Saturday, June 14, 2014

പണിയില്ല; ബിടെക്കുകാര്‍ സ്കൂള്‍മാഷാകുന്നു


ആര്‍ ഹേമലത
(15-Jun-2014 ദേശാഭിമാനി)
കൊച്ചി: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍നിന്ന് ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന 80 ശതമാനം ബിരുദധാരികളും എന്‍ജിനിയറിങ് ജോലിവിട്ട് മറ്റു ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
2014-15 അധ്യയനവര്‍ഷം സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷിച്ചവരില്‍ 30 മുതല്‍ 40 ശതമാനംവരെ ബിടെക് ബിരുദധാരികളാണ്.
കൊച്ചിയിലെ ഒരു സ്കൂളില്‍ അധ്യാപക തസ്തികയ്ക്ക് വന്ന 700 അപേക്ഷകളില്‍ 70 എണ്ണം ബിടെക് ബിരുദമുള്ളവരുടേതാണെന്ന് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ സെക്രട്ടറി ഇന്ദിര രാജന്‍ പറഞ്ഞു. ഒരാള്‍ എംടെക് ബിരുദധാരിയും. കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ബയോടെക്നോളജി കോഴ്സുകള്‍ പഠിച്ചവരാണ് കെമിസ്ട്രി, ഫിസിക്സ്, കണക്ക്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയം പഠിപ്പിക്കാനെത്തുന്നത്.
ചിലര്‍ 10,000 മുതല്‍ 15,000 രൂപവരെ വരുമാനമുള്ള അധ്യാപക തസ്തിക അന്വേഷിച്ചു പോകുമ്പോള്‍ മറ്റു ചിലര്‍ വരുമാനം കുറഞ്ഞ ഓഫീസ് അസിസ്റ്റന്റ്, ബിപിഒ, റിസപ്ഷനിസ്റ്റ് ജോലികള്‍ക്കും തയ്യാറാകുന്നു.
കൊച്ചി നഗരത്തില്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന വി എസ് സതീശന്റെ കണക്കുപ്രകാരം ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന എന്‍ജിനിയറിങ് ബിരുദധാരികളില്‍ 20 മുതല്‍ 25 ശതമാനംവരെയുള്ളവര്‍ക്കു മാത്രമാണ് മികച്ച അവസരം ലഭിക്കുന്നത്.
മികച്ച അക്കാദമിക് നിലവാരം പുലര്‍ത്തി സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍നിന്ന് പുറത്തിറങ്ങുന്നവരെ തേടി മാത്രമാണ് വിദേശ റിക്രൂട്ടിങ് കമ്പനികള്‍ എത്തുന്നത്.
ബിടെക് കഴിഞ്ഞ് പുറത്തിറങ്ങുന്നവരില്‍ 10 പേര്‍ക്കു മാത്രമാണ് കേരള സര്‍ക്കാരിന് ജോലി നല്‍കാന്‍ സാധിക്കുന്നത്. ബാക്കിയുള്ളവര്‍ പുറത്ത് ജോലിതേടി പോകേണ്ട അവസ്ഥയുണ്ട്.
പഠിച്ചിറങ്ങുന്നതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളായതിനാല്‍ രക്ഷിതാക്കള്‍ ഇവരെ കേരളത്തിനു വെളിയില്‍ ജോലിക്കു വിടാന്‍ താല്‍പ്പര്യം കാണിക്കാറുമില്ല.
സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ അക്കാദമിക് നിലവാരം കുറഞ്ഞതാണ് മികച്ച തൊഴിലവസരം ലഭിക്കാത്തതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഐഎച്ച്ആര്‍ഡി, കോ- ഓപ്പറേറ്റീവ് അക്കാദമി (കേപ്) എന്നിവയ്ക്കു കീഴില്‍ ഒമ്പതും കെഎസ്ആര്‍ടിസിക്ക് ഒന്നും സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്റെ കീഴില്‍ ഒന്നും എല്‍ബിഎസിന്റെ കീഴില്‍ രണ്ടും യൂണിവേഴ്സിറ്റികളുടെ കീഴില്‍ അഞ്ചും കാത്തലിക് മാനേജ്മെന്റുകളുടെ കീഴില്‍ 12ഉം മറ്റ് സ്വകാര്യ മാനേജ്മെന്റുകളുടെ കീഴില്‍ 105ഉം ഡീംഡ് യൂണിവേഴ്സിറ്റിയായ അമൃതയുടെ കീഴില്‍ ഒന്നും ഉള്‍പ്പെടെ 144 സ്വാശ്രയ എന്‍ജിനിയറിങ് കോളേജാണ് കേരളത്തിലുള്ളത്.
ഈ സ്ഥാപനങ്ങളില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഏകദേശം 8,600ഉം ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ 8,000വും സീറ്റുണ്ട്. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിടെക്കുകാരുടെ എണ്ണം മാത്രം 17,000 കവിയും. ബാക്കി ബിടെക്കുകാരുടെ നിലയും മെച്ചമല്ല. സിവില്‍ എന്‍ജിനിയറിങ് പഠിച്ചിറങ്ങിയ പലരും നിര്‍മാണക്കമ്പനികളില്‍ സൂപ്പര്‍വൈസറുടെ തൊഴിലെടുക്കുന്നു.
പിഎസ്സി പരീക്ഷയെഴുതി ഗുമസ്തപ്പണിക്കും ബിടെക്, എംടെക് യോഗ്യതയുള്ളവര്‍ എത്തുന്നുണ്ട്. വിദ്യാഭ്യാസ വായ്പയെടുത്തു പഠിച്ച ഭൂരിഭാഗത്തിനും വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.
 
സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍
15-Jun-2014
ഇരവിപേരൂര്‍: കഴിഞ്ഞ ജനുവരിക്കുശേഷം ഉച്ചഭക്ഷണ നടത്തിപ്പ് തുക നല്‍കാത്തതുമൂലം സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍. കേന്ദ്ര സര്‍ക്കാരാണ് ഉച്ചഭക്ഷണത്തിനുള്ള തുക പൂര്‍ണമായും നല്‍കുന്നത്. ആ തുക വാങ്ങിയെടുത്ത് പ്രഥമാധ്യാപകര്‍ക്ക് വിതരണം ചെയ്യുക എന്ന ജോലി മാത്രമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്. ഉച്ചഭക്ഷണത്തിനുള്ള അരിയുടെ വില സര്‍ക്കാര്‍ നേരിട്ട് സിവില്‍ സപ്ലൈസ് വകുപ്പിനും പാചക കൂലി പ്രഥമാധ്യാപകരുടെ പേരിലും നല്‍കും. ഇതോടൊപ്പം പയര്‍, പച്ചക്കറി, മുട്ട, പാല്‍, ഇന്ധനവില ഇവയ്ക്കായി കുട്ടിയൊന്നിന് പ്രതിദിനം അഞ്ചു രൂപ നിരക്കില്‍ കണ്ടിജന്റ് ചാര്‍ജായും പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് മുന്‍കൂറായി ഇ-ട്രാന്‍സ്ഫര്‍ ചെയ്യണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യവും ഒക്ടോബറിലുമായി രണ്ടു തവണ ഇപ്രകാരം പണം മുന്‍കൂറായി നല്‍കിയിരുന്നു. എന്നാല്‍ സ്കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലുള്ള കുടിശികയും ഈ വര്‍ഷത്തെ മുന്‍കൂര്‍ തുകയും ഇതുവരെയും പ്രഥമാധ്യാപകരുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. എന്നാല്‍ മെയ് 24ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം പണം മുന്‍കൂറായി നല്‍കും എന്ന വാഗ്ദാനം ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതോടൊപ്പം സ്കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ഗുണമേന്മയുള്ള ഉച്ചഭക്ഷണം നല്‍കണം എന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ദിനംതോറും 480 കലോറിയും 13 ഗ്രാം പ്രോട്ടിനും ലഭിക്കത്തക്കവിധം മെനു തയ്യാറാക്കി ഉച്ചഭക്ഷണം നല്‍കണം. ആഴ്ചയില്‍ 150 മില്ലി വീതം രണ്ടുദിവസം പാലും ഒരു മുട്ടയും നല്‍കണം. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പ്രഭാതഭക്ഷണവും വൈകുന്നേരം ലഘുഭക്ഷണവും നല്‍കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഓരോ മാസാവസാനവും മാസംപ്രതി വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നല്‍കുകയും അംഗീകാരത്തിനുശേഷം ആ മാസം ചെലവായ തുക പ്രഥമാധ്യാപകര്‍ക്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുകയും ആവാം. ഇതിനോടൊപ്പം ഉത്സവാവസരങ്ങളില്‍ കുട്ടികള്‍ക്ക് അഞ്ചു കിലോ അരി വീതം നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതിനുള്ള പണം മാത്രം സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ മൂന്ന് അവസരങ്ങളില്‍ നല്‍കിയിരുന്ന സ്പെഷല്‍ അരിവിതരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ചുരുക്കി ഓണത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മാസംപ്രതി വിവരവും ഓണ്‍ലൈനായി നല്‍കിയാല്‍ മാത്രമേ പണം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കു എന്നതുകൊണ്ട് വിവരങ്ങള്‍ കൃത്യമായി നല്‍കി ഫണ്ട് വാങ്ങിയെടുക്കേണ്ട ഉത്തരവാദിത്വം പ്രഥമാധ്യാപകര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണെന്നം സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മെനു പ്രകാരം ഉച്ചഭക്ഷണം മാത്രം നല്‍കിയാല്‍പോലും ഇപ്പോള്‍ നല്‍കുന്ന തുക അപര്യാപ്തമാണെന്നാണ് പ്രഥമാധ്യാപകരുടെ പരാതി. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പ് തീരുമാനിച്ച തുകയാണ് കുട്ടിയൊന്നിന് അഞ്ചു രൂപ. ഈ നിരക്ക് തീരുമാനിച്ചതിനു ശേഷം ഇരട്ടിയിലേറെയായി വില ഉയര്‍ന്നു. നൂറു കുട്ടികളുള്ള ഒരു വിദ്യാലയത്തില്‍ ഏറ്റവും കുറഞ്ഞതു കണക്കാക്കിയാല്‍ പോലും ഒരു മാസം 40 കിലോ പയറിന് 3200 രൂപ, പച്ചക്കറി, പലവ്യഞ്ജനം ഇവയ്ക്ക് 3000 രൂപ, ആഴ്ചയില്‍ 30 ലിറ്റര്‍ പാല്‍ വീതം ഒരു മാസത്തേക്ക് 120 ലിറ്റര്‍ പാലിന് 4200 രൂപ, 400 മുട്ടയ്ക്ക് 1800 രൂപയും ഇന്ധനവിലയായി 2000 രൂപ ഉള്‍പ്പെടെ ആകെ 14200 രൂപ ചെലവാകും. ഈ സ്ഥാനത്ത് 5 രൂപ നിരക്കില്‍ 10,000 രൂപ മാത്രമാണ് ലഭിക്കുക. മാസംതോറും 4200 രൂപ പ്രഥമാധ്യാപകരുടെ കൈയില്‍നിന്ന് അധികമായി ചെലവാകുമെന്ന് ചുരുക്കം. അപര്യാപ്തമായ തുകപോലും മാസങ്ങള്‍ വൈകുന്നത് വന്‍ ബാധ്യതയാണ് പ്രഥമാധ്യാപകര്‍ക്ക് വരുത്തിവയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ ചെലവു തുക വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുഷ്കാന്തി കാട്ടാത്തതോ വകമാറ്റി ചെലവഴിച്ചതോ ആകാം പണം വൈകുന്നതിനു പിന്നിലെന്നും അധ്യാപകര്‍ സംശയിക്കുന്നു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടക്കിയാല്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നതുകൊണ്ട് വന്‍ ബാധ്യത പേറിയായാലും വേണ്ടില്ല ഉച്ചഭക്ഷണം മുടങ്ങാതെ മുന്നോട്ടു പോകാനാണ് അധ്യാപകര്‍ തീരുമാനിച്ചിട്ടുള്ളത്
പാഠപുസ്തകം കിട്ടാതെ ജില്ലയില്‍ പകുതിയിലേറെ കുട്ടികള്‍
എം അനില്‍
14-Jun-2014
കൊല്ലം: അധ്യയനം ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും ജില്ലയിലെ പാഠപുസ്തക വിതരണം എങ്ങുമെത്തിയില്ല. രണ്ടാംഘട്ട വിതരണം പാളി. പുസ്തകത്തിനായി കുട്ടികള്‍ നെട്ടോട്ടത്തിലാണ്. കൈപ്പുസ്തകത്തിനായി അധ്യാപകരും പരക്കംപാച്ചിലാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ 40 ശതമാനത്തില്‍ താഴെയാണ് പുസ്തക വിതരണം. ചടയമംഗലം ഉപജില്ലയാണ് ഏറ്റവും പിന്നില്‍. തപാല്‍ വകുപ്പിനാണ് വിതരണച്ചുമതല. പാഠപുസ്തകം ഇല്ലാതെ കുട്ടികളും അധ്യാപകരും കുഴയുമ്പോള്‍ ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ അലംഭാവം തുടരുകയാണ്. 18.7 ലക്ഷം പുസ്തകമാണ് ജില്ലയില്‍ വേണ്ടത്. ഇതില്‍ 17ലക്ഷം എത്തിയെന്നാണു കണക്ക്. 13 ലക്ഷം വിതരണം നടത്തിയതായും പറയുന്നു. കണക്കുകളില്‍ പറയുന്നതുപോലെ പുസ്തകം വിതരണം ചെയ്തെങ്കില്‍ 40 ശതമാനത്തിലേറെ വിദ്യാര്‍ഥികള്‍ക്കെങ്ങനെ പാഠപുസ്തകം കിട്ടാതായെന്ന് അധികൃതര്‍ മിണ്ടുന്നില്ല. ഇതില്‍നിന്നു കണക്കിലെ കള്ളക്കളി പുറത്താകുകയാണ്. ഇല്ലെങ്കില്‍ എത്തിയെന്ന് അവകാശപ്പെടുന്ന പുസ്തകം എവിടെയോ കെട്ടിക്കിടപ്പുണ്ട്. രണ്ടാംഘട്ട പുസ്തകവിതരണത്തോടെ പരാതികള്‍ പരിഹരിക്കപ്പെടുമെന്നു പറഞ്ഞെങ്കിലും വിതരണം തോന്നിയതു പോലെയായി. ചില ഉപജില്ലകളിലെ സ്കൂള്‍ സ്റ്റോറുകളില്‍ അധികം പുസ്തകം ലഭിച്ചതായി വിവരമുണ്ട്. അതും ചില വിഷയങ്ങളുടെ മാത്രമാണ്. എല്ലാ പുസ്തകവും കിട്ടിയ കുട്ടികള്‍ ജില്ലയില്‍ വെറും 35 ശതമാനമാണ്. ഈ അധ്യയനവര്‍ഷം മാറിയ പുസ്തകങ്ങളുടെ വിതരണം താറുമാറായി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ക്ലാസുകളിലെ പുസ്തകങ്ങളാണ് മാറിയത്. ഇവയുടെ പുതിയത് തയ്യാറാക്കുന്നതില്‍ വിദ്യാഭ്യാസവകുപ്പ് ഗുരുതരവീഴ്ചയാണ് കാട്ടിയത്. മുന്‍കൂട്ടി ആവശ്യമായ നടപടി സ്വീകരിച്ചില്ല. പ്രൈമറി തലത്തില്‍ ഇംഗ്ലീഷ് മീഡിയം പുസ്തകം കിട്ടാക്കനിയാണ്. ഏഴിലെ സാമൂഹ്യശാസ്ത്രം, മലയാളം സെക്കന്‍ഡ്, മൂന്നിലെ ഗണിതം, ഐടി പുസ്തകങ്ങള്‍ എന്നിവ തീരെ കിട്ടാനില്ല. ചടയമംഗലം ഉപജില്ലയിലെ നിലമേല്‍ പഞ്ചായത്തില്‍ പുസ്തകം കിട്ടാത്ത സ്കൂളുകളാണ് ഏറെയും. ജില്ലയില്‍ മറ്റൊരിടത്തും ഇത്രത്തോളം ഗുരുതരമായ സ്ഥിതിയില്ല. ഇവിടെ 20 ശതമാനം കുട്ടികള്‍ക്കാണ് പുസ്തകം ലഭിച്ചത്. അധ്യാപകരുടെ കൈപ്പുസ്തകം ആവശ്യമെങ്കില്‍ നെറ്റില്‍നിന്ന് എടുക്കാനാണ് വകുപ്പ്അധികൃതര്‍ പറയുന്നത്. ജില്ലയില്‍ കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നീ മൂന്നു വിദ്യാഭ്യാസ ജില്ലകളാണുള്ളത്. കൊട്ടാരക്കരയിലും പുനലൂരിലും ഡിഇഒമാര്‍ ഇല്ലാതായിട്ടു നാളേറെയായി. പരാതി പറയാന്‍പോലും ആളില്ലാത്ത അവസ്ഥയാണ്. പകരം നിയമനത്തിനു നടപടിയില്ല. ചില ഉപജില്ലകളില്‍ എഇഒമാരുമില്ല. ഹെഡ്മാസ്റ്റര്‍മാരില്ലാത്ത സ്കൂളുകളുടെ എണ്ണവും കൂടുതലാണ്.

സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍
Posted on: 15-Jun-2014 01:29 AM
ഇരവിപേരൂര്‍: കഴിഞ്ഞ ജനുവരിക്കുശേഷം ഉച്ചഭക്ഷണ നടത്തിപ്പ് തുക നല്‍കാത്തതുമൂലം സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയില്‍. കേന്ദ്ര സര്‍ക്കാരാണ് ഉച്ചഭക്ഷണത്തിനുള്ള തുക പൂര്‍ണമായും നല്‍കുന്നത്. ആ തുക വാങ്ങിയെടുത്ത് പ്രഥമാധ്യാപകര്‍ക്ക് വിതരണം ചെയ്യുക എന്ന ജോലി മാത്രമാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത്. ഉച്ചഭക്ഷണത്തിനുള്ള അരിയുടെ വില സര്‍ക്കാര്‍ നേരിട്ട് സിവില്‍ സപ്ലൈസ് വകുപ്പിനും പാചക കൂലി പ്രഥമാധ്യാപകരുടെ പേരിലും നല്‍കും. ഇതോടൊപ്പം പയര്‍, പച്ചക്കറി, മുട്ട, പാല്‍, ഇന്ധനവില ഇവയ്ക്കായി കുട്ടിയൊന്നിന് പ്രതിദിനം അഞ്ചു രൂപ നിരക്കില്‍ കണ്ടിജന്റ് ചാര്‍ജായും പ്രഥമാധ്യാപകരുടെ അക്കൗണ്ടിലേക്ക് മുന്‍കൂറായി ഇ-ട്രാന്‍സ്ഫര്‍ ചെയ്യണം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആദ്യവും ഒക്ടോബറിലുമായി രണ്ടു തവണ ഇപ്രകാരം പണം മുന്‍കൂറായി നല്‍കിയിരുന്നു. എന്നാല്‍ സ്കൂള്‍ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതലുള്ള കുടിശികയും ഈ വര്‍ഷത്തെ മുന്‍കൂര്‍ തുകയും ഇതുവരെയും പ്രഥമാധ്യാപകരുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. എന്നാല്‍ മെയ് 24ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം പണം മുന്‍കൂറായി നല്‍കും എന്ന വാഗ്ദാനം ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതോടൊപ്പം സ്കൂള്‍ തുറക്കുന്ന ദിവസം മുതല്‍ ഗുണമേന്മയുള്ള ഉച്ചഭക്ഷണം നല്‍കണം എന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ദിനംതോറും 480 കലോറിയും 13 ഗ്രാം പ്രോട്ടിനും ലഭിക്കത്തക്കവിധം മെനു തയ്യാറാക്കി ഉച്ചഭക്ഷണം നല്‍കണം. ആഴ്ചയില്‍ 150 മില്ലി വീതം രണ്ടുദിവസം പാലും ഒരു മുട്ടയും നല്‍കണം. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് പ്രഭാതഭക്ഷണവും വൈകുന്നേരം ലഘുഭക്ഷണവും നല്‍കാവുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഓരോ മാസാവസാനവും മാസംപ്രതി വിവരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നല്‍കുകയും അംഗീകാരത്തിനുശേഷം ആ മാസം ചെലവായ തുക പ്രഥമാധ്യാപകര്‍ക്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കുകയും ആവാം. ഇതിനോടൊപ്പം ഉത്സവാവസരങ്ങളില്‍ കുട്ടികള്‍ക്ക് അഞ്ചു കിലോ അരി വീതം നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. അതിനുള്ള പണം മാത്രം സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ മൂന്ന് അവസരങ്ങളില്‍ നല്‍കിയിരുന്ന സ്പെഷല്‍ അരിവിതരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ചുരുക്കി ഓണത്തിനു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. മാസംപ്രതി വിവരവും ഓണ്‍ലൈനായി നല്‍കിയാല്‍ മാത്രമേ പണം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കു എന്നതുകൊണ്ട് വിവരങ്ങള്‍ കൃത്യമായി നല്‍കി ഫണ്ട് വാങ്ങിയെടുക്കേണ്ട ഉത്തരവാദിത്വം പ്രഥമാധ്യാപകര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമാണെന്നം സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മെനു പ്രകാരം ഉച്ചഭക്ഷണം മാത്രം നല്‍കിയാല്‍പോലും ഇപ്പോള്‍ നല്‍കുന്ന തുക അപര്യാപ്തമാണെന്നാണ് പ്രഥമാധ്യാപകരുടെ പരാതി. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുമ്പ് തീരുമാനിച്ച തുകയാണ് കുട്ടിയൊന്നിന് അഞ്ചു രൂപ. ഈ നിരക്ക് തീരുമാനിച്ചതിനു ശേഷം ഇരട്ടിയിലേറെയായി വില ഉയര്‍ന്നു. നൂറു കുട്ടികളുള്ള ഒരു വിദ്യാലയത്തില്‍ ഏറ്റവും കുറഞ്ഞതു കണക്കാക്കിയാല്‍ പോലും ഒരു മാസം 40 കിലോ പയറിന് 3200 രൂപ, പച്ചക്കറി, പലവ്യഞ്ജനം ഇവയ്ക്ക് 3000 രൂപ, ആഴ്ചയില്‍ 30 ലിറ്റര്‍ പാല്‍ വീതം ഒരു മാസത്തേക്ക് 120 ലിറ്റര്‍ പാലിന് 4200 രൂപ, 400 മുട്ടയ്ക്ക് 1800 രൂപയും ഇന്ധനവിലയായി 2000 രൂപ ഉള്‍പ്പെടെ ആകെ 14200 രൂപ ചെലവാകും. ഈ സ്ഥാനത്ത് 5 രൂപ നിരക്കില്‍ 10,000 രൂപ മാത്രമാണ് ലഭിക്കുക. മാസംതോറും 4200 രൂപ പ്രഥമാധ്യാപകരുടെ കൈയില്‍നിന്ന് അധികമായി ചെലവാകുമെന്ന് ചുരുക്കം. അപര്യാപ്തമായ തുകപോലും മാസങ്ങള്‍ വൈകുന്നത് വന്‍ ബാധ്യതയാണ് പ്രഥമാധ്യാപകര്‍ക്ക് വരുത്തിവയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് വിതരണം ചെയ്യുന്ന ഉച്ചഭക്ഷണ ചെലവു തുക വാങ്ങിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുഷ്കാന്തി കാട്ടാത്തതോ വകമാറ്റി ചെലവഴിച്ചതോ ആകാം പണം വൈകുന്നതിനു പിന്നിലെന്നും അധ്യാപകര്‍ സംശയിക്കുന്നു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടക്കിയാല്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും എന്നതുകൊണ്ട് വന്‍ ബാധ്യത പേറിയായാലും വേണ്ടില്ല ഉച്ചഭക്ഷണം മുടങ്ങാതെ മുന്നോട്ടു പോകാനാണ് അധ്യാപകര്‍ തീരുമാനിച്ചിട്ടുള്ളത്
- See more at: http://www.deshabhimani.com/newscontent.php?id=468127#sthash.xa5vWIeg.dpuf

No comments: