Wednesday, February 8, 2012

മുഴുവന്‍ അധ്യാപകര്‍ക്കും 50 ദിവസത്തെ പരിശീലനം

 08 Feb 2012

തിരുവനന്തപുരം: വ്യക്തിത്വ വികസനമടക്കം വിവിധ വിഷയങ്ങളിലായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ക്കും 50 ദിവസത്തെ വീതം പരിശീലനം നല്‍കുന്നു. നാല് വര്‍ഷംകൊണ്ടായിരിക്കും മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കി കഴിയുക. ആദ്യ ഘട്ടമായി 10, രണ്ടാം ഘട്ടത്തില്‍ 30, മൂന്നാംഘട്ടമായി 10 ദിവസവുമാണ് പരിശീലനം. അധ്യാപക പാക്കേജിന്റെ ഭാഗമായാണ് ഇത്രയും ബൃഹത്തായ പരിശീലന പരിപാടി അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ രൂപം നല്‍കി. മുമ്പ് ആകെ പത്തു ദിവസത്തെ പരിശീലനം മാത്രം നല്‍കിയിരുന്നിടത്താണ് 50 ദിവസത്തെ പരിശീലനം അധ്യാപകര്‍ക്ക് നല്‍കുക.
ഒരു വര്‍ഷം 45000 അധ്യാപകര്‍ക്ക് വീതമാണ് പരിശീലനം നല്‍കുക. കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന അധ്യാപകര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുന്നത്. പരിശീലനത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ അവര്‍ വീണ്ടും സര്‍വീസില്‍ തിരിച്ചെത്തും. സ്‌കൂളുകളില്‍ നിന്ന് മറ്റധ്യാപകര്‍ പരിശീലനത്തിനെത്തുമ്പോള്‍ ആ ഒഴിവുകളിലേക്ക് ആദ്യം പരിശീലനം ലഭിച്ച സംരക്ഷിത അധ്യാപകരായിരിക്കും പോവുക. തുടര്‍ന്ന് അടുത്ത സ്‌കൂളിലെ അധ്യാപകര്‍ പരിശീലനത്തിന് പോകുമ്പോള്‍ അവര്‍ അവിടെയെത്തും. ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കും. നാല് വര്‍ഷം കൊണ്ടേ പരിശീലന പരിപാടി അവസാനിക്കൂ.
ആദ്യത്തെ പത്തു ദിവസം വ്യക്തിത്വ വികസന വിഷയങ്ങളിലാണ് പരിശീലനം. നേതൃശേഷി, മൂല്യ വര്‍ധിത വിദ്യാഭ്യാസം, ആത്മവിശ്വാസവും ആത്മാഭിമാനവും, ധാര്‍മികതയും ഉപചാര മര്യാദകളും, ആശയ വിനിമയം, പ്രതിസന്ധികള്‍ തരണം ചെയ്യല്‍ തുടങ്ങി വിവിധ വിഷയങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ അതത് വിഷയങ്ങളിലുള്ള പരിശീലനമാണ്. മൂന്നാംഘട്ടത്തില്‍ ഐ.ടി മേഖലയെക്കുറിച്ചുള്ള പരിശീലനവും നല്‍കും.
ഡയറ്റ്, ബി.എഡ് കോളേജ്, ടി.ടി.ഐ അധ്യാപകര്‍, ഈ രംഗത്തെ പ്രഗത്ഭരായ വിരമിച്ച അധ്യാപകര്‍ എന്നിവരും പ്രൊഫഷണല്‍ ട്രെയിനേഴ്‌സുമായിരിക്കും ക്ലാസെടുക്കുക. വിവിധ ജില്ലകളിലായി 241 പരിശീലന കേന്ദ്രങ്ങളുണ്ടാകും. അവധിക്കാലത്ത് വരുന്ന പരിശീലന ദിവസങ്ങള്‍ക്കു പകരമായി മറ്റ് ദിവസം അവധി നല്‍കും. പരിശീലനത്തിന് പ്രത്യേക ബത്ത നല്‍കില്ല. എന്നാല്‍ ടി.എ നല്‍കും.

mathrubhumi

4 comments:

നാരായണന്‍മാഷ്‌ ഒയോളം said...

അധ്യാപകര്‍ സംരക്ഷിതര്‍..കുട്ടികളോ?സ്കൂളുകളില്‍ നിന്ന് സ്കൂളുകളിലേക്ക് സംരക്ഷിതരായി പര്യടനം നടത്തുന്ന അധ്യാപകര്‍ക്ക് കുട്ടികളോട് എത്രമാത്രം നീതി പുലര്‍ത്താന്‍ കഴിയും?എന്റെ കുട്ടികള്‍..എന്റെ വിദ്യാലയം...എന്നിങ്ങനെയുള്ള ചിന്തകള്‍ക്ക് പകരം എന്റെ ജോലി..എന്റെ ശമ്പളം എന്ന് മാത്രം ഉരുവിടുന്ന ഒരു പറ്റം അധ്യാപകരെ സൃഷ്ടിക്കുക വഴി പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം എവിടെയെത്തും?എല്ലാ പരിശീലനങ്ങളുടെയും ലക്‌ഷ്യം ഒന്നു മാത്രം..സംരക്ഷിത അധ്യാപകര്‍ക്ക് ജോലിയും കൂലിയും ഉറപ്പു വരുത്തുക! ജീവനക്കാരോട് ഇത്രയും കാരുണ്യം കാണിക്കുന്ന ഒരു സര്‍ക്കാരിനെ കിട്ടിയ നാം എത്ര ഭാഗ്യം ചെയ്തവര്‍!ഇവര്‍ ഭരണത്തില്‍ നിന്നും ഇറങ്ങാതിരിക്കട്ടെ...

v.manoj said...

പരിശീലനം വിജയകരമായി പൂര്ത്തിയാക്കത്തവരെ
വീണ്ടും പരിശീലനത്തിനയക്കണം. മൂന്നു ചാന്‍സിന് ശേഷവും
തോല്‍ക്കുന്നവരുടെ ഇന്‍ക്രിമെന്റ് കട്ട്‌ ചെയ്യുകയും വേണം.

v.manoj said...

പരിശീലനം വിജയകരമായി പൂര്ത്തിയാക്കത്തവരെ
വീണ്ടും പരിശീലനത്തിനയക്കണം. മൂന്നു ചാന്‍സിന് ശേഷവും
തോല്‍ക്കുന്നവരുടെ ഇന്‍ക്രിമെന്റ് കട്ട്‌ ചെയ്യുകയും വേണം.

Chundekkad said...

അവധിക്കാലത്തുള്ള ഈ പരിശീലന പരിപാടിക്ക് പിന്നെ എന്തിനാണ് വീണ്ടും ഒരു അവധി . അതായത് രണ്ട് ശംബളം കിട്ടുമെന്ന് ഉറപ്പ്. കുട്ടികൾക്ക് നഷ്ടമാകുന്ന സാധ്യായ ദിവസങ്ങളെക്കുറിച്ചുള്ള വേവലാതി ആർക്കാണുള്ളത്. ഈ വർഷം എന്റെ സ്കൂളിൽ 100 ദിവസം തികക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. അക്കാദമിക നിലവാരം ഉയർത്താൻ ആർക്ക് നേരം . PTA ക്കാർക്ക് അക്കാദമിക കാര്യങ്ങൾ പറയാൻ എന്തധികാരം. ഈ തൊഴിലുറപ്പു പദ്ധതി കേട്ടു കേട്ടു മടുത്തു.മടുത്തു............