകാന്‍ വഴിയില്ല.
അംബേദ്കറുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും. മഹാനായ ഒരിന്ത്യക്കാരനായ അംബേദ്കറെ നിന്ദിക്കുന്നതില്‍ ഇവര്‍ക്ക് മാത്രമല്ല മറ്റെല്ലാവര്‍ക്കും തന്നെ ഖേദമുണ്ടാവും. എന്നാല്‍, ഇവിടെ അങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നു പറയാന്‍ പറ്റില്ല.

അതിരുവിട്ടത് എന്നനിലയ്‌ക്കേ ഇപ്പോഴുണ്ടായിട്ടുള്ള പ്രതികരണങ്ങളെ കാണാന്‍ കഴിയൂ. അതേസമയം, ഗുണകരമായ നിയമനിര്‍മാണങ്ങള്‍ പലതും നടന്നിട്ടും ഭാഷാ പ്രയോഗങ്ങളിലും ചിത്രീകരണങ്ങളിലും സമീപനങ്ങളിലും ദളിതരോടുള്ള നിന്ദ ഇപ്പോഴും സമൂഹത്തില്‍ ഒളിഞ്ഞും ചിലപ്പോള്‍ തെളിഞ്ഞും കിടക്കുന്നു എന്നത് വാസ്തവമാണ്.സമൂഹം മൊത്തത്തില്‍ ഏറ്റെടുക്കേണ്ട വിഷയമാണി
mathrubhumi

Thursday, May 10, 2012

ഇടമലക്കുടിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പദ്ധതി കേന്ദ്രം തള്ളി



Posted on: 10 May 2012



തൊടുപുഴ: ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഏക പൊതുവിദ്യാലയമായ ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ റസിഡന്‍ഷ്യല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള എസ്.എസ്.എ പദ്ധതി കേന്ദ്രതീരുമാനം വിഭവശേഷി മന്ത്രാലയം നിരാകരിച്ചു.

ആദിവാസി കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ താമസിച്ചു പഠിക്കാന്‍ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മൂന്നുകോടി രൂപയുടെ പദ്ധതിയാണ് എസ്.എസ്.എ തയ്യാറാക്കിയിരുന്നത്. എന്നാല്‍, റസിഡന്‍ഷ്യല്‍ സംവിധാനത്തിന്റെ ആവശ്യകത ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് പദ്ധതിരേഖയ്‌ക്കൊപ്പം ചേര്‍ത്തിരുന്നില്ല. വിദ്യാഭ്യാസ അവകാശചട്ടം നിലവില്‍ വന്നതിനാല്‍, സ്‌കൂള്‍ മാപ്പിങ് പഠനം ഇതിന് വേണ്ടിയിരുന്നു. പഠനം നടത്താന്‍ പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന സംഘടനയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മാര്‍ച്ചില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കി നല്‍കുമ്പോള്‍ ഇവരുടെ പഠനം പൂര്‍ത്തിയായിരുന്നില്ല. കെട്ടിടം പണിയാന്‍ രണ്ട് ഏക്കര്‍ സ്ഥലം നല്‍കാന്‍ വനംവകുപ്പ് സമ്മതിച്ചിരുന്നു.

ഇടമലക്കുടി ഗ്രാമപ്പഞ്ചായത്തിന്റെ സവിശേഷ സാഹചര്യം കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയില്‍ ബോധ്യപ്പെടുത്താന്‍ കേരളാ പ്രതിനിധി സംഘത്തിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. എസ്.എസ്.എ ഇനി തയ്യാറാക്കി നല്‍കുന്ന സപ്ലിമെന്ററി പദ്ധതിയില്‍ ഇടമലക്കുടി സ്‌കൂള്‍ വികസനം കൂടി ഉള്‍പ്പെടുത്തുമെന്നാണ് പറയുന്നത്. എന്നാല്‍, ആദ്യഘട്ടത്തില്‍ വിവിധ സ്‌കൂളുകള്‍ക്കായി 62 കോടി രൂപയുടെ പദ്ധതി നല്‍കിയതില്‍ 21.32 കോടി രൂപയ്ക്കുമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതു കണക്കിലെടുത്താല്‍ സപ്ലിമെന്ററി പദ്ധതി അംഗീകരിക്കാന്‍ സാധ്യതയില്ല.

പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലുള്ള സ്‌കൂളില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസ്സുകള്‍ മാത്രമാണുള്ളത്. കുട്ടികള്‍ക്ക് അധ്യാപകര്‍ക്കൊപ്പം താമസിച്ചു പഠിക്കാന്‍ ഹോസ്റ്റല്‍, ലൈബ്രറി സൗകര്യം, ഭക്ഷണം, ആരോഗ്യ പരിചരണം, എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. പ്രഥമാധ്യാപിക ഉള്‍പ്പെടെ നാല് അധ്യാപകരാണ് ഇവിടെയുള്ളത്. അധ്യാപകര്‍ കൃത്യമായി എത്താത്തതിനാല്‍ കുട്ടികളും പഠനത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല.

2000ല്‍ ഡി.പി.ഇ.പി വിദ്യാഭ്യാസ പദ്ധതി തുടങ്ങിയപ്പോള്‍ ഇടമലക്കുടി സ്‌കൂളിന് കെട്ടിടം പണിയാന്‍ രണ്ട് കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയോട് അനുകൂല നിലപാടല്ല കൈക്കൊണ്ടത്. ഇപ്പോള്‍ സര്‍ക്കാര്‍ താല്‍പ്പര്യമെടുത്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുറം തിരിഞ്ഞു.

ഇടമലക്കുടിയിലെ 28 കുടികളില്‍ 211 കുട്ടികളുണ്ടെന്നാണ് കണക്കാക്കുന്നത്. കുറച്ചുപേര്‍ മൂന്നാറിലെ സ്‌കൂളിലാണ് പഠനം. കുട്ടികളെ ഇടമലക്കുടിക്ക് പുറത്തേക്ക് വിടാന്‍ രക്ഷിതാക്കളില്‍ പലര്‍ക്കും താല്‍പ്പര്യവുമില്ല. സൊസൈറ്റി കുടിയിലെ എല്‍.പി സ്‌കൂളിന്റെ പദവി ഉയര്‍ത്തിയാല്‍, വിദ്യാഭ്യാസരംഗത്ത് ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയും.

വിദൂര സ്ഥലങ്ങളില്‍നിന്നുള്ള കുട്ടികള്‍ കൊടുങ്കാട്ടിലൂടെ നടന്ന് ട്രൈബല്‍ സ്‌കൂളില്‍ എത്തി പഠിക്കുക എന്നത് പ്രായോഗികമല്ല. ഇതു കാരണം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി തുടരുന്നു. 53 കുട്ടികള്‍ ഹാജര്‍ പട്ടികയില്‍ ഉണ്ടെങ്കിലും ദിവസവും എത്തുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

എസ്.എസ്.എയുടെ കീഴില്‍ 11 ഉം ഐ.ടി.ഡി.പിയുടെ കീഴില്‍ അഞ്ചും ഏകാധ്യാപക വിദ്യാലയങ്ങള്‍ വിവിധ കുടികളിലുണ്ട്. ഇതില്‍ ആണ്ടവന്‍കുടിയിലെയും നടുക്കുടിയിലെയും വിദ്യാലയങ്ങള്‍ കുട്ടികളില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നില്ല.

ഇരുപ്പുകല്ല്, കീഴ്‌വളയംപാറ, കണ്ടത്തില്‍കുടി, നൂറടി, വെള്ളവര, ചാറ്റുപാറ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളുടെ സ്ഥിതി ദയനീയമാണ്. ഇടമലക്കുടിയില്‍ നാലാം ക്ലാസ്സിനപ്പുറം പഠനം സാധ്യമായത് വളരെക്കുറച്ചുപേര്‍ക്ക് മാത്രമാണ്.
maathru bhoomi 

Saturday, April 28, 2012

അധ്യാപക യോഗ്യതാ പരീക്ഷ നിലവിലെ അധ്യാപകര്‍ക്ക് ബാധകമാക്കില്ല -കേന്ദ്രം
Posted on: 28 Apr 2012


ന്യൂഡല്‍ഹി: ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്നവര്‍ 'അധ്യാപക യോഗ്യതാ പരീക്ഷ' (ടി.ഇ.ടി.) പാസാകണമെന്ന വ്യവസ്ഥ നിലവിലുള്ള അധ്യാപകര്‍ക്ക് ബാധകമാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇപ്പോള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ പുതുതായി ടി.ഇ.ടി. പാസാകേണ്ടെന്നും പുതിയ നിയമനങ്ങള്‍ക്കാണ് അത് നിര്‍ബന്ധമാക്കുകയെന്നും കേന്ദ്രമാനവശേഷി മന്ത്രി കപില്‍ സിബല്‍ രാജ്യസഭയില്‍ പ്രസ്താവിച്ചു. ഇതുമായി ബന്ധപ്പെട്ട് എം.പി. അച്യുതന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

രാജ്യമെങ്ങും അധ്യാപകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ ടി.ഇ.ടി.യുമായി ബന്ധപ്പെട്ട് ഒട്ടേറെ എം.പി.മാര്‍ മന്ത്രിയില്‍നിന്ന് വിശദീകരണം തേടി. വിദ്യാഭ്യാസ അവകാശനിയമം ബാധകമായ എല്ലാ സ്‌കൂളുകളിലും അധ്യാപകര്‍ യോഗ്യതാ പരീക്ഷ പാസാകണമെന്ന ഉത്തരവിനെതിരെ കേരളത്തില്‍നിന്ന് അധ്യാപക സംഘടനകളും രംഗത്തിറങ്ങിയിരുന്നു.

യോഗ്യതാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് 'നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍' 2010 ആഗസ്ത് 23-നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതനുസരിച്ച് 2011-12 ല്‍ 9.12 ശതമാനം പേരാണ് (54,000) പ്രൈമറി അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ പാസായത്. അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുള്ള പരീക്ഷ എഴുതിയവരില്‍ 7.5 ശതമാനമേ ജയിച്ചുള്ളൂ (43,000 പേര്‍). 2012-ല്‍ 20,000 പ്രൈമറി അധ്യാപകരും 34,000 യു.പി. അധ്യാപകരും യോഗ്യതാ പരീക്ഷ ജയിച്ചെന്ന് മന്ത്രി വിശദീകരിച്ചു. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെല്ലാം പരീക്ഷ ബാധകമാണ്. അധ്യാപകര്‍ക്ക് സംസ്ഥാനങ്ങളുടെയോ കേന്ദ്രത്തിന്റെയോ പരീക്ഷ എഴുതാം. രണ്ടായാലും രാജ്യത്തെ എല്ലാ സ്‌കൂളുകള്‍ക്കും അത് ബാധകമാവും.

അഞ്ചും ആറും ശതമാനം പേര്‍ മാത്രമേ പരീക്ഷ ജയിക്കുന്നുള്ളൂ എന്നത് ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തേണ്ട കഠിന പരിശ്രമത്തിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് എം.പി.മാര്‍ ചൂണ്ടിക്കാട്ടി. ടി.ടി.സി.യും ബിരുദവും തുടര്‍ന്ന് ബി.എഡും നേടിയശേഷം വീണ്ടും ഇത്തരം പരീക്ഷ എഴുതേണ്ടിവരുന്നതിന് പ്രസക്തിയില്ല. വിജയശതമാനം അഞ്ചും ആറും മാത്രമായാല്‍ വേണ്ടത്ര അധ്യാപകരെ എങ്ങനെ ഉറപ്പുവരുത്താനാവുമെന്നും അവര്‍ ചോദിച്ചു.

ബിരുദവും ബി.എഡും മറ്റും ഉണ്ടായിട്ടും ടി.ഇ.ടി. പാസാകാത്തത് കുറഞ്ഞ വിദ്യാഭ്യാസ നിലവാരത്തിന് തെളിവാണെന്ന് കപില്‍ സിബല്‍ വിശദീകരിച്ചു. വിദ്യാഭ്യാസത്തിന്റെ ഗുണത്തിന് ഊന്നല്‍ നല്‍കണം. കൊച്ചുകുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിച്ചില്ലെങ്കില്‍ പിന്നീട് സര്‍വകലാശാലാ തലത്തിലെ പഠനത്തിനും ഗുണനിലവാരം ഉണ്ടാവില്ല. ആവശ്യത്തിന് അധ്യാപകരില്ലാത്ത സംസ്ഥാനങ്ങള്‍ക്കുവേണ്ടി കേന്ദ്രത്തിന് പ്രത്യേക പദ്ധതി ഉണ്ട്. ചില വിട്ടുവീഴ്ചകളും ഇക്കാര്യത്തില്‍ ചെയ്യാനൊരുക്കമാണ്. യോഗ്യതാ പരീക്ഷ പാസായ അധ്യാപകരെ ആവശ്യത്തിന് കിട്ടാനില്ലാത്ത സംസ്ഥാനങ്ങളില്‍ നിലവിലുള്ളവര്‍ക്ക് ഒന്നോ രണ്ടോ വര്‍ഷംകൊണ്ട് ബിരുദം നേടുകയും ടി.ഇ.ടി. പാസാവുകയും ചെയ്യാം. നിലവിലുള്ള ആരെയും പരിച്ചുവിടുകയില്ല. ഗുണനിലവാരം ഉറപ്പുവരുത്തുക മാത്രമാണ് സര്‍ക്കാറിന്റെ ലക്ഷ്യം -സിബല്‍ പറഞ്ഞു.

Thursday, April 26, 2012

പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും

27 Apr 2012

രണ്ടു ജില്ലകളിലെ വിതരണം പൂര്‍ത്തിയായി


കാക്കനാട്: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള നാലു കോടിയോളം പാഠപുസ്തകങ്ങളുടെ അച്ചടി അടുത്ത മാസം പൂര്‍ത്തിയാകും. കാക്കനാട് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയിലാണ് രണ്ടു ഘട്ടങ്ങളിലായി പുസ്തകം അച്ചടിക്കുന്നത് - ആദ്യ ഘട്ടത്തില്‍ 2.60 കോടിയും രണ്ടാം ഘട്ടത്തില്‍ 1.40 കോടിയും. ഫിബ്രവരിയിലാണ് രണ്ടാം ഘട്ടത്തിന്റെ അച്ചടി തുടങ്ങിയത്. ആദ്യ ഘട്ടത്തിലെ പുസ്തകങ്ങളില്‍ ഭൂരിപക്ഷവും അച്ചടി കഴിഞ്ഞു. അച്ചടി പൂര്‍ത്തിയാകുന്നവ ബുക്ക് ഡിപ്പോകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് സൊസൈറ്റി വഴി സ്‌കൂളുകളിലേക്ക് വിതരണവും തുടങ്ങി കഴിഞ്ഞു.

അടുത്ത മാസത്തോടെ മുഴുവന്‍ പുസ്തകങ്ങളുടെയും അച്ചടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കെ.ബി.പി.എസ്. അധികൃതര്‍ പറഞ്ഞു. അച്ചടി കഴിയുന്ന പാഠപുസ്തകങ്ങള്‍ ജില്ലയിലെ 14 ഡിപ്പോകള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഇവിടെ നിന്ന് സംസ്ഥാനത്തുള്ള 3335 സൊസൈറ്റികള്‍ വഴിയാണ് സ്‌കൂളുകളില്‍ എത്തുന്നത്. അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ പുസ്തകങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് കെ.ബി.പി.എസ്. അധികൃതര്‍. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്നും മറ്റു ജില്ലകളിലേക്കുള്ളത് നടന്നു കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങളാണ് കെ.ബി.പി.എസ്സില്‍ അച്ചടിക്കുന്നത്. സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്ക് വേണ്ടിയാണ് തമിഴ്, കന്നഡ മീഡിയം പുസ്തകങ്ങള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ഓര്‍ഡര്‍ കെ.ബി.പി.എസ്. സ്വീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ഓര്‍ഡറുകള്‍ ലഭിക്കാറില്ലെന്നും അധികൃതര്‍ പറഞ്ഞു.
പത്താം ക്ലാസുവരെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ജനത്തീയതി തിരുത്താം
27-Apr-2012 
തിരു: പത്താം തരംവരെ പഠിക്കുന്ന കുട്ടികളുടെ ജനത്തീയതി, ജാതി, മാതാപിതാക്കളുടെ പേര് തുടങ്ങിയവ തിരുത്തുന്നതിനുള്ള അധികാരം ഈ വര്‍ഷം മുതല്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. ഇത്തരം ആവശ്യങ്ങളുമായി വിദ്യാര്‍ഥികള്‍ തിരുവനന്തപുരംവരെ വരുന്നത്ഒഴിവാക്കാനാണ് തീരുമാനം പരീക്ഷാഭവന്‍ നല്‍കുന്ന സ്കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റുകള്‍ പാസ്പോര്‍ട്ട് ഓഫീസ്, നോര്‍ക്ക, പിഎസ്സി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പരിശോധിക്കുന്നതിനുള്ള സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

എസ്.എസ്.എല്‍ .സിയില്‍ 93.64 ശതമാനം വിജയം

26 Apr 2012



തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്.എസ്.എല്‍ .സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.64 ആണ് വിജയശതമാനം. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. വിജയശതമാനം സര്‍വകാല റെക്കോഡാണെന്ന് മന്ത്രി പറഞ്ഞു.

മോഡറേഷന്‍ നല്‍കിയിട്ടില്ല. 2758 കേന്ദ്രങ്ങളിലായി 4,69,919 പേരാണ് പരീക്ഷയെഴുതിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയവരുടെ വിജയശതമാനവും ഇക്കുറി റെക്കോഡിലെത്തി. 81.16 ആണ് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ വിജയശതമാനം. മുന്‍വര്‍ഷം ഇത് 43.36 ശതമാനം മാത്രമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ 69 ശതമാനവും കുട്ടികള്‍ വിജയിച്ചു.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. 6995 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍ - 922 പേര്‍.

210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 248 എയ്ഡഡ് സ്‌കൂളും 253 അണ്‍ എയ്ഡഡ് സ്‌കൂളും നൂറ് ശതമാനം വിജയം നേടി.

711 സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലും(96.93%) കുറവ് വിജയശതമാനം പാലക്കാട് ജില്ലയിലുമാണ്(86.91%). രണ്ട് സ്‌കൂളുകള്‍ മാത്രമാണ് 50 ശതമാനത്തില്‍ താഴെ വിജയം നേടിയത്.

മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. മേയ് 14 മുതല്‍ 18 വരെ സേ പരീക്ഷ നടക്കുമെന്നും മന്ത്രി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നേരത്തെ ഫലപ്രഖ്യാപനം നടക്കുന്നത്. മാര്‍ച്ച് 26ന് ആണ് എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചത്. 4,70,148 കുട്ടികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ രണ്ടിന് മൂല്യനിര്‍ണയം ആരംഭിച്ചു. 24 ദിവസങ്ങള്‍ക്കുള്ളില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്. 54 കേന്ദ്രങ്ങളിലായി 13,000 അധ്യാപകര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തു.

Sunday, April 22, 2012

അണ്‍ ഇക്കണോമിക് സ്കൂള്‍: നാനൂറിലേറെ അധ്യാപകര്‍ക്ക് ജോലി പോകും


  22-Apr-2012 
തിരു: സര്‍ക്കാര്‍ അനാദായകരമെന്നു വിലയിരുത്തുന്ന സ്കൂളുകളില്‍ പ്രവേശനം നേടിയ അധ്യാപകരുടെ നിയമനം റദ്ദാക്കാന്‍സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലായി ജോലി ചെയ്യുന്ന നാനൂറിലേറെ അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. അധ്യാപകര്‍ക്കുള്ള സ്പെഷ്യല്‍ പാക്കേജിന്റെ ഭാഗമായി ഈ അധ്യാപകര്‍ക്ക് ഉള്‍പ്പെടെ നിയമനം നല്‍കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഇത് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്നാണെന്ന് വ്യാഖ്യാനവുമുണ്ടായി. 2010-11ലെ തസ്തികകള്‍ തുടര്‍ന്നുവരുന്ന രണ്ടുവര്‍ഷത്തിലും നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍, ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ പാക്കേജില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് അണ്‍ ഇക്കണോമിക് സ്കൂളിലെ അധ്യാപകര്‍ക്ക് ബാധകമല്ലെന്നു പറഞ്ഞാണ് 13402 നമ്പരായി പുതിയ ഉത്തരവിറക്കിയത്. പാക്കേജ് പ്രകാരം നിയമനാംഗീകാരം നല്‍കി ശമ്പളം നല്‍കിവരുന്ന അധ്യാപകരുടെ നിയമനം പുനഃപരിശോധിക്കാനാണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കിയത്. അഞ്ചുവര്‍ഷത്തിലേറെയായി സര്‍വീസിലുള്ള അധ്യാപകരാണ് ഇതോടെ പുറത്താകുന്നത്. അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ സര്‍വീസുള്ളവര്‍ക്കെല്ലാം നിയമനാംഗീകാരം നല്‍കുമെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും പ്രഖ്യാപനം തട്ടിപ്പാണെന്ന് ഇതോടെ വ്യക്തമായി. സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കണം. അനാദായകരമെന്നു പറഞ്ഞ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ സംരക്ഷണനിയമത്തിന്റെ മറപിടിച്ച് സ്വകാര്യ അണ്‍എയ്ഡഡ് സ്കൂളുകളെ സഹായിക്കാന്‍ സംവരണം ഉള്‍പ്പെടെ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍, പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു
അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ ജൂണിനുശേഷം നിയമിച്ചവര്‍ക്ക് അംഗീകാരമില്ല



ഇവരെ തസ്തികയില്ലാത്തവരാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: 2011 ജൂണ്‍ ഒന്നിന് ശേഷം എയ്ഡഡ് അണ്‍ എക്കണോമിക് സ്‌കൂളുകളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഇപ്പോള്‍ അംഗീകാരം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഇവരെ ഇപ്പോള്‍ ദിവസവേതനക്കാരായി പരിഗണിച്ച് തസ്തികയില്ലാത്തവരുടെ വിഭാഗത്തിലാക്കി അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തും. അടുത്ത വര്‍ഷം മുതലേ ഇവര്‍ക്ക് അംഗീകാരം കിട്ടു.

അധ്യാപക പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഈ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ത്തരത്തില്‍ നിയമനം കിട്ടിയവരെ മരണവും വിരമിക്കലും വഴിയുണ്ടായ തസ്തികകളില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇങ്ങനെ മൂന്നു മാസത്തോളം ഇവര്‍ക്ക് അംഗീകൃത പദവി ലഭിച്ചിരുന്നു. എന്നാല്‍ വിരലിലെണ്ണാവുന്ന കുട്ടികള്‍ മാത്രമുള്ള സ്‌കൂളുകളിലും ഇത്തരത്തില്‍ പുതിയ അധ്യാപകരെ നിയമിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഈ തീരുമാനം. ഇത്തരത്തില്‍ എത്ര അധ്യാപകരുണ്ടെന്ന വിവരം സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഈ നിയമനങ്ങള്‍ പരിശോധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇത്തരം സ്‌കൂളുകളില്‍ വേണ്ട മിനിമം തസ്തികകളേ നിലനിര്‍ത്തേണ്ടതുള്ളൂ. ില കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ സീനിയര്‍ അധ്യാപകരെ തങ്ങളുടെ നിയന്ത്രണത്തിലുള്ള മറ്റ് സ്‌കൂളുകളിലേക്ക് മാറ്റിയിട്ടുണ്ട്. എയ്ഡഡ് അധ്യാപകനിയമനം നിരോധിച്ചിരുന്ന സമയത്താണ് ഇത്തരത്തില്‍ മാറ്റിയിരുന്നത്. എന്നാല്‍ ഈ അധ്യാപകരുടെ നിയമന സാധ്യത സ്ഥലം മാറ്റത്തിനു മുമ്പ്, 2011 ജൂണ്‍ ഒന്നുവരെ ജോലിചെയ്ത സ്‌കൂളിലായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

എന്നാല്‍ ഈ നടപടിയില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. ണ്‍ ഇക്കണോമിക് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാനുള്ള ഉത്തരവിറക്കിയതിന് തൊട്ടുപിന്നാലെ അവരുടെ നിയമനാംഗീകാരം റദ്ദുചെയ്യുന്ന നടപടിയാണിതെന്ന് കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. നാന്നൂറോളം അധ്യാപകരാണ് ഇതു പ്രകാരം അംഗീകാരം നഷ്ടപ്പെട്ട് പുറത്താകുന്നത്. 2010-11 ലെ തസ്തികകള്‍ തുടര്‍ന്നുവരുന്ന രണ്ട് വര്‍ഷങ്ങളിലും നിലനില്‍ക്കുമെന്ന പാക്കേജിലെ ഉത്തരവ് അണ്‍ എക്കണോമിക് സ്‌കൂളുകള്‍ക്ക് ബാധകമല്ല എന്ന വിശദീകരണം നല്‍കിയാണ് നിയമനാംഗീകാരം റദ്ദുചെയ്തത്.

അഞ്ചു വര്‍ഷമായി ജോലി ചെയ്യുന്ന അധ്യാപകര്‍ക്കെല്ലാം നിയമനാംഗീകാരം നല്‍കുമെന്ന വാഗ്ദാനമാണ് ഉത്തരവിലൂടെ റദ്ദുചെയ്തിരിക്കുന്നത്. അധ്യാപകരെ വഞ്ചിച്ച ഈ നടപടി പിന്‍വലിക്കണമെന്നും കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ ആവശ്യപ്പെട്ടു..

Saturday, April 21, 2012

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് കെ.ഇ.ആര്‍ ബാധകമല്ല -ഹൈകോടതി


കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ മൂന്നേക്കര്‍ സ്ഥലവും 300 കുട്ടികളും വേണമെന്നതുള്‍പ്പെടെ മാര്‍ഗരേഖയിലെ നാല് നിര്‍ദേശങ്ങള്‍ ഹൈകോടതി സ്റ്റേ ചെയ്തു. സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിന് സര്‍ക്കാര്‍ തയാറാക്കിയ മാര്‍ഗ നിര്‍ദേശങ്ങളിലെ നാല്, പതിനാല് വകുപ്പുകള്‍ നടപ്പാക്കുന്നതാണ് ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍ തടഞ്ഞത്. കേന്ദ്ര വിദ്യാഭ്യാസ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിന്മേലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍.ഒ.സിക്ക് അപേക്ഷ നല്‍കിയവരാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
കളി സ്ഥലം ഉള്‍പ്പെടെ ഉണ്ടാക്കണമെന്നതിനാല്‍ സി.ബി.എസ്. സ്കൂളുകള്‍ക്ക് എന്‍.ഒ.സി ലഭിക്കണമെങ്കില്‍ മൂന്നേക്കര്‍ സ്ഥലമെങ്കിലും വേണമെന്നാണ് മാര്‍ഗനിര്‍ദേശങ്ങളിലെ ഒരു ഉപാധി. സി.ബി.എസ്.ഇ ചട്ടപ്രകാരം 24 ലക്ഷത്തിനുമേല്‍ ജനസംഖ്യയുള്ള മെട്രോ നഗരങ്ങളില്‍ ഒരേക്കറില്‍ കുറയാതെയും മറ്റിടങ്ങളില്‍ രണ്ടേക്കറും സ്ഥലം മതിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംസ്ഥാന സര്‍ക്കാറിന്റെ മൂന്നേക്കറെന്ന നിര്‍ദേശം നീതീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണിത് സ്റ്റേ ചെയ്തത്.
എട്ടുവരെ മിഡില്‍ ക്ളാസ് സിലബസിനും ഒമ്പതുമുതല്‍ പത്തുവരെ സെക്കന്‍ഡറി സിലബസിനും തുടര്‍ന്ന് പതിനൊന്ന് മുതല്‍ 12 വരെ ഹയര്‍ സെക്കന്‍ഡറി സിലബസിനുമാണ് എന്‍.ഒ.സിയും അഫിലിയേഷനും നല്‍കാറുള്ളത്. ഈ സാഹചര്യത്തില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസുകളിലായി 300 കുട്ടികള്‍ ഉണ്ടാകണമെന്ന നിബന്ധന പ്രാവര്‍ത്തികമല്ല. എന്‍.ഒ.സിക്ക് അപേക്ഷിക്കുമ്പോള്‍ അഞ്ചുവര്‍ഷത്തെ പരിചയമുണ്ടായിരിക്കണമെന്ന നിര്‍ദേശവും യുക്തിരഹിതവും നീതീകരിക്കാനാകാത്തതുമാണെന്ന് കോടതി വ്യക്തമാക്കി.
പ്രവേശം നേടുന്ന എല്ലാ വിദ്യാര്‍ഥികളുടെയും സമ്പൂര്‍ണ വിവരങ്ങളടങ്ങുന്ന സമഗ്ര തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പ് എന്‍.ഒ.സി ലഭിക്കാന്‍ സമര്‍പ്പിക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. നിര്‍ദേശം നല്ലതാണെങ്കിലും ഇത് എന്‍.ഒ.സി നല്‍കുന്നതിനുള്ള മുന്‍കൂര്‍ ഉപാധിയായി ഉള്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഈ നാല് ഉപാധികളും കണക്കിലെടുക്കാതെ സി.ബി.എസ്.ഇ അഫിലിയേഷന് എന്‍.ഒ.സി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളില്‍ ആറാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഈ നിര്‍ദേശം നടപ്പാക്കണം. നിബന്ധനകള്‍ പാലിക്കാത്ത സ്കൂളുകള്‍ ജൂണ്‍ ഒന്നിന് പൂട്ടണമെന്ന ശാസന നടപ്പാക്കാന്‍ അപേക്ഷ നല്‍കിയ സ്കൂളുകളോട് ആവശ്യപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്കൂളുകള്‍ക്ക് മാത്രം ബാധകമായ കേരള എജുക്കേഷന്‍ റൂള്‍സ് സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് ബാധകമാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

Thursday, April 19, 2012

പ്രതിഫലത്തെപ്പറ്റി തര്‍ക്കം: പത്താംക്ലാസ് ഐ.ടി. അധ്യാപക പരിശീലനം നിര്‍ത്തി

  20 Apr 2012



തൊടുപുഴ:അധ്യാപകര്‍ക്ക് നല്‍കേണ്ട പ്രതിഫലത്തുകയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് പത്താം ക്ലാസ് ഐ.ടി. പാഠപുസ്തക പരിശീലനം നിര്‍ത്തി. പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തിലും തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിട്ടില്ല.

സംസ്ഥാനത്തെ 16,000 ല്‍ പരം അധ്യാപകര്‍ക്ക് പുതിയ ഐ.ടി. പാഠപുസ്തകം പരിചയപ്പെടുത്താനുള്ള പരിശീലന പരിപാടിക്ക് ഒന്നരക്കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പ്രതിഫലവും ഉള്‍പ്പെടും. കഴിഞ്ഞവര്‍ഷം അധ്യാപര്‍ക്ക് 125 രൂപയും പരിശീലകര്‍ക്ക് 200 രൂപയുമാണ് പ്രതിദിന അലവന്‍സായി നല്‍കിയിരുന്നത്. ആറു ദിവസമാണ് ഓരോ ബാച്ചിന്റെയും പരിശീലനം.

പ്രതിഫലം എത്രയെന്ന് പിന്നീട് അറിയിക്കാമെന്ന ധാരണയില്‍ ഏപ്രില്‍ ഒന്‍പതിന് ആദ്യബാച്ചിന്റെ പരിശീലനം ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തില്‍ തുടങ്ങി. ഇത് തീര്‍ന്നശേഷം 17 മുതല്‍ അടുത്ത ബാച്ചിന്റെ പരിശീലനം തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ ഫണ്ട് എത്താത്തതിനാല്‍ പരിശീലനം നിര്‍ത്തിവെക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കി.

മെയ് മാസത്തോടെ മിക്ക വിദ്യാലയങ്ങളിലും പത്താം തരം കുട്ടികള്‍ക്ക് ക്ലാസുകള്‍ തുടങ്ങും. ഇതിനിടയില്‍ അധ്യാപക പരിശീലനംവയ്ക്കുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യും. പ്രതിഫലം, ലീവ് സറണ്ടര്‍ എന്നിവയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഐ.ടി. അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് ഏപ്രില്‍ ആദ്യവാരം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കത്തുനല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

സംസ്ഥാനത്ത് നടക്കുന്ന അധ്യാപക പരിശീലനങ്ങള്‍ക്ക് സര്‍വശിക്ഷാ അഭിയാനും (എസ്എസ്എ) ഐ.ടി. അറ്റ് സ്‌കൂളും ഒരേ പ്രതിഫലമാണ് നല്‍കുന്നത്. ഇത്തവണ 125 രൂപ പ്രതിഫലം നല്‍കാനാകില്ലെന്ന് എസ്എസ്എ, വിദ്യാഭ്യാസ വകുപ്പില്‍ അറിയിച്ചതായാണ് സൂചന. ഇതും പ്രതിഫലത്തുക നിര്‍ണയിച്ച് ഉത്തരവ് ഇറക്കുന്നതിന് തടസ്സമായി.

അതേസമയം, ലീവ് സറണ്ടര്‍ ആനുകൂല്യം നല്‍കുന്നത് ഒഴിവാക്കാന്‍ എസ്എസ്എ അധ്യാപക പരിശീലനങ്ങള്‍ ജൂണിലേക്ക് മാറ്റി. പത്തു ദിവസമാണ് എസ്എസ്എ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് നടത്തുന്നത്. ഇതിന്റെ ചുവടുപിടിച്ച് ഐ.ടി. അറ്റ് സ്‌കൂള്‍ പരിശീലവും മാറ്റിയാല്‍ ലീവ് സറണ്ടര്‍ ആനുകൂല്യത്തിന്റെ പേരിലുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകും.

പഠനം നടത്താതെ ഹയര്‍ സെക്കന്‍ഡറി സമഗ്രരേഖ, യോഗയും സൂര്യനമസ്‌കാരവും പഠിപ്പിക്കേണ്ടെന്ന് ശുപാര്‍ശ
: 20 Apr 2012

കൊല്ലം: വിവാദമായേക്കാവുന്ന നിരവധി നിര്‍ദ്ദേശങ്ങളുമായി കേരള വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി.) ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി സമീപനരേഖ തയ്യാറാക്കി. നിലവിലുള്ള പാഠ്യപദ്ധതിയുടെ പോരായ്മകളെ ക്കുറിച്ച് പഠനം നടത്താതെയാണ് സമഗ്രരേഖ തയ്യാറാക്കിയിരിക്കുന്നത്.

രാഷ്ട്രീയ മാധ്യമക് ശിക്ഷണ്‍ അഭിയാന്‍ രാജ്യത്തുടനീളം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് യോഗാപഠനം നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും യോഗയില്‍ ഉള്‍പ്പെട്ട സൂര്യനമസ്‌കാരം ഒരു മതവുമായി ബന്ധപ്പെട്ടതാണെന്ന കാരണത്താല്‍ എസ്.സി.ഇ.ആര്‍.ടി. മാര്‍ഗരേഖയില്‍ നിന്നൊഴിവാക്കി.
  • ആഴ്ചയില്‍ അഞ്ചുദിവസംമാത്രം പഠനം,
  •  വര്‍ഷത്തില്‍ 24 മണിക്കൂറെങ്കിലും സാമൂഹിക പ്രവര്‍ത്തനം,
  •  അധ്യാപകരുടെ നിലവാരം വിദ്യാര്‍ഥികള്‍തന്നെ വിലയിരുത്തുക, 
  • എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ക്ക് പകരം എസ്.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ ഉപയോഗിക്കുക, 
  • വാര്‍ഷിക പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനുശേഷം ഉത്തരക്കടലാസ്സുകള്‍ വിദ്യാര്‍ഥികള്‍ക്ക് മടക്കി നല്‍കുക തുടങ്ങി വിവാദമായേക്കാവുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് സമഗ്രരേഖയിലുള്ളത്. നൂറോളം അധ്യാപകര്‍ പതിനഞ്ചു ദിവസം തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചകളിലൂടെയാണ് സമീപനരേഖ തയ്യാറാക്കിയിരിക്കുന്നത്.

നിലവിലുള്ള പാഠ്യപദ്ധതിയുടെയും വ്യവസ്ഥകളുടെയും പോരായ്മകള്‍ പഠിച്ചതിനുശേഷമാണ് സമഗ്രരേഖ തയ്യാറാക്കേണ്ടതെങ്കിലും രേഖ തയ്യാറാക്കിയതിനു ശേഷമാണ് ഇവിടെ പഠനം നടത്തുന്നത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്ത് സമഗ്ര പരിവര്‍ത്തനം നടത്താനായി തയ്യാറാക്കിയ സമീപനരേഖ അതിനാല്‍ത്തന്നെ വെളിച്ചം കണ്ടിട്ടില്ല. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറുടെ ആമുഖം മാത്രമാണ് ഇതില്‍ ഇനി ഉള്‍പ്പെടുത്താനുള്ളത്. പഠനം നടത്താതെ സമഗ്രരേഖ തയ്യാറാക്കിയത് വിവാദമാകുമെന്ന കാരണത്താല്‍ പഠനത്തിനുശേഷം രേഖ കരിക്കുലം കമ്മിറ്റിക്ക് സമര്‍പ്പിക്കാനാണ് തീരുമാനം എന്നറിയുന്നു. തിരുവനന്തപുരം,ആലപ്പുഴ, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കോട്ടയം ജില്ലകളാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒമ്പത് ജില്ലകളില്‍ ജൂണില്‍ നടത്തുന്ന പഠനത്തിലെ കണ്ടെത്തലുകളുടെ ഫലമായി മാര്‍ഗരേഖയെ അവതരിപ്പിക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതര്‍ നടത്തുന്നതെന്ന് സൂചനയുണ്ട്.
  • വിദ്യാര്‍ഥി കേന്ദ്രീകൃതമായ പഠനമെന്ന ആശയം ലക്ഷ്യമാക്കി സെക്കന്‍ഡറി വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നടപ്പായിട്ടില്ല. ഈ കുറവ് പരിഹരിക്കാനും ആഗോള പൗരന്‍മാരായി വിദ്യാര്‍ഥികളെ മാറ്റാന്‍ സഹായകവുമായ വിദ്യാഭ്യാസ പ്രക്രിയകള്‍ നടപ്പാക്കുകയുമാണ് സമഗ്രരേഖയുടെ ലക്ഷ്യം. 
  • ഒന്നാം ഭാഷയായി ഇംഗ്ലീഷ് നിര്‍ബന്ധമാക്കണം, 
  • മലയാളം എല്ലാ സ്‌കൂളുകളിലും ഒരു വിഷയമായി തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകണം,
  •  സംരംഭകത്വ നൈപുണികള്‍ വളര്‍ത്തിയെടുക്കണം. 
  • ഇ-ലേണിങ്, ഇ-ലൈബ്രറി, ഇ-ടെക്സ്റ്റ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണം, 
  • സെമസ്റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തണം,
  •  അധ്യയന ദിനങ്ങള്‍ നിലവില്‍ ആറ് എന്നത് അഞ്ചായി ചുരുക്കണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ള എല്ലാ പുരോഗമന ആശയങ്ങളും ഉള്‍ക്കൊള്ളുന്നതാകണം പാഠ്യ പദ്ധതി. 
  • ഓരോ വിഷയത്തിനും പ്രത്യേകം ലാബുകള്‍ ഉണ്ടായിരിക്കുകയും ഇവ ഗവേഷണ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തുകയും വേണം. 
  • ക്ലാസ് മുറികളുടെ ഘടനയില്‍ മാറ്റം വരുത്തണം, 
  • പഠനബോധന മാധ്യമം ഇംഗ്ലീഷ് മാത്രമായിരിക്കണം,
  •  പാഠപുസ്തകങ്ങള്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പുനരവലോകനം ചെയ്യുകയും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കുകയും വേണം,
  •  വീഡിയോ കോണ്‍ഫറന്‍സിങ് ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം,
  •  അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ അധ്യാപക പരിശീലനം നടത്തണം, 
  • ജില്ലാ തലത്തില്‍ അക്കാദമിക കോളേജുകള്‍ സ്ഥാപിക്കണം, 
  • സ്‌കൂള്‍ കോംപ്ലക്‌സ് പദ്ധതി നടപ്പാക്കണം,
  •  ഐ.ടി. അറ്റ് സ്‌കൂള്‍ പദ്ധതി ഹയര്‍ സെക്കന്‍ഡറി തലത്തിലും വ്യാപിപ്പിക്കണം, 
  • അധ്യാപകര്‍ പഠിതാവിന്റെ കുടുംബവുമായി ബന്ധപ്പെടണം,
  •  രക്ഷാകര്‍ത്തക്കളെ സ്‌കൂള്‍ വളന്റിയര്‍മാരാക്കണം, 
  • വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടങ്ങിയ സഞ്ചിതലേഖ തയ്യാറാക്കണം, 
  • കായികക്ഷമതാ പരിശീലനം ഏര്‍പ്പെടുത്തണം,
  •  ഹെല്‍ത്ത് ക്ലിനിക്കുകള്‍ തുടങ്ങണം, 
  • സമഗ്രമൂല്യനിര്‍ണയം നടത്തണം,
  •  ഓപ്പണ്‍ ബുക്ക്, ഓണ്‍ ഡിമാന്‍ഡ്, ഓണ്‍ലൈന്‍ പരീക്ഷാരീതികള്‍ പരിഗണിക്കണം,
  •  പഠനഭാരം കുറയ്ക്കാന്‍ മിനിമലൈസേഷന്‍, 
  • ശാസ്ത്രീയമായ ഗ്രേസ്മാര്‍ക്ക് വിതരണം തുടങ്ങി പരിഷ്‌കാര നിര്‍ദ്ദേശങ്ങള്‍ ഏറെയാണ്.
  •  നിലവിലുള്ള ഓപ്പണ്‍ സ്‌കൂളിനെ ജനാധിപത്യ സ്വഭാവമുള്ളതും സ്വയംഭരണ അവകാശമുള്ളതുമായ ഓപ്പണ്‍ സ്‌കൂളിങ്ങ് സംവിധാനമായി മാറ്റാന്‍ കഴിയണമെന്നും സമീപനരേഖ നിര്‍ദ്ദേശിക്കുന്നു.


വിദ്യാര്‍ഥികളുടെ വിവരം നല്‍കരുതെന്ന് വിവരാവകാശ കമ്മീഷന്‍
 20 Apr 2012



സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചിരുന്ന/പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ മേല്‍വിലാസം, രക്ഷിതാക്കളുടെ വിവരം, ഫോണ്‍നമ്പര്‍ തുടങ്ങിയവ വിവരാവകാശ നിയമം- 2005 പ്രകാരം അപേക്ഷ നല്‍കി കരസ്ഥമാക്കിയശേഷം അവ ദുരുപയോഗപ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

പല രക്ഷിതാക്കളും ഇതിനെപ്പറ്റി ബന്ധപ്പെട്ട സ്‌കൂളുകളില്‍ പരാതിപ്പെട്ടിട്ടുണ്ട്. അത്തരം വിവരങ്ങള്‍ ഒഴിവാക്കി, ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

എല്‍.പി, യു.പി സ്‌കൂളുകള്‍ക്കായി ക്ലസ്റ്റര്‍ വരുന്നു

  20 Apr 2012
തിരുവനന്തപുരം: നിശ്ചിത ദൂരപരിധിയിലുള്ള എല്‍.പി , യു.പി സ്‌കൂളുകളെ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം. ക്ലസ്റ്ററിന്റെ ആസ്ഥാനമായ സ്‌കൂളുകളില്‍ കല, കായിക, പ്രായോഗിക പരിചയ പരിശീലനം നല്‍കും.

എല്‍.പിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു. പിയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്‌കൂളുകളെ ചേര്‍ത്താണ് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക. ക്ലസ്റ്ററുകളില്‍ നല്‍കുന്ന പരിശീലനത്തിനായി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, വര്‍ക്ക് ആന്‍ഡ് സ്‌കൂള്‍ - ആശ്വാസ് - പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കുന്നതിനായി ചെയ്യാന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിഭ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ തയ്യാറാക്കിയ സമീപന രേഖയിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.

കല, കായികം, പ്രായോഗിക പരിശീലനം എന്നിവയില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്. ഇതിനായി എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ക്ലസ്റ്റര്‍ രൂപവത്കരിക്കുക. അഞ്ചാം ക്ലാസ് എല്‍. പി.യിലേയ്ക്കും എട്ടാം ക്ലാസ് യു. പി.യിലേയ്ക്കും വരുന്ന ഘടനാ മാറ്റം അടുത്ത അധ്യയന വര്‍ഷം പ്രത്യക്ഷത്തില്‍ ഉണ്ടാകില്ല.

പകരം നാലാം ക്ലാസ് പാസാകുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ അഞ്ചിലേക്കും ഏഴാം ക്ലാസ് കഴിയുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ എട്ടാം ക്ലാസിലേക്കും ടി.സിയില്ലാതെ മാറ്റും. ക്ലസ്റ്ററിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദര്‍ സ്‌കൂളിലായിരിക്കും അഞ്ചിലും എട്ടിലും ഇത്തരത്തില്‍ പ്രവേശനം നല്‍കുക. ക്ലസ്റ്ററില്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി വാഹന സൗകര്യം ഏര്‍പ്പെടുത്തും.

സിന്തറ്റിക് കളിസ്ഥലം, യോഗ സെന്റര്‍, മാനസികാരോഗ്യ കേന്ദ്രം, ആര്‍ട്ട് സെന്റര്‍, വര്‍ക്ക് സെന്റര്‍ എന്നിവ മദര്‍ സ്‌കൂളില്‍ ഉണ്ടാകും. ഒന്നുമുതല്‍ അഞ്ചു വരെ 200-ഉം ആറ് മുതല്‍ എട്ട് വരെ 220 -ഉംഅധ്യയന ദിവസങ്ങള്‍ വേണമെന്ന് കേന്ദ്ര നിയമത്തില്‍ പറയുന്നു. കേരളത്തില്‍ സാധ്യായ ദിവസങ്ങള്‍ 200 ആയാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും അത്രയും ലഭിക്കാറില്ല. ആശ്വാസ് പദ്ധതി നടപ്പാകുന്നതോടെ ശനിയാഴ്ചകള്‍കൂടി ഇത്തരം പഠനങ്ങള്‍ക്കായി ഉപയോഗിക്കേണ്ടിവരും. ഇത് സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.


അധിക അധ്യാപകര്‍ 39000



തിരുവനന്തപുരം: കേന്ദ്ര നിയമം അടിസ്ഥാനമാക്കിയാല്‍ സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരില്‍ 39216 പേര്‍ അധികമാകും. 155018 അധ്യാപകരാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായുള്ളത്. 115802 പേരാണ് നിയമപ്രകാരം വേണ്ടത്. 58474 ക്ലാസ് മുറികളും അധികമാണ്. എന്നാല്‍ ഘടനാമാറ്റത്തിലൂടെ അഞ്ചാം ക്ലാസ് എല്‍.പിയിലേക്കും എട്ടാം ക്ലാസ് യു.പിയിലേക്കും മാറിയാല്‍ 17986 ക്ലാസ് മുറികള്‍ അധികമായി വേണ്ടിവരുമെന്നതാണ് ഇതിന്റെ മറുവശം. ഇതിനായി 1000 കോടി രൂപവേണ്ടി വരുമെന്നതിനാലാണ് ടി.സിയില്ലാതെ അടുത്തുള്ള സ്‌കൂളുകളിലെ അഞ്ചിലും എട്ടിലും കുട്ടികളെ മാറ്റി ചേര്‍ത്ത് ഘടനാ മാറ്റം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

കേന്ദ്രനിയമം നടപ്പാക്കുന്നതിനുള്ള സമീപന രേഖയിലാണ് അധിക അധ്യാപകരുടെയും ക്ലാസ് മുറികളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
mathrubhumi

പൊതുവിദ്യാലയങ്ങള്‍ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍


തിരു: ദേശീയ വിദ്യാഭ്യാസ നിയമത്തിന്റെ മറവില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് കൊള്ള നടത്താന്‍. സംവരണത്തിന്റെ മറവില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നതോടെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കൊഴിഞ്ഞ്പോക്ക് രൂക്ഷമാകും. ഇത് നൂറുകണക്കിന് പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനിടയാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിലെ പിന്നോക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാത്ത കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അണ്‍എയ്ഡഡ് സ്കൂളില്‍ ഉള്‍പ്പെടെ 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് ദേശീയ മനുഷ്യാവകാശനിയമത്തില്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍, കേരളത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഇപ്പോള്‍ തന്നെ വിദ്യാലയങ്ങളിലെത്തുന്നുണ്ട്. പന്ത്രണ്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസവുമാണ്. അതിനാല്‍ കേരളത്തില്‍ ഇത്തരം സംവരണം കൊണ്ടുവരുന്നതിന് പകരം അതിനുപയോഗിക്കുന്ന ഫണ്ട് പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനും നിലവാരം ഉയര്‍ത്തുന്നതിനുമാണ് ഉപയോഗിക്കേണ്ടതെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വാര്‍ഷിക വരുമാനം 60,000 രൂപയില്‍ താഴെയുള്ള കുടുംബങ്ങളിലെ കുട്ടികളെ ദുര്‍ബല വിഭാഗത്തില്‍പ്പെടുത്തി ഓരോ വിദ്യാഭ്യാസ സ്ഥാപനവും 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണം. ഇങ്ങനെ പഠിക്കുന്ന കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പ്രത്യക്ഷത്തില്‍ പാവപ്പെട്ട കുട്ടികളെ സഹായിക്കാനെന്ന് തോന്നിപ്പിക്കുന്ന ഈ തീരുമാനത്തിന്റെ യഥാര്‍ഥ ഉദ്ദേശം അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയതോടെ പ്രധാന അണ്‍എയ്ഡഡ് സ്കൂളുകള്‍ ഒഴികെയുള്ള നൂറുകണക്കിന് സ്കൂളുകളില്‍ ഡിവിഷന്‍ തികയ്ക്കാന്‍ കുട്ടികളെ കിട്ടുന്നില്ല. ഇങ്ങനെയിരിക്കെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വീണ്ടും അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയത്. പുതുതായി തുടങ്ങുന്ന സ്കൂളുകളിലേക്ക് കുട്ടികളെ റിക്രൂട്ടുചെയ്യാനുള്ള കുറുക്ക് വഴിയാണ് സര്‍ക്കാര്‍ തീരുമാനം. ഈ സ്കൂളുകള്‍ വിദ്യാര്‍ഥികളില്‍നിന്നും ഈടാക്കുന്ന അമിതഫീസ് പഠനച്ചെലവ് എന്ന ഓമനപ്പേരില്‍ സര്‍ക്കാര്‍ നല്‍കും. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 58 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള ക്ലാസ് മുറികളുണ്ട്. എന്നാല്‍, 40 ലക്ഷം കുട്ടികള്‍ മാത്രമേ ഇന്ന് പഠിക്കുന്നുള്ളൂ. നാലുവര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 1694 എയ്ഡഡ് സ്കൂളുകളും 1720 അണ്‍എയ്ഡഡ് സ്കൂളുകളും ഇപ്പോള്‍ അനാദായകരമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, അഞ്ചുവര്‍ഷമായി പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായത്. ഈ ഉണര്‍വ് തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് അധികാരത്തില്‍ വന്ന ഉടനെ തുടങ്ങിയത്. 
കണ്‍സള്‍ട്ടന്‍സി സര്‍വീസിന് അധ്യാപക പരിശീലനത്തിന്റെ ചുമതല നല്‍കരുത്: വി എസ്

തിരു: അധ്യാപക പരിശീലനത്തിന്റെ ചുമതല ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍തീരുമാനം പാഠ്യപദ്ധതിപോലും കോര്‍പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. കോര്‍പറേറ്റുകള്‍ക്ക് സ്കൂളുകള്‍ ആരംഭിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കയാണ്. എവറോണ്‍ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങള്‍ സ്കൂള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ സ്കൂളുകള്‍ ഇവര്‍ വിലയ്ക്ക് വാങ്ങിത്തുടങ്ങി. സ്കൂള്‍ പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, അധ്യാപക പരിശീലനം തുടങ്ങിയ അക്കാദമിക കാര്യങ്ങള്‍പോലും കോര്‍പറേറ്റുകളെ ഏല്‍പ്പിച്ച് പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയില്‍നിന്ന് തലയൂരാനുള്ള സര്‍ക്കാരിന്റെ ശ്രമം ആപല്‍ക്കരമാണ്. കേരളത്തില്‍ നിലനിന്നിരുന്ന ക്ലസ്റ്റര്‍ പരിശീലനങ്ങളും അവധിക്കാല പരിശീലനങ്ങളും നിര്‍ത്തിക്കഴിഞ്ഞു. പകരം അധ്യാപകരുടെ വ്യക്തിത്വവികസനത്തിനുള്ള പരിശീലനം ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കാനാണ് ധാരണ. കേരളത്തിന്റെ പൊതുവിദ്യാഭ്യാസം ഹൈജാക്ക് ചെയ്യുന്നതിന് 2001-2006 കാലത്ത് ഇന്റലിനെയും മൈക്രോസോഫ്റ്റിനെയും അഞ്ജലി ടെക്നോളജി ഹോള്‍ഡിങ്സിനെയും കൊണ്ടുവരാന്‍ ശ്രമിച്ച അതേ മാര്‍ഗത്തിലൂടെയാണ് ഇപ്പോള്‍ ടാറ്റയെയും കൊണ്ടുവരുന്നത്. ഇത് അനുവദിക്കാനാവില്ല. ഈ മേഖലയില്‍ സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് അധ്യാപകരെ ബഹുരാഷ്ട്ര കമ്പനികളുടെ വ്യക്തിത്വവികസന പരിശീലനത്തിന് വിട്ടുകൊടുക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
 
വിദ്യാര്‍ഥികള്‍ക്ക് മനസ്സ് തുറക്കാന്‍


കല്‍പ്പറ്റ: ഇഷ്ടബാല്യം ക്യാമ്പുകള്‍ നാട്ടില്‍ സജീവമായി. അവധിക്കാലത്ത് കുട്ടികള്‍ അവരുടെ പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കുകയാണ്. ചൈല്‍ഡ് ലൈനാണ് അതിന്റെ സംഘാടകര്‍. ""ഞങ്ങളുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാനുള്ള അവസരം ലഭിച്ചുവല്ലോ. ആദ്യമായാണ് ഇങ്ങനെയൊരാവസരം ഞങ്ങള്‍ക്ക് ലഭിക്കുന്നത്്"". വിദ്യാര്‍ഥികള്‍ പറയുന്നു. ഓരോ വിദ്യാര്‍ഥിയും അവര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ അഴിച്ച് ക്യാമ്പില്‍ പങ്കാളിയായി. പത്ത് മുതല്‍ 18 വയസ്സുവരെയുള്ളവരാണ് ബാല്യകാല ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്. പെണ്‍കുട്ടികളാണ് കൂടുതലായും ക്യാമ്പിലെത്തുന്നത്്്്. വ്യത്യസ്ത ഗ്രൂപ്പുകളായിട്ടാണ് ക്യാമ്പുകളില്‍ കുട്ടികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നത്. കുടുംബത്തില്‍, സമൂഹത്തില്‍, വിദ്യാലയങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ ക്യാമ്പുകളില്‍ വേര്‍തിരിച്ചിരിക്കുന്നത്. കൂട്ടമായി ചര്‍ച്ചചെയ്ത് പ്രശ്നം പഠിച്ച് പ്രശ്ന പരിഹാരവും ക്യാമ്പില്‍ നിര്‍ദേശിക്കുന്നു. ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍, പൊലീസ് എന്നിങ്ങനെ വിവിധ വിഭാഗം പ്രതിനിധികളുംക്യാമ്പുകളിലുണ്ടാകും. വിദ്യാര്‍ഥികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടാക്കി സ്കിറ്റ് രൂപത്തിലവതരിപ്പിക്കും. പിന്നീട് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ എന്നിവരുമായി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തും. ഓരോ വാര്‍ഡിലെയും ബാലസഭകളിലെ പ്രതിനിധികളാണ് ഇഷ്ടബാല്യക്യാമ്പുകളിലെത്തുക. അവര്‍ അവരുടെ കൂട്ടുകാരുടെ പ്രശ്നങ്ങളും ക്യാമ്പുകളില്‍ അവതരിപ്പിക്കും. പഞ്ചായത്ത് തലത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ മടിയില്ലാതെ തുറന്നുപറയാനുള്ള വേദിയൊരുക്കുകയാണ് ചൈല്‍ഡ് ലൈന്‍. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ തീയേറ്റര്‍ ഗ്രൂപ്പും ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചു. "ഇഷ്ടബാല്യം കുട്ടികള്‍ക്കെല്ലാം ഒരു കുട്ടിക്കാലം" എന്ന പേരില്‍ മെയ് ആദ്യവാരം കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സി കെ ദിനേശ്കുമാര്‍ പറഞ്ഞു. 
 
 

അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കാന്‍ അധ്യാപകപരിശീലനം അട്ടിമറിക്കുന്നു

 19-Apr-2012 
മൂലമറ്റം: അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാന്‍ അധ്യാപക പരിശീലന പരിപാടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പത്താംക്ലാസില്‍ പഠിപ്പിക്കുന്നഐടി അധ്യാപകര്‍ക്കുള്ള പരിശീലനമാണ് നിര്‍ത്തലാക്കിയത്. അധ്യാപകര്‍ക്കായി വിദ്യാഭ്യാസവകുപ്പും എസ്എസ്എയും ഡയറ്റും സംയുക്തമായി എല്ലാവര്‍ഷവും നടപ്പാക്കിവരുന്ന പരിശീലന പരിപാടികളാണ് അട്ടിമറിച്ചത്. ഇത് അണ്‍എയ്ഡഡ് വിദ്യാലയങ്ങളെ സഹായിക്കാനും പരിശീലനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനും നടത്തുന്ന നീക്കത്തിന്റെ ഭാഗമായിട്ടാണ് പത്താംക്ലാസില്‍ പഠിപ്പിക്കുന്ന ഐടി അധ്യാപകര്‍ക്ക് നല്‍കിവന്നിരുന്ന പരിശീലനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ് ഘട്ടങ്ങളിലായി ജില്ലയില്‍ നാല്കേന്ദ്രങ്ങളിലായിട്ടാണ് പരിശീലനം നല്‍കിയിരുന്നത്. ഇതില്‍ ഒന്നാംഘട്ട പരിശീലനം പൂര്‍ത്തിയായികഴിഞ്ഞ് രണ്ടാംഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയ അധ്യാപകരോടാണ് പരിശീലനം നിര്‍ത്തിവച്ചവിവരം പറഞ്ഞ് തിരിച്ചയച്ചിരിക്കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കിയിരുന്ന പ്രതിഫലവും നല്‍കാന്‍ തയ്യാറായില്ല. പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കും (റിസോഴ്സ് ടീച്ചേഴ്സ്) നല്‍കിയിരുന്ന പ്രതിഫലവും നല്‍കാതെയാണ് ഒന്നാംഘട്ട പരിശീലനം അവസാനിപ്പിച്ചത്. പരിശീലനം നിര്‍ത്തലാക്കിയതോടുകൂടി ഇതിനായി നീക്കിവച്ചിരുന്ന പണം മറ്റ് നിലയില്‍ ചെലവഴിക്കാനും പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് നല്‍കിയിരുന്ന ലീവ്സറണ്ടര്‍ ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. പരിശീലനത്തിനായി ഇതുവരെയും ഫണ്ട് അനുവദിച്ചിട്ടുമില്ല. ഒരുബാച്ചിന് അഞ്ച് ദിവസത്തെ പരിശീലനമാണ് നല്‍കിയിരുന്നത്. പത്താംക്ലാസില്‍ പുതിയ പാഠപുസ്തകമാണ് ഈ വര്‍ഷം നല്‍കുന്നത്. ആയതിനാല്‍ പരിശീലനം അനിവാര്യമാണ്. പരിശീലന പരിപാടികള്‍ നിര്‍ത്തലാക്കുന്നതോടുകൂടി പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനും സാധാരണക്കാരന്റെ മക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം തകര്‍ക്കാനും അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള ഗൂഢാലോചനയാണ് വിദ്യാഭ്യാസവകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. കൂടാതെ പരിശീലനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള ശ്രമവും ശക്തിപ്രാപിച്ചുകഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി എസ്എസ്എല്‍സി പരീക്ഷയും ഐടി പഠനത്തിലും കേരളത്തില്‍ ഉയര്‍ന്ന നിലവാരമാണ് പുലര്‍ത്തിവരുന്നത്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനമാണ് കൈവരിക്കുന്നത്. ഇത് തകര്‍ക്കാന്‍ പത്താംക്ലാസിലെയടക്കം എല്ലാ പരിശീലനവും തകര്‍ക്കുകയെന്ന ഗൂഢതന്ത്രത്തിന്റെ ആദ്യപടിയാണ് ഐടി പരിശീലനം നിര്‍ത്തലാക്കിയുള്ള ഉത്തരവ്. പുതുതായി 106 അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളോട്കാട്ടുന്ന അമിതമായ താല്‍പ്പര്യത്തില്‍നിന്നാണ് പൊതുവിദ്യാലയത്തെ തകര്‍ക്കുന്ന നടപടികള്‍ പല മേഖലകളിലും സ്വീകരിക്കുന്നതെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറഞ്ഞു. 
deshabhimani

Wednesday, April 18, 2012

സ്കൂളില്‍ 25% സംവരണം ഇൌ വര്‍ഷം തന്നെ

19, 2012 





തിരുവനന്തപുരം . സ്കൂള്‍ പ്രവേശനത്തിനു ദുര്‍ബലവിഭാഗങ്ങള്‍ക്ക് 25% സംവരണം ഇൌ അധ്യയന വര്‍ഷം തന്നെ നടപ്പാക്കും. ഇതനുസരിച്ചു കേരളത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലും സംവരണം നിര്‍ബന്ധമാകും. ന്യൂനപക്ഷ പദവിയുള്ള അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇളവു ലഭിക്കുകയുള്ളൂ. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഇൌ വ്യവസ്ഥ നടപ്പാക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

വാര്‍ഷിക വരുമാനം 60,000 രൂപ വരെയുള്ള കുടുംബങ്ങളിലെ കുട്ടികളെയാണു ദുര്‍ബലവിഭാഗമായി കണക്കാക്കുക. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങി കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും സംവരണം ബാധകമാണ്. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സ്ഥാപനങ്ങളും സംവരണവ്യവസ്ഥ പാലിക്കണം. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കുന്നതിന് ഈ വ്യവസ്ഥ പാലിക്കണമെന്നു സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്നു ന്യൂനപക്ഷപദവി ലഭിച്ച വിദ്യാലയങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര നിയമപ്രകാരം ഒന്നാം ക്ളാസ് പ്രവേശനപ്രായം ആറു വയസ്സായി ആദ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളില്‍ ഇതുവരെ പ്രവേശനപ്രായം ഉയര്‍ത്താത്ത സാഹചര്യത്തില്‍ ഇൌവര്‍ഷം കേരളത്തിലും ഒന്നാം ക്ളാസില്‍ അഞ്ചു വയസ്സുകാരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രീയ വിദ്യാലയങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും പ്രവേശനപ്രായം ആറു വയസ്സാകുന്ന മുറയ്ക്കു കേരളത്തിലും നടപ്പാക്കും. ആറു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കു വിദ്യാഭ്യാസം മൌലികാവകാശമാക്കുന്ന വിദ്യാഭ്യാസ അവകാശനിയമം ഭരണഘടനാപരമായി സാധുതയുള്ളതാണെന്നു സുപ്രീം കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു. സര്‍ക്കാരിന്റെ സഹായം കൈപ്പറ്റുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സഹായമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകളിലെ പൊതുവിഭാഗത്തിനും പ്രവേശന സംവരണം ബാധകമാണെന്നു വിധിയില്‍ വ്യക്തമാക്കിയിരുന്നു.

നിയമം നടപ്പായാല്‍ സാമ്പത്തികമായി തകരുമെന്ന അണ്‍എയ്ഡഡ് സ്കൂളുകളുടെ വാദം സുപ്രീം കോടതി അംഗീകരിച്ചിരുന്നില്ല. സര്‍ക്കാരില്‍ നിന്നോ തദ്ദേശസ്ഥാപനങ്ങളില്‍ നിന്നോ സാമ്പത്തിക സഹായം സ്വീകരിക്കാത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ മാത്രമേ സംവരണ പരിധിയില്‍ നിന്നു സുപ്രീം കോടതി ഒഴിവാക്കിയിട്ടുള്ളൂ.

ടാറ്റയ്ക്ക് അധ്യാപക പരിശീലന ചുമതല നല്‍കരുത്: അച്യുതാനന്ദന്‍









തിരുവനന്തപുരം. അധ്യാപക വ്യക്തിത്വ പരിശീലനത്തിന്റെ ചുമതല ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസിനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പാഠ്യപദ്ധതിപോലും കോര്‍പറേറ്റുകള്‍ക്കു കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

കോര്‍പറേറ്റുകള്‍ക്കു സ്കൂളുകളാരംഭിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. എവറോണ്‍ ഉള്‍പ്പെടെ ബഹുരാഷ്ട്ര കമ്പനികള്‍ സ്കൂള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ പത്രങ്ങളിലൂടെ പരസ്യപ്പെടുത്തുന്നു. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകള്‍ ഇവര്‍ വിലയ്ക്കു വാങ്ങിത്തുടങ്ങി. കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുവിദ്യാഭ്യാസ സമ്പ്രദായം തകര്‍ക്കാനുള്ള നീക്കമാണിത്.
 manorama online

സ്കൂള്‍ പ്രവേശന പ്രായം 5, ക്ലസ്റ്ററുകള്‍ രൂപീകരിക്കും.


Thursday, April 12, 2012
സ്കൂളുകളിലെ ഘടനാപരമായ മാറ്റം ഈ വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്. ഈ വര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ചുവയസായിരിക്കും. അധ്യാപകസംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സ്കൂള്‍ പ്രവേശനപ്രായം വര്‍ധിപ്പിക്കുംവരെ കേരളത്തില്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ് തുടരാനാണ് തീരുമാനം. അഞ്ചാം ക്ലാസ് എല്‍പിയിലേക്കും എട്ടാം ക്ലാസ് യുപിയിലേക്കും മാറ്റാനാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഘടനാമാറ്റം സാങ്കേതികമായി മാത്രം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി സമീപസ്കൂളുകള്‍ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപീകരിക്കും. 

ഈ വര്‍ഷം നാലും ഏഴും ക്ലാസ് പൂര്‍ത്തിയാകുന്ന കുട്ടികള്‍ക്ക് തൊട്ടടുത്ത ക്ലാസിലേക്ക് മാറാന്‍ ടിസി നല്‍കില്ല. ഇതിനുപകരം പ്രധാനഅധ്യാപകന്‍ സാക്ഷ്യപത്രം നല്‍കും. ഈ സാക്ഷ്യപത്ര പ്രകാരം മറ്റു സ്കൂളുകള്‍ക്ക് അഞ്ചിലും എട്ടിലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം. 

ഒരു കിലോമീറ്റര്‍ ചുറ്റളവിലെ യുപി- എല്‍പി സ്കൂളുകളെയും മൂന്നുകിലോമീറ്റര്‍ ചുറ്റളവിലെ ഹൈസ്കൂളുകളെയും ചേര്‍ത്ത് സ്കൂളുകളുടെ ക്ലസ്റ്ററുകളുണ്ടാക്കും. ഈ ക്ലസ്റ്റര്‍ സ്കൂളുകള്‍ തമ്മിലാവും സാക്ഷ്യപത്രപ്രകാരം കുട്ടികളെ ചേര്‍ക്കാനും വിടുതല്‍ നല്‍കാനും അനുവദിക്കുക. ഇങ്ങനെ അഞ്ചിലും എട്ടിലും പ്രവേശനം നേടുന്ന കുട്ടികള്‍ രേഖകള്‍ പ്രകാരം നാലിലും ഏഴിലും പഠിച്ച സ്കൂളുകളിലെ വിദ്യാര്‍ഥികളായി തുടരും. 

പഠനം പുതിയ സ്കൂളിലാണെങ്കിലും രേഖകള്‍ പഴയസ്കൂളില്‍. ഇവയെ മദര്‍ സ്കൂള്‍, ഫീഡര്‍ സ്കൂള്‍ എന്ന രീതിയില്‍ വേര്‍തിരിക്കും. കേന്ദ്രനിയമപ്രകാരം ഒന്നാംക്ലാസ് പ്രവേശനപ്രായം ആറുവയസാണ്. ഇതു നടപ്പാക്കാന്‍ സംസ്ഥാനം നേരത്തെതന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ കേന്ദ്രീയവിദ്യാലയങ്ങളില്‍ ഈ വര്‍ഷവും അഞ്ചുവയസിലാണ് പ്രവേശനം. സ്കൂള്‍പ്രവേശനത്തിന് രണ്ടുപ്രായം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ സ്കൂളുകളിലും ഒരേസമയത്ത് പ്രായമാറ്റം നടപ്പാക്കാന്‍ തീരുമാനിച്ചത്. 

വിഎച്ച്എസ്ഇ പ്ലസ് ടുവില്‍ ഉടന്‍ ലയിപ്പിക്കില്ല. വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ഈ വര്‍ഷം പഴയ രീതിയില്‍ പ്രവേശനം തുടരും. വിഎച്ച്എസ്ഇയും എച്ച്എസ്എയും ഒരേ ബോര്‍ഡിന്‍റെ കീഴിലാക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ കോഴ്സുകള്‍ കാലോചിതമായി പരിഷ്കരിക്കും. വിദ്യാഭ്യാസ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ അധ്യാപകര്‍ക്കു യോഗ്യതാ പരീക്ഷ നടത്തും. നിലവില്‍ അധ്യാപകരായി തുടരുന്നവര്‍ക്ക് ഇതു ബാധകമാകില്ല. 

വിദ്യാലയങ്ങളില്‍ ചിത്രരചന, ആരോഗ്യ കായിക വിദ്യാഭ്യാസം, പ്രവൃത്തി പരിചയം തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കി എല്ലാ പഞ്ചായത്തുകളിലും ആശ്വാസ് വിദ്യാലയം പദ്ധതി നടപ്പാക്കും. പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഈ വര്‍ഷം ഇത് നടപ്പാക്കും. 6,000 സ്പെഷ്യലിസ്റ്റ് അധ്യാപകരെ ഇതില്‍ നിയമിക്കും. നിലവാരം കുറഞ്ഞ വിദ്യാലയങ്ങളുടെ പുരോഗതി ഉറപ്പാക്കാന്‍ പ്രിഫറന്‍സ് സ്കൂള്‍ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനു ചാര്‍ജ് നല്‍കും. ആര്‍എസ്എംഎ പദ്ധതി കാര്യക്ഷമമാക്കും. 

പുതിയ വിദ്യാഭ്യാസ ഡയറക്റ്ററായി രാജമാണിക്യത്തെ നിയമിച്ചെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഡിപിഐ എ. ഷാജഹാന്‍, ഹയര്‍സെക്കന്‍ഡറി ഡയറക്റ്റര്‍ മുഹമ്മദ് സഹീര്‍, മറ്റു ഡയറക്റ്റര്‍മാര്‍ എന്നിവര്‍ സംസാരിച്ചു metro vartha
 -------
സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷം 60 ദിവസം പരിശീലനം നല്‍കാന്‍ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ അധ്യയന വര്‍ഷം നടത്തേണ്ടിയിരുന്ന രണ്ടു ക്ലസ്റ്റര്‍ യോഗങ്ങളും റദ്ദാക്കി.മധ്യവേനലവധിക്കാലത്ത് 10 ദിവസം പരിശീലനം നടത്തുമെങ്കിലും  താല്‍പര്യമുള്ള അധ്യാപകര്‍ മാത്രം പങ്കെടുത്താല്‍ മതി. പങ്കെടുക്കുന്നവര്‍ക്കു ലീവ് സറണ്ടര്‍ ലഭിക്കില്ല. പകരം 10 ദിവസം അവധി നല്‍കും. 10, 20, 5, 20, 5 ദിവസങ്ങള്‍ വീതമുള്ള അഞ്ചു ഘട്ടങ്ങളായി പരിശീലനം നടത്തണമെന്നാണു നിര്‍ദേശമെങ്കിലും . അന്തിമ തീരുമാനമെടുത്തിട്ടില്ല. പരിശീലനം എങ്ങനെയായിരിക്കുമെന്ന് 24നകം അധ്യാപക സംഘടനകളെ അറിയിക്കാനും തുടര്‍ന്ന് തീരുമാനമെടുക്കാനുമാണ് ഉദ്ദേശിക്കുന്നത്. ആകെയുള്ള 1,60,000 അധ്യാപകര്‍ക്കും പരിശീലനം നല്‍കും. 300 കേന്ദ്രങ്ങളിലായി 40 പേര്‍ക്കു വീതമായിരിക്കും ഒരു ഘട്ടത്തില്‍ പരിശീലനം. ഈ സാഹചര്യത്തില്‍ വര്‍ഷം മുഴുവന്‍ പരിശീലനം നീളും. അധ്യാപകര്‍ പരിശീലനത്തിനു പോകുന്ന സമയത്ത് അധ്യാപക പാക്കേജിലുള്ള അധ്യാപകരായിരിക്കും സ്കൂളുകളില്‍ പകരം ക്ലാസ് എടുക്കുക. പരിശീലനം നല്‍കേണ്ട ഏജന്‍സിയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.പത്താം ക്ലാസ് കുട്ടികളുടെ പരീക്ഷാ ഫീസ് തുടര്‍ന്നും പിരിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് പരീക്ഷാ ഫീസ്  പാടിലെ്ലന്ന തെറ്റിദ്ധാരണയുണ്ടായിരുന്നു. എന്നാല്‍, എട്ടാംക്ലാസ് വരെയാണ് ഇതു ബാധകമെന്നു വ്യക്തമായ സാഹചര്യത്തിലാണ് 9,10 ക്ലാസുകളിലെ ഫീസ് പിരിക്കുന്നത്. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 13 മുതല്‍ 21 വരെയും  എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 12 മുതലും നടത്തുന്നതിന്‍റെ തയാറെടുപ്പുകള്‍ യോഗം വിലയിരുത്തി.പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന്‍,അധ്യാപക നേതാക്കളായ ഹരിഗോവിന്ദന്‍, കെ.എം. സുകുമാരന്‍, പി.കെ. കൃഷ്ണദാസ്, സിറിയക് കാവില്‍, കെ. മോയിന്‍കുട്ടി, ജെ. ശശി, ഇ. ഇമാമുദീന്‍, പി.ജെ. ജോസ്, വി.കെ. മൂസ തുടങ്ങിയവര്‍  പങ്കെടുത്തു(.മനോരമഓണ്‍ലൈന്‍ – 2012 ജനു 14, ശനി)

Saturday, April 14, 2012

വിഎച്ച്എസ്ഇ: വേണ്ടത് ഉദ്ഗ്രഥനം

ആര്‍ വി ജി മേനോന്‍





10-Apr-2012 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സമ്പ്രദായം ഇന്ന് നിലവിലുള്ള രീതിയില്‍ തുടരാന്‍ കഴിയില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാന്‍ വഴിയില്ല. വിഎച്ച്എസ്ഇയുടെ പേരിലുള്ള കേന്ദ്രസഹായം ലഭ്യമാക്കാന്‍ അങ്ങനെ ഒരു സമ്പ്രദായം നിലനിര്‍ത്തുകയും അതിന്റെ ഓജസ്സ് കെടുത്തുംവിധം പിന്‍വാതിലിലൂടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് കൊടുക്കാനുള്ള കുറുക്കുവഴി ആക്കി മാറ്റുകയുമാണ് ചെയ്തിരിക്കുന്നത്. വിഎച്ച്എസ്ഇ കഴിഞ്ഞ് അവര്‍ പഠിച്ച വൊക്കേഷണല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ വിരളം. മിക്കവരും മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക് മടങ്ങുന്നു. അപ്പോള്‍ മാറ്റം ആവശ്യമാണ്. പക്ഷേ, എങ്ങനെയുള്ള മാറ്റം? വൊക്കേഷണല്‍ വിദ്യാഭ്യാസത്തെപ്പറ്റി ആലോചിക്കുമ്പോള്‍ ആദ്യം ഉള്‍ക്കൊള്ളേണ്ട കാര്യം പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതില്‍ നാം ഏതാണ്ട് വിജയിച്ചിരിക്കുന്നു എന്നതാണ്. ഏവര്‍ക്കും വിദ്യാഭ്യാസമെന്ന എസ്എസ്എയുടെ മുദ്രാവാക്യവും ഇതുതന്നെയാണല്ലോ. എന്താണിതിന്റെ പൊരുള്‍? കുറച്ചുനാള്‍കൂടി കഴിഞ്ഞാല്‍ സമൂഹത്തിലെ ഏതു തൊഴില്‍ ചെയ്യുന്നവരും പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചവര്‍ ആയിരിക്കും. അതായത്, സമൂഹത്തിലെ വെള്ളംകോരികളും വിറകുവെട്ടികളുംവരെ പന്ത്രണ്ടുവര്‍ഷം പഠിച്ചവര്‍! എന്തൊരു വേസ്റ്റ്!&ൃറൂൗീ;എന്നായിരിക്കും ചിലരുടെ പ്രതികരണം. പക്ഷേ, അത് വിദ്യാഭ്യാസത്തിന്റെ ധര്‍മത്തെപ്പറ്റി തെറ്റായ ധാരണ വച്ചുപുലര്‍ത്തുന്നതിന്റെ ഫലമാണ്. വിദ്യാഭ്യാസം, കായിക അധ്വാനം ആവശ്യമായ തൊഴിലുകളില്‍നിന്ന് രക്ഷപ്പെടാനുള്ള വിദ്യയല്ല. ഈ തൊഴിലുകള്‍ സമൂഹത്തിന് ആവശ്യമായ കാലത്തോളം ആരെങ്കിലും ഇവ ചെയ്തേ മതിയാകൂ. വിദ്യാഭ്യാസം സിദ്ധിച്ചവര്‍ ഈ വക തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ തൊഴിലിന്റെ സ്വഭാവം മാറും. അതില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കപ്പെടും. യന്ത്രങ്ങളുടെ ഉപയോഗം വര്‍ധിക്കും. ഉല്‍പ്പാദനക്ഷമത ഉയരും. തൊഴിലാളികളുടെ ജീവിതനിലവാരവും അവരോടുള്ള സമൂഹത്തിന്റെ മനോഭാവവും മാറും. തോട്ടിപ്പണി സാനിറ്റേഷന്‍ ആയപ്പോഴും അലക്കുകാര്‍ ഡ്രൈക്ലീനേഴ്സ് ആയപ്പോഴും ഇത് നാം കണ്ടു. റോഡുപണിയില്‍ യന്ത്രങ്ങള്‍ കൂടുമ്പോഴും പാടത്തെ പണി യന്ത്രവല്‍കൃതം ആകുമ്പോഴും നാം ഇത് കാണുന്നു. ഈ പ്രവണത ഇനിയും വര്‍ധിക്കും. അതായിരിക്കും, ആയിരിക്കണം സാര്‍വത്രിക സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഫലപ്രാപ്തിയും. പക്ഷേ, അത് സാധ്യമാക്കണമെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പാടേ മാറേണ്ടതുണ്ട്. സ്കൂളിനെ കോളേജിലേക്കുള്ള തയ്യാറെടുപ്പായി കാണുന്ന പഴയരീതി മാറണം. അത് ഒരു ചെറിയ ന്യൂനപക്ഷത്തിനുമാത്രമേ ബാധകമാകുന്നുള്ളൂ. ബഹുഭൂരിപക്ഷവും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാല്‍ (പുതിയ രീതിയില്‍ അപ്പോള്‍ പതിനെട്ടു വയസ്സ് ആകുമല്ലോ) എന്തെങ്കിലും തൊഴില്‍ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആയിരിക്കും. പക്ഷേ, അതിനുള്ള ഒരു തയ്യാറെടുപ്പും അവര്‍ക്ക് സ്കൂളില്‍ കിട്ടുന്നില്ല. അത് കിട്ടണം. എങ്കില്‍ മാത്രമേ സ്കൂള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളത് ആവുകയുള്ളൂ. ഇപ്പോഴത് ഭാവിയില്‍ കോളേജില്‍ പോകാനുള്ളവര്‍ക്കു വേണ്ടിയുള്ളതാണ്. അവര്‍ക്കു വേണ്ടിയാണ് നാം എന്‍സിഇആര്‍ടി സിലബസ് അനുസരിച്ചുള്ള കണക്കും സയന്‍സും ഒക്കെ എല്ലാവരെയും പഠിപ്പിക്കുന്നത്, ഇതൊന്നും മിക്കവരും ജീവിതത്തില്‍ ഉപയോഗിക്കാന്‍ പോകുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പിന്നെ എന്തിനാണ് ഇതെല്ലാം അവരുടെ തലയില്‍ അടിച്ചുകയറ്റി വിഷമിപ്പിച്ചു ഒരുപാട് പേരെ തോല്‍പ്പിച്ചു മണ്ടന്മാരെന്നു മുദ്രകുത്തുന്നത്? കുറേപ്പേരെ മിടുക്കന്മാര്‍ എന്ന് തെളിയിക്കാനോ? ഈ ദ്രോഹം അവസാനിപ്പിക്കണം. പകരം, ജീവിക്കാന്‍ ആവശ്യമായ കണക്കും സയന്‍സും, നല്ല പൗരന്മാരാകാന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ചരിത്രവും ഭൂമിശാസ്ത്രവും പൗരബോധവും ഭാഷയും, കല-കായിക സംസ്കാരവും മാത്രമേ എല്ലാവരെയും നിര്‍ബന്ധമായി പഠിപ്പിക്കേണ്ടൂ. ബാക്കിയൊക്കെ ആവശ്യം അനുസരിച്ച് അവരവര്‍ തെരഞ്ഞെടുത്തു പഠിക്കട്ടെ. എല്ലാവരും നിര്‍ബന്ധമായി പഠിക്കേണ്ടതിനെ ഒ-ലെവല്‍ എന്നും തെരഞ്ഞെടുത്തു ആഴത്തില്‍ പഠിക്കുന്നതിനെ എ- ലെവല്‍ എന്നുമാണ് പല രാജ്യങ്ങളിലും പറയുന്നത്. അങ്ങനെ വരുമ്പോള്‍ കോളേജില്‍ പോകാന്‍ ഉദ്ദേശ്യം ഇല്ലാത്തവര്‍ക്ക് അവരവര്‍ക്ക് താല്‍പ്പര്യമുള്ള, ഏതെങ്കിലും തൊഴിലിനുതകുന്ന വിഷയം മുഖ്യമായി എടുത്ത് പഠിക്കാം. ഒന്‍പതാം ക്ലാസ് മുതല്‍ ഇങ്ങനെ തെരഞ്ഞെടുക്കുന്ന രീതി തുടങ്ങാവുന്നതാണ്. നാം നേരിടാന്‍ പോകുന്ന പ്രായോഗിക പ്രശ്നം, സമൂഹത്തിനാവശ്യമുള്ള നൂറുകണക്കിനോ ആയിരക്കണക്കിനോ ഉള്ള തൊഴിലുകള്‍ക്കൊക്കെ എങ്ങനെ പ്രായോഗിക പരിശീലനം സ്കൂളില്‍ ഒരുക്കും എന്നതാണ്. ഓരോ വിഷയത്തിനും വേണ്ടത്ര വിദഗ്ധരെ സ്കൂളില്‍ അധ്യാപകരായി നിയമിക്കുന്നതും അതിനുവേണ്ട സൗകര്യങ്ങള്‍ സ്കൂളില്‍ ഒരുക്കുന്നതും പ്രായോഗികമല്ലല്ലോ. അത് ഒരിക്കലും നടക്കാന്‍ പോകുന്നില്ല; ശരിയാണ്. പക്ഷേ, അത് ആവശ്യവുമില്ല. ഉദാഹരണത്തിന്, കലാരംഗത്തു താല്‍പ്പര്യമുള്ള കുറെ കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറിയില്‍ സംഗീതം പഠിക്കണം എന്നായിരിക്കും ആഗ്രഹം. ചിലര്‍ക്ക് നൃത്തം, ചിലര്‍ക്ക് കഥകളി, ചെണ്ട, മൃദംഗം അങ്ങനെ പോകും താല്‍പ്പര്യങ്ങള്‍. ഇതിനെല്ലാം സ്കൂളില്‍ വിദഗ്ധരെ വയ്ക്കാന്‍ പറ്റില്ല. പക്ഷേ, എല്ലാ ദേശത്തും ഇതൊക്കെ അറിയാവുന്ന ചില കലാകാരന്‍മാരും കലാകാരികളും ഉണ്ടാകും. കുട്ടികള്‍ അവരുടെ അടുത്തുപോയി പഠിക്കട്ടെ. തീര്‍ച്ചയായും അവര്‍ക്ക് ഒരു ഓണറേറിയം കൊടുക്കണം; അതിനേക്കാള്‍ പ്രധാനം അവര്‍ക്ക് കിട്ടുന്ന അംഗീകാരമാണത് എന്നതാണ്. സ്ഥലത്തെ പ്രധാന വര്‍ക്ക്ഷോപ്പില്‍നിന്ന് കുട്ടികള്‍ മോട്ടോര്‍ മെക്കാനിസം പഠിക്കുന്നു; നാട്ടിലെ നല്ല കര്‍ഷകരില്‍ നിന്ന് കൃഷി പഠിക്കുന്നു; മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോടൊപ്പം അവര്‍ മീന്‍പിടിക്കുന്നു; മെഡിക്കല്‍ ലാബുകളില്‍ പോയി ലാബ് ടെക്നീഷ്യന്റെ പ്രാക്ടിക്കല്‍ ചെയ്യുന്നു; ഇലക്ട്രീഷ്യന്റെയും പ്ലംബറുടെയും കൂടെ നടന്ന് ആ ട്രേഡുകളുടെ പ്രായോഗിക കാര്യങ്ങള്‍ മനസ്സിലാക്കുന്നു; അങ്ങനെ നാട്ടില്‍ ആവശ്യമുള്ള തൊഴിലുകളൊക്കെ അവര്‍ തൊഴിലിടത്തില്‍നിന്ന് അഭ്യസിക്കട്ടെ. ഓരോന്നിനും അത്യാവശ്യമുള്ള തിയറിയും സ്കൂളിലെ ലാബിലും വര്‍ക്ക് ഷോപ്പിലും ചെയ്യാവുന്ന പ്രാക്ടിക്കലുംമാത്രമേ സ്കൂളില്‍ പഠിക്കേൂ. ഓരോ വിഭാഗത്തിലുമുള്ള വിഷയങ്ങള്‍ക്ക് പൊതുവായി ഒരു സംഘാടക (ഇീ ീൃറശിമേീൃ) മാത്രം സ്കൂളില്‍ ഉണ്ടായാല്‍ മതി. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, കൃഷി, മൃഗപരിപാലനം, മത്സ്യ ബന്ധനം തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ടു എന്നും ടൂറിസവും ഐടിയും ബയോടെക്നോളജിയും ഒക്കെയാണ് വേണ്ടത് എന്നുമുള്ള ചിന്തയാണ്. പുതിയ വിഷയങ്ങള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷേ, പഴയവയുടെ പ്രസക്തി ഇല്ലാതായിട്ടില്ല. എന്നുതന്നെയല്ല, കയര്‍ നെയ്ത്ത്, കശുവണ്ടി സംസ്കരണം തുടങ്ങിയ നാം ഇതുവരെ അവഗണിച്ചിരുന്ന പഴയ&ൃെൂൗീ; വിഷയങ്ങള്‍കൂടി വൊക്കേഷണല്‍ വിഷയങ്ങളില്‍ പെടുത്തുകയാണ് വേണ്ടത്. ഇത് പൂര്‍ണമായും തൊഴില്‍മേഖല തെരഞ്ഞെടുക്കുന്ന കുട്ടികളുടെ കാര്യമാണ്. ഇതിനു പുറമെ സയന്‍സോ മാനവിക വിഷയങ്ങളോ മുഖ്യ പഠനമേഖലയായി തെരഞ്ഞെടുക്കുന്ന കുട്ടികളും ആ വിഷയങ്ങള്‍ക്ക് പുറമെ കായിക അധ്വാനം ആവശ്യമുള്ള ഏതെങ്കിലും ഒരു തൊഴില്‍ വിഷയംകൂടി പത്താം ക്ലാസ് വരെ എങ്കിലും പഠിക്കണം. അത് അതില്‍ വൈദഗ്ധ്യം ആര്‍ജിക്കാനല്ല; തൊഴിലിനോടുള്ള ആരോഗ്യകരമായ മനോഭാവം വളര്‍ത്താനാണ്. അത് വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയ്ക്ക് അത്യാവശ്യമാണ്. ഈ രീതിയിലുള്ള ഉദ്ഗ്രഥനംകൊണ്ടുള്ള വലിയ ഗുണം, വൊക്കേഷണല്‍ കോഴ്സുകള്‍ക്ക് അക്കാദമിക വിഷയങ്ങള്‍ക്കുള്ളതുപോലുള്ള തുല്യത കിട്ടുന്നു എന്നതാണ്. സ്വാഭാവികമായും കുട്ടിയുടെ തുടര്‍ന്നുള്ള പഠനവും പ്രവര്‍ത്തനവും ഹയര്‍ സെക്കന്‍ഡറിയിലെ അവരുടെ തെരഞ്ഞെടുപ്പും പ്രകടനവും അനുസരിച്ചിരിക്കും. അക്കാദമിക വിഷയങ്ങളില്‍ ഉപരിപഠനം കാംക്ഷിക്കുന്നവര്‍ അതിന് സഹായിക്കുന്ന വിഷയങ്ങള്‍ മുഖ്യം (എ-ലെവല്‍) ആയെടുത്തു അതില്‍ നല്ല ഗ്രേഡ് വാങ്ങിയിരിക്കണം. കലാ, കായിക, തൊഴില്‍ വിഷയങ്ങള്‍ മുഖ്യമായെടുത്തവര്‍ക്ക് അതതു മേഖലയില്‍ ഉപരിപഠനം നടത്തുകയോ നേരിട്ടു തൊഴിലില്‍ പ്രവേശിക്കുകയോ ചെയ്യാം. ഉപരിപഠനം എന്നത് ഡിപ്ലോമ തലത്തില്‍ ആകാം. ഇപ്പോള്‍ പല ഡിപ്ലോമ പ്രോഗ്രാമുകള്‍ക്കും പത്താം ക്ലാസാണ് പ്രവേശന യോഗ്യത. അതിനാല്‍, ഡിപ്ലോമയ്ക്ക് പോകണം എന്ന് വിചാരിക്കുന്നവര്‍ പത്താം ക്ലാസ് തലത്തില്‍ അതിന് ആവശ്യമുള്ള വിഷയങ്ങള്‍ എ-ലെവലില്‍ പഠിച്ചിരിക്കണം. അതായത്, ഹൈസ്കൂള്‍ ക്ലാസില്‍ എത്തുമ്പോള്‍ത്തന്നെ കുട്ടി സ്വന്തം ഭാവി പരിപാടികളെക്കുറിച്ച് ആലോചിച്ചു തുടങ്ങണം എന്നര്‍ഥം. ഇത് അമിതമായ പ്രതീക്ഷയാണെന്ന് കരുതുന്ന പലരും ഉണ്ട്. അത് ശരിയുമാണ്. അതിനാല്‍ ഭൂരിപക്ഷം കുട്ടികളും ഹൈസ്കൂള്‍ ക്ലാസില്‍ അക്കാദമിക വിഷയങ്ങള്‍ മുഖ്യമായി എടുത്തേക്കാം. പക്ഷേ അതില്‍തന്നെ, സയന്‍സും മാനവിക വിഷയങ്ങളും എന്ന വേര്‍തിരിവ് വരാന്‍ ഇടയുണ്ടല്ലോ. അതുതന്നെ വലിയ കാര്യം. അത്രയെങ്കിലും നടക്കട്ടെ. എന്നാലും, ചില കുട്ടികളെങ്കിലും എനിക്ക് കൊളേജിലൊന്നും പഠിക്കാന്‍ കഴിയില്ല; ഞാനെന്തെങ്കിലും തൊഴില്‍ പഠിച്ചോളാം എന്നു കരുതാതിരിക്കുമോ? അങ്ങനെയുള്ളവര്‍ക്കു വേണ്ടിയെങ്കിലും ഹൈസ്കൂളില്‍ ഓപ്ഷണല്‍ സിസ്റ്റം കൊണ്ടുവന്നേ തീരൂ. അവര്‍ തീര്‍ച്ചയായും ഹയര്‍ സെക്കന്‍ഡറിയില്‍ തൊഴില്‍മേഖല മുഖ്യമായി തെരഞ്ഞെടുക്കുകയുംചെയ്യും. 
വിഎച്ച്എസ്ഇ നിലനിര്‍ത്തണം
പ്രൊഫ. സി രവീന്ദ്രനാഥ്
: 04-Apr-2012 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കാനുള്ള നീക്കം വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റത്തെയല്ല സൂചിപ്പിക്കുന്നത്. 27 വര്‍ഷം മുമ്പ് കേരളത്തില്‍ തുടക്കം കുറിച്ചതാണ് വിഎച്ച്എസ്ഇ. കുറവുകള്‍ പലതുമുണ്ടെങ്കിലും ആ വിഭാഗംതന്നെ അവസാനിപ്പിക്കുന്നത് ആത്മഹത്യാപരമാണ്. കുറവുകള്‍ പരിഹരിച്ചും വൈവിധ്യവല്‍ക്കരിച്ചും ആധുനികവല്‍ക്കരിച്ചും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ വിപുലീകരിക്കേണ്ട സാമൂഹിക അന്തരീക്ഷമാണ് കേരളത്തില്‍ ഉള്ളത്. ജനതയുടെ സമസ്തജീവിതമേഖലകളെയും വികാസത്തിലേക്ക് നയിച്ച് കൂടുതല്‍ ഉയര്‍ന്ന സംസ്കാരവും ജീവിതസാഹചര്യങ്ങളും ഉണ്ടാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഇത് സാര്‍ഥകമാകണമെങ്കില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും വൈദഗ്ധ്യമുള്ള തലമുറകള്‍ ഉണ്ടായിരിക്കണം. അവരെ വാര്‍ത്തെടുക്കുക എന്നതാണ് പൊതുവിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ വിദ്യാഭ്യാസമേഖലയില്‍ അവശ്യംവേണ്ടത് സമ്പൂര്‍ണ വൈവിധ്യമാണ്. എത്രകണ്ട് വിദ്യാഭ്യാസപരമായ വൈവിധ്യമുണ്ടോ അത്രകണ്ട് ജനതയുടെ വികസനസാധ്യതകളും ഉണ്ടാകും.

ഓരോ രാജ്യത്തിന്റെയും സാംസ്കാരിക പാരമ്പര്യം വിശകലനം ചെയ്താല്‍ ഇത് കൂടുതല്‍ ബോധ്യപ്പെടും. വൈവിധ്യമാര്‍ന്ന സാമൂഹികചലനങ്ങള്‍ക്ക് ഉതകുംവിധം സാമൂഹിക ഘടകങ്ങളെ ഉല്‍പാദിപ്പിക്കുവാന്‍ വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസത്തിനേ കഴിയൂ. പക്ഷെ വര്‍ത്തമാനകാല ധനമൂലധന സംസ്കാരം പറയുന്നത് നേരെ മറിച്ചാണ്. വൈവിധ്യം വേണ്ട, കമ്പോളത്തിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ മാത്രം മതി എന്നാണത്. ഈ ആശയം വിദ്യാഭ്യാസരംഗത്തും വരുന്നതിന്റെ പ്രതിഫലനങ്ങളാണ് നാം കാണുന്നത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചില ഉല്‍പ്പന്നങ്ങളെ സൃഷ്ടിക്കുന്നത് മാത്രമാണ് എന്ന നവലിബറല്‍നയം എല്ലാറ്റിനേയും നയിക്കുകയാണ്. ഈ ദുരവസ്ഥയുടെ മറ്റൊരു ഉല്‍പ്പന്നമാണ് വിഎച്ച്എസ്ഇ യുടെ ഹയര്‍ സെക്കന്‍ഡറിയുമായുള്ള ഉദ്ഗ്രഥനം. യഥാര്‍ഥത്തില്‍ പത്താം ക്ലാസ് കഴിഞ്ഞാല്‍ വൈവിധ്യത്തിന് തുടക്കമാവുകയാണ്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡി, ഹയര്‍സെക്കന്‍ഡറി, ഡിപ്ലോമ, വിദ്യാഭ്യാസ പരിശീലനങ്ങള്‍, ഐടിഐ, കലാപരമായ പഠനങ്ങള്‍ തുടങ്ങി ശാഖകള്‍ ആരംഭിക്കുകയാണ്. ഇവയ്ക്കെല്ലാം ഒരേ സാധ്യതയല്ല നിലനില്‍ക്കുന്നത് എന്നതാണ് സാമൂഹിക മേന്മ. കാര്‍ഷികസംസ്കാരത്തെ നയിക്കുന്നവര്‍, പ്രാദേശിക സാങ്കേതിക വിദ്യകളെ പുഷ്ടിപ്പെടുത്തി നിലനിര്‍ത്തുന്നവര്‍, പ്രാദേശിക കലകളെ വികസിപ്പിച്ച് നിലനിര്‍ത്തുന്നവര്‍, അധ്യാപകര്‍, നിര്‍മാണപ്രവര്‍ത്തികള്‍ ഏറ്റെടുക്കുന്നവര്‍ എന്നിവയെ ഉല്‍പാദിപ്പിക്കലാണ് യഥാര്‍ഥ ലക്ഷ്യം. ഈ ദിശയില്‍ വിഎച്ച്എസ്ഇ കുറെ സംഭാവന നല്‍കുന്നുണ്ട് എന്നെങ്കിലും തിരിച്ചറിയണം. എല്ലാവരും എന്‍ജിനിയറും ഗവേഷകരുമാകണമെന്ന തെറ്റായ ധാരണക്ക് കൂടുതല്‍ ശക്തി പകരുന്നതാകരുത് പരിഷ്കാരം. ഉദാഹരണം, വിഎച്ച്എസ്ഇയിലെ കൃഷി എന്ന വിഷയം. അഗ്രിക്കള്‍ച്ചര്‍ വിഎച്ച്എസ്ഇ കേവലമൊരു തൊഴിലുല്‍പ്പാദക കേന്ദ്രം എന്ന് മാത്രമല്ല, സാംസ്കാരിക ഉല്‍പ്പാദന കേന്ദ്രവുമാണ്. നമുക്ക് നഷ്ടം വന്നുകൊണ്ടിരിക്കുന്ന ഒന്നാണ് കാര്‍ഷിക സംസ്കാരം. അത് തിരിച്ചുപിടിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ കാര്‍ഷിക സംസ്കാരം ലക്ഷ്യംവച്ച് ഒരു തലമുറയെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്. പകരം പ്ലസ്ടുവിന്റെ ഒരു ഓപ്ഷനായി കൃഷി നല്‍കിയാല്‍ മേല്‍പറഞ്ഞ ലക്ഷ്യം നേടുകയില്ല. അവിടെ എന്‍ജിനിയറിങ്ങും മെഡിസിനും ബിരുദാനന്തരപഠനവും ഗവേഷണവും ലക്ഷ്യമിട്ടു വരുന്നവരാണ് അധികവും. ആ ദിശയില്‍ ഉയര്‍ന്നുവരുന്നവരെ തീര്‍ച്ചയായും അത്തരത്തില്‍ തന്നെ നിലനിര്‍ത്തണം.

എന്റെ മണ്ഡലത്തിലെ പുതുക്കാട് വിഎച്ച്എസ്ഇയില്‍ കൃഷിയാണ് വൊക്കേഷണല്‍. അത് ആരംഭിച്ച കാലത്ത് അധ്യാപകരില്ലാത്തതുകൊണ്ട് സെന്റ് തോമസ് കോളേജില്‍നിന്ന് പുതുക്കാട് പോയി രസതന്ത്രം പഠിപ്പിച്ച ആളാണ് ഞാന്‍. ഇന്ന് പുതുക്കാട് വിഎച്ച്എസ്ഇ ഒരു മാതൃകാ സ്ഥാപനമാണ്. അവിടെയാണ് ഏഷ്യയിലാദ്യമായി ഗ്രീന്‍ കാഡറ്റ് കോര്‍പ്സ് (ജിസിസി) ആരംഭിച്ചത്. കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ജയകുമാറിന്റെ ശിക്ഷണത്തില്‍ വളരുന്ന ഈ ഹരിതസേന കാര്‍ഷിക സംസ്കാരത്തെ വളര്‍ത്തുവാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. കൃത്യതാ കൃഷി അടക്കമുള്ള ആധുനിക കാര്‍ഷിക രീതികള്‍ ജിസിസി പ്രചരിപ്പിക്കുന്നു. ഐടിയിലൂടെ മാത്രമാണ് വികസനം എന്ന മുഖ്യധാരാ വിദ്യാഭ്യാസരീതിയുടെ സംസ്കാരത്തില്‍ ഇത്തരമൊരു ഇടപെടല്‍ അസാധ്യമാണ്. മൃഗസംരക്ഷണ മേഖലയും കൃഷിപോലെ തകരുകയാണ്. അതൊരു ജീവനോപാധിയായ തൊഴിലായി കാണുന്ന തലമുറയല്ല വളര്‍ന്നുവരുന്നത്. അതുകൊണ്ട് അതിന് പ്രാധാന്യം നല്‍കുകയും മൃഗസംരക്ഷണം തൊഴിലായി സ്വീകരിക്കുകയും ചെയ്യാമെന്ന സംസ്കാരിക അവബോധം സൃഷ്ടിക്കണം. പ്ലസ്ടുവിന്റെ ഒരു ഓപ്ഷന്‍ മാത്രമായി മൃഗസംരക്ഷണവും കൃഷിയും മാറ്റിയാല്‍ ഇതിന് കഴിയുമോ? ഈ രണ്ട് മേഖലയിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് വമ്പിച്ച പ്രാധാന്യം നല്‍കി മാത്രമേ പാരിസ്ഥിതിക സന്തുലനത്തിന്റെ അര്‍ഥതലങ്ങളെ വികസിപ്പിക്കുവാനാകൂ. വര്‍ത്തമാന മുഖ്യധാരാ ചിന്തകളില്‍ മൃഗസംരക്ഷണത്തിന് ഒരു മുഖമേയുള്ളൂ. അത് പണമുണ്ടാക്കുവാന്‍ മാത്രം മൃഗങ്ങളെ കൂട്ടായി വളര്‍ത്തുക എന്നതാണ്.

ഒരു വ്യവസായമായി മാത്രം മൃഗസംരക്ഷണം കാണുന്ന സംസ്കാരം പാരിസ്ഥിതിക സന്തുലനത്തെയും നീര്‍ത്തട വികസനസങ്കല്‍പ്പത്തേയും തകര്‍ക്കും. അതിന്റെ ദുരിതങ്ങളാണ് കുടിവെള്ളക്ഷാമത്തിലൂടെ നാം നേരിട്ടുകൊണ്ടിരിക്കുന്നത്. പക്ഷെ നിലവിലുള്ള വൊക്കേഷണല്‍ കരിക്കുലത്തില്‍ മാറ്റം വരണം. പ്ലസ്ടുവിന്റെ അതേ മാതൃകയില്‍ രസതന്ത്രവും ഊര്‍ജതന്ത്രവും കണക്കും പഠിക്കേണ്ടകാര്യമില്ല. വൊക്കേഷണല്‍ വിഷയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഓരോ പഞ്ചായത്തിന്റേയും കാര്‍ഷിക മേഖല പരീക്ഷണ ശാലയായി മാറ്റുകയും ചെയ്യണം. ഓരോ പഞ്ചായത്തിലും ഇത്തരം വൊക്കേഷണല്‍ കോഴ്സുകള്‍ നിലവില്‍ വരികയും അവയുടെ കരിക്കുലം പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ഉദ്ഗ്രഥിക്കുകയും ചെയ്താല്‍ വികസനരംഗത്ത് ഉത്തമമാതൃക സൃഷ്ടിക്കാം. പഠനം വൈവിധ്യത്തിലൂടെയാണെന്ന് പ്രകൃതിയെ നോക്കിയാല്‍ മാത്രം മനസ്സിലാക്കാം. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. വൈവിധ്യമാണ് ആ പാഠപുസ്തകത്തിലെ ഓരോ താളുകളും. വിദ്യാഭ്യാസരംഗത്തും ആ വൈവിധ്യം നിലനില്‍ക്കണം. ഭൂമിയില്‍ എന്തിന്റേയും നിലനില്‍പ്പിനാധാരം വൈവിധ്യമാണ്. ഉറുമ്പും എലിയും പാമ്പും ചിതലും എല്ലാം മനുഷ്യന് ഉപദ്രവമാണ് എന്നും അവയൊന്നും ഇല്ലെങ്കിലും കുഴപ്പമില്ലെന്നും ഉള്ള ചിന്ത നാം കേള്‍ക്കാറുണ്ട്. വൈവിധ്യമെന്തെന്നും അതിന്റെ ആവശ്യകതയെന്തെന്നും തിരിച്ചറിയാത്തതാണ് ഇത്തരം ചിന്തകളുടെ അടിത്തറ. ഇവയെല്ലാം നിലനിന്നാല്‍ മാത്രമേ വൈവിധ്യത്തിന്റെ തുടര്‍ച്ചയുണ്ടാകൂ എന്നും പൂര്‍ണത കൈവരൂ എന്നും തിരിച്ചറിയണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ നിലവിലുള്ളതും ടൈപ്പ് റൈറ്റിങ് പോലെ അപ്രസക്തമായതുമായ മേഖലകളെ മാറ്റിയെടുക്കണം. ശാസ്ത്രസങ്കേതിക വികസനത്തിന്റെ ഭാഗമായി പലമേഖലകളും പ്രസക്തമല്ലാതാകും. അവയെ പരിഷ്കരിച്ച് പുതിയ മേഖലകളെ ഉള്‍പ്പെടുത്തുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഉദ്ഗ്രഥനം എന്ന ആശയം പലമേഖലകളിലും നല്ലതാണ്. പക്ഷെ തൊഴിലധിഷ്ഠിതമേഖലയില്‍ അത് അശാസ്ത്രീയമാണ്. ഉദ്ഗ്രഥനത്തിനുപകരം വൈവിധ്യവല്‍ക്കരണവും ആധുനികവല്‍ക്കരണവുമാണ് വേണ്ടത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ജീവനക്കാരുടെ പ്രശ്നമായി ഈ വിഷയത്തെ കാണരുത്. അവരുടെ സേവനവേതന വ്യവസ്ഥകള്‍ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ പ്ലസ്ടുവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ ജീവനക്കാരുടെ സേവനവേതനവ്യവസ്ഥകള്‍ക്ക് മാറ്റം വരുമെന്ന പ്രശ്നം മാത്രം ഉന്നയിക്കപ്പെട്ടാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി നഷ്ടമാകും. കാരണം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ പലവഴികളുമുണ്ട്. അവരെ തൃപ്തിപ്പെടുത്തുവാന്‍ നിരവധി പാക്കേജുണ്ടാക്കാവുന്നതാണ്. അതുകൊണ്ട് സാമൂഹികപ്രശ്നമായി ഈ വിഷയം ഉയര്‍ന്നു വരണം. സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും പ്രതികരിക്കണം. കാലത്തിന്റെ എല്ലാ പ്രത്യേകതകളും ശരിയായി തിരിച്ചറിഞ്ഞ് നാടിനുവേണ്ടി വൊക്കേഷണല്‍ മേഖലയില്‍ സമഗ്രമായ മാറ്റം വേണം. അത് ആ മേഖലയെ നശിപ്പിച്ചല്ല വികസിപ്പിച്ചായിരിക്കണം എന്നതാണ് ഏറ്റവും പ്രസക്തമായ ആശയം.
  deshabhimani

Friday, April 13, 2012

വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെങ്കില്‍

മാതൃഭൂമി
മുഖപ്രസംഗം
: 14 Apr 2012


വിദ്യാഭ്യാസ അവകാശനിയമം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധി ആ നിയമത്തിന്റെ അന്തസ്സത്തയ്ക്കിണങ്ങിയതാണ്. ആറിനും 14-നുമിടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കുന്ന നിയമം ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് പരമോന്നത നീതിപീഠം വ്യക്തമാക്കി. ഇതനുസരിച്ച് സര്‍ക്കാറിന്റെ സഹായം പറ്റുന്നവയും അല്ലാത്തവയുമായ സ്വകാര്യ സ്‌കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെക്കണം. ന്യൂനപക്ഷവിഭാഗങ്ങള്‍ നടത്തുന്നതും സര്‍ക്കാറിന്റെ സഹായധനം പറ്റാത്തതുമായ സ്‌കൂളുകള്‍ക്ക് വ്യവസ്ഥ ബാധകമല്ല. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായുള്ള മൂന്നംഗ ബെഞ്ചിന്റെ ഭൂരിപക്ഷവിധി, ഈ നിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും. 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് സംവരണം ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് സ്വകാര്യ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി. സര്‍ക്കാറില്‍നിന്ന് പണം വാങ്ങാത്ത എല്ലാ സ്വകാര്യ സ്‌കൂളുകളെയും ജസ്റ്റിസ് കെ.
എസ്. രാധാകൃഷ്ണന്‍ എഴുതിയ പ്രത്യേകവിധിയില്‍ നിയമത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. ചീഫ് ജസ്റ്റിസും ജസ്റ്റിസ് സ്വതന്തര്‍ കുമാറും ഇതിനോട് യോജിച്ചില്ല.

ദാരിദ്ര്യവും നിരക്ഷരതയും വലിയ പ്രശ്‌നങ്ങളായി തുടരുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന് സവിശേഷപ്രാധാന്യമുണ്ട്. ചരിത്രം സൃഷ്ടിക്കുന്നതെന്ന് അതിനെ പലരും വിശേഷിപ്പിച്ചതിന്റെ കാരണവും മറ്റൊന്നല്ല. സ്‌കൂള്‍തലത്തില്‍ പഠനസമ്പ്രദായവും മാനേജ്‌മെന്റ് ഘടനയും മറ്റും പലേടത്തും വ്യത്യസ്തമാണ്. അതിനാല്‍ നിയമം എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്ന ചോദ്യം, അതുകൊണ്ടുവന്നപ്പോള്‍ത്തന്നെ പല കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രം ആശ്രയിക്കാവുന്ന സ്ഥിതിയല്ല രാജ്യത്തുള്ളത്. സ്വകാര്യ സ്‌കൂളുകളും ഇക്കാര്യത്തില്‍ ഉദാരമായ സമീപനം സ്വീകരിച്ചാലേ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും വിദ്യാഭ്യാസസൗകര്യം ലഭിക്കൂ. ആ ലക്ഷ്യത്തോടെയാണ് എയ്ഡഡ്, അണ്‍ എയ്ഡഡ് സ്ഥാപനങ്ങളും പാവപ്പെട്ടവര്‍ക്ക് 25 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിച്ചത്. നിയമം നടപ്പാക്കുന്നത് തങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കും എന്ന, ന്യൂനപക്ഷ പദവിയില്ലാത്ത, സ്വകാര്യസ്‌കൂളുകളുടെ വാദം കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളുടെ താത്പര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണ് കോടതിയുടെ നിരീക്ഷണം. അത് തങ്ങളുടെ സാമൂഹിക ബാധ്യതകള്‍ തിരിച്ചറിയാനും നിറവേറ്റാനും ഇത്തരം സ്‌കൂളുകള്‍ക്ക് പ്രേരകമാകണം. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സ്‌കൂള്‍ വിദ്യാഭ്യാസം കിട്ടാത്തവരോ മുടങ്ങിയവരോ ആയ കുട്ടികള്‍ ഒട്ടേറെയുണ്ട്. ദാരിദ്ര്യം, ബോധവത്കരണത്തിന്റെ പോരായ്മ തുടങ്ങിയവ ഈ സ്ഥിതിവിശേഷത്തിന് കാരണങ്ങളാകുന്നു. 

പഠനം നിര്‍ത്തി ജോലിക്കുപോകാന്‍ കുട്ടികളില്‍ പലരെയും നിര്‍ബദ്ധരാക്കുന്നത് ദാരിദ്ര്യമാണ്. വിദ്യാഭ്യാസം സൗജന്യമായി നല്‍കിയതുകൊണ്ടുമാത്രം ഇത്തരക്കാരെ മുഴുവന്‍ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെങ്കിലും അവരുടെ പൂര്‍ണമായ സംരക്ഷണം ഏറ്റെടുക്കാനുള്ള പദ്ധതി കൂടി ഇതിനൊപ്പം നടപ്പാക്കാന്‍ കഴിയണം. വിദ്യാഭ്യാസത്തില്‍ പണത്തിന് പ്രാധാന്യം വര്‍ധിച്ചുവരുന്നു. സ്‌കൂള്‍തലവും ഈ ദുഷ്പ്രവണതയില്‍നിന്ന് മുക്തമല്ല.പഠനനിലവാരവും ഉയര്‍ന്നസൗകര്യങ്ങളും ഉറപ്പു നല്‍കുന്ന സ്വകാര്യ സ്‌കൂളുകളിലെ പഠനച്ചെലവ് സാധാരണക്കാരായ കുട്ടികള്‍ക്ക് താങ്ങാനാവില്ല. മറുവശത്ത്, സര്‍ക്കാര്‍ സ്‌കൂളുകള്‍ പലതരത്തിലും അവഗണിക്കപ്പെടുന്നു. കേരളത്തില്‍ത്തന്നെ അടുത്തകാലത്താണ്, സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടങ്ങിയത്. അതിന് കാര്യമായ ഫലം ഉണ്ടായി. അധികൃതരും നാട്ടുകാരും മനസ്സുവെച്ചാല്‍ സര്‍ക്കാര്‍ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാം. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ഭാഗമായുള്ള പരിഷ്‌കാരങ്ങള്‍ക്ക് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ തുടക്കം കുറിച്ചിട്ടുണ്ട്. പാവപ്പെട്ടവരടക്കം എല്ലാ കുട്ടികള്‍ക്കും സ്‌കൂള്‍തലത്തില്‍ നല്ല വിദ്യാഭ്യാസം ഉറപ്പാക്കാനാവുമ്പോഴേ നിയമം എല്ലാ നിലയ്ക്കും സാര്‍ഥകമാകൂ. സ്‌കൂള്‍തലത്തില്‍, ഏതു മേഖലയിലായാലും പാവപ്പെട്ട കുട്ടികള്‍ക്ക് മതിയായ പരിഗണന കിട്ടണമെന്നു കൂടി ഈ വിധിയിലൂടെ സുപ്രീംകോടതി ഓര്‍മിപ്പിച്ചിട്ടുണ്ട്. അതു സാധ്യമാക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടത് ഭരണാധികാരികളാണ്.