Friday, June 6, 2014

സുബൈദ ടീച്ചര്‍ ഹാജരുണ്ട്‌

 
കോട്ടയ്ക്കല്‍
: അവധി ദിനങ്ങളുടെ കണക്കും ചുവന്ന തീയതികളും കലണ്ടറില്‍ നോക്കിയിരിക്കുന്നവര്‍ ഇവരെ കണ്ടുപഠിക്കണം. ഒറ്റ ദിവസവും മുടങ്ങാതെ ക്ലാസിലെത്തുന്നു ഈ അധ്യാപിക.വ്യക്തിപരമായ ആവശ്യങ്ങളൊന്നും അവര്‍ക്ക് അതിന് തടസ്സമാകുന്നില്ല. കുട്ടികളുടേയും സഹപ്രവര്‍ത്തകരുടേയും പ്രിയങ്കരിയായ സുബൈദ ടീച്ചര്‍ ആണ് ഇത്.

നാട്ടുകാരും വീട്ടുകാരും സ്‌നേഹത്തോടെ സുബൈദ ടീച്ചര്‍ എന്നു വിളിക്കുന്ന ടി.സുബൈദ കാടാമ്പുഴ എയുപി സ്‌കൂളിലെ അധ്യാപികയാണ്.അഞ്ചു മുതല്‍ ഏഴു വരെ ക്ലാസുകളില്‍ ഇവര്‍ പഠിപ്പിക്കുന്നു. കണക്കും ഇംഗ്ലീഷുമാണ് പ്രധാനമായും പഠിപ്പിക്കുന്നത്.

ദിവസവും ഒന്നാമത്തെ പീരിയഡ് തുടങ്ങുമ്പോള്‍ കുട്ടികള്‍ക്കുമുന്‍പില്‍ ഹാജരെടുക്കാന്‍ എത്തണം.ഒറ്റ ദിവസവും അതിന് മുടക്കം വരുത്തരുത്.അതാണ് ടീച്ചറുടെ ഏറ്റവും വലിയ ആഗ്രഹം.കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ടീച്ചര്‍ ഒരു ദിവസം പോലും ലീവെടുത്തിട്ടല്ല.200ല്‍ 200ദിവസവും ഹാജര്‍.

ലീവെടുക്കാന്‍ കാരണം കാത്തിരിക്കുന്നവരുടെ കണ്ണുകള്‍ തുറപ്പിക്കാനും അവരെയൊന്ന് ചിന്തിപ്പിക്കാനുമാണ് സുബൈദ ആദ്യമാദ്യം അവധിയെടുക്കുന്നത് കുറച്ചത്.പിന്നീട് അതൊരു ശീലമാക്കി.തന്റെ സമയം കുട്ടികളുടെ മികച്ച ഭാവിയ്ക്കായി നീക്കിവെക്കാനും തീരുമാനിച്ചു.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലെത്തിക്കാനാണ് ഇനിയുള്ള ശ്രമം. അത്തരം കുട്ടികളെ പ്രത്യേക ഡിവിഷന്‍ തിരിച്ച്,അതിന്റെ ക്ലാസ് ചാര്‍ജ് തനിയ്ക്ക് തരണമെന്ന് ഇവര്‍ പ്രധാനാധ്യാപകനോട് ആവശ്യപ്പെട്ടിരിക്കയാണ്.

ഹര്‍ത്താലും പണിമുടക്കും തുടങ്ങി ഒരുപാട് തടസ്സങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് സ്‌കൂളിലെത്തുന്നത്.വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് ഏകദേശം 11 കിലോമീറ്റര്‍ ഉണ്ട്. ദിവസവും ബസ്സിലാണ് പോകുന്നതും വരുന്നതും. പണിമുടക്കോ മറ്റോ ഉള്ള ദിവസങ്ങളില്‍ ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫ് ഓട്ടോയില്‍ സ്‌കൂളിലാക്കും. കുറുക്കോളില്‍ 35 വര്‍ഷത്തോളമായി ഓട്ടോെ്രെഡവറാണ് അബ്ദുള്‍ ലത്തീഫ്. ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഓട്ടോയില്‍ സ്‌കൂളില്‍ പോകുമ്പോള്‍ പലപ്പോഴും പലയിടങ്ങളിലും ഇവരെ സമരാനുകൂലികള്‍ തടഞ്ഞു. അസഭ്യംവരെ കേള്‍ക്കേണ്ടുവന്നു. അതൊന്നും പക്ഷേ തളര്‍ത്തിയില്ല. സ്‌കൂളിലെത്തുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. എല്ലാശ്രമങ്ങളും വിജയിക്കുകയും ചെയ്തു.

'അതിലെല്ലാമുപരി ചിട്ടയായ ഭക്ഷണരീതിയിലുടെ നേടിയ ആരോഗ്യമാണ് മുഴുവന്‍ ദിവസവും ക്ലാസിലെത്താന്‍ സഹായിച്ചത്, ഒരു പനി വന്നാല്‍ പോരേ കിടപ്പിലാവാന്‍..'സുബൈദ ചോദിക്കുന്നു. അധ്യാപികയായതും വളരെ യാദൃച്ഛികമായാണ്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയ്ക്ക് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ കല്ല്യാണവും കഴിഞ്ഞു. ഇനിയില്ല പഠനം എന്നു തീരുമാനിച്ചു. എന്നാല്‍ ഭര്‍ത്താവിന് മറിച്ചായിരുന്നു അഭിപ്രായം. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തില്‍ വീണ്ടും പഠിയ്ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ടി.ടി.സി പൂര്‍ത്തിയാക്കി. ഒടുവില്‍ ആഗ്രഹിച്ചപോലെ അധ്യാപികയുമായി.അപ്പോള്‍ അധ്യാപനരംഗത്ത് ഇത് വിജയകരമായ 20ാം വര്‍ഷം!

'നാലാം ക്ലാസ്‌വരെ മാത്രമേ ഭര്‍ത്താവ് പഠിച്ചിട്ടുള്ളൂ. എന്നാല്‍ അദ്ദേഹമാണ് എല്ലാത്തിനും എന്നെ പ്രോത്സാഹിപ്പിക്കുന്നത്'സുബൈദയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം.
അത്താണിക്കല്‍ ചെറുവണ്ണൂര്‍ വിളക്കാത്ത് ഹൗസിലാണ് താമസം ( മാതൃഭൂമി)


No comments: