Tuesday, August 23, 2011

ആധുനിക വിദ്യാഭ്യാസം മനുഷ്യപ്പറ്റില്ലാത്തവരെ സൃഷ്ടിക്കുന്നു: കെഇഎന്‍

: 23-Aug-2011
കല്‍പ്പറ്റ: മനുഷ്യപ്പറ്റും ഔചിത്യബോധവുമില്ലാത്ത ധൈഷണിക തൊഴിലാളികളെയാണ് ആധുനിക വിദ്യാഭ്യാസം സൃഷ്ടിക്കുന്നതെന്ന് സാംസ്കാരിക പ്രവര്‍ത്തകന്‍ കെ ഇ എന്‍കുഞ്ഞഹമ്മദ് പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറിവിനെ നിക്ഷേപമായി കണ്ട് ഇതിന്റെ അടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കാനുള്ള ധൈഷണിക തൊഴിലാളികളെ ഉല്‍പ്പാദിപ്പിക്കുകയാണ്. മികച്ച ധൈഷണിക തൊഴിലാളികളെ ഉല്‍പ്പാദിപ്പിക്കുമ്പോഴും ഏറ്റവും മോശം മനഷ്യനെ സൃഷ്ടിക്കുകയാണ്. ഇവര്‍ക്ക് ചരിത്രബോധവും സാമൂഹ്യ ബോധവും മനുഷ്യപറ്റും ഇല്ല. കോര്‍പറേറ്റുകളുടെ ഇടപെടലോടെ വിദ്യാഭ്യാസ രംഗം തത്വചിന്തയുടെ ഉത്തുംഗശൃംഗങ്ങളില്‍ നിന്നും വാണിജ്യത്തിന്റെ അഴുക്കുചാലിലേക്ക് തലകുത്തി വീഴുന്ന കാഴ്ചയാണ് നാം കണ്ടു് കൊണ്ടിരിക്കുന്നത്. സ്വകാര്യ ഭ്രാന്തിന്റെ വൈറസുകള്‍ നമ്മുടെ ചിന്താലോകത്ത് അടിച്ചേല്‍പ്പിക്കുകയാണ് ആധുനിക മുതലാളിത്തം. വിദ്യാഭ്യാസം ലാഭത്തിന് എന്ന അപകടകരമായ ആശയമാണ് കോര്‍പറേറ്റുകള്‍ അവതരിപ്പിക്കുന്നത്. ഇവര്‍ മൂല ധനത്തിന്റെ മൂല്യ ബോധം വിദ്യാഭ്യാസ രംഗത്ത് അടിച്ചേല്‍പ്പിക്കുന്നു. ഇതിന് സംഘടനകളുടെ ശല്യമില്ലാത്ത മധുര മനോഹരമായ ഒരു ലോകം മൂലധനം സ്വപ്നം കാണുന്നു. സ്വകാര്യമായതെല്ലാം ശ്രേഷ്ഠവും പൊതുവായതെല്ലാം പിഴച്ചതും എന്ന ചിന്താഗതി സമൂഹത്തില്‍ ബോധപൂര്‍വം വളര്‍ത്തുകയാണെന്നും കെഇഎന്‍ പറഞ്ഞു. കെഎസ്ടിഎ സംസ്ഥാനഎക്സിക്യൂട്ടീവ് അംഗം എം മുരളീധരന്‍അധ്യക്ഷനായി. കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വി ദിനേശ്കുമാര്‍ സ്വാഗതവും വേണു മുള്ളോട്ട് നന്ദിയും പറഞ്ഞു. 
-ദേശാഭിമാനി 
-
അഖിലയുടെ 'മലയാള'ത്തിന് ഇളമുറക്കാരുടെ ആസ്വാദനം


പത്തനംതിട്ട: അഖിലച്ചേച്ചിയുടെ 'മലയാള'ത്തിന് ഇളമുറക്കാരെഴുതിയ ആസ്വാദനം അവാര്‍ഡിനേക്കാള്‍ വലിയ അംഗീകാരമായി. കടമ്മനിട്ട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി അഖില മോഹന്‍ എഴുതിയ 'മലയാളം' എന്ന കവിതയ്ക്ക് ഒന്‍പതാംക്ലാസ്സുകാരാണ് ഓണപ്പരീക്ഷയില്‍ ആസ്വാദനം എഴുതിയത്. മലയാളം ഒന്നാംപേപ്പറിലെ ഏഴാം ചോദ്യമായി അഖിലയുടെ കവിത വായിച്ച ഒന്‍പതാംക്ലാസുകാര്‍ക്ക് ആവേശമായി, ഒപ്പം സന്തോഷവും. അഖില 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ ആഗസ്ത് 14 ലക്കത്തില്‍ എഴുതിയ 'മലയാളം' എന്ന കവിത എസ്.സി.ഇ.ആര്‍.ടി.യാണ് ഒന്‍പതാം ക്ലാസ് ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയത്.

അഖിലയുടെ 'മലയാളം' എന്ന കവിത ആഴ്ചപ്പതിപ്പിലൂടെ മാത്രമല്ല, കടമ്മനിട്ട സ്‌കൂളിലെ കുട്ടികള്‍ പരിചയപ്പെട്ടത്, സ്‌കൂള്‍ അസംബ്ലിയില്‍ ഇത് നേരത്തെ അവതരിപ്പിച്ചതുമാണ്. പരീക്ഷ കഴിഞ്ഞിറങ്ങിയ കുട്ടികള്‍ അഖിലയെ സ്‌നേഹത്തോടെ പൊതിഞ്ഞു. ചോദ്യപ്പേപ്പറില്‍ അഖിലയുടെ കവിത ഉണ്ടെന്ന് നേരത്തെതന്നെ അറിഞ്ഞിരുന്ന അധ്യാപകരും പരീക്ഷ കഴിഞ്ഞപ്പോള്‍ അഭിനന്ദിക്കാന്‍ ഓടിയെത്തി.

കടമ്മനിട്ട അന്ത്യാളന്‍കാവ് കല്ലാശാരി പറമ്പില്‍ കെ.ടി.മോഹനന്റെയും രമയുടെയും മകളായ അഖില മുമ്പും കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലാണ് ആദ്യമായി അച്ചടിച്ചുവന്നത്. സച്ചിതാനന്ദന്റെ 'മലയാളം' എന്ന കവിത പത്താംക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കവിത തയ്യാറാക്കാന്‍ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മലയാളം അധ്യാപകനായ ആര്‍.പ്രസന്നകുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അഖില എഴുതിയ കവിത വായിച്ച അധ്യാപകന്‍ അത് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന് അയച്ചുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സങ്കോചംകാരണം അഖില കവിത അയച്ചുകൊടുത്തില്ല.പിന്നീട് പ്രസന്നകുമാര്‍ നേരിട്ട് ഇടപെട്ടാണ് കവിത ആഴ്ചപ്പതിപ്പിലേക്ക് അയച്ചത്. 2009 ലും 2010ലും നടന്ന ഉപജില്ലാ കലോത്സവത്തിലും അഖില കവിതാരചനാ മത്സരത്തില്‍ പങ്കെടുത്തിരുന്നു.
 
-
ചോദ്യപ്പേപ്പര്‍ കോപ്പിയെടുക്കല്‍ വൈകി: ഓണപ്പരീക്ഷ ചിലയിടങ്ങളില്‍ വൈകി



കോട്ടയം: ചോദ്യപേപ്പറിന്റെ കോപ്പിയെടുക്കാന്‍ കഴിയാത്തതിനാല്‍ ജില്ലയിലെ പല സ്‌കൂളുകളിലും ഓണപ്പരീക്ഷ നടത്തിപ്പ് വൈകി. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയെ്തടുക്കുന്ന ചോദ്യപ്പേപ്പറിന്റെ കോപ്പിയാണ് പരീക്ഷയ്ക്കായി ഉപയോഗിക്കേണ്ടിയിരുന്നത്.
എന്നാല്‍, ചില സ്‌കൂളുകളില്‍ തിങ്കളാഴ്ച രാത്രി വൈകിയും ചോദ്യപ്പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത്, കോപ്പി എടുക്കല്‍ പൂര്‍ത്തിയായിരുന്നില്ല. ഇവിടങ്ങളില്‍ രാവിലെ ചോദ്യം ക്ലാസ്സില്‍ വിദ്യാര്‍ഥികളെക്കൊണ്ട് എഴുതിപ്പിച്ച ശേഷം പരീക്ഷ നടത്തുകയായിരുന്നു.

രാവിലെയും ഉച്ചകഴിഞ്ഞും രണ്ടു പീരിയഡുകളില്‍ ഒരു മണിക്കൂര്‍ 20 മിനിട്ടാണ് പരീക്ഷ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. മറ്റ് പീരിയഡുകളില്‍ ക്ലാസ്സുകളില്‍ പഠനവും നടത്തണം. എന്നാല്‍ ചോദ്യപ്പേപ്പര്‍ കോപ്പിയെടുക്കാന്‍ കഴിയാത്ത സ്‌കൂളുകളില്‍ പഠനത്തിനായി ഉപയോഗിക്കേണ്ട മണിക്കൂറുകളിലാണ് വിദ്യാര്‍ഥികളെക്കൊണ്ട് ചോദ്യപ്പേപ്പര്‍ എഴുതിപ്പിച്ചതെന്നും ആരോപണമുണ്ട്.

ഫോട്ടോസ്റ്റാറ്റ് കടകളില്‍ നിന്ന് കോപ്പിയെടുത്തതിനാല്‍ ചോദ്യപ്പേപ്പര്‍ചോര്‍ച്ച സാധ്യതയുണ്ടെന്നും ചില അധ്യാപകര്‍ വാദിക്കുന്നു. ഹെഡ്മാസ്റ്റര്‍മാരുടെ ചെലവില്‍ ചോദ്യപ്പേപ്പര്‍ കോപ്പിയെടുത്തു നല്‍കാനും ഈ തുക പിന്നീട് റീഫണ്ട് ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
-മാതൃഭൂമി  
വിദ്യാഭ്യാസ പാക്കേജിനോട് മാനേജ്‌മെന്റുകള്‍ സഹകരിക്കണം- കെ.പി.എസ്.ടി.യു


മലപ്പുറം: എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമഗ്ര വിദ്യാഭ്യാസ പാക്കേജിനോട് മാനേജ്‌മെന്റുകളും സഹകരിക്കണമെന്ന് കെ.പി.എസ്.ടി.യു റവന്യുജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
-
പാഠപുസ്തക ഉള്ളടക്കം മാറ്റരുത്



ഫറോക്ക്: സാമുദായികസംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താനും വിദ്യാഭ്യാസമേഖല വര്‍ഗീയവത്കരിക്കാനുമുള്ള സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് സി.പി.ഐ. ഫറോക്ക് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. 
-
കൈപ്പുസ്തകം പ്രകാശനം ചെയ്തു



കല്പറ്റ: ഡയറ്റും ജില്ലയിലെ കായികാധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ 'ശരീരമാദ്യം' എന്ന കൈപ്പുസ്തകം ഡി.ഡി.ഇ. എന്‍.ഐ. തങ്കമണി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. പൗലോസിന് നല്‍കി പ്രകാശനം ചെയ്തു. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കായികാധ്യാപകരില്ലാത്ത സ്‌കൂളിലെ കുട്ടികള്‍ക്കുവേണ്ടിയാണ് പുസ്തകം.

ഡി.എസ്.ജി.എ. സെക്രട്ടറി ടോണി ഫിലിപ്പ്, സുരേഷ്ബാബു, ഡൈനി കെ. വര്‍ഗീസ്, എം.ജെ. ചാക്കോ, ബിജു ആന്റണി, ബിന്ദു എന്നിവര്‍ സംസാരിച്ചു.
-
അധ്യാപകസമരം: വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കരുത്


കണ്ണൂര്‍:മലബാര്‍ മേഖലയിലെ പ്ലസ്ടു സീറ്റുകളുടെ കുറവ് നികത്തുന്നതിനായി കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ 180 സ്‌കൂളുകളില്‍ പുതുതായി ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ എല്‍ഡി.എഫ്. സര്‍ക്കാറിന് ഈ മേഖലയില്‍ തസ്തികകള്‍ അനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് അധികാരത്തില്‍ വന്ന യു.ഡി.എഫ്. സര്‍ക്കാര്‍ നാളിതുവരെയായിട്ടും ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നതിനോ അധ്യാപക നിയമനം അംഗീകരിക്കുന്നതിനോ തയ്യാറായിട്ടില്ല. ഇക്കാരണത്താല്‍ ഈ മേഖലയിലെ അധ്യാപകര്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് തുടങ്ങിയിരിക്കുന്നു. പ്ലസ്ടു ക്ലാസുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ പഠനം പൂര്‍ണമായും മുടങ്ങിയിരിക്കുകയും ഓണപ്പരീക്ഷ പോലും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നത്തിന് ശാശ്വതപരിഹാരം കണ്ടുകൊണ്ട് വിദ്യാര്‍ഥികളുടെ അധ്യയനം പുനഃസ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ വിദ്യാര്‍ഥിപ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

No comments: