Sunday, November 13, 2011

ചാത്തന്നൂര്‍ സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കും


 14-Nov-2011
ചാത്തന്നൂര്‍ : ചാത്തന്നൂര്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി വികസിപ്പിക്കുന്നു. പഠനത്തിലുപരി കുട്ടികളുടെ സര്‍ഗശേഷിക്ക് കൂടി മുന്‍തൂക്കം നല്‍കി എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് മികവിന്റെ കേന്ദ്രമാക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ കവിയരങ്ങ്, ദൈനംദിന പ്രശ്നോത്തരി, ചുവര്‍പത്രം എന്നിവ നടത്തും. കുട്ടികളുടെ സര്‍ഗവാസന പുറത്തുകൊണ്ടുവരുന്നതിനുള്ള സ്ഥിരംവേദിയായി സെമിനാര്‍ ഹാള്‍ നവീകരിച്ച് "എഴുത്തച്ഛന്‍ മണ്ഡപം" എന്ന് നാമകരണം ചെയ്തു. ചൊവ്വാഴ്ച പകല്‍ 1.30ന് എഴുത്തച്ഛന്‍ മണ്ഡപത്തിന്റെ ഉദ്ഘാടനം ജി എസ് ജയലാല്‍ എംഎല്‍എ നിര്‍വഹിക്കും. കുട്ടികളുടെ കവിയരങ്ങിന്റെ ഉദ്ഘാടനം ചാത്തന്നൂര്‍ മോഹനും ദൈനംദിന പ്രശ്നോത്തരിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എസ് എല്‍ സജികുമാറും ചുവര്‍പത്രത്തിന്റെ ഉദ്ഘാടനം മായാ സുരേഷും നിര്‍വഹിക്കും. പിടിഎ പ്രസിഡന്റ് ജി ഹസ്താമലകന്‍ അധ്യക്ഷനാകും. തുടര്‍ന്ന് കുട്ടികളുടെ കവിയരങ്ങും മാതൃസംഗമവും അരങ്ങേറും.

ഇത് കുട്ടികളുടെ മേള

ഇനി നാലു ദിവസം ഈ നഗരം കുട്ടികളുടേതായിരിക്കും. കുട്ടികള്‍ക്കായുള്ള ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കേരള സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവെലിന് ശിശുദിനമായ തിങ്കളാഴ്ച നഗരത്തില്‍ തുടക്കമാവും. കുരുന്നു കാഴ്ചകളുടെ ഉത്സവം നവംബര്‍ 17 വരെ നീണ്ടുനില്‍ക്കും.
സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചതും വിദ്യാര്‍ഥികള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ടതുമായ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും മത്സരവുമാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജി സംഘടിപ്പിക്കുന്ന നാലാമത് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവെലില്‍ നടക്കുന്നത്.
നളന്ദ ഓഡിറ്റോറിയത്തില്‍ താത്കാലികമായി നിര്‍മിച്ച മൂന്ന് പ്രദര്‍ശനഹാളുകളിലാണ് ഫെസ്റ്റിവെല്‍. സംസ്ഥാനതലത്തില്‍ ലഭിച്ച എന്‍ട്രികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 138 ചിത്രങ്ങള്‍ നാലാമത് മേളയുടെ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക് എന്നീ ഭാഷകളില്‍ നിര്‍മിച്ചവയാണ് ചിത്രങ്ങള്‍. 'കുട്ടികള്‍ക്ക് ചിലത് കാണാനുണ്ട്, കേള്‍ക്കാനുണ്ട്, പറയാനുണ്ട് എന്ന മേളയുടെ സന്ദേശം ഇതിനകംതന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
പാഠ്യപദ്ധതിയുടെ ഭാഗമായി മാറിയ സിനിമാ പഠനം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരുക, അവരുടെ ചലച്ചിത്രനിര്‍മാണ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക, സംസ്ഥാനതലത്തില്‍ അവ പ്രദര്‍ശിപ്പിക്കുന്നതിന് വേദിയൊരുക്കുക എന്നിവയാണ് എസ്.ഐ.ഇ.ടി. ചലച്ചിത്രോത്സവത്തിന്റെ ലക്ഷ്യം. മേളയിലെ ചിത്രങ്ങളെ കുട്ടികള്‍ നിര്‍മിച്ചത് കുട്ടികള്‍ക്കുവേണ്ടി നിര്‍മിക്കപ്പെട്ടത് എന്നിങ്ങനെ രണ്ടായി തിരിച്ച് അവയെ പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ബി.ആര്‍.സി. (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) എന്നീ നാലു വിഭാഗങ്ങളാക്കിയാണ് മത്സരം നടക്കുക.
മേളയില്‍ കുട്ടികള്‍ നിര്‍മിച്ച 33 ചിത്രങ്ങളും കുട്ടികള്‍ക്കുവേണ്ടി വിവിധ സ്‌കൂളുകളും സ്ഥാപനങ്ങളും നിര്‍മിച്ച 105 ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക. ഇതില്‍ കുട്ടികള്‍ നിര്‍മിച്ച പ്രൈമറി (3), സെക്കന്‍ഡറി (12), സീനിയര്‍ സെക്കന്‍ഡറി (12), ബി.ആര്‍.സി. (6) ചിത്രങ്ങളും കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച പ്രൈമറി (35), സെക്കന്‍ഡറി (28), സീനിയര്‍ സെക്കന്‍ഡറി (38), ബി.ആര്‍.സി. (4) ചിത്രങ്ങളുമാണുള്ളത്. കുട്ടികളുടെ ചലച്ചിത്രമേളയുടെ ഒന്നാം ദിനമായ തിങ്കളാഴ്ച 30 ചിത്രങ്ങളും നവംബര്‍ 15ന് 59 ചിത്രങ്ങളും നവംബര്‍ 16ന് 49 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. നാടക സിനിമാ അരങ്ങിലെ സജീവ സാന്നിധ്യമായിരുന്ന ശാന്താദേവിയുടെ പേരിലുള്ള ഫെസ്റ്റിവെല്‍ നഗരിയില്‍, മണ്‍മറഞ്ഞ കോഴിക്കോടന്‍ കലാകാരന്മാരുടെ പേരില്‍ രൂപകല്പന ചെയ്ത മൂന്ന് പ്രദര്‍ശന ഹാളുകളാണ് ഉണ്ടാവുക. പ്രധാന വേദിക്ക് അന്തരിച്ച നടന്‍ ബാലന്‍ കെ. നായരുടെ പേരും രണ്ടാം വേദിക്ക് കുതിരവട്ടം പപ്പുവിന്റെ പേരും മൂന്നാം വേദിക്ക് കുഞ്ഞാണ്ടിയുടെ പേരുമാണ് നല്‍കിയിരിക്കുന്നത്.
മൂന്ന് ഹാളുകളിലും എല്ലാ ദിവസവും രാവിലെ ഒമ്പതിന് പ്രദര്‍ശനം ആരംഭിക്കും. 2010ലെ കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡ് നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് മേളയില്‍ ആദ്യം നടക്കുക. നാലാമത് ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവെലിനോടനുബന്ധിച്ച് മുഴുവന്‍ ദിവസവും ചലച്ചിത്രനിര്‍മാണ ശില്പശാലയും സെമിനാറും സംഘടിപ്പിക്കും. ചലച്ചിത്ര നിര്‍മാണം, തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, അഭിനയം, എഡിറ്റിങ്, ശബ്ദലേഖനം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാണ് ശില്പശാല നടക്കുന്നത്. ടി.എ.റസാക്ക്, പി.ടി.കുഞ്ഞുമുഹമ്മദ്, സലീം അഹമ്മദ്, വി.എം.വിനു, ആര്യാടന്‍ ഷൗക്കത്ത്, ബീനാപോള്‍, കൃഷ്ണനുണ്ണി, കെ.ജി.ജയന്‍, ടി.എ.ഷാഹിദ്, ഷിബു കൊട്ടാരം എന്നിവര്‍ ക്ലാസുകള്‍ നയിക്കും. കൂടാതെ മേളയുടെ ഭാഗമായി ജില്ലയിലെ സിനിമാപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങും മണ്‍മറഞ്ഞ കലാകാരന്മാരെ അനുസ്മരിക്കുന്ന ചടങ്ങും നടക്കും. ഫെസ്റ്റിവെല്‍ നഗരിയില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മികവുറ്റ കള്‍ച്ചറല്‍ പ്രോഗ്രാമുകളും ഉണ്ടായിരിക്കും.
ഫിലിം ഫെസ്റ്റിവെലിന് രജിസ്റ്റര്‍ചെയ്ത 3,000 വിദ്യാര്‍ഥി ഡെലിഗേറ്റുകള്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ നിര്‍മിച്ച, മേളയിലെ മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയും ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയും കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച മികച്ച ചിത്രത്തിന് അമ്പതിനായിരം രൂപയും എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്‌സ് ട്രോഫിയും അവാര്‍ഡായി നല്‍കും. കൂടാതെ ഓരോ വിഭാഗത്തിലെയും മികച്ച ഒന്നാമത്തെ ചിത്രത്തിന് പതിനായിരം രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നത്. മികച്ച രണ്ടാമത്തെ ചിത്രത്തിനും തിരക്കഥാകൃത്തിനും ഛായാഗ്രാഹകനും അയ്യായിരം രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും നല്‍കും. മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച തിരക്കഥ, സംവിധാനം, എഡിറ്റിങ്, ശബ്ദലേഖനം, സെറ്റ് ഡിസൈനിങ്, പശ്ചാത്തലസംഗീതം, ആനിമേഷന്‍, ഡബ്ബിങ് എന്നിങ്ങനെ സാങ്കേതിക മികവിന് 12 അവാര്‍ഡുകളും എസ്.ഐ.ഇ.ടി. നല്‍കുന്നുണ്ട്.തിങ്കളാഴ്ച 10 മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ജാനകി എന്ന ചിത്രത്തിലെ അഭിനയത്തിന് കഴിഞ്ഞവര്‍ഷത്തെ മികച്ച ബാലനടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് നേടിയ കൃഷ്ണ പത്മകുമാര്‍ ഭദ്രദീപം തെളിയിക്കും.നാലു ദിവസം നീണ്ടുനില്‍ക്കുന്ന മേളയ്ക്ക് നവംബര്‍ 17ന് നടക്കുന്ന സമാപനസമ്മേളനത്തോടെ തിരശ്ശീല വീഴും. ബാലന്‍ കെ.നായര്‍ ഹാളില്‍ രാവിലെ 10ന് നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സമാപനത്തോടനുബന്ധിച്ച് മികച്ച ദേശീയ ചിത്രത്തിനുള്ള അവാര്‍ഡു നേടിയ 'ആദാമിന്റെ മകന്‍ അബു'വിന്റെ സംവിധായകന്‍ സലീം അഹമ്മദ് മികച്ച ചിത്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ വിതരണംചെയ്യും.
നന്മയുടെ കതിര്‍മണികള്‍ വിളയുന്ന അക്ഷരമുറ്റം

പുനലൂര്‍ : നന്മയുടെ കതിര്‍മണികളോട് കിന്നാരം പറഞ്ഞാണ് വെഞ്ചേമ്പ് സര്‍ക്കാര്‍ എല്‍പി സ്കൂളിലെ കുരുന്നുകളുടെ പഠനം. സ്കൂള്‍മുറ്റത്ത് പച്ചപ്പ് വിരിക്കുന്ന ഓരോ നെല്‍ച്ചെടിയെയും വാത്സല്യത്തോടെ പരിലാളിച്ച് രസിക്കുകയാണ് കുട്ടികള്‍ . ക്ലാസ്മുറിയില്‍ പഠനത്തിന്റെ ഇടവേളകളില്‍ നെല്‍പ്പാടത്തേക്ക് ആരെങ്കിലും അതിക്രമിച്ചു കടക്കുന്നുണ്ടോയെന്ന ശ്രദ്ധയിലാകും കുട്ടികള്‍ . കുട്ടികളേക്കാള്‍ നെല്‍കൃഷിയുടെ ഉത്സാഹം അധ്യാപകര്‍ക്കാണ്. കൃഷിയെക്കുറിച്ച് പഠിച്ചും പഠനത്തിന്റെ ഇടവേളയില്‍ കൃഷിചെയ്തും കേരളീയ സംസ്കൃതിയുടെ സമ്പന്നതയെ സ്വായത്തമാക്കുകയാണ് സ്കൂളിലെ കുട്ടികള്‍ . മുറ്റത്ത് കതിരണിഞ്ഞ നെല്‍പ്പാടം. അടുത്തായി വാഴയും വെണ്ടയും മത്തനും പാവലും ചീരയും ഉള്‍പ്പെടെ സമൃദ്ധമായ കൃഷിയിടം. 142 വിദ്യാര്‍ഥികള്‍ക്കും "വേലയില്‍ വിളയുന്ന വിദ്യാഭ്യാസം" പകര്‍ന്നുനല്‍കാന്‍ ഹെഡ്മാസ്റ്റര്‍ പി രാജനും സഹാധ്യാപകരും അക്ഷീണം യത്നിക്കുകയാണ്. സ്വന്തം മക്കളെപ്പോലെയാണ് ഇവര്‍ നെല്‍കൃഷിയും പച്ചക്കറികൃഷിയുമെല്ലാം കാത്തുസൂക്ഷിക്കുന്നത്. സ്വന്തം അധ്വാനത്താല്‍ നൂറുമേനി വിളവ് ലഭിച്ചതിന്റെ ആഹ്ലാദമാണ് ഓരോ കുട്ടികള്‍ക്കുമുള്ളത്. കരനെല്‍കൃഷിയുടെ പുതുതന്ത്രമാണ് വെഞ്ചേമ്പ് സ്കൂളിന്റെ കളിമുറ്റത്ത് പ്രയോഗിച്ചത്. നിലമൊരുക്കിയതും വിത്ത് വിതച്ചതുമെല്ലാം കുട്ടികള്‍ . സഹായത്തിന് രക്ഷിതാക്കളും എത്തി. കൃഷിവകുപ്പിന്റെ പച്ചക്കറിഗ്രാമം പദ്ധതിയുമായി സഹകരിച്ചാണ് വെഞ്ചേമ്പ് സ്കൂളില്‍ കൃഷി വിജയകരമായി തളിരണിഞ്ഞതും ഫലപ്രാപ്തിയിലെത്തിയതും. കരവാളൂര്‍ കൃഷിഭവനില്‍നിന്ന് നല്‍കിയ വിത്തുകളാണ് വിതച്ചത്. കൃഷി മെച്ചപ്പെടുത്താന്‍ പമ്പ്സെറ്റും ഇവര്‍ നല്‍കി. ആവോളം ഓടിച്ചാടി രസിക്കാനും കായിക പരിശീലനത്തിനുമെല്ലാം സ്ഥലം ഉള്ളതിനാല്‍ കളിമുറ്റത്തിന്റെ ഒരുകോണില്‍ കാര്‍ഷികലോകം തീര്‍ക്കാന്‍ കുട്ടികള്‍ക്ക് ഉത്സാഹമായിരുന്നു. വെള്ളംകോരിയും വിയര്‍പ്പൊഴുക്കി കൃഷിയെ പരിപാലിച്ച കുരുന്നുകള്‍ മറ്റു സ്കൂളുകള്‍ക്ക് മാതൃകയാണ്. നാലാംക്ലാസുവരെയുള്ള കൊച്ചുകര്‍ഷകര്‍ ഇനി തങ്ങളുടെ കൃഷിയുടെ വിളവെടുപ്പിനെ വലിയ കാര്‍ഷികോത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുവരെ നെല്ലും പച്ചക്കറികളുമൊക്കെ കണ്ണിമചിമ്മാതെ കാത്തുസൂക്ഷിക്കലാണ് ഇവരുടെ ഇപ്പോഴത്തെ ശ്രമകരമായ ജോലി. 
മലയാളിക്കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലണ്ടിലെ സംഘമെത്തി




മലപ്പുറം: ഇനി ഇംഗ്ലണ്ടിലെ സായിപ്പന്മാരും മദാമ്മമാരും നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിപ്പിക്കും. സ്‌കൂള്‍കുട്ടികളുടെ ഇംഗ്ലീഷ് ഉച്ചാരണം ഭംഗിയുറ്റതും തനിമയുള്ളതുമാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ്. ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്തെ തിരഞ്ഞെടുത്ത വ്യക്തികള്‍ കേരളത്തിലെ ക്ലാസ്മുറികളില്‍ അധ്യാപകരായെത്തുന്ന പദ്ധതിക്ക് തുടക്കമിടുന്നത് നിലമ്പൂരിലെ മാനവേദന്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. നിലമ്പൂര്‍ നഗരസഭയുടെ വിദ്യാഭ്യാസ വികസന പദ്ധതിയായ 'സദ്ഗമയ' ആണ് ഇതിന് അരങ്ങൊരുക്കുന്നത്.

ഇംഗ്ലണ്ടിലും സ്‌കോട്ട്‌ലന്‍ഡിലും നിന്ന് എട്ടുപേരെ നിയോഗിച്ചുകഴിഞ്ഞു. ഇവരില്‍ നാലുപേര്‍ ശനിയാഴ്ച നിലമ്പൂരിലെത്തി. ആഗോളപ്രസിദ്ധമായ ട്രാവല്‍ മാഗസിന്‍ 'വാണ്ടര്‍ ബെസ്റ്റി'ല്‍ പരസ്യംകൊടുത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ ലണ്ടനില്‍പോയി അഭിമുഖം നടത്തിയാണ് 'അധ്യാപകരെ' തിരഞ്ഞെടുത്തത്.

കാര്‍ലഫ്‌ളാക്ക്, ആന്‍ഡ്ര്യൂ, ഇമെല്‍ഡ ഡെവ്‌ലിന്‍, ബിവര്‍ലി കേയ് ആല്‍പോര്‍ട്ട് എന്നിവരാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നാലുമാസം ഈ അധ്യാപകര്‍ ക്ലാസ്മുറികളില്‍ കുട്ടികളുമായി ഇടപഴകുകയും ഇംഗ്ലീഷ് തനിമയോടെ പറയാന്‍ പഠിപ്പിക്കുകയും ചെയ്യും. സാധാരണ സ്‌കൂള്‍ സമയത്തിന് മുമ്പും ശേഷവും പ്രത്യേക ക്ലാസുകളും ഇവര്‍ നടത്തും. സ്‌കൂളിലെ അധ്യാപകരും ഇവരുടെ ക്ലാസില്‍ ഉണ്ടാവും. സ്‌കൂളധ്യാപകര്‍ക്കും ഒരേസമയം നല്ല ഇംഗ്ലീഷ് പഠിക്കുന്നതിന് സഹായിക്കുംവിധമുള്ള സംഘപ്രവര്‍ത്തനമാണ് 'ബ്രിട്ടീഷ്‌സംഘം' ലക്ഷ്യമിടുന്നത്. ഇവര്‍ തിങ്കളാഴ്ച ക്ലാസുകള്‍ ആരംഭിക്കും.

സംസ്ഥാനത്തെ ഇംഗ്ലീഷ് ഭാഷാപഠനത്തിന്റെ അന്തരീക്ഷം ഉള്‍ക്കൊള്ളുന്നതിനായി തൃശ്ശൂരിലെ 'ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷി'ല്‍ ഏതാനും ദിവസത്തെ പരിശീലനം നേടിയ ശേഷമാണ് സംഘം നിലമ്പൂരിലെത്തുന്നത്. പഠിപ്പിക്കല്‍ തുടങ്ങും മുമ്പുതന്നെ 'സദ്ഗമയ'യുടെ നേതൃത്വത്തില്‍ സ്‌കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും ജ്ഞാനനിലവാരം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പദ്ധതി വിജയിച്ചാല്‍ സംസ്ഥാനവ്യാപകമാക്കാന്‍ ആലോചിക്കുമെന്ന് വിദേശസംഘത്തെ സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബും പൊതുവിദ്യാഭ്യാസ സെക്രട്ടറി ശിവശങ്കറും പറഞ്ഞു.

'കേരളത്തിലെ സാക്ഷരതാനിലവാരം അദ്ഭുതകരമാണ്. എന്നാല്‍ ഇവിടെ ക്ലാസിലെ കുട്ടികളുടെ എണ്ണം വളരെയധികമാണ്. ഞങ്ങളുടെ നാട്ടില്‍ ഒരുക്ലാസില്‍ പരമാവധി 30 കുട്ടികളേ ഉണ്ടാവൂ' -കാര്‍ലയും ഇമെല്‍ഡയും പറഞ്ഞു.

ഇംഗ്ലണ്ടില്‍ പ്രഭാഷണ പ്രധാനമല്ല അധ്യാപനമെന്ന് ഇവര്‍ പറഞ്ഞു. പ്രായോഗിക പ്രവര്‍ത്തനങ്ങളില്‍ ഊന്നിയ പഠനമാണ് കൂടുതല്‍. നല്ലതും അതുതന്നെയാണ്. ഇവിടത്തെ കുട്ടികള്‍ അനാവശ്യമായി ലജ്ജാശീലരാണ്. ഒഴുക്കോടെ തുറന്നുസംസാരിക്കാന്‍ അവര്‍ മടിക്കുന്നു. അവരെ തുറന്നുപറയാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം -സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ഗ്ലാസ്‌ഗോ സ്വദേശിനിയായ ഇമെല്‍ഡ ഡെവ്‌ലിന്‍ കരിയര്‍ അഡൈ്വസറാണ്. കാര്‍ല ഫ്‌ളാക്ക് ലണ്ടനില്‍ സ്‌കൂള്‍ ലെയ്‌സണ്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നു. ആന്‍ഡ്രൂവും ബിവര്‍ലി ആല്‍പോര്‍ട്ടും ദമ്പതിമാരും വിദ്യാഭ്യാസ കരിക്കുലം മാനേജ്‌മെന്റ് രംഗത്തുള്ളവരാണ്. വന്യജീവി ഫോട്ടോഗ്രാഫര്‍ കൂടിയാണ് ആന്‍ഡ്ര്യൂ.

മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന് മലപ്പുറത്തെത്തിയ സംഘത്തോടൊപ്പം സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടര്‍ റീന ഫ്രാന്‍സിസ്, 'സദ്ഗമയ'യുടെ മുഖ്യ ശില്പിയും നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനുമായ ആര്യാടന്‍ ഷൗക്കത്ത്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ പാലോളി മെഹബൂബ്, 'സദ്ഗമയ' പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ബാബുവര്‍ഗീസ് എന്നിവരും ഉണ്ടായിരുന്നു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് എത്തി സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു

ജീവനം 2011 പരിസ്ഥിതി കൂട്ടായ്മ

വാമ്പയര്‍ ബാറ്റ്' മനുഷ്യരക്തം കുടിക്കുമോ? ഭൂമിയില്‍ എല്ലാ ജന്തുജാലങ്ങള്‍ക്കും തുല്യ അവകാശമല്ലേ, അപ്പോള്‍ അവയെ ദ്രോഹിക്കുന്നത് തെറ്റല്ലേ? എന്നിങ്ങനെ കുട്ടികളുടെ നൂറുകണക്കിനു ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു ഡോ. ജാഫര്‍ പാലോട്ടും അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സജികുമാറും.
രാമകൃഷ്ണമിഷന്‍ സ്‌കൂളിലെ പൃഥ്വി പരിസ്ഥിതികൂട്ടായ്മ സംഘടിപ്പിച്ച ജീവനം 2011 പരിസ്ഥിതി ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി ശ്രദ്ധ പിടിച്ചുപറ്റിയ ശില്പശാലയായ ജീവനം-2011 എഴുത്തുകാരിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ മൈന ഉമൈബാന്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ മേഖലയിലെ 12 സ്‌കൂളുകളില്‍ നിന്നുള്ള 60 കുട്ടികളും 12 അധ്യാപകരും പങ്കെടുത്തു. വവ്വാലുകളെക്കുറിച്ചും പൂമ്പാറ്റകളെക്കുറിച്ചും ഡോ. ജാഫര്‍ പാലോട്ടും കാടിനെക്കുറിച്ചും കാട്ടുജീവികളെക്കുറിച്ചും സജികുമാറും ക്ലാസ്സെടുത്തു. പരിസ്ഥിതിയെ ആസ്​പദമാക്കിയുള്ള പ്രശേ്‌നാത്തരിയും 'പരിസ്ഥിതി, വിദ്യാഭ്യാസം, സമൂഹം' എന്ന വിഷയത്തെക്കുറിച്ചുള്ള സംവാദവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
രാമകൃഷ്ണമിഷന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക എ.വി. ശ്രീദേവി അധ്യക്ഷതവഹിച്ചു. പൃഥ്വി പരിസ്ഥിതി കൂട്ടായ്മ പ്രസിഡന്റ് വി.വി. മഹേഷ്, പി.ടി.എ. പ്രസിഡന്റ് ബാബുരാജ്, സുബീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. കാടുകളെക്കുറിച്ചും വവ്വാലുകളെക്കുറിച്ചും നടത്തിയ പ്രദര്‍ശനത്തോടൊപ്പം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഫോട്ടോപ്രദര്‍ശനവും നടന്നു. 
അധ്യാപകനിയമനത്തില്‍ കൈകടത്താനുള്ള സര്‍ക്കാര്‍ നീക്കം അവകാശധ്വംസനം -അതിരൂപതാ ജാഗ്രതാസമിതി

ഇരിട്ടി: അധ്യാപക പാക്കേജിന്റെ മറവില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകനിയമനത്തില്‍ കൈകടത്താനുള്ള സര്‍ക്കാറിന്റെശ്രമം ഭരണഘടനാവിരുദ്ധവും ന്യൂനപക്ഷ അവകാശധ്വംസനവുമാണെന്ന് തലശ്ശേരി അതിരൂപതാ ജാഗ്രതാസമിതി കുറ്റപ്പെടുത്തി. പാക്കേജുമായി ബന്ധപ്പെട്ട് മാനേജുമെന്റുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് വിരുദ്ധമായുള്ള കാര്യങ്ങളാണ് ഉത്തരവില്‍ ഉള്ളത്. സ്‌പെഷല്‍ അധ്യാപകതസ്തിക പി.എസ്.സി.ക്ക് വിടാനുള്ളനീക്കം ഭാവിയില്‍ ന്യൂനപക്ഷവിദ്യാലയങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നതിന്റെ പ്രാഥമിക നടപിയായേ കാണാന്‍കഴിയൂ. വിദ്യാഭ്യാസമേഖലയില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നിടത്താണ് കോടികള്‍ മുടക്കി മാനേജുമെന്റുകള്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കിയത്.

ക്രൈസ്തവ-ന്യൂനപക്ഷ വിദ്യാലയങ്ങളില്‍ സംരക്ഷിത അധ്യാപകര്‍ ഇല്ലാതിരിക്കെ സംരക്ഷിത അധ്യാപകരെ പുനര്‍വിന്യസിപ്പിക്കാന്‍ സഹായിക്കാമെന്ന് സമ്മതിച്ചതിന്റെ വെളിച്ചത്തില്‍ ഭാവിയില്‍ വരുന്ന നിയമനങ്ങളില്‍ കൈകടത്താമെന്നത് വ്യാമോഹംമാത്രമാണ്. ക്രൈസ്തവ- ന്യൂനപക്ഷ വിദ്യാലയങ്ങളുടെ ഗുണമേന്മയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാഷ്ട്രീയനേതൃത്വം താത്കാലിക കൈയടിക്കുവേണ്ടി ന്യൂനപക്ഷ സ്ഥാപനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് നോക്കിനില്‍ക്കില്ലെന്ന് ജാഗ്രതാസമിതി മുന്നറിയിപ്പ് നല്‍കി.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളില്‍ പരിശീലനം നല്‍കണമെന്ന സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുന്നു. അത്തരംവിഷയങ്ങള്‍ പഠിപ്പിക്കാനുള്ള അധ്യാപകരെ നിയമിക്കാനുള്ള അധികാരം മാനേജ്‌മെന്റിന് അവകാശപ്പെട്ടതാണ്. സ്‌പെഷലിസ്റ്റ് അധ്യാപക നിയമനം പി.എസ്.സി.ക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. അധ്യാപക പാക്കേജിനെ പരാജയപ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ നിരുത്തരവാദിത്വ നിലപാടുമൂലം നിയമനാംഗീകാരം ലഭിക്കാതെപോയ മുഴുവന്‍ അധ്യാപകരെയും പാക്കേജില്‍ ഉള്‍പ്പെടുത്തി നിയമനാംഗീകാരം നല്‍കണമെന്ന് അതിരൂപതാ സമിതി ആവശ്യപ്പെട്ടു.

No comments: