Thursday, April 19, 2012

എല്‍.പി, യു.പി സ്‌കൂളുകള്‍ക്കായി ക്ലസ്റ്റര്‍ വരുന്നു

  20 Apr 2012
തിരുവനന്തപുരം: നിശ്ചിത ദൂരപരിധിയിലുള്ള എല്‍.പി , യു.പി സ്‌കൂളുകളെ ചേര്‍ത്ത് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശം. ക്ലസ്റ്ററിന്റെ ആസ്ഥാനമായ സ്‌കൂളുകളില്‍ കല, കായിക, പ്രായോഗിക പരിചയ പരിശീലനം നല്‍കും.

എല്‍.പിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലും യു. പിയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുമുള്ള സ്‌കൂളുകളെ ചേര്‍ത്താണ് ക്ലസ്റ്ററുകള്‍ രൂപവത്കരിക്കുക. ക്ലസ്റ്ററുകളില്‍ നല്‍കുന്ന പരിശീലനത്തിനായി ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, വര്‍ക്ക് ആന്‍ഡ് സ്‌കൂള്‍ - ആശ്വാസ് - പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂളുകളുടെ ക്ലസ്റ്റര്‍ രൂപവത്കരിക്കുന്നത്. കേന്ദ്രനിയമം നടപ്പാക്കുന്നതിനായി ചെയ്യാന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പൊതുവിഭ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ തയ്യാറാക്കിയ സമീപന രേഖയിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.

കല, കായികം, പ്രായോഗിക പരിശീലനം എന്നിവയില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്. ഇതിനായി എല്ലാ സ്‌കൂളുകളിലും അധ്യാപകരെ നിയമിക്കുന്നത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തുമെന്നതിനാലാണ് ക്ലസ്റ്റര്‍ രൂപവത്കരിക്കുക. അഞ്ചാം ക്ലാസ് എല്‍. പി.യിലേയ്ക്കും എട്ടാം ക്ലാസ് യു. പി.യിലേയ്ക്കും വരുന്ന ഘടനാ മാറ്റം അടുത്ത അധ്യയന വര്‍ഷം പ്രത്യക്ഷത്തില്‍ ഉണ്ടാകില്ല.

പകരം നാലാം ക്ലാസ് പാസാകുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ അഞ്ചിലേക്കും ഏഴാം ക്ലാസ് കഴിയുന്ന കുട്ടിയെ അടുത്തുള്ള സ്‌കൂളിലെ എട്ടാം ക്ലാസിലേക്കും ടി.സിയില്ലാതെ മാറ്റും. ക്ലസ്റ്ററിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദര്‍ സ്‌കൂളിലായിരിക്കും അഞ്ചിലും എട്ടിലും ഇത്തരത്തില്‍ പ്രവേശനം നല്‍കുക. ക്ലസ്റ്ററില്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി വാഹന സൗകര്യം ഏര്‍പ്പെടുത്തും.

സിന്തറ്റിക് കളിസ്ഥലം, യോഗ സെന്റര്‍, മാനസികാരോഗ്യ കേന്ദ്രം, ആര്‍ട്ട് സെന്റര്‍, വര്‍ക്ക് സെന്റര്‍ എന്നിവ മദര്‍ സ്‌കൂളില്‍ ഉണ്ടാകും. ഒന്നുമുതല്‍ അഞ്ചു വരെ 200-ഉം ആറ് മുതല്‍ എട്ട് വരെ 220 -ഉംഅധ്യയന ദിവസങ്ങള്‍ വേണമെന്ന് കേന്ദ്ര നിയമത്തില്‍ പറയുന്നു. കേരളത്തില്‍ സാധ്യായ ദിവസങ്ങള്‍ 200 ആയാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിലും അത്രയും ലഭിക്കാറില്ല. ആശ്വാസ് പദ്ധതി നടപ്പാകുന്നതോടെ ശനിയാഴ്ചകള്‍കൂടി ഇത്തരം പഠനങ്ങള്‍ക്കായി ഉപയോഗിക്കേണ്ടിവരും. ഇത് സാധ്യായ ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.


അധിക അധ്യാപകര്‍ 39000



തിരുവനന്തപുരം: കേന്ദ്ര നിയമം അടിസ്ഥാനമാക്കിയാല്‍ സംസ്ഥാനത്തെ സ്‌കൂള്‍ അധ്യാപകരില്‍ 39216 പേര്‍ അധികമാകും. 155018 അധ്യാപകരാണ് സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായുള്ളത്. 115802 പേരാണ് നിയമപ്രകാരം വേണ്ടത്. 58474 ക്ലാസ് മുറികളും അധികമാണ്. എന്നാല്‍ ഘടനാമാറ്റത്തിലൂടെ അഞ്ചാം ക്ലാസ് എല്‍.പിയിലേക്കും എട്ടാം ക്ലാസ് യു.പിയിലേക്കും മാറിയാല്‍ 17986 ക്ലാസ് മുറികള്‍ അധികമായി വേണ്ടിവരുമെന്നതാണ് ഇതിന്റെ മറുവശം. ഇതിനായി 1000 കോടി രൂപവേണ്ടി വരുമെന്നതിനാലാണ് ടി.സിയില്ലാതെ അടുത്തുള്ള സ്‌കൂളുകളിലെ അഞ്ചിലും എട്ടിലും കുട്ടികളെ മാറ്റി ചേര്‍ത്ത് ഘടനാ മാറ്റം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

കേന്ദ്രനിയമം നടപ്പാക്കുന്നതിനുള്ള സമീപന രേഖയിലാണ് അധിക അധ്യാപകരുടെയും ക്ലാസ് മുറികളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
mathrubhumi

No comments: