Sunday, January 29, 2012

വിദ്യാഭ്യാസപുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ല-റൊമിലാ ഥാപ്പര്‍


വിദ്യാഭ്യാസമേഖലയുടെ പുരോഗതിക്ക് സ്വകാര്യവല്‍ക്കരണം പരിഹാരമല്ലെന്ന് പ്രസിദ്ധ ചരിത്രകാരി റൊമിലാ ഥാപ്പര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ യൂണിവേഴ്സിറ്റി യൂണിയനുകളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച സ്റ്റുഡന്റ് പാര്‍ലമെന്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു ഥാപ്പര്‍ .

ആഗോളവല്‍ക്കരണകാലത്ത് ഉന്നതവിദ്യാഭ്യസരംഗം ഏറെ പ്രതിസന്ധി നേരിടുകയാണ്. ചിലര്‍ വിദ്യാഭ്യാസമേഖല കൈയടക്കിവച്ചിരിക്കുന്നു. പാഠങ്ങള്‍ ഭേദഗതി ചെയ്യാനും തങ്ങളുടെ കാഴ്ചപ്പാട് പ്രചരിപ്പിക്കാനും ചിലര്‍ വിദ്യാലയങ്ങളെ ഉപയോഗിക്കുന്നു. എബിവിപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് എ കെ രാമാനുജത്തിന്റെ "രാമായണ" നിരോധിച്ചത് ഇതിനുതെളിവാണ്. പ്രൈമറിതലം മുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസരംഗത്തേക്ക് എത്താന്‍ കഴിയൂ. വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കാന്‍ അധ്യാപകര്‍ക്ക് പലപ്പോഴും കഴിയുന്നില്ല എന്നതാണ് വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്നങ്ങളിലൊന്ന്. യോഗ്യരായ അധ്യാപകരുടെ അഭാവവും പ്രശ്നമാകുന്നു. സാങ്കേതികവിദ്യയുടെ മേഖലയില്‍ ഏറെ മുന്നേറ്റമുണ്ടായെങ്കിലും പാഠ്യപദ്ധതിയില്‍ കാതലായ മാറ്റമുണ്ടായിട്ടില്ല. ലഭിക്കുന്ന അറിവ് സമൂഹ നന്മയ്ക്ക് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാകണം. സ്വതന്ത്രമായ ചിന്തയാണ് വിജ്ഞാനം നേടുന്നതിലൂടെ ലഭിക്കുന്നത്. ഇതിനായി പരന്ന വായന ആവശ്യമാണ്. മിക്ക വിദ്യാര്‍ഥികളും ഇന്റര്‍നെറ്റിലൂടെ കുറുക്കുവഴി തേടുകയാണ്. ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ കൃത്യമല്ല എന്നതാണ് വസ്തുത. ആഗോളവല്‍കരണകാലത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ പുതിയ രീതികളെക്കുറിച്ച് റൊമില കുട്ടികളോട് സംവദിച്ചു.

Saturday, January 28, 2012

സ്‌കൂള്‍ മേഖലയെ നിയന്ത്രിക്കാന്‍ പുതിയ കേന്ദ്രനിയമം

 29 Jan 2012

* സംഭാവനയും തലവരിയും പാടില്ല
* ചട്ടം ലംഘിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും
* 50 ലക്ഷം രൂപവരെ സിവില്‍ നഷ്ടപരിഹാരത്തിനും വ്യവസ്ഥ

ന്യൂഡല്‍ഹി: സ്‌കൂള്‍ വിദ്യാഭ്യാസമേഖലയിലെ തട്ടിപ്പും ചട്ടങ്ങളുടെ ലംഘനവും തടയാന്‍ പുതിയ കേന്ദ്രനിയമം വരുന്നു. സ്വകാര്യ, അണ്‍-എയ്ഡഡ് സ്‌കൂളുകളുള്‍പ്പെടെ എല്ലാ പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസസ്ഥാപനങ്ങളും നിര്‍ദിഷ്ടനിയമത്തിന്റെ പരിധിയില്‍ വരും.

മാനവശേഷി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡിന്റെ (സി.എ.ബി.ഇ.) കീഴില്‍ ഇതിനായി രൂപവത്കരിച്ച പ്രത്യേക സമിതി കഴിഞ്ഞദിവസം ആദ്യയോഗം ചേര്‍ന്ന് നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. മാനവശേഷി സഹമന്ത്രി പുരന്തേശ്വരി അധ്യക്ഷയായ സമിതിയില്‍ കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മേഘാലയ എന്നിവിടങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുള്‍പ്പെടെ 23 പേര്‍ അംഗങ്ങളാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ദുഷ്പ്രവണതകള്‍ തടയാന്‍ ലക്ഷ്യമിടുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ സ്‌കൂള്‍ വിദ്യാഭ്യാസരംഗത്തെ കൊള്ളരുതായ്മകള്‍ പ്രത്യേക നിയമം വഴി തടയാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് പലവിധത്തില്‍ സംഭാവന കൈപ്പറ്റുക, ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ അധ്യാപകരെ ചൂഷണം ചെയ്യുക, ഉയര്‍ന്ന ഫീസ് ഈടാക്കുക മുതലായവ നിയന്ത്രിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സ്‌കൂളുകളുടെ 38 ശതമാനം പ്രൈവറ്റ് എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലാണ്.

സ്‌കൂളുകളെല്ലാം അവര്‍ നല്‍കുന്ന സേവനങ്ങളും പാലിക്കേണ്ട ചട്ടങ്ങളും അതുപോലുള്ള സംഗതികളും പ്രോസ്‌സ്‌പെക്ടസിലും വെബ്‌സൈറ്റുകളിലും നിയമപ്രകാരം പരസ്യപ്പെടുത്തുകയും സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് നിര്‍ദിഷ്ട നിയമത്തിന്റെ കാതല്‍. സ്വയം പ്രഖ്യാപിക്കുന്ന ചട്ടങ്ങള്‍ ലംഘിച്ചാല്‍ അതിന് ശിക്ഷയും നഷ്ടപരിഹാരവും ഉറപ്പാക്കും. അതേസമയം, ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടല്‍ ഒഴിവാക്കാനും അധികാരദുരുപയോഗം തടയാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാക്കും. ചട്ടങ്ങള്‍ ലംഘിച്ചാല്‍ സിവില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ഇതിനുപുറമേ ക്രിമിനല്‍ നടപടി നേരിടുകയും വേണം. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പരമാവധി 50 ലക്ഷം രൂപവരെ സിവില്‍ നഷ്ടപരിഹാരമായി ഈടാക്കണമെന്ന നിര്‍ദേശം സി.എ.ബി.ഇ.യുടെ പ്രത്യേക സമിതി യോഗത്തില്‍ ഉയര്‍ന്നുവന്നു. സിവില്‍ നഷ്ടപരിഹാരം നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കും.

ക്രിമിനല്‍ പ്രോസിക്യൂഷനുശേഷം ഒരുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷയും 50,000 രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെയുള്ള പിഴയുമാണ് പരിഗണനയിലുള്ളത്. സ്‌കൂള്‍ മാനേജുമെന്റുകള്‍ക്കെതിരായ കുറ്റങ്ങള്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടോ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ടോ ആണ് പരിഗണിക്കേണ്ടത്. തലവരിയോ സംഭാവനയോ ആവശ്യപ്പെടുന്ന കേസുകളില്‍ പോലീസിന് കോടതിയുടെ വാറന്റ് ഇല്ലാതെ തന്നെ കുറ്റക്കാരെ അറസ്റ്റ് ചെയ്യാം. തലവരി വാങ്ങലിന് ഇരയാവുന്ന രക്ഷിതാവിന് ക്രിമിനല്‍ക്കോടതിയെ നേരിട്ട് സമീപിക്കാം. സംഭാവന, തലവരി ഒഴികെയുള്ള കുറ്റങ്ങളുടെ കാര്യത്തില്‍, കേന്ദ്രമോ സംസ്ഥാന സര്‍ക്കാറുകളോ മറ്റ് അധികാരികളോ കൊടുക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ കോടതിക്ക് തുടര്‍നടപടി സ്വീകരിക്കാന്‍ സാധിക്കൂ.
ദേശീയ വിദ്യാഭ്യാസനയവും സുപ്രീംകോടതിയുടെ ഉത്തരവുകളും മറ്റും നിലവിലുണ്ടെങ്കിലും സ്വകാര്യ മാനേജ്‌മെന്റുകള്‍ ക്രമവിരുദ്ധമായ നടപടികള്‍ കൈക്കൊള്ളുന്നതായി സമിതി വിലയിരുത്തി. സി.ബി.എസ്.ഇ.യുടെ അംഗീകാരം ലഭിക്കുന്ന സ്‌കൂളുകള്‍ 'അഫിലിയേഷന്‍ ബൈലോസ്' പാലിക്കണമെന്നാണ് വ്യവസ്ഥ. പക്ഷേ, ഭൂരിഭാഗം സ്‌കൂളുകളും അവ ലംഘിക്കുകയാണ്. അംഗീകാരം പിന്‍വലിക്കുക മാത്രമാണ് ഇതിനുള്ള പ്രതിവിധിയെങ്കിലും അത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും. സി.ബി.എസ്.ഇ. ചട്ടങ്ങളുടെ ലംഘനം സംസ്ഥാന സര്‍ക്കാറുകള്‍ പരിശോധിക്കുന്നത് അധികാരപ്രശ്‌നങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് പുതിയ നിയമം ഉണ്ടാക്കുന്നത്( mathrubhoomi.)

പഠിക്കാന്‍ യാചകിയായ ആന്ധ്രാ പെണ്‍കുട്ടി


(28 Jan 2012  നു മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത, നാട്ടിലെ പഠിക്കാന്‍ അവസരം തേടുന്ന പാവങ്ങളായ വിദ്യാര്‍ഥി സമൂഹത്തിന്റെ ചിത്രം വരച്ചിടുന്നു. പണം കൊടുത്തു പഠിക്കാന്‍ തെരുവില്‍ പണപ്പിരിവിന് ഇറങ്ങേണ്ടി വരുന്ന മക്കള്‍ . ഭാരതമേ..!)


ആലപ്പുഴ: അധ്യാപികയാവണമെന്നാണ് ഇവള്‍ക്കാഗ്രഹം. പക്ഷെ, പണമില്ല. ടി.ടി.സിക്ക് പഠിക്കാന്‍ ചേരണം. രോഗിയായ അമ്മ, പുട്ടപര്‍ത്തിയിലെ ആസ്​പത്രിവരാന്തയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുന്ന കൂലിപ്പണിക്കാരനായ അച്ഛന്‍. പഠിക്കാന്‍ പണമെവിടുന്ന്? ഈ ചിന്തയാണ് 17കാരി ശ്രാവണയെ യാചകവൃത്തിക്കായി ആലപ്പുഴയില്‍ കൊണ്ടുവന്നെത്തിച്ചത്. ഒമ്പതുദിവസത്തെ പിച്ചതെണ്ടല്‍. ഇവള്‍ക്ക് കിട്ടിയത് 2834 രൂപ. അരച്ചാണ്‍ വയറുനിറയ്ക്കാനായുള്ള ഇരക്കലല്ലിത്. പഠിക്കാനുള്ളആവേശത്തില്‍ വിശപ്പറിയാറില്ലെന്ന് ഇവള്‍ പറയുന്നു.

ഭിക്ഷാടനത്തിന് പതിവായി ജനറല്‍ ആസ്​പത്രി ജങ്ഷനു സമീപം എത്തുന്ന ശ്രാവണയെക്കണ്ട് സംശയംതോന്നിയ ഓട്ടോഡ്രൈവറായ ഹാരിസ് വെള്ളിയാഴ്ച രാവിലെ ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. അബ്ദുള്‍ സമദിനെ അറിയിച്ചു. തുടര്‍ന്ന് സൗത്ത് പോലീസെത്തി ശ്രാവണയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. പിന്നീട് പെണ്‍കുട്ടിയെ ആലപ്പുഴ മഹിളാമന്ദിരത്തിലേക്ക് മാറ്റി.


ആന്ധ്രപ്രദേശ് അനന്തപുര്‍ ജില്ലക്കാരിയായ ശ്രാവണ ആലപ്പുഴയിലെത്തിയിട്ട് ഒമ്പതുദിവസം കഴിഞ്ഞു. അനന്തപുര്‍ ജില്ലയില്‍നിന്ന് ഭിക്ഷാടനത്തിനെത്തിയ ഗംഗുലപ്പയുടെ കൂടെയാണ് ഇവള്‍ ആലപ്പുഴയിലെത്തിയത്. നഴ്‌സിങ്ങിന് പോകാനായിരുന്നു ആദ്യം ഇവള്‍ക്ക് താത്പര്യം. എന്നാല്‍, ഇടതുകൈയുടെ സ്വാധീനക്കുറവ് ഇതിന് തടസ്സമാകുമെന്ന് കണ്ട ശ്രാവണ, അധ്യാപികയാവാന്‍ തീരുമാനിച്ചു. എന്നാല്‍, രണ്ടുവര്‍ഷത്തെ കോഴ്‌സിനായി ഇവള്‍ക്ക് ഒടുക്കേണ്ടത് 24,000 രൂപയായിരുന്നു. പഠിയ്ക്കാന്‍ പണം സമ്പാദിക്കാന്‍ മറ്റ് പല ജോലികളും തേടിയെങ്കിലും ഇടതുകൈയുടെ സ്വാധീനക്കുറവുമൂലം ജോലി ലഭിച്ചില്ല. ഒടുവില്‍, ഭിക്ഷാടനത്തിന് പോകുന്ന ഗംഗുലപ്പയോട് താനും ഭിക്ഷാടനത്തിന് വരുന്നുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നുവെന്ന് ശ്രാവണ പറയുന്നു.


ആലപ്പുഴ ബീച്ചിനു സമീപം 20 ആന്ധ്രാ സ്വദേശികള്‍ക്കൊപ്പം ഒരു കൂരയ്ക്കുള്ളിലാണ് ഇവളും താമസിച്ചിരുന്നത്. ഇതില്‍ നിര്‍മ്മാണജോലികള്‍ക്ക് പോകുന്നവരും ഭിക്ഷാടനം തൊഴിലാക്കിയവരും ഉണ്ടായിരുന്നു. മറ്റ് മുതിര്‍ന്ന സ്ത്രീകള്‍ക്കൊപ്പം 10 രൂപ വാടകയ്ക്കുള്ള ഷെഡ്ഡില്‍ തിങ്ങിഞെരുങ്ങിയാണ് ജീവിതം. രാവിലെ എട്ടുമണിക്ക് ജനറല്‍ ആസ്​പത്രി ജങ്ഷനു സമീപമെത്തി ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങും. ഒരുദിവസം ഇവള്‍ക്ക് 150 മുതല്‍ 200 രൂപ വരെ ലഭിച്ചിരുന്നു. ഞായറാഴ്ച നടക്കാനിരിക്കുന്ന വില്ലേജ് റവന്യൂ ഇന്‍സ്‌പെക്ടര്‍ പരീക്ഷയ്ക്ക് പഠിക്കാനായി ബാക്കിസമയം ചെലവഴിച്ചിരുന്നു എന്ന് ശ്രാവണയും പ്രദേശവാസികളും പോലീസിന് മൊഴിനല്‍കി.


താന്‍ പ്ലസ് ടു പാസ്സായെന്നും കൊമേഴ്‌സ് വിഷയത്തില്‍ 1000ത്തില്‍ 752 മാര്‍ക്ക് ഉണ്ടായിരുന്നെന്നും ശ്രാവണ പോലീസിന് മൊഴിനല്‍കി. ഇംഗ്ലീഷ് സ്ഫുടതയോടെ സംസാരിക്കുന്ന ഇവള്‍ക്ക് തെലുഗുഭാഷയാണ് പിന്നെ അറിയാവുന്നത്. അച്ഛന്‍ എസ്. നരസിംഹലുവിനൊപ്പം ശ്രാവണ ഒരുമാസം മുമ്പ് ആലപ്പുഴയില്‍ വന്നിരുന്നു. അന്ന് നരസിംഹലു കെട്ടിടനിര്‍മ്മാണ ജോലിക്കെത്തിയതായിരുന്നു. പിന്നീട് ഇരുവരും മടങ്ങിപ്പോയി. ശ്രാവണയുടെ അമ്മ രഞ്ജനമ്മയുടെ രോഗം മൂര്‍ച്ഛിതോടെ നരസിംഹലുവിന് ജോലിക്കുപോകാന്‍ പറ്റാതായി. രണ്ട് സഹോദരിമാര്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്തൃവീടുകളിലാണ്. പഠനത്തിന് ഒരു വഴിയുമില്ലെന്ന് കണ്ടപ്പോഴാണ് താന്‍ ഭിക്ഷാടനത്തിനായി ഇറങ്ങിപ്പുറപ്പെട്ടതെന്ന് ശ്രാവണ പറയുന്നു. അച്ഛനും അമ്മയും എതിര്‍ത്തെങ്കിലും താന്‍ പിന്മാറിയില്ലെന്നും ഇവള്‍ പറയുന്നു.


ഞായാറാഴ്ച നടക്കുന്ന പരീക്ഷയെഴുതാന്‍ ശനിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കവെയാണ് മഹിളാമന്ദിരത്തിലാക്കിയത്. പരീക്ഷയെഴുതാന്‍ സാധിച്ചില്ലെങ്കില്‍ മരണം മാത്രമാണ് തനിക്ക് മുന്നിലുള്ള വഴിയെന്നും ഇവള്‍ കണ്ണീരോടെ പറഞ്ഞു. അയല്‍ക്കാരനായ സൂര്യനാരായണന്റെ ഫോണ്‍നമ്പര്‍ മാത്രമാണ് ഇവള്‍ക്ക് നാടുമായി ബന്ധപ്പെടാനുള്ള ഏക വഴി. അനന്തപുര്‍ ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കി പെണ്‍കുട്ടിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. അബ്ദുള്‍ സമദ് പറഞ്ഞു.


മഹിളാമന്ദിരത്തിലാക്കിയ ശ്രാവണയെ അവര്‍ താമസിച്ചിരുന്ന ബീച്ചിന് സമീപമുള്ള വീട്ടില്‍ എത്തിച്ച് സൗത്ത് പോലീസ് എസ്.ഐ.വിജയന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുത്തു. ബന്ധപ്പെട്ടവര്‍ എത്തുന്നതുവരെ പെണ്‍കുട്ടിയെ മഹിളാമന്ദിരത്തില്‍ താമസിപ്പിക്കാനാണ് അധ്കൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

Friday, January 20, 2012

എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയത് 20 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി


കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശനിയമപ്രകാരം സ്കൂള്‍ കുട്ടികള്‍ക്ക് യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍നിന്ന് എയ്ഡഡ് സ്കൂളുകളെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തെ 20 ലക്ഷം കുട്ടികള്‍ക്ക് തിരിച്ചടിയാകും. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും മത-സാമുദായിക-സാമ്പത്തിക-ലിംഗ പരിഗണനകളില്ലാതെ യൂനിഫോം, യാത്രാസൗകര്യം, സ്കൂളുകളിലെത്തിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കണമെന്ന് നിയമം അനുശാസിക്കുന്നു. എന്നാല്‍ നിയമം നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേരളത്തിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കാത്തതാണ് വിനയാകുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ മാത്രമാണ് എയ്ഡഡ് മേഖലയില്‍ കൂടുതല്‍ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിയമം നടപ്പാകുന്നതോടെ മുഴുവന്‍ കുട്ടികള്‍ക്കും എട്ടാംക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് പൊളിയുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ പെണ്‍കുട്ടികള്‍ , പട്ടികവിഭാഗ വിദ്യാര്‍ഥികള്‍ , ബിപിഎല്‍ ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് മാത്രം രണ്ട് ജോഡി യൂണിഫോം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ സ്കൂളുകളിലെ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ആനുകൂല്യം ലഭിക്കില്ല. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍വശിക്ഷ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഓഫീസില്‍നിന്നും ജില്ലാ പ്രോജക്ട് ഓഫീസുകളിലേക്ക് അയച്ചു. ഈ മാര്‍ഗനിര്‍ദേശപ്രകാരം ജില്ലകളില്‍ അടുത്ത അധ്യയനവര്‍ഷം നടപ്പാക്കേണ്ട എസ്എസ്എ പദ്ധതിരൂപീകരണ ചര്‍ച്ചകളും ശില്‍പ്പശാലകളും നടന്നുവരികയാണ്.

അണ്‍എയ്ഡഡ് ഉള്‍പ്പെടെ ആകെ 12,312 സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 7305 സ്കൂളും എയ്ഡഡ് മേഖലയിലാണ്. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ ആകെയുള്ള 30 ലക്ഷം കുട്ടികളില്‍ 20 ലക്ഷവും എയ്ഡഡ് സ്കൂളുകളിലാണ്. പിന്നോക്ക-ന്യൂനപക്ഷ ജില്ലകളായ വയനാട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ അധികവും എയ്ഡഡ് സ്കൂളുകളാണ്. ആദിവാസികളും തോട്ടംതൊഴിലാളികളും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഏറെയുള്ള വയനാട്ടില്‍ 308 സ്കൂളുകളില്‍ 115ഉം എയ്ഡഡ് മേഖലയിലാണ്. 56,403 കുട്ടികള്‍ ഈ സ്കൂളുകളില്‍ പഠിക്കുന്നു. കാര്‍ഷിക പ്രതിസന്ധിമൂലം ദുരിതം പേറുന്ന വയനാട്ടിലെ ആയിരക്കണക്കിന് കര്‍ഷകരുടെ മക്കള്‍ക്ക് പ്രയോജനപ്രദമാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ നടപടി മൂലം അട്ടിമറിക്കപ്പെടുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2011 മെയ് ആറിനാണ് ആറ് മാസത്തിനകം നടപ്പാക്കണമെന്ന വ്യവസ്ഥയോടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍ നടപടികള്‍ തടസ്സപ്പെട്ടു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതില്‍ താല്‍പ്പര്യം കാട്ടിയില്ല. സ്കൂളുകളില്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും അധികമായി നിയമിക്കാനും പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അനുവദിച്ച 150 കോടി രൂപ പാഴാവുമ്പോഴാണ് പാവപ്പെട്ട കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.

(പി ഒ ഷീജ0deshabhimani)

സ്കൂള്‍ പ്രഭാത- ഉച്ചഭക്ഷണം നിലയ്ക്കുന്നു


കല്‍പ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം പദ്ധതികള്‍ പ്രതിസന്ധിയിലേക്ക്. സംസ്ഥാന സര്‍ക്കാരും പദ്ധതി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ജില്ലാപഞ്ചായത്തും തുടരുന്ന കടുത്ത അലംഭാവവും അവഗണനയുമാണ് പദ്ധതി നിലയ്ക്കാന്‍ ഇടയാക്കുന്നത്. നിലവില്‍ സ്കൂള്‍ പിടിഎും പ്രധാനാധ്യാപകരും വന്‍തുക മുന്‍കൂര്‍ മുടക്കിയാണ് പദ്ധതി മുടങ്ങാതെ നോക്കുന്നത്. ഭാരിച്ച സാമ്പത്തികബാധ്യതമൂലം പദ്ധതി ഇനിയും തുടരാനാകാത്ത സ്ഥിതിയിലാണ് പിടിഎയും അധ്യാപകരും. ചില വിദ്യാലയങ്ങള്‍ ഇതിനകം കോഴിമുട്ടയും പാലും നിര്‍ത്തി. ആദിവാസികളും പിന്നോക്ക വിഭാഗക്കാരും കൂടുതലുള്ള ജില്ലയില്‍ വിദ്യാര്‍ഥികള്‍ കൃത്യമായി സ്കൂളിലെത്താന്‍ ഈ പദ്ധതി ഏറെ പ്രയോജനപ്പെട്ടിരുന്നു. ജില്ലാപഞ്ചായത്ത് പദ്ധതിപ്രകാരം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നൂറുദിവസം പ്രഭാതഭക്ഷണം വിതരണംചെയ്യുന്ന പരിപാടിയാണ് ഏറെ അവഗണന നേരിടുന്നത്. ഈ ഇനത്തില്‍ ഒരുരൂപപോലും നല്‍കിയിടില്ല. തുക നല്‍കാത്തതിന് പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ജില്ലാ പഞ്ചായത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ നൂറ്റമ്പതു ദിവസമായിരുന്നു പദ്ധതി. പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠനനിലവാരം ഉയര്‍ത്തുന്നതിനും പ്രയോജനപ്പെടുന പദ്ധതിക്ക് മതിയായ തുക നീക്കിവെക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഭക്ഷണം നല്‍കുന്ന ദിവസം നൂറായി വെട്ടിച്ചുരുക്കി. സാധനങ്ങളുടെ വില പയഫലമടങ്ങായി വര്‍ധിച്ചിട്ടും ഒരുദിവസത്തെ ഭക്ഷണത്തിന് കുട്ടിക്ക് അഞ്ചുരൂപ മാത്രമാണ് നീക്കിവെച്ചത്. അതുപോലും കൃത്യമായി നല്‍കുന്നില്ല. സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് അനുവദിക്കേണ്ട ഉച്ചഭക്ഷണം, കോഴിമുട്ട വിതരണം എന്നിവയുടെ തുക നല്‍കുന്നതും നേരത്തേതില്‍നിന്ന് വ്യത്യസ്തമായി കാലതാമസം നേരിടുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി അതത്സമയം തുക നല്‍കുന്നതിന് നടപടിയെടുത്തിരുന്നു. ഈ അധ്യയനവര്‍ഷം ആഗസ്ത് വരെ വിതരണംചെയ്ത കോഴിമുട്ടയുടെ തുക മാത്രമാണ് ഇതുവരെ നല്‍കിയത്. പാല്‍വിതരണത്തിന് വിറകിനും പഞ്ചാസാരയ്ക്കുമായുള്ള തുകയും നല്‍കിയിട്ടില്ല. പാല്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ തുക നല്‍കാത്തതും പ്രയാസങ്ങള്‍ ഉണ്ടാക്കുന്നു. വിദ്യാലയാധികൃതര്‍ മുന്‍കൂര്‍ മുടക്കിയ തുക എന്ന് നല്‍കുമെന്ന് പറയാനും സാധിക്കുന്നില്ല. സാധനങ്ങളുടെയും പാചക സാമഗ്രികളുടെയും തുക കാലാനുസൃതമായി വര്‍ധിപ്പിച്ചു നല്‍കാത്തതും ബുദ്ധിമുട്ടാകുന്നതായി പിടിഎ ഭാരവാഹികള്‍ പറയുന്നു.

ഉണ്ണിയുടെ കരവിരുതില്‍ ബഷീറിന് ജന്മദിന സ്മാരകം

പയ്യന്നൂര്‍ : മനുഷ്യജീവിതത്തിന്റെയും കാലദേശങ്ങളുടെയും അനുഭവങ്ങള്‍ പകര്‍ത്തിയ അതുല്യകഥാകാരന് ജന്മദിനത്തില്‍ നിത്യസ്മാരകം. ഏറ്റുകുടുക്ക എ യുപി സ്കൂളിലെ മലയാള ഭാഷാസമിതിക്കുവേണ്ടി ശില്‍പി ഉണ്ണി കാനായിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവന്‍ തുടിക്കുന്ന ശില്‍പം നിര്‍മിച്ചത്. മുണ്ടും ജുബ്ബയുമിട്ട് വരമീശയുംവച്ച് കഥകളുടെ അനന്തലോകത്തേക്ക് കണ്ണും നട്ടിരിക്കുന്ന ശില്‍പത്തിന്റെ ഉയരം നാലരടിയാണ്. കളിമണ്ണിലാണ് ശില്‍പം. പ്രജില്‍ , അനൂപ് എന്നിവര്‍ നിര്‍മാണ സഹായികളായി. ബഷീറിന്റെ സ്മരണയ്ക്ക് ഏറ്റുകുടുക്ക എ യുപി സ്കൂളില്‍വച്ചുപിടിപ്പിച്ച മാങ്കോസ്റ്റിന്‍ മരത്തണലില്‍ ശില്‍പം സ്ഥാപിക്കും. സ്കൂള്‍ അധ്യാപകന്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ മാങ്കോസ്റ്റിന് ചുറ്റും ബഷീര്‍ കഥാപാത്രങ്ങളായ എട്ടുകാലി മമ്മുഞ്ഞി, ആനവാരി രാമന്‍നായര്‍ , പാത്തുമ്മയും ആടും, പഴുതാരയും വവ്വാലും ശില്‍പരൂപത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിന്റ നടുവില്‍ ഇനി ബഷീര്‍ ശില്‍പവും. ഫെബ്രുവരിയില്‍ ബഷീറിന്റെ ഭാര്യ ഫാബി ബഷീറും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ ശില്‍പം സ്കൂളിന് സമര്‍പ്പിക്കും. കേരളത്തിനകത്തും പുറത്തും നിരവധി ശില്‍പങ്ങള്‍ നിര്‍മിച്ച ഉണ്ണി കാനായി കോഴിക്കോട് മ്യൂസിയത്തിലേക്ക് ബഷീറിന്റെ പൂര്‍ണകായ പ്രതിമ നിര്‍മിക്കുന്നുണ്ട്. കാനായിയിലെ പരേതനായ ഇരുട്ടന്‍ പത്മനാഭന്റയും അക്കാളത്ത് ജാനകിയുടെയും മകനാണ്. ഭാര്യ: പി കെ രസ്ന. മകന്‍ : അര്‍ജുന്‍ .

Wednesday, January 18, 2012

കല്ലോളം പരുക്കനായ ജീവിതത്തില്‍നിന്നൊരു കഥ


19 Jan 2012
(മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത ജീവിതത്തിനു പകിട്ടില്ലാത്തവര്‍ക്കും യുവജനോത്സവം ഇടം നല്‍കുമെന്ന് സൂചിപ്പിക്കുന്നു.)
തൃശ്ശൂര്‍:''എന്നെ സംബന്ധിച്ചിടത്തോളം സമൂഹം ഒരു പാഠപുസ്തകവും അനുഭവങ്ങള്‍ ഗുരുക്കന്മാരുമാണ്. എന്റെ ജീവിതത്തിന്റെ വഴികാട്ടി എന്റെ അനുഭവങ്ങള്‍ തന്നെയാണ്. അതില്‍നിന്ന് ഉന്നതങ്ങളിലേക്ക് പറക്കുമ്പോള്‍ കടന്നുവന്നവഴികള്‍, അവയോടുള്ള സ്‌നേഹം...

(സ്വന്തം ജീവിതം കഥയാക്കിയാല്‍ എന്ന ചോദ്യത്തിന് മറുപടിയായി കെ. ദിവ്യ എഴുതിയ 'ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍'... എന്ന കഥയുടെ ആദ്യത്തെ വരികള്‍...)
അഞ്ചുരൂപയുടെ അകലമേയുള്ളൂ ദിവ്യയുടെ വീട്ടില്‍നിന്ന് കര്‍ണാടകയിലേക്ക്. കാടിനപ്പുറം കന്നഡ. കാതങ്ങള്‍ താണ്ടി അമ്മയ്ക്കും കാലുവയ്യാത്ത അധ്യാപികയ്ക്കുമൊപ്പം തൃശ്ശൂരിലേക്ക് വരുമ്പോള്‍ അവളുടെ മനസ്സ് കടലാസുപോലെ ശൂന്യമായിരുന്നു. പക്ഷേ, അനുഭവങ്ങളുടെ മഷിപ്പാത്രമായിരുന്നു മനസ്സ്. അത് പകര്‍ത്തിയപ്പോള്‍ ദിവ്യയ്ക്ക് കിട്ടിയത് കഥയെഴുത്തിലെ മൂന്നാം സ്ഥാനം. ഒന്നിനേക്കാള്‍ മധുരിക്കുകയാണ് കന്നഡക്കാരിയായ പെണ്‍കുട്ടിയുടെ മലയാളം.
ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥാരചനയിലെ മൂന്നാം സ്ഥാനക്കാരിയുടെ ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കുമ്പോഴാണ് നമ്മള്‍ക്ക് പൊള്ളുക. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിഗ്രാമമായ മുള്ളേരിയയിലെ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയാണിവള്‍. കന്നഡയാണ് മാതൃഭാഷ. പക്ഷേ, അവള്‍ക്ക് മലയാളമാണ് അമ്മ. വീട് അക്ഷരത്തെറ്റുള്ള കഥപോലെ. അച്ഛന്‍ ഗണേഷിന് ക്വാറിയില്‍ പണി. വീടിനോട് ചേര്‍ന്ന് പീടിക നടത്തുന്ന അമ്മ ജയന്തിയുടെ അനുഭവങ്ങള്‍ സ്വന്തം ചേലപോലെ നിറം മങ്ങിയത്. ചേട്ടന്‍ അസുഖബാധിതന്‍. അനിയന് സന്തോഷമെന്നത് കിട്ടാത്ത കളിപ്പാട്ടം. സ്‌കൂളിലേക്ക് പത്തുകിലോമീറ്റര്‍ നടന്ന് പിന്നെ രണ്ട് ബസ്സില്‍ കയറി യാത്ര. സ്വന്തം വീടില്ലാത്ത ദിവ്യയും കുടുംബവും ബന്ധുവീട്ടിലാണ് താമസം.
ഇതില്‍നിന്നാണ് നിറംപോയ മൂക്കുത്തിയിട്ടുകൊണ്ട് ദിവ്യ അമ്പത്തിയൊന്നക്ഷരങ്ങളെ സ്‌നേഹിച്ചത്. 'ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍മാര് പറഞ്ഞു കഥയ്ക്ക് കൂടാന്‍. ഞാന്‍ കൂടി, സമ്മാനവും കിട്ടി'. കഥയെഴുതിത്തുടങ്ങിയതിനെക്കുറിച്ച് ദിവ്യ. കാണാതായ പെണ്‍കുട്ടി എന്നതായിരുന്നു തൃശ്ശൂരിലെ വിഷയം. എങ്ങോ പോയ്മറഞ്ഞ പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ കാഴ്ചപ്പാടിലായിരുന്നു ദിവ്യയുടെ കഥ. 'പ്രഭാതത്തില്‍ പ്രധാന വാര്‍ത്തയുമായി പറന്നുവന്ന കാറ്റിന് പുട്ടിന്റെയും കടലയുടെയും ഗന്ധമായിരുന്നു...' എന്ന വാചകത്തില്‍ ആരംഭിച്ച കഥയുടെ പേര്: 'ചിലര്‍ ആഗ്രഹിക്കുന്നതും ചിലര്‍ ആഗ്രഹിക്കാത്തതും'.ആരും കൂട്ടുവരാനില്ലാതിരുന്നതിനാല്‍ തൃശ്ശൂരില്‍ പോകാമെന്ന മോഹം ഉപേക്ഷിച്ചതാണ് ഈ കഥാകാരി. ഒടുവില്‍ കാലിന് സുഖമില്ലാത്ത അധ്യാപിക ഭാരതികൃഷ്ണന്‍ ഒപ്പം വന്നു. ബുധനാഴ്ച പ്രധാനവേദിയില്‍ പൂരത്തിനു നടുവിലെന്നപോലെ അമ്മയ്ക്കും അധ്യാപികയ്ക്കുമൊപ്പം നില്‍ക്കുമ്പോള്‍ സന്ധ്യയേക്കാള്‍ പ്രകാശിച്ചത് ദിവ്യയുടെ മൂക്കുത്തിയായിരുന്നു

ക്ലസ്റ്റര്‍ നിര്‍ത്തുന്നു; അറുപതു ദിവസത്തെ അധ്യാപക പരിശീലനം


14 Jan 2012
തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നിര്‍ത്തി പകരം ഘട്ടം ഘട്ടമായുള്ള ദീര്‍ഘകാല പരിശീലനം നടപ്പാക്കുന്നു. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

സ്‌കൂള്‍ അധ്യാപകര്‍ക്ക് അറുപതു ദിവസത്തെ പരിശീലനം നല്‍കാനാണ് പദ്ധതി. രണ്ടുവര്‍ഷം കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കുക. അഞ്ചു ഘട്ടമായാണ് ക്ലാസുകള്‍ നടക്കുന്നത്. ആദ്യ പരിശീലനം പത്തു ദിവസം നീണ്ടുനില്‍ക്കും. അധ്യാപകരുടെ വ്യക്തിത്വ വികസന പരിശീലനമാണ് ഇതിലുണ്ടാവുക. സംസ്ഥാനത്തെ 300 കേന്ദ്രങ്ങളിലായി 1200 പേര്‍ക്ക് ഒരേസമയം പരിശീലനം നല്‍കും. മെയ് 31 ന് മുമ്പ് കേരളത്തിലെ ഒരു ലക്ഷം അധ്യാപകര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കും. തുടര്‍ന്ന് നടക്കുന്ന ഇരുപതുദിവസത്തെ ക്ലാസ് പഠിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. അടുത്ത അഞ്ചുദിവസത്തെ ക്ലാസില്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിയത് സംബന്ധിച്ച അവലോകനമായിരിക്കും നടക്കുക. ഇതുപോലെ 20, അഞ്ച് എന്ന തരത്തില്‍ അടുത്ത രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കും.


അവധിക്കാലത്തെ പരിശീലനത്തിന് അവധി സറണ്ടര്‍ ചെയ്യാനാവില്ല. പകരം അവധി നല്‍കുന്നതടക്കമുള്ള മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അവധിക്കാലത്ത് പരിശീലനം നിര്‍ബന്ധമല്ല. പരിശീലനത്തിന് നിലവിലുള്ള ഡയറ്റുകള്‍, ബി.ആര്‍.സി കള്‍, ബി.എഡ് സെന്ററുകള്‍, ടി.ടി.സി സെന്ററുകള്‍ എന്നിവയുടെ സേവനം ലഭ്യമാക്കും. ക്വാളിറ്റി ഇംപ്രൂവ് മെന്റ് മോണിറ്ററി കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 12 മുതല്‍ 24 വരെ നടക്കും. മോഡല്‍ പരീക്ഷ ഫിബ്രവരി 13 മുതല്‍ 21 വരെ നടക്കും. സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിക്കുന്ന മോഡല്‍ പരീക്ഷ ചോദ്യപേപ്പര്‍ അതത് ഡി.ഡികളാണ് വിതരണം ചെയ്യുന്നത്. പരിശീലനം സംബന്ധിച്ചുള്ള വിശദമായ പദ്ധതി അധ്യാപക സംഘടനകള്‍ക്ക് നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.


വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍, ഡി.പി.ഐ എ.ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ഹരിഗോവിന്ദന്‍ (കെ.പി.എസ്.ടി.യു), പി.കെ.കൃഷ്ണദാസ്(എ.കെ.എസ്.ടി.യു), കെ.എം.സുകുമാരന്‍(കെ.എസ്.ടി.എ), ജെ.ശശി (ജി.എസ്.ടി.യു), സിറിയക് കാവില്‍ (കെ.എസ്.ടി.എഫ്), മോയിന്‍കുട്ടി (കെ.എ.ടി.എഫ്), പി.ജെ.ജോസ് (കെ.പി.എസ്.എച്ച്.എ), എം.ഇമാമുദ്ദീന്‍ (കെ.യു.പി.എ), ഇ.കെ.മൂസ (കെ.എസ്.ടി.യു) എന്നിവരും പങ്കെടുത്തു.

Thursday, January 12, 2012

ഒന്നില്‍ ചേരാന്‍ ഈ വര്‍ഷം അഞ്ചര വയസ് നിര്‍ബന്ധം


13 Jan 2012
  • അടുത്ത വര്‍ഷം മുതല്‍ ആറു വയസ്
  • എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ബാധകം
  • വ്യവസ്ഥ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം
  • സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗം സ്‌കൂളുകളിലും അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസാക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ആദ്യവര്‍ഷമായതിനാല്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആറ് മാസം ഇക്കുറി ഇളവ് നല്‍കാം. എന്നാല്‍ തുടര്‍ വര്‍ഷങ്ങളില്‍ ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസ് തന്നെയായിരിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും കേന്ദ്ര സിലബസ് അനുവര്‍ത്തിക്കുന്ന സി.ബി.എസ്. ഇ, ഐ.സി.എസ്.ഇ, മറ്റ് കേന്ദ്ര വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ രണ്ടാം സെക്ഷനിലെ ഒന്നുമുതല്‍ നാല് വരെയുള്ള ഉപവകുപ്പുകളില്‍ പ്രതിപാദിക്കുന്ന എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ഈ തീരുമാനം ബാധകമാണെന്നാണ് ഉത്തരവില്‍ പറയുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ ജനവരി ഒമ്പതിനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസാക്കി സര്‍ക്കാര്‍ നിശ്ചയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമം 2013 മാര്‍ച്ച് 31 ഓടെ പുര്‍ണമായി നടപ്പാക്കണമെന്നാണ് ചട്ടം. കേന്ദ്ര നിയമത്തിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറാക്കുന്നത്. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആറാം വയസിലേ ഒന്നില്‍ ചേരാനാകൂ.


കേരളത്തില്‍ അഞ്ചാം വയസില്‍ ഒന്നില്‍ ചേരുന്ന പതിവാണ് നിലനില്‍ക്കുന്നത്. ഇതിനനുസൃതമായി എല്‍.കെ.ജിയിലും യു.കെ.ജിയിലും ചേര്‍ക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. അടുത്ത അധ്യയനവര്‍ഷം ഒന്നില്‍ ചേര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ നേരത്തെ പ്രീ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ഥികളില്‍ നല്ലൊരുഭാഗത്തിന് അഞ്ചര വയസ് തികയില്ല. ഇങ്ങനെയുള്ള കുട്ടികള്‍ അടുത്ത വര്‍ഷം യു.കെ.ജിയില്‍ തന്നെ തുടര്‍ന്നും ഇരിക്കേണ്ടിവരും.


ജൂണില്‍ തുടങ്ങുന്ന അധ്യയന വര്‍ഷത്തേക്ക് ഡിസംബറില്‍ തന്നെ പല സ്വകാര്യ സ്‌കൂളുകളിലും പ്രവേശനം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രത്യേകിച്ചും കേന്ദ്ര സിലബസ് സ്‌കൂളുകളില്‍. അഡ്മിഷന്‍ നേടിയവരാണെങ്കിലും ജൂണ്‍ ഒന്നിന് അഞ്ചര വയസെങ്കിലും ഇല്ലാത്തവര്‍ക്ക് ഒന്നില്‍ പഠിക്കാനാകില്ല. ജൂണ്‍ ഒന്ന് അടിസ്ഥാനമാക്കിയാണ് വയസ് കണക്കാക്കുക. ആറ് വയസാണ് നിശ്ചയിച്ചതെങ്കിലും ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസം ഉള്ളവര്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാനാണ് ആറ് മാസത്തെ ഇളവ് നല്‍കുന്നത്. കേന്ദ്ര നിയമത്തിലെ വ്യവസ്ഥയായതിനാല്‍ ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകാം. മാത്രമല്ല പത്താംക്ലാസിലെയും മറ്റും പൊതുപരീക്ഷ വരുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുമുണ്ടാകും. mathrun bhoomi
അടുത്ത പ്രവേശനോത്സവത്തില്‍ പുതിയ യൂണിഫോമുകള്‍ ധരിച്ച്...
തിരുവനന്തപുരം: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ അധ്യാപക സമൂഹം യത്‌നിക്കണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. എസ്.എസ്.എ. കേരളയുടെ വാര്‍ഷിക പദ്ധതി രൂപവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത പ്രവേശനോത്സവത്തില്‍ പുതിയ യൂണിഫോമുകള്‍ ധരിച്ച് സ്‌കൂളുകളില്‍ എത്താന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയില്‍ യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് എസ്.എസ്.എ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ.എം. രാമാനന്ദന്‍ എല്ലാ ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഡി. ഇ.ഒ മാര്‍, എ.ഇ.ഒ മാര്‍, സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രതിനിധികള്‍, സംസ്ഥാന പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഏകദിന ശില്പശാലയില്‍ പങ്കെടുത്തു.

Friday, January 6, 2012

അനംഗീകൃത സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനാകില്ല


 07 Jan 2012
തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് സമീപ സ്‌കൂളുകളില്‍ ചേര്‍ന്ന് പരീക്ഷയെഴുതുന്നതില്‍നിന്നുള്ള സൗകര്യം പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് ലഭിക്കില്ല. അഞ്ച്, ഏഴ് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് മാത്രമായിരിക്കും ഇതിനുള്ള അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അഞ്ച്, ഏഴ്, പത്ത് ക്ലാസ്സുകളില്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളുകളില്‍ ചേര്‍ന്ന് വാര്‍ഷിക പരീക്ഷയെഴുതാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച മുമ്പ് അംഗീകാരം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പത്താംക്ലാസ്സിലെ കുട്ടികള്‍ക്ക് ഈ അംഗീകാരം നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.


പത്താംക്ലാസ്സിലെ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യനിര്‍ണയം അനംഗീകൃത സ്‌കൂളിലെ അധ്യാപകന്‍ നടത്തി മാര്‍ക്കിടുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് വിമര്‍ശനമുയര്‍ന്നു. ജനനത്തീയതിയും മേല്‍വിലാസവും തിരിച്ചറിയല്‍ അടയാളങ്ങളുമടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ അനംഗീകൃത സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തുന്ന സാഹചര്യവും എതിര്‍പ്പിനിടയാക്കി. ഇതിനെല്ലാമുപരി അനംഗീകൃത സ്‌കൂളുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന നടപടിയാണിതെന്ന വിമര്‍ശവും ഉണ്ടായി. അധ്യാപക സംഘടനകളാണ് പ്രധാനമായും ഈ നിര്‍ദേശത്തെ എതിര്‍ത്തത്.


എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് പത്താംക്ലാസില്‍ അനംഗീകൃത സ്‌കൂളില്‍ പഠിച്ചശേഷം അംഗീകൃത സ്‌കൂളില്‍ ചേര്‍ന്ന് പരീക്ഷയെഴുതാനുള്ള അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. പത്താംക്ലാസില്‍ അനംഗീകൃത സ്‌കൂളില്‍ പഠിക്കുന്നവര്‍ അടുത്തവര്‍ഷം അംഗീകൃത സ്‌കൂളില്‍ ചേര്‍ന്നു പഠിച്ചാലേ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ കഴിയൂവെന്നതാണ് പുതിയ നിര്‍ദേശംമൂലം പ്രായോഗികമായി ഉണ്ടാകുന്ന സാഹചര്യം. അനംഗീകൃത സ്‌കൂളിലെ പത്താംക്ലാസ് കുട്ടികള്‍ക്ക് പരീക്ഷയെഴുതുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് എ.കെ.എസ്.ടി.യു. ജന.സെക്രട്ടറി എന്‍.ശ്രീകുമാര്‍ ആവശ്യപ്പെട്ടു

Thursday, January 5, 2012

മാനേജ്‌മെന്റ് മുന്‍കൂര്‍ അനുമതി വാങ്ങണം


06 Jan 2012

  • അധ്യാപക നിയമനം
  • കെ.ഇ.ആര്‍ .ഭേദഗതിക്ക് കരടായി
  • ഒന്നാം ക്ലാസില്‍ ചേരാനുള്ള പ്രായം 6 വയസ്സ്
  • അധ്യാപക-വിദ്യാര്‍ഥി അനുപാതം എല്‍.പി.യില്‍ 1:30ഉം യു.പി.യില്‍ 1:35ഉം
  • അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തും
തിരുവനന്തപുരം: അധ്യാപക പാക്കേജിന്റെയടിസ്ഥാനത്തില്‍ കേരള വിദ്യാഭ്യാസ ചട്ടത്തിലെ (കെ.ഇ.ആര്‍.) ഭേദഗതിക്കുള്ള കരട് തയ്യാറായി. എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിന് മാനേജ്‌മെന്റുകള്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഒഴിവുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുമെന്നതുമാണ് ഭേദഗതിയിലെ പ്രധാന നിര്‍ദേശം. ഭേദഗതി നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രി അംഗീകരിച്ച് നിയമവകുപ്പിനയച്ചു. നിയമവശങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും ഭേദഗതികള്‍ നിലവില്‍ വരിക.
അധ്യാപക നിയമനത്തിനുള്ള മാനേജ്‌മെന്റിന്റെ അധികാരത്തില്‍ സര്‍ക്കാര്‍ കൈകടത്തുന്നില്ല. അതിനുള്ള അധികാരം തുടര്‍ന്നും മാനേജ്‌മെന്റുകളില്‍ തന്നെ നിക്ഷിപ്തമായിരിക്കും. എന്നാല്‍, ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകള്‍ മാനേജ്‌മെന്റുകള്‍ തലേവര്‍ഷം തന്നെ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. അതത് എ.ഇ.ഒ., ഡി.ഇ.ഒ. മാര്‍ക്കാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. സംസ്ഥാനതലത്തില്‍ ഓരോ സ്‌കൂളിനും ഓരോ വിഷയത്തിലും ഉണ്ടാകുന്ന ഒഴിവുകള്‍ ഡി.പി.ഐ. വിജ്ഞാപനം ചെയ്യും. താത്പര്യമുള്ളവര്‍ക്ക് അതത് മാനേജ്‌മെന്റിന് അപേക്ഷ നല്‍കി നിയമനം നേടാം. ഇല്ലാത്ത ഒഴിവുകളിലേക്ക് നിയമനം നടത്തുകയും പിന്നീട് നിയമപ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്ന പതിവ് അവസാനിപ്പിക്കുകയെന്നതാണ് ഈ പരിഷ്‌കാരത്തിന്റെ ലക്ഷ്യം.
ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ഭേദഗതിയിലൂടെ ആറു വയസ്സായി നിജപ്പെടുത്തുന്നു. നിലവില്‍ അഞ്ചുവയസ്സിലാണ് ഒന്നില്‍ ചേരുന്നത്. ഈ മാറ്റം ഉണ്ടാകുന്ന ആദ്യവര്‍ഷത്തില്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആറു മാസം ഇളവ് നല്‍കാം. കുട്ടികളെ ആധാറില്‍ പങ്കെടുപ്പിച്ച് എല്ലാവരുടെയും കണക്കെടുക്കും. തലയെണ്ണല്‍ നിയമം മൂലം തന്നെ ഒഴിവാകും. ആധാര്‍ പ്രകാരമുള്ള യു.ഐ.ഡി.യായിരിക്കും ഇനി കുട്ടികളുടെ എണ്ണം കണക്കാക്കാനായി ഉപയോഗിക്കുക.

അധ്യാപക, വിദ്യാര്‍ഥി അനുപാതം എല്‍.പി.യില്‍ 1:30 ഉം യു.പി.യില്‍ 1:35 ഉം ആക്കും. എന്നാല്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കുന്നത് എത്ര കുട്ടികള്‍ ഉള്ളപ്പോള്‍ ആണെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഭേദഗതി നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോകുമ്പോഴേക്ക് ഇക്കാര്യം തീരുമാനിക്കും. എല്‍.പി.യില്‍ 150 ഉം യു.പി.യില്‍ 100 ലും കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍നിന്ന് ഒഴിവാക്കി. എയ്ഡഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ സെല്‍ഫ് ഡ്രോയിങ് ഓഫീസര്‍മാരാക്കി.

അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്തുമെന്നും നിയമഭേദഗതിയില്‍ പറയുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങളായിട്ടില്ല. അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്തായിരിക്കും ഇതിനുള്ള സംവിധാനം ആവിഷ്‌കരിക്കുക. ടി.ടി.സി.ക്കും ബി.എഡിനും പുറമെ അധ്യാപക നിയമനത്തിനായി അഭിരുചി പരീക്ഷയും ഏര്‍പ്പെടുത്തും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍കൂടി കണക്കിലെടുത്താണ് കെ.ഇ.ആറില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.mathrubhumi
പഠനമികവിന്റെ പ്രദര്‍ശനം
Posted on: 06 Jan 2012


പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയുമായി വൊക്കേഷണല്‍ എക്‌സ്‌പോ ആകര്‍ഷകമായി.

പേട്ട ഗവ. വി. എച്ച്. എസ്. ഗേള്‍സ് ഹൈസ്‌കൂളിലാണ് പ്രദര്‍ശനം നടക്കുന്നത്. ഫിഷറീസ്, അഗ്രികള്‍ച്ചര്‍, എന്‍ജിനിയറിങ്, കോമേഴ്‌സ്, ഹോംസയന്‍സ്, ട്രാവല്‍ ആന്റ് ടൂറിസം, ഹോസ്​പിറ്റല്‍ മാനേജ്‌മെന്റ് എന്നീ വിഭാഗങ്ങളുടേതാണ് പ്രദര്‍ശനം.
ഇക്കോ ടൂറിസം കേരളത്തില്‍ വ്യാപകമാക്കാനുള്ള റിസോര്‍ട്ടുകളുടെ മാതൃകയുമായി സിറ്റി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രദര്‍ശനത്തിലെ ആകര്‍ഷകമായിട്ടുണ്ട്.

കര്‍ഷകന് വൈദ്യുതിബില്ല് ഇരുട്ടടിയാകാതിരിക്കാനായി സൈക്കിളും മോട്ടോറും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് കൃഷിക്ക് വെള്ളം ഒഴിക്കുന്ന ലഘുയന്ത്രവും പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി ഡയബറ്റിക് വൃക്ഷങ്ങളും സന്ദര്‍ശകര്‍ക്ക് കൗതുകകരമായി. ഗതാഗത ക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന കൊല്ലം എസ്. എന്‍. കോളേജ് ജങ്ഷനില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ളൈഓവറിന്റെ മാതൃകയുമായി ഇരവിപുരം ഗവ. വി. എച്ച്. എസ്. എസിലെ വിദ്യാര്‍ഥികളും എക്‌സ്‌പോയില്‍ പങ്കാളികളായി.

കൊതുകിന്റെ കൂത്താടികളെ വളര്‍ത്തി മത്സ്യങ്ങള്‍ക്ക് നല്‍കി, മത്സ്യക്കൃഷിയും കൊതുകുനിവാരണ പദ്ധതിയുമായാണ് ചെറിയഴീക്കല്‍ വി. എച്ച്. എസ്. എസ്. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നത്. പ്രദര്‍ശനം ഗതാഗത-ദേവസ്വം മന്ത്രി വി. എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ കെ. ചന്ദ്രിക, വി. എച്ച്. എസ്. ഇ. ഡയറക്ടര്‍ എം. അബ്ദുള്‍ റഹ്മാന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഒ. പുഷ്‌പേന്ദ്രന്‍, കെ. എസ്. ഷീല, ബി. ശ്രുതി, കൊല്ലം വി. എച്ച്. എസ്. ഇ. അസി. ഡയറക്ടര്‍ ടി. വി. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എസ്എസ്എല്‍സി: "തിളക്കം" പദ്ധതി ഉപേക്ഷിച്ചു

തിരു: സംസ്ഥാനത്ത് പിന്നോക്കം നില്‍ക്കുന്ന ഹൈസ്കൂളുകളിലെ വിജയശതമാനം ഉയര്‍ത്തുന്നതിന് ആരംഭിച്ച "തിളക്കം" പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. 2006ലെ എസ്എസ്എല്‍സി പരീക്ഷയില്‍ 20 ശതമാനത്തില്‍ താഴെ വിജയശതമാനമുണ്ടായ 104 സ്കൂളിലാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ 19 സ്കൂളില്‍ 2011 ആയപ്പോള്‍ 100 ശതമാനമായി വിജയം. 54 സ്കൂളില്‍ വിജയശതമാനം 90ന് മുകളിലാണ്. ഇതടക്കം 86 സ്കൂളില്‍ 75 ശതമാനം വിജയം നേടി. ഈ വര്‍ഷം പത്താംക്ലാസില്‍ എല്ലാ വിഷയങ്ങളിലും പുതിയ പുസ്തകങ്ങളാണ്. പ്രത്യേക പരിശീലനം ഇല്ലാതെ ഈ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ ഉന്നതപഠനത്തിന് അര്‍ഹരാക്കാന്‍ കഴിയുമോ എന്ന് അധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടുന്നു. "ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം" എന്ന സന്ദേശവുമായി ആരംഭിച്ച പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചതോടെ നൂറുകണക്കിനു വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രാദേശിക ജനപ്രതിനിധികളുടെയും കൂട്ടായ്മയിലൂടെ സംസ്ഥാനത്തിന്റെയാകെ "തിളക്ക"മായി മാറിയ പദ്ധതിയില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിന്റെ തുടര്‍ച്ചയായി കണക്കാക്കുന്നു. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ എം ശിവശങ്കര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആയിരിക്കെയാണ് ഈ മാതൃകാ പദ്ധതിക്ക് രൂപം നല്‍കിയത്. പദ്ധതി അവതാളത്തില്‍ ആയതില്‍ സെക്രട്ടറിയും നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു. വിദ്യാഭ്യാസവകുപ്പ് പദ്ധതിക്ക് നീക്കിവച്ച ഒന്നരക്കോടി രൂപ ലാപ്സായി. മുന്‍വര്‍ഷത്തെപ്പോലെ പദ്ധതി നടപ്പാക്കുന്നതിന് ഈ വര്‍ഷവും പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍ , ഈ സര്‍ക്കുലറില്‍ പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ ഒരുക്കങ്ങളെക്കുറിച്ച് പറയുന്നില്ല. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് ഡിപിഐയില്‍ രണ്ട് ഡിഡിഇമാരെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ചിരുന്നു. കാര്യമായ പണിയില്ലാത്ത നിലയിലാണ് ഇവര്‍ . പദ്ധതിയുടെ കേന്ദ്ര ബിന്ദു വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പരിശീലനമാണ്. "ഒരുക്കം" എന്ന് പേരിട്ട ഈ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നില്ല. "ഒരുക്ക"ത്തിനു മുന്നോടിയായി അധ്യാപകര്‍ക്ക് ഒക്ടോബറില്‍പരിശീലനം നല്‍കാറുണ്ട്. ഈ വര്‍ഷം പരിശീലനം നല്‍കിയിട്ടില്ല. പകരം ഒരു കുട്ടിക്ക് അഞ്ച് രൂപ തോതില്‍ ചാര്‍ട്ടും പേപ്പറും സ്കെച്ച്പെന്നും വാങ്ങാമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇതുകൊണ്ട് കുട്ടികള്‍ക്ക് ഒരു പ്രയോജനവുമില്ല. പദ്ധതി മോണിറ്റര്‍ചെയ്യാന്‍ അതതിടത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരെ കോ-ഓര്‍ഡിനേറ്റര്‍മാരാക്കിയിരുന്നു. കൂടാതെ സ്കൂളുകളില്‍ പ്രാദേശിക ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചു. ഈ വര്‍ഷം ഇതിനൊന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല.
  DESHABHIMANI

എല്‍.പി, യു.പി ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കി

 05 Jan 2012
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കുട്ടികളുള്ള എല്‍.പി, യു.പി സ്‌കൂളുകളില്‍ ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കി. ഇതനുസരിച്ച് എല്‍.പിയില്‍ 1322 ഹെഡ്മാസ്റ്റര്‍മാരും യു.പിയില്‍ 1355 ഹെഡ്മാസ്റ്റര്‍മാരും അധ്യാപന ചുമതലയില്‍ നിന്നൊഴിവാകും. ഈ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ഇനി സ്‌കൂളിന്റെ ഭരണച്ചുമതലയേ ഉണ്ടാകൂ. ഇതുമൂലമുണ്ടാകുന്ന ഒഴിവുകളിലേക്ക് പകരം അധ്യാപകരെയും നിയമിക്കാം. ഈ വര്‍ഷം ബാക്കിയുള്ള സമയത്തേക്ക് ദിവസവേതനത്തിനാണ് അധ്യാപകരെ നിയമിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ 28-നാണ് ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. 150 കുട്ടികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളിലെയും 100 കുട്ടികളില്‍ കൂടുതലുള്ള യു.പി സ്‌കൂളിലെയും ഹെഡ്മാസ്റ്റര്‍മാരെയാണ് അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കിയത്.

കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റര്‍മാരെ പഠിപ്പിക്കലില്‍ നിന്നൊഴിവാക്കിയത്. ഇവരെ അധ്യാപനത്തില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ പകരമായി നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും മറ്റുമായി കേന്ദ്ര സര്‍ക്കാര്‍ 25000 രൂപ വീതം നല്‍കും. ഇതിനുള്ള തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. കേരളത്തില്‍ 2677 ഹെഡ്മാസ്റ്റര്‍മാരെയാണ് അധ്യാപന ചുമതലയില്‍ നിന്നൊഴിവാക്കേണ്ടതെന്ന് സര്‍വശിക്ഷ അഭിയാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിനായി പണം വകയിരുത്താനുള്ള എസ്.എസ്.എ യുടെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഹെഡ്മാസ്റ്റര്‍മാരെ അധ്യാപനത്തില്‍ നിന്നൊഴിവാക്കാന്‍ സാഹചര്യമൊരുങ്ങിയത്.

അടുത്തവര്‍ഷം മുതല്‍ ഈ തസ്തികകളില്‍ പുതിയ ആളുകളെയൊ, അധ്യാപക ബാങ്കില്‍ നിന്നുള്ളവരെയൊ നിയമിക്കും.

Sunday, January 1, 2012

അനിശ്ചിതത്വത്തിനിടെ സ്‌കൂളുകളിലും 'ആധാര്‍ ' വിവരശേഖരണം തുടങ്ങുന്നു

2 Jan 2012
കോഴിക്കോട്: എതിര്‍പ്പുകള്‍ നിലനില്‍ക്കെത്തന്നെ ഈ മാസം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആധാര്‍ പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് 'ആധാര്‍' ഫോമില്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനാണ് പദ്ധതി. മാര്‍ച്ചോടെ മുഴുവന്‍ കുട്ടികള്‍ക്കും ഏകീകൃതതിരിച്ചറിയല്‍ നമ്പര്‍ നല്‍കും.

ആധാര്‍ പദ്ധതിയുടെ ചുവടുപിടിച്ച് നേരത്തേ 'സമ്പൂര്‍ണ' എന്ന പേരില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതി വിവാദമായിരുന്നു. ആധാര്‍ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള നിയമം പാര്‍ലമെന്റ് പാസാക്കുന്നതിനുമുമ്പ് കേരളത്തില്‍ പദ്ധതിപ്രവര്‍ത്തനം സജീവമായി നടത്തുന്നതിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനമുണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്.

'സമ്പൂര്‍ണ' പദ്ധതി സംബന്ധിച്ച പരാതികളെത്തുടര്‍ന്ന് നേരത്തേ കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. പ്രായപൂര്‍ത്തിയാവുമ്പോള്‍ അതുവരെ തന്നെ സംബന്ധിച്ചുള്ള ഏല്ലാ വിവരങ്ങളും നശിപ്പിക്കാന്‍ പൗരനവകാശമുണ്ട്. ഇത് ലംഘിച്ച സാഹചര്യത്തിലായിരുന്നു കമ്മീഷന്റെ ഇടപെടല്‍.

വിദ്യാര്‍ഥികളില്‍ നിന്ന് ആധാര്‍ ഫോമില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ എന്റോള്‍മെന്റ് ഏജന്‍സി ക്ലാസ് ഡിവിഷന്‍ തിരിച്ച് സ്‌കൂളുകള്‍ക്ക് നല്‍കണം. ഇതു പിന്നീട് 'സമ്പൂര്‍ണ' പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി സ്‌കൂളുകള്‍ സൂക്ഷിച്ചുവെക്കണമെന്ന് പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ഒക്ടോബര്‍ 12-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നുണ്ട്. സ്‌കൂളുകളില്‍ യു.ഐ.ഡി. നമ്പര്‍ നല്‍കുന്നതിന്റെ എന്റോള്‍മെന്റ് നടപടിക്രമങ്ങള്‍ക്കുള്ള ചുമതല അക്ഷയ, കെല്‍ട്രോണ്‍ തുടങ്ങിയ ഏജന്‍സികള്‍ക്കാണ്. ഐ.ടി. അറ്റ് സ്‌കൂളിനാണ് ഏകോപനചുമതല.

എന്നാല്‍, കുട്ടികളുടെ വിവരങ്ങളുടെ സ്വകാര്യത സൂക്ഷിക്കാനാവുമോയെന്ന കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പിന് ഉറപ്പില്ല. ആധാറിനായി ശേഖരിക്കുന്ന വിവരം യു.ഐ.ഡി. അതോറിറ്റിയുടെ സെര്‍വറില്‍ അപ്‌ലോഡ് ചെയ്യാനും വിദ്യാഭ്യാസവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമല്ലാതെ മറ്റൊന്നിനും ഉപയോഗിക്കില്ല എന്നത് ബന്ധപ്പെട്ട ഏജന്‍സികള്‍ ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പുനല്‍കുന്നു. അതായത് വിവരങ്ങള്‍ പുറത്തുപോവില്ലെന്ന് വിദ്യാഭ്യാസവകുപ്പിനും സര്‍ക്കാറിനും ഒരുറപ്പുമില്ലെന്ന് വ്യക്തം.

ആധാര്‍ പദ്ധതിവഴി ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഒരു വ്യവസ്ഥയും നിലവില്ലാത്തതാണ് പല സംസ്ഥാനങ്ങളിലും എതിര്‍പ്പുയരാന്‍ പ്രധാനകാരണം. സ്വകാര്യ ഏജന്‍സികളും പദ്ധതിക്കുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പ് എതിര്‍ക്കുകയും ആധാര്‍ നമ്പറിന് നിയമസാധുത നല്കാനുള്ള ദേശീയ തിരിച്ചറിയല്‍ അതോറിറ്റിയുടെ കരടുബില്‍ പാര്‍ലമെന്റ് സമിതി തള്ളുകയും ചെയ്തതോടെ പദ്ധതി രാജ്യത്ത് അനിശ്ചിതത്വത്തിലാണ്. പത്തുവര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നടത്തുമ്പോള്‍ ആധാര്‍ പദ്ധതി എന്തിനാണെന്ന കാര്യത്തിലും വ്യക്തതയുണ്ടായിട്ടില്ല-mathrubhumi