Sunday, August 7, 2011

ഓണപ്പരീക്ഷ അടുക്കുന്നു; വിദ്യാര്‍ഥികള്‍ ആശങ്കയില്‍


: 08-Aug-2011
കാസര്‍കോട്: ഓണപ്പരീക്ഷക്ക് ദിവസങ്ങളടുക്കവേ വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍ . എല്‍പി സ്കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെ രണ്ടുഘട്ടമായി നടത്തിയിരുന്ന പരീക്ഷ ഇത്തവണ മൂന്നുഘട്ടമാക്കിയതിലൂടെ വിദ്യാഭ്യാസരംഗം താറുമാറാകുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ നിരന്തര മൂല്യനിര്‍ണയ സമ്പ്രദായവും അട്ടിമറിക്കപ്പെടുകയാണ്. ഓരോ പാഠഭാഗങ്ങള്‍ കഴിയുമ്പോഴും കുട്ടികളുടെ നിലവാരം അളക്കുന്നതായിരുന്നു നിരന്തര മൂല്യനിര്‍ണയം. മുന്‍ വര്‍ഷങ്ങളിലേതില്‍നിന്നും വ്യത്യസ്തമായി ഇത്തവണ പാഠപുസ്തകങ്ങള്‍ ലഭിച്ചത് ക്ലാസ് തുടങ്ങി ഒന്നര മാസത്തിന് ശേഷമാണ്. ഇനിയും പല വിഷയങ്ങളിലുമുള്ള പുസ്തകങ്ങള്‍ ലഭിക്കാത്ത സ്കൂളുകള്‍ ജില്ലയിലുണ്ട്. പുസ്തകം ലഭിച്ച് അധ്യയനം ആരംഭിച്ചയുടന്‍ പരീക്ഷ എത്തിയതാണ് അധ്യാപകരെ ആശങ്കയിലാഴ്ത്തിയത്. നിലവില്‍ രണ്ട് സെമസ്റ്ററിലായുള്ള പുസ്തകമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിട്ടുള്ളത്. നിരന്തര മൂല്യ നിര്‍ണയം നടത്തുകയും ഒന്നാം സെമസ്റ്ററിലെ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ഒക്ടോബറില്‍ പരീക്ഷ നടത്തുകയാണ് വേണ്ടിയിരുന്നത്. ഓണ പരീക്ഷ 22ന് ആരംഭിച്ച് 30ന് പൂര്‍ത്തീകരിക്കാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റമദാന്‍ നോമ്പുകാലമായതിനാല്‍ മുസ്ലിം സ്കൂളുകള്‍ ജൂലൈ 29ന് അടച്ചു. ഇനി സെപ്തംബര്‍ 12ന് മാത്രമേ തുറക്കൂ. ഈ സ്കൂളുകളില്‍ എപ്പോള്‍ പരീക്ഷ നടത്തുമെന്നതും അനിശ്ചിതത്വത്തിലാണ്. സാധാരണയായി ചോദ്യപേപ്പര്‍ എസ്എസ്എ അച്ചടിച്ചു നല്‍കുകയാണ്. എന്നാല്‍ ഇത്തവണ അധ്യയന വര്‍ഷമാരംഭത്തിലെ പാഠ്യപദ്ധതി പ്രകാരമുള്ള ഒരുക്കങ്ങളാണ് എസ്എസ്എ നടത്തിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെ ശില്‍പശാല സംഘടിപ്പിക്കണം. ഈ ശില്‍പശാലയില്‍ നിന്നുമാണ് ആവശ്യത്തിനുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. പരീക്ഷ വളരെ പെട്ടെന്നായതിനാല്‍ ഇത്തവണ ഇത്തരം പ്രക്രിയകളൊന്നും നടത്താന്‍ കഴിയില്ല. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച അക്കാദമിക് കലണ്ടറില്‍ ഒക്ടോബറിലാണ് പരീക്ഷ നടത്തേണ്ടത്. ഇതിന് മുമ്പായി ഇവാല്വേഷന്‍ ക്ലസ്റ്റര്‍ ചേരേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്ക് ഓരോ വിഷയത്തിനും നല്‍കുന്ന ഗ്രേഡിങ്ങിനെ കുറിച്ചുള്ള സൂചകങ്ങള്‍ നല്‍കുന്നതും ഈ യോഗത്തിലാണ്. ഇതൊന്നും കൃത്യമായി നടക്കാത്തതിനാല്‍ മുന്‍ വര്‍ഷത്തെ സൂചകത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കാനാണ് സാധ്യത. മുന്‍വര്‍ഷങ്ങളിലെല്ലാം സ്കൂള്‍ തുറന്നാലുടന്‍ അധ്യാപകര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ക്ലസ്റ്റര്‍ യോഗങ്ങള്‍ വിളിച്ചുകൂട്ടാറുണ്ട്. എന്നാല്‍ ഇത്തവണ സ്കൂള്‍ തുറക്കുന്നതിന് മുമ്പ് നടത്തിയ ക്ലസ്റ്റര്‍ യോഗമല്ലാതെ ഇതുവരെ യോഗം വിളിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. പരീക്ഷക്ക് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ദ്രുതഗതിയില്‍ നടത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ദേശം വിദ്യാര്‍ഥികളില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. 
 
ഓണപ്പരീക്ഷ പ്രഹസനമാകും

കണ്ണൂര്‍ : ചോദ്യപേപ്പര്‍ തയ്യാറാക്കലും സ്കൂളുകളെ ഏല്‍പ്പിച്ച് പരീക്ഷാനടത്തിപ്പില്‍നിന്ന് സര്‍ക്കാര്‍ തലയൂരുന്നു. പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ചോദ്യപേപ്പര്‍ തയ്യാറാക്കാനും പരീക്ഷാനടത്തിപ്പിനും പൂര്‍ണ ഉത്തരവാദിത്തം പ്രധാനാധ്യാപകരിലാണ്. ഇക്കാര്യത്തിലുള്ള സാമ്പത്തികബാധ്യതയും പ്രധാനാധ്യാപകര്‍ ഏറ്റെടുക്കണം. യുപി സ്കൂളിലെ ചോദ്യപേപ്പറിനുള്ള തുക എസ്എസ്എ ഫണ്ടില്‍നിന്നോ ഹൈസ്കൂളിലേത് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനി (ആര്‍എംഎസ്എ)ല്‍നിന്നോ അനുവദിക്കാന്‍ ശ്രമിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വെബ്സൈറ്റിലെ ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്ന് ആവശ്യമായ ചോദ്യം തെരഞ്ഞെടുത്ത് ചോദ്യപേപ്പര്‍ അച്ചടിച്ചോ ഫോട്ടോസ്റ്റാറ്റ് എടുത്തോ നല്‍കാം. പഠിപ്പിച്ച ഭാഗങ്ങളില്‍നിന്ന് ചോദ്യം തെരഞ്ഞെടുക്കാന്‍ സ്കൂളുകള്‍ക്ക് അവസരം കിട്ടുമെന്നാണ് അവകാശവാദം. പരീക്ഷയുടെ ഏകീകരണസ്വഭാവം നഷ്ടപ്പെടുത്തുന്നതാണ് ഈ രീതി. ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പര്‍ ഡയറ്റ് തയ്യാറാക്കി എസ്എസ്എവഴി ബ്ലോക്ക് റിസോഴ്സ് സെന്ററുക (ബിആര്‍സി)ളാണ് സ്കൂളുകള്‍ക്ക് നല്‍കിയിരുന്നത്. ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്ന് ചോദ്യം തെരഞ്ഞെടുക്കണമെന്ന നിര്‍ദേശം പരീക്ഷയുടെ വിശ്വാസ്യത ചോദ്യംചെയ്യും. ഒന്നുമുതല്‍ ഏഴുവരെ ക്ലാസിലുള്ളവര്‍ക്ക് 22 മുതല്‍ 26 വരെയാണ് ഓണപ്പരീക്ഷ. അധ്യയനവര്‍ഷം തുടങ്ങി രണ്ടുമാസം കഴിഞ്ഞാണ് മിക്ക സ്കൂളിലും പാഠപുസ്തകം ലഭിച്ചത്. ഇപ്പോഴും ലഭിക്കാത്ത സ്കൂളുകളുമുണ്ട്. ആഗസ്തില്‍ മൂന്ന് യൂണിറ്റ് പാഠം പഠിപ്പിക്കണം. പുസ്തകം കിട്ടാത്തതിനാല്‍ ഭൂരിഭാഗം സ്കൂളിലും ഒരു യൂണിറ്റുപോലും തീര്‍ന്നിട്ടില്ല. അതിനാലാണ് ഒരു യൂണിറ്റിനുള്ള പരീക്ഷാപ്രഹസനം അരങ്ങേറുന്നത്. 
--
അടിച്ചേല്‍പ്പിക്കുന്ന പരീക്ഷ സ്കൂള്‍ അന്തരീക്ഷം താളംതെറ്റിക്കും
തിരു: തിരക്കുപിടിച്ച് അടിച്ചേല്‍പ്പിക്കുന്ന ഓണപ്പരീക്ഷ സ്കൂള്‍ അക്കാദമിക് മേഖലയുടെ താളംതെറ്റിക്കുമെന്ന് ആശങ്ക. സമഗ്രമായ പഠനങ്ങളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ ആരംഭിച്ച നിരന്തരവും സമഗ്രതയോടെയുമുള്ള മൂല്യനിര്‍ണയരീതിയാണ് ഓര്‍മപ്പരീക്ഷയിലൂടെ അട്ടിമറിക്കപ്പെടുന്നത്. ഓണം, ക്രിസ്മസ്, വാര്‍ഷിക പരീക്ഷകള്‍ പഠിതാവിന്റെ കഴിവ് സമഗ്രമായി വിലയിരുത്തുന്നതല്ലെന്ന കാരണത്താലാണ് വിദ്യാഭ്യാസ കമീഷനുകളുടെ റിപ്പോര്‍ട്ടുപ്രകാരം ഗ്രേഡിങ് സംവിധാനത്തിലേക്ക് മാറിയത്. രണ്ടുഘട്ട പരീക്ഷാക്രമത്തിന് ഉതകുന്നതരത്തിലാണ് 2008-09ല്‍ പാഠപുസ്തകം തയ്യാറാക്കിയത്. പാര്‍ട്ട് ഒന്ന്, രണ്ട് ഭാഗങ്ങളായി തിരിച്ച് ഒക്ടോബറിലും മാര്‍ച്ചിലുമാണ് മുമ്പ് പരീക്ഷ നടത്തിയിരുന്നത്. അധ്യയനവര്‍ഷം മുഴുവന്‍ വിദ്യാര്‍ഥിയുടെ കഴിവ് വിലയിരുത്തുന്നതരത്തിലാണ് സ്കൂളുകളില്‍ ഇപ്പോള്‍ പഠനം നടക്കുന്നത്. പ്രോജക്ട്, അസൈന്‍മെന്റ്, പ്രാക്ടിക്കല്‍ , സെമിനാര്‍ , റെക്കോഡ് ശേഖരം എന്നിങ്ങനെ എല്ലാ മാസവും ഒരു പിരീഡുമാത്രം ക്ലാസ്ടെസ്റ്റുകള്‍ നടത്തി വിദ്യാര്‍ഥികളുടെ പഠനശേഷിയും അധ്യയനദിവസവും വര്‍ധിപ്പിക്കുന്നതരത്തിലായിരുന്നു കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയത്. ഓണം, ക്രിസ്മസ്, വാര്‍ഷിക പരീക്ഷകള്‍ വരുന്നതോടെ, തയ്യാറെടുപ്പിനുള്ള അവധിയും പരീക്ഷയ്ക്കുമായി നാല്‍പ്പതോളം അധ്യയനദിവസം നഷ്ടമാകും. ഒരേസമയത്ത് ഗ്രേഡിങ് രീതിയും ഓര്‍മപ്പരീക്ഷയും നടത്തുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. രണ്ടു പാര്‍ട്ടിലായി നടക്കുന്ന പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കിയിരുന്നത് അധ്യാപകസംഘടനകള്‍ ചേര്‍ന്ന് മൂന്ന് സോണായി തിരിച്ചായിരുന്നു. പുതിയ സംവിധാനത്തോടെ ഹൈസ്കൂളില്‍ എസ്സിഇആര്‍ടിയും യുപിയില്‍ എസ്എസ്എയുമാണ് ചോദ്യത്തിന്റെ മാതൃക തയ്യാറാക്കി വെബ്പോര്‍ട്ടലുകളില്‍ ഇടുക. 
 
 

No comments: