Tuesday, August 2, 2011

പരീക്ഷ പുനഃസ്ഥാപിച്ചതിന്റെ കാരണം വ്യക്തമാക്കണം -പരിഷത്ത്

 03 Aug 2011


കോഴിക്കോട്: വിദ്യാലയങ്ങളിലെ കാല്‍ക്കൊല്ലപ്പരീക്ഷ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ച അക്കാദമിക കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആവശ്യപ്പെട്ടു.

എസ്.സി.ഇ.ആര്‍.ടി.യോ കരിക്കുലം കമ്മിറ്റിയോ ഇത്തരമൊരു ശുപാര്‍ശ സമര്‍പ്പിച്ചതായി അറിയില്ലെന്ന് സംസ്ഥാനപ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികളുടെ പുസ്തകഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ പാഠപുസ്തകങ്ങള്‍ രണ്ടു ഭാഗങ്ങളായാണ് അച്ചടിച്ചുവരുന്നത്. ഓരോ ഭാഗവും പഠിപ്പിച്ചുകഴിയുമ്പോള്‍ ഒരെഴത്തുപരീക്ഷ, ഓരോ യൂണിറ്റും കഴിയുമ്പോള്‍ അധ്യാപകര്‍ തീരുമാനിക്കുന്ന അനുയോജ്യമായ പരീക്ഷകള്‍. ഇതായിരുന്നു രീതി. ഈ രീതിക്ക് പിഴവുകളുണ്ടെങ്കില്‍ അത് പരിഹരിച്ച് ശക്തിപ്പെടുത്തുന്നതിനു പകരം പഴയപടി ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്ന തീരുമാനം പാഠ്യപദ്ധതി പരിഷ്‌കാരങ്ങളുടെ തിരിച്ചുപോക്കിനാണ് വഴിവെക്കുക.

കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍പോലും ഒന്ന്, രണ്ട് ക്ലാസുകളില്‍ ഔപചാരിക പരീക്ഷകളില്ല. മൂന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ ഒരു അക്കാദമികവര്‍ഷത്തെ രണ്ടു സെമസ്റ്ററുകളാക്കി തിരിച്ച് ഓരോ സെമസ്റ്ററിന്റെയും അന്ത്യത്തില്‍ അതത് വിദ്യാലയത്തിലെ അധ്യാപകര്‍തന്നെ ചോദ്യങ്ങള്‍ തയ്യാറാക്കി പരീക്ഷ നടത്തുന്ന രീതിയാണ് നിലവിലുള്ളത്.

വിദ്യാര്‍ഥികളുടെ പഠനസമയം ഫലപ്രദമാക്കി വര്‍ധിപ്പിക്കാനും നിരന്തരമൂല്യനിര്‍ണയത്തിലൂടെ പോരായ്മകള്‍ കണ്ടെത്തി തിരുത്തി മുന്നേറാനുമുള്ള നിലവിലുള്ള ശരിയായ രീതിക്കുപകരം പരീക്ഷകളുടെ എണ്ണം വര്‍ധിപ്പിച്ച് നിലവാരം മെച്ചപ്പെടുത്താമെന്ന പ്രചാരണം ശാസ്ത്രീയമല്ല. പഠനങ്ങളോ ചര്‍ച്ചകളോ നടത്താതെയുള്ള പുതിയ പരീക്ഷാപരിഷ്‌കാരങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് സര്‍ക്കാറിനോടാവശ്യപ്പെട്ടു.

സ്‌കൂളുകളില്‍ 31,000 മൂത്രപ്പുര കുറവെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌


കൊച്ചി: സംസ്ഥാനത്ത് 11,404 സ്‌കൂളുകളിലായി 31,680 മൂത്രപ്പുരകളുടെ കുറവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 4931 ടോയ്‌ലറ്റുകളുടെയും 109 കുടിവെള്ള സൗകര്യത്തിന്റെയും കുറവുണ്ടെന്ന് പൊതുവിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറി എ.ആര്‍. സുരേശന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
876 സ്‌കൂളുകളില്‍ നിന്നുള്ള വിവരങ്ങള്‍ കിട്ടാനുണ്ട് എന്നും ഒരുമാസത്തിനകം പൂര്‍ണവിവരം നല്‍കാമെന്നുമാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ആവശ്യത്തിന് മൂത്രപ്പുരകളുടെ പണി ഇനിയും പൂര്‍ത്തിയാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. സ്‌കൂളുകളിലെ മൂത്രപ്പുരകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി വടക്കാഞ്ചേരി സ്വദേശി കെ.പി.ജോയ്‌സണ്‍ നല്‍കിയ ഹര്‍ജിയിലാണിത്. ജസ്റ്റിസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണനും ജസ്റ്റിസ് കെ.സുരേന്ദ്രമോഹനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഓണം അവധി കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

ഇതിനകം കിട്ടിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ മൂത്രപ്പുരകളുടെ കാര്യത്തില്‍ ഗവ.സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളെക്കാള്‍ പിന്നിലാണ്. എയ്ഡഡ് സ്‌കൂളുകളില്‍ 15,452 മൂത്രപ്പുരകളുടെ കുറവുള്ളപ്പോള്‍ ഗവ.സ്‌കൂളുകളില്‍ 16,228 എണ്ണത്തിന്റെ കുറവാണുള്ളത്. കുടിവെള്ളയൂണിറ്റുകളുടെ എണ്ണത്തിലെ കുറവ് എയ്ഡഡ് സ്‌കൂളുകളില്‍ 28 ആണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 81 ആണ്. ടോയ്‌ലറ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ് ഭേദം. ഇവയുടെ കാര്യത്തില്‍ എയ്ഡഡ് സ്‌കൂളുകളില്‍ 3500 എണ്ണത്തിന്റെ കുറവുള്ളപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1431 എണ്ണത്തിന്റെ കുറവേയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂളുകളില്‍ നിന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രഥമാധ്യാപകരില്‍നിന്ന് ശേഖരിക്കാന്‍ കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ച് പുതിയ രീതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി പ്രത്യേക സോഫ്ട്‌വെയര്‍ ഐ.ടി.അറ്റ് സ്‌കൂള്‍ പദ്ധതി പ്രകാരം തയ്യാറാക്കി നടപ്പാക്കിവരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 11,404 സ്‌കൂളുകളാണ് ഇതനുസരിച്ച് വെബ്ബില്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.
തീരുമാനം സിഐ വിളിച്ച യോഗത്തില്‍ ; വിവാദ സ്കൂള്‍ ഡയറി നശിപ്പിക്കും

തിരൂര്‍ : സിപിഐ എം നേതാക്കളെ അധിക്ഷേപിച്ചും മതവൈരം വളര്‍ത്തുന്ന രീതിയിലും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച സ്കൂള്‍ ഡയറി കത്തിച്ചുനശിപ്പിക്കാന്‍ തീരുമാനം. ഏഴൂര്‍ എംഡിപിഎസ് സ്കൂളിലെ സ്റ്റുഡന്റ്സ് ഡയറിയാണ് വിദ്യാര്‍ഥികളില്‍നിന്ന് തിരികെ വാങ്ങി കത്തിക്കുന്നത്. തിരൂര്‍ സിഐയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സ്കൂളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനിടയാക്കിയ ഡയറി പ്രസിദ്ധീകരിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കാനും ധാരണയായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ , മുന്‍ മന്ത്രി എം എ ബേബി എന്നിവരുള്‍പ്പെടെയുള്ള സിപിഐ എം നേതാക്കളെ അപഹസിക്കുന്ന കാര്‍ട്ടൂണുകളാണ് ഡയറിയില്‍ ഉള്‍പ്പെടുത്തിയത്. ദേശീയഗാനത്തെയും പ്രതിജ്ഞയെയും പ്രാധാന്യം നല്‍കാതെ ഉള്‍പേജിലേക്ക് മാറ്റി. പകരം മതസൂക്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. വിവാദ ഡയറി പുറത്തിറക്കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രക്ഷിതാക്കള്‍ പ്രധാനാധ്യാപകനെ തടഞ്ഞുവച്ചിരുന്നു. യോഗത്തില്‍ സ്കൂള്‍ മാനേജര്‍ കെ പി അബ്ദുള്‍ഗഫൂര്‍ , പിടിഎ പ്രസിഡന്റ് എ സൈതാലിക്കുട്ടി, വി ഗോവിന്ദന്‍കുട്ടി, റഹിം മേച്ചേരി, പി അപ്പു, സി വി വിമല്‍കുമാര്‍ , ഇ എ പൗലോസ്, ദിനേശന്‍ കുറുപ്പത്ത്, കെ ഫൈസല്‍ , കെ ജി ഹാഷ്മി, ഉദയേഷ്, സഫിയ എന്നിവര്‍ സംസാരിച്ചു.

No comments: