Monday, July 18, 2011

വിദ്യാര്‍ഥികളുടെ എണ്ണം 1.30 ലക്ഷത്തിലേറെ കുറഞ്ഞു

19 Jul 2011


അധ്യാപകരുടെ ജോലിയെ ബാധിക്കാതിരിക്കാന്‍ വഴി തേടും


തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ 1.30 ലക്ഷം കുറവായിരിക്കുമെന്ന് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. വര്‍ഷം തോറും ഒരു ലക്ഷത്തിനുമേല്‍ കുട്ടികള്‍ കുറയുന്നത് 4000 ത്തോളം അധ്യാപകരുടെ ജോലിയെ ബാധിക്കുന്നത് കണക്കിലെടുത്ത് പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ പുതിയ മാര്‍ഗം തേടുകയാണ്. മുന്‍ അധ്യയനവര്‍ഷം സര്‍വീസിലുണ്ടായിരുന്ന അധ്യാപകരെയെങ്കിലും നടപ്പുവര്‍ഷവും സര്‍വീസില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തിലുള്ള ശുപാര്‍ശ വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി വരുന്നു.

ആറാം പ്രവൃത്തി ദിവസം സ്‌കൂള്‍ അധികൃതര്‍ നല്‍കിയ കണക്കുപ്രകാരം തന്നെ 1.21 ലക്ഷം കുട്ടികള്‍ ഈ വര്‍ഷം കുറഞ്ഞിട്ടുണ്ട്.

അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30 ആക്കുകയെന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്ന ആദ്യ പോംവഴി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കി അധിക ചെലവ് കേന്ദ്രത്തില്‍ നിന്ന് ഈടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അനുപാതം 1:30 ലേക്ക് കുറച്ചാല്‍ തന്നെ പിന്നെയും പുറത്താകുന്ന അധ്യാപകര്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

സമഗ്രമായ പരിശീലന പരിപാടിക്ക് രൂപം നല്‍കി അധ്യാപകരെ ഊഴം വെച്ച് അതിന് നിയോഗിക്കുകയെന്നതാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്ന നിര്‍ദേശം. ഉദാഹരണത്തിന് നാലായിരം അധ്യാപകരാണ് പുറത്തുപോകേണ്ടിവരുന്നതെങ്കില്‍ അത്രയും പേരെ വിവിധ ജില്ലകളില്‍ നിന്നായി ഒരുമിച്ച് പരിശീലനത്തിന് വിളിക്കും. തുടര്‍ന്ന് അടുത്ത ബാച്ചിനെ വിളിക്കുമ്പോള്‍ ആദ്യം പരിശീലനത്തിനു പോയവര്‍ സ്‌കൂളിലെത്തും. ഈ പ്രക്രിയ തുടരും.

പുതിയ നിയമനം വരുമ്പോള്‍ കുട്ടികളുടെ എണ്ണം കൃത്യമായി നോക്കി മാത്രം തസ്തിക അനുവദിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ കൂടി അടിസ്ഥാനത്തില്‍ അധ്യാപകരുടെ ജോലി നഷ്ടം കഴിവതും എങ്ങനെ കുറയ്ക്കാമെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം പരിശോധിക്കുന്നത്. താമസിയാതെ ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും.


No comments: