Wednesday, December 21, 2011

ഡാംഭീതി' കുട്ടികളില്‍ മാനസികസംഭ്രമം വളര്‍ത്തി; പരിഹാരത്തിന് പ്രത്യേകപദ്ധതി


 22 Dec 2011
തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഏതുസമയവും പൊട്ടുമെന്ന ഭീതിയും തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങളും സ്‌കൂള്‍ കുട്ടികളില്‍ വലിയതോതില്‍ മാനസികപിരിമുറുക്കവും പരിഭ്രമവും സൃഷ്ടിച്ചതായി വിദ്യാഭ്യാസവകുപ്പിന്റെ റിപ്പോര്‍ട്ട്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇടുക്കി ജില്ലയിലെ സ്‌കൂളുകളില്‍ പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നു. പലയിടത്തും സ്‌കൂള്‍ അധികാരികള്‍ കുട്ടികളെ സമരരംഗത്തിറക്കിയത് അവരില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാക്കിയതായാണ് കണ്ടെത്തല്‍.

വലിയതോതിലുള്ള സമ്മര്‍ദം, ഉറക്കമില്ലായ്മ, ഭയം, ആകാംക്ഷ എന്നിവ കുട്ടികളില്‍ രൂപപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ പലരും സ്‌കൂളില്‍പോക്കുതന്നെ നിര്‍ത്തി. അണക്കെട്ട് പൊട്ടുമെന്നഭീതിയില്‍ രക്ഷാകര്‍ത്താക്കള്‍തന്നെ കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്നത് വിലക്കിയ സംഭവങ്ങളുണ്ട്. ഭൂരിപക്ഷം വിദ്യാലയങ്ങളിലും ഹാജര്‍നില പകുതിയായിക്കുറഞ്ഞു.


മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ക്കിടയിലുള്ള ആറ് ഗ്രാമപ്പഞ്ചായത്തുകളിലെ സ്‌കൂള്‍ കുട്ടികളിലാണ് പ്രധാനമായും പെരുമാറ്റവൈകല്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കുമളി, ഏലപ്പാറ, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലുള്ള 46 വിദ്യാലയങ്ങളിലെ കുട്ടികളില്‍ മാനസിക-സാമൂഹികാരോഗ്യം വീണ്ടെടുക്കാന്‍ മൂന്നുമാസത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഡിസംബറില്‍ തുടങ്ങി മാര്‍ച്ച് 15ന് തീരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 5.75 ലക്ഷം രൂപ വകയിരുത്തി.


മനശ്ശാസ്ത്രജ്ഞരെയും കൗണ്‍സിലര്‍മാരെയും നിയോഗിച്ച് കുട്ടികളിലെ മാനസികസമ്മര്‍ദം ഒഴിവാക്കാന്‍ കൗണ്‍സലിങ് നടത്തും. പ്രവര്‍ത്തനം മൂന്നു മാസത്തേക്കാണെങ്കിലും കുട്ടികള്‍ ഭീതിയില്‍നിന്ന് പൂര്‍ണമായും മുക്തരാകുന്നതുവരെ ഇത് തുടരും. സാമൂഹികക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 18 കൗണ്‍സിലര്‍മാരുടെ സേവനം പൂര്‍ണമായും ഇതിന് ഉപയോഗപ്പെടുത്തും.


  • സ്‌കൂളുകളില്‍ സുരക്ഷാക്ലബ്ബുകളും ദുരന്തനിവാരണ സംഘവും രൂപവത്കരിക്കും. 
  • ദുരന്തങ്ങളെ നേരിടാനുള്ള പരിശീലനം നല്കും. 
  • സ്ഥിരമായി മോക്ക്ഡ്രില്ലും സ്‌കൂളുകളില്‍ ഒരുക്കും. 
  • പ്രഥമശുശ്രൂഷ നല്കുന്നത് പരിശീലിപ്പിക്കും. 
അധ്യാപകപരിശീലനവും ഇതിനൊപ്പം നടത്തും. വണ്ടിപ്പെരിയാര്‍-12, ഉപ്പുതറ-11, ഏലപ്പാറ-6, അയ്യപ്പന്‍കോവില്‍-6, കാഞ്ചിയാര്‍-1, കുമളി-10 എന്നിങ്ങനെയാണ് ദുരന്തഭീഷണിയുള്ള പഞ്ചായത്തുകളിലെ സ്‌കൂളുകള്‍. സ്വകാര്യ സ്‌കൂളുകള്‍കൂടി ഉള്‍പ്പെടുത്തുന്നതോടെ എണ്ണം കൂടും. 
-mathrubhoomi 

ജാതി സെന്‍സസ് വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാക്കും

പാലക്കാട്: ജാതി സെന്‍സസിന് സര്‍ക്കര്‍ -എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരെ കൂട്ടത്തോടെ നിയോഗിക്കുന്നത് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാക്കും. 40 ദിവസം നീണ്ടുനില്‍ക്കുന സെന്‍സസിന് ഹൈസ്കൂള്‍ , ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപകരെയാണ് നിയോഗിക്കുന്നത്. ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 12 വരെയാണ് സെന്‍സസ്. ഈ സമയം പരീക്ഷയ്ക്ക് വിദ്യാര്‍ഥികളെ തയ്യാറാക്കേണ്ട അവസാന ദിവസങ്ങളാണ്. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് രാത്രികാല ക്ലാസ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക കോച്ചിങ് ക്ലാസ്, പഠിച്ച പാഠങ്ങളുടെ റിവ്യൂ എന്നിവ നടത്തേണ്ടസമയത്ത് അധ്യാപകരെ സ്കൂളില്‍നിന്ന് പിന്‍വലിക്കുന്നത് പൊതുവിദ്യാഭ്യാസം തകര്‍ക്കാനേ ഇടവരുത്തൂ. സര്‍ക്കാര്‍ മേഖലയിലുള്ള സ്കൂളുകളില്‍ പഠനനിലവാരം തകര്‍ക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നു. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും പ്ലസ്ടുകാര്‍ക്കും പരീക്ഷാസമയമാകുമ്പോഴേക്കും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ പരീക്ഷാഫലത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. സര്‍ക്കാര്‍ സ്കൂളുകളുടെ നിലവാരം തകര്‍ന്നുവെന്ന് വരുത്തി സ്വകാര്യ സ്കൂളുകളെ സഹായിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ചില സ്കൂളുകളില്‍നിന്ന് അധ്യാപകരെ കൂട്ടത്തോടെ സെന്‍സസിന് നിയോഗിച്ചിട്ടുണ്ട്. സെന്‍സസ് ജോലി സ്കൂള്‍ അവധിക്കാലത്ത് നടത്തണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. ഇക്കാലത്ത് സെന്‍സസിന് അധ്യാപകരെ നിയോഗിച്ചാല്‍ അവര്‍ക്ക് സറണ്ടര്‍ ആനുകൂല്യം നല്‍കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് സാമ്പത്തിക നഷ്ടംവരുത്തുമെന്ന് പറഞ്ഞ് തലയൂരാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ താല്‍പ്പര്യമില്ലാതെയാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്നും അധ്യാപക സംഘടനകള്‍ പറയുന്നു. ബ്ലോക്ക്തല ഉദ്യോഗസ്ഥരാണ് സെന്‍സസ് ജോലിക്ക് അധ്യാപകരെ നിശ്ചയിക്കുന്നത്. ചിലയിടങ്ങളില്‍ മാനദണ്ഡം പാലിക്കാതെയാണ് നിയോഗിച്ചിരിക്കുന്നതെന്നും ആക്ഷേപമുണ്ട്. അധ്യാപകരോടൊപ്പം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററും ഉണ്ടാകും. ഇവരില്‍ യുവതികളുമുണ്ടാകും. ഈ സാഹചര്യത്തില്‍ ഇവരുമായി ബൈക്കില്‍ സഞ്ചരിക്കാന്‍ കഴിയില്ല. വാഹനമില്ലാതെ സെന്‍സസ് ജോലി നടത്തിയാല്‍ ഒരു ദിവസം 12 വീടുകളിലെ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാന്‍ കഴിയൂവെന്നും അധ്യാപകര്‍ പറയുന്നു. 
-deshabhimani 
മുല്ലപ്പെരിയാര്‍ : "നെറ്റ്"പരീക്ഷ എഴുതുന്നവരും ആശങ്കയില്‍

ചിറ്റൂര്‍ : മുല്ലപ്പെരിയാര്‍ ഡാം പ്രശ്നം "നെറ്റ്" പരീക്ഷയെയും ബാധിക്കുന്നു. 24ന് നടക്കുന്ന നെറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത് കോഴിക്കോടും കോയമ്പത്തൂരുമാണ്. കോയമ്പത്തൂര്‍ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തവരാണ് ദുരിതത്തിലായത്. ജില്ലയിലുള്ളവരില്‍ പരീക്ഷയെഴുതുന്ന ഭൂരിഭാഗംപേരുംകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ളത് കോയമ്പത്തൂരാണ്. മുല്ലപ്പെരിയാര്‍പ്രശ്നവുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് തമിഴ്നാട്ടിലേക്കു വരുന്ന എല്ലാ വാഹനങ്ങളെയും തടയുമെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ടികള്‍ പ്രഖ്യാപിച്ചതോടെ കോയമ്പത്തൂരില്‍ പരീക്ഷയെഴുതാന്‍ പോകാന്‍ കഴിയാത്ത സ്ഥിതിയായിരിക്കുകയാണ്. ചിറ്റൂര്‍ ഗവ. കോളേജില്‍നിന്നുമാത്രം മുപ്പതോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. ഇവരില്‍ മൂന്നുപേര്‍ മാത്രമേ പരീക്ഷയെഴുതാന്‍ തയ്യാറായിട്ടുള്ളു.

No comments: