Sunday, December 4, 2011

അധ്യാപക പാക്കേജ്: സ്പെഷലിസ്റ്റ് അധ്യാപകരുടെ പ്രശ്നത്തില്‍ തീരുമാനം വൈകുന്നു

മലപ്പുറം: അധ്യാപക പാക്കേജ് വിവിധ ജില്ലകളില്‍ നടപ്പാക്കി തുടങ്ങിയിട്ടും സ്പെഷലിസ്റ്റ് അധ്യാപകരുടെ നിയമനം സംബന്ധിച്ച് അനിശ്ചിതത്വം ബാക്കി. അധ്യാപകബാങ്കില്‍ ഉള്‍പ്പെടുത്തിയ ഭാഷാ അധ്യാപകര്‍ക്ക് 15 ദിവസത്തെ തീവ്രപരിശീലനം നല്‍കി സ്പെഷലിസ്റ്റ് അധ്യാപകരാക്കാനും നിലവിലെ സ്പെഷലിസ്റ്റ് അധ്യാപകരെ സ്കൂളുകളില്‍ നിന്ന് പിന്‍വലിച്ച് ഡി.ഇ.ഒമാരുടെ കീഴിലുള്ള അധ്യാപകബാങ്കില്‍ ഉള്‍പ്പെടുത്താനുമുള്ള നീക്കത്തിനെതിരെയാണ് ഇവര്‍ പ്രതിഷേധമറിയിച്ച് തീരുമാനം കാത്തിരിക്കുന്നത്.പ്രശ്നത്തില്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ഓഫിസുകള്‍ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നടപടിയായിട്ടില്ല. ചിത്രരചന, സംഗീതം, പ്രവൃത്തിപരിചയം തുടങ്ങിയ വിഭാഗങ്ങളിലാണ് സ്കൂളുകളില്‍ സ്പെഷലിസ്റ്റ് അധ്യാപകര്‍ ജോലി ചെയ്യുന്നത്. സ്പെഷലിസ്റ്റ് അധ്യാപക നിയമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി 1979ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ഇവര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിനയായത്. ഇതുപ്രകാരം വിരമിച്ച ഒഴിവുകളിലേക്കുള്ള നിയമനം തടയപ്പെട്ടു.

ഈ തസ്തികകള്‍ സ്കൂളുകളില്‍ നിന്ന് പതിയെ അപ്രത്യക്ഷമായി തുടങ്ങുകയും ചെയ്തു. 2005ല്‍ സംസ്ഥാനത്ത് 7000ല്‍ പരം സ്പെഷലിസ്റ്റ് അധ്യാപകരുണ്ടായിരുന്നത് 2011ല്‍ എത്തിയപ്പോഴേക്കും 3200 ആയി ചുരുങ്ങി. ഇതിനിടെ 1995ല്‍ ഹൈസ്കൂളുകളില്‍ സ്പെഷലിസ്റ്റ് അധ്യാപകരുടെ വിഷയങ്ങള്‍ ഒറ്റ ഗ്രൂപ്പാക്കി ഒരു അധ്യാപകനെ നിയമിച്ചാല്‍ മതിയെന്ന ഉത്തരവും പുറത്തുവന്നു. രണ്ടാമത്തെ തസ്തിക വേണമെങ്കില്‍ അതിന് ആഴ്ചയില്‍ 26ല്‍ കൂടുതല്‍ പിരീയഡുകള്‍ അധികം വേണമെന്ന വ്യവസ്ഥയും വെച്ചു. ഒട്ടേറെ സ്കൂളുകളില്‍ വിരമിച്ച തസ്തികകളില്‍ നിയമനം നേടിയിട്ടും നിയമനാംഗീകാരം ലഭിക്കാത്ത സ്പെഷലിസ്റ്റ് അധ്യാപകരുണ്ട്.വിദ്യാഭ്യാസ അവകാശ നിയമം വന്നപ്പോള്‍ യു.പി തലം മുതല്‍ ചിത്രരചന, സംഗീതം, പ്രവൃത്തിപരിചയം എന്നിവക്ക് ഓരോ അധ്യാപകരെ വീതം നിയമിക്കണമെന്ന വ്യവസ്ഥ നിലവില്‍ വന്നു. നേരത്തെ വിരമിച്ച തസ്തികകളില്‍ നിയമനാംഗീകാരം ലഭിക്കാത്ത അധ്യപകരില്‍ ചിലര്‍ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതിനിടെയാണ് സംസ്ഥാനത്ത് അധ്യാപക പാക്കേജ് നടപ്പാക്കുന്നത്. സ്പെഷലിസറ്റ് അധ്യാപകരെ സ്കൂളുകളില്‍ നിന്ന് പിന്‍വലിച്ച് ഡി.ഇ.ഒയുടെ കീഴിലെ അധ്യാപകബാങ്കിലേക്ക് മാറ്റാനായിരുന്നു പാക്കേജ് മുന്നോട്ടുവെച്ച നിര്‍ദേശം. ഇത് ജോലി അസ്ഥിരപ്പെടുത്തുന്നതാണെന്ന് കാണിച്ച് അധ്യാപകര്‍ രംഗത്തുവന്നു.
ഇതിനിടെയാണ് അധ്യാപക ബാങ്കിലുള്ള ഭാഷാ അധ്യാപകരെക്കൂടി പരിശീലനം നല്‍കി സ്പെഷലിസ്റ്റ് അധ്യാപകരാക്കാനുള്ള നിര്‍ദേശവുമുണ്ടായത്. ഇതിന് ഭാഷാ അധ്യാപകരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മന്ത്രിതലത്തിലുള്ള ചര്‍ച്ചകൂടി ഫലം കണ്ടില്ളെങ്കില്‍ പ്രക്ഷോഭത്തിറങ്ങാനാണ് സ്പെഷലിസ്റ്റ് അധ്യാപകരുടെ തീരുമാനം. സ്കൂളുകളിലെ കലാമേഖലയെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍.എം.എസ്.എ പദ്ധതിപ്രകാരം 44 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ സ്കൂളുകളില്‍ ഈ ഗണത്തില്‍ അധ്യാപകരില്ലാത്തതിനാല്‍ തുക ചെലവഴിക്കാനുമാകുന്നില്ല.

madhyamam.

No comments: