Tuesday, July 5, 2011

കഥയുടെ കാരണവര്‍ക്ക് കുട്ടികളുടെ സ്മരണാഞ്ജലി

Posted on: 05-Jul-2011 11:54 PM
മലപ്പുറം: മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ വിപുലമായ പരിപാടികള്‍ നടന്നു. ബഷീര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയും ദൃശ്യാവിഷ്കാരമൊരുക്കിയും വിദ്യാര്‍ഥികള്‍ ദിനാചരണം സമ്പന്നമാക്കി.
ബഷീറിന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന ഫോട്ടോ പ്രദര്‍ശനം, കത്തുകളുടെ പ്രദര്‍ശനം, പുസ്തക പ്രദര്‍ശനം, ക്വിസ് മത്സരം എന്നിങ്ങനെ വ്യത്യസ്ത പരിപാടികളുമായാണ് വിദ്യാര്‍ഥികള്‍ പ്രിയ കഥാകാരന് ആദരമര്‍പ്പിച്ചത്.
വളാഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണത്തില്‍ പ്രൊഫ. എം എം നാരായണന്‍ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി പി അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. കെ എം അബ്ദുള്‍ ഗഫൂര്‍ , കെ പി മുനീറ, സി കെ അബ്ദുള്‍നാസര്‍ , സി എം മുഹമ്മദ് റിയാസ്, അഷറഫലി കാളിയത്ത്, സി സനൂപ് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ പാറക്കല്‍ സ്വാഗതവും എന്‍ നൂറുല്‍ആബിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് "ബഷീര്‍ ദ മാന്‍" ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു.
അരങ്ങില്‍ ചിരിപ്പൂക്കള്‍ ; ഓര്‍മയില്‍ സുഗന്ധമായ് "സുല്‍ത്താന്‍"
Posted on: 05-Jul-2011 11:16 PM
മലപ്പുറം: മണ്ടന്‍ മുത്തപ്പയോട് ഒറ്റക്കണ്ണന്‍ പോക്കറിന് ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. മുച്ചീട്ടുകളിയില്‍ അജയ്യനായ തന്നെ തോല്‍പ്പിക്കാനും അതുവഴി മകളായ സുബൈദയെ സ്വന്തമാക്കാനും സഹായിച്ച ജിന്നേതാണ്? മുച്ചീട്ടുകളിക്കുന്ന ചീട്ടില്‍ മൊട്ടുസൂചികൊണ്ട് സുബൈദയുണ്ടാക്കിയ തുള നോക്കി പണം വച്ചാണ് ജയിച്ചതെന്ന് ഉത്തരം. ഇമ്മിണിബല്യ സൂത്രങ്ങളിലൂടെ, ബഷീര്‍ കഥാപാത്രങ്ങള്‍ അരങ്ങുതകര്‍ത്തപ്പോള്‍ കുട്ടികളില്‍ നിലയ്ക്കാത്ത ചിരി. വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണ ദിനത്തില്‍ മലപ്പുറം എംഎസ്പി സ്കൂളില്‍ അരങ്ങേറിയ "മുച്ചീട്ടുകളിക്കാരന്റെ മകള്‍" നാടകാവതരണം കുട്ടികളെ ഒരിക്കല്‍ക്കൂടി ബഷീറിന്റെ ലോകത്തെത്തിച്ചു. നേന്ത്രക്കുല കക്കുന്നത് കണ്ടെത്തിയ മുത്തപ്പയെ രഹസ്യം പുറത്തറിയാതിരിക്കാന്‍ പ്രണയിക്കേണ്ടിവരുന്ന സൈനബ, ഇതറിയുബോള്‍ പിതാവായ ഒറ്റക്കണ്ണന്‍ പോക്കറുടെ കോപം, കൗശലത്തോടെ സൈനബയെ നേടിയെടുക്കുന്ന പോക്കറ്റടിക്കാരന്‍ മുത്തപ്പ അരങ്ങില്‍ നിന്ന് അവരൊക്കെ ചേക്കേറിയത് കുട്ടികളുടെ ഹൃദയത്തിലേക്കായിരുന്നു. പേരുകൊണ്ടുതന്നെ വ്യത്യസ്തരായ പൊന്‍കുരിശു തോമ, ആനവാരി രാമന്‍നായര്‍ , തൊരപ്പന്‍ , അവറാന്‍ , എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങി വിവിധ സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങള്‍ ചിരിയുടെ മാലപ്പടക്കവുമായി വേദിയിലെത്തി. ജില്ലാ കലോത്സവത്തിലെ മികച്ച നടനായ മുഹമ്മദ് ഷിബിലി മുത്തപ്പയുടെ വേഷത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. എംഎസ്പിയിലെ കോണ്‍സ്റ്റബിളും കാലടി സംസ്കൃത സര്‍വകലാശാല എം എ നാടകം നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിയുമായ ഒ കെ ശരത്താണ് രചനയും സംവിധാനവും. കെ ബിനോയ്, പി&ാറമവെ;ധനേഷ്, പ്രവീണ്‍കുമാര്‍ , പി കെ നിധിന്‍ തുടങ്ങിയവര്‍ നാടകാവതരണത്തിന് പിന്തുണയേകി. എംഎസ്പിയിലെ വിദ്യാര്‍ഥികളായ ഫാത്തിമ സര്‍വിന്‍ , പി ജിഷ്ണു, മുഹമ്മദ് ഷിബിലി, ഉണ്ണിരാജ്, ആഷിഖ് അലി, ജിതിന്‍ രാജ്, രമേശ്, അബ്ദുള്‍ റഹൂഫ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങള്‍ക്ക് ജീവനേകി.

ബഷീറിന്റെ കഥ പറയാന്‍ പാത്തുമ്മ ക്ലാസ് മുറിയില്‍

കുമ്പള: അന്റെ ആടിന കണ്ടിനാ നിങ്ങ... ആടിന നീങ്ങക്കെല്ലാര്‍ക്കും അറിയാന്ന്. ബഷീറ് പറഞ്ഞ പാത്തുമ്മാന്റെ ആടിനെ... ബേ....ബേ....ആടേ....ആടേ...

ഒരു കൈയില്‍ പ്ലാവിലക്കൊമ്പും മറുകൈയില്‍ ആടിന്റെ കയറുമായി എല്ലാ ക്ലാസ്സുകളിലും ഓടിനടക്കുകയാണ് പാത്തുമ്മ. കൂടാതെ തന്റെ ബഷീറിനെക്കുറിച്ചുള്ള ബീമ്പുപറച്ചിലും. എന്തൊക്കെ എഴുതീറ്റ്ണ്ട്. ബായിച്ച്‌നാ നിങ്ങാ.. ഞമ്മന്റെ അന്നത്തെ കഷ്ടപ്പാടൊക്കെ നിങ്ങക്കിപ്പം സദ്യായില്ലേ... ബായിച്ചോ... ബായിച്ച് പഠിച്ചോ...

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തോടനുബന്ധിച്ച് കുമ്പള ഗവ. സീനിയര്‍ ബേസിക് സ്‌കൂളില്‍ ബഷീര്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത് ഇങ്ങനെയാണ്. ആറാം തരത്തില്‍ പഠിക്കുന്ന നിഷയാണ് പാത്തുമ്മയായി വേഷമിട്ടത്. ബഷീറിന്റെ ജീവിതാനുഭവങ്ങളെയും കൃതികളെയും കുറിച്ച് 'പാത്തുമ്മ' കുട്ടികളുമായി സംവദിച്ചു.

കഥാവായന, പുസ്തകപരിചയം, ഒരു മനുഷ്യന്‍ എന്ന സിനിമയുടെ പ്രദര്‍ശനം എന്നിവയും നടത്തി. പി.പി. ജയന്‍, അനില്‍കുമാര്‍, പ്രകാശന്‍, പ്രധാനാധ്യാപിക ബി. രജനി, ഉഷ, ആലീസ്, കെ.വി. മനോജ്, വി.ആര്‍. അനില്‍കുമാര്‍, സുഷമ എന്നിവര്‍ സംസാരിച്ചു.

'ഇമ്മിണി വല്യ ഓര്‍മകളി'ല്‍ ബഷീര്‍ അനുസ്മരണം

നീലേശ്വരം: ബങ്കളം കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീറിന് സ്മരണാഞ്ജലി. സ്‌കൂള്‍ സാഹിത്യവേദി സംഘടിപ്പിച്ച 'ഇമ്മിണി വല്യ ഓര്‍മയ്ക്ക്' ത്രിദിന ബഷീര്‍ അനുസ്മരണ ചിത്രകാരന്‍ ശ്യാമ ശശി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ ജീവിതരംഗങ്ങള്‍ ചിത്രീകരിക്കുന്ന നൂറോളം ചിത്രങ്ങളുടെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനം ശ്രദ്ധേയമായി. വിദ്യാര്‍ഥികളും പൊതുജനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം കാണാന്‍ എത്തി. ബഷീര്‍ അനുസ്മരണം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.വി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ടി.എന്‍.ഗോപാലകൃഷ്ണന്‍, പി.വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. എസ്.എം.ശ്രീപതി സ്വാഗതവും ആതിര സി. ശേഖര്‍ നന്ദിയും പറഞ്ഞു. ബുധനാഴ്ച രാവിലെ മുതല്‍ നടക്കുന്ന ബഷീര്‍ ചലച്ചിത്ര മേളയില്‍ ബഷീര്‍ ദ മാന്‍, തങ്കം, പാത്തുമ്മയുടെ ആട്, മഹാത്മാ അങ്ങയോട്, ഇങ്ങനെ ഒരു മനുഷ്യന്‍ എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.
'ഇമ്മിണി ബല്ല്യ സുല്‍ത്താന്‍'' ചിത്രങ്ങളിലൂടെ


തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണച്ചടങ്ങിനോടനുബന്ധിച്ച് തലയോലപ്പറമ്പ് യു.പി.സ്‌കൂളില്‍ നടത്തിയ ബഷീര്‍ ചിത്രപ്രദര്‍ശനം വിസ്മയമായി. ബഷീറിന്റെ സന്തതസഹചാരിയായിരുന്ന ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്റെ സ്വകാര്യആല്‍ബത്തില്‍നിന്ന് ലഭിച്ച 300 ചിത്രമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്. പ്രശസ്ത ചിത്രകാരന്‍ എം.എഫ്.ഹുസൈന്‍, എം.വി.ദേവന്‍ എന്നിവര്‍ വരച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

എസ്.എസ്.എ.യുടെ 66കോടി; സര്‍ക്കാര്‍ സ്‌കൂളുകള്‍ മുഖം മിനുക്കുന്നു

Posted on: 06 Jul 2011

മലപ്പുറം: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസത്തിലൂടെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സര്‍വശിക്ഷാ അഭിയാന്‍ ജില്ലയില്‍ നടപ്പാക്കുന്ന 66കോടി 32 ലക്ഷം രൂപയുടെ വിദ്യാഭ്യാസ വികസനപദ്ധതികളുടെ ഉദ്ഘാടനം ഒന്‍പതിന് നടക്കും. കാലത്ത് 11ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള പതിനൊന്ന് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളുകള്‍, പത്ത് യു.പി സ്‌കൂളുകള്‍, എന്നിവയുടെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരുകോടി ഒരു ലക്ഷത്തി എണ്‍പത്തിഅയ്യായിരം രൂപ അനുവദിച്ചിട്ടുണ്ട്.

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, എയിഡഡ് യു.പി. സ്‌കൂളുകള്‍ക്കും ലാബ് ശാക്തീകരണത്തിന് അയ്യായിരം രൂപ വീതം നല്‍കും. ക്ലസ്റ്റര്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന എഴുപത് സര്‍ക്കാര്‍ യു.പി. സ്‌കൂളുകള്‍ക്ക് ലാപ്‌ടോപ്പുകള്‍ നല്‍കുന്നു. ഓരോ ഉപജില്ലയിലെയും ഒരുസ്‌കൂളില്‍ ഡിജിറ്റല്‍ ക്ലാസ്സുമുറികള്‍ സ്ഥാപിക്കുന്നതിനും ഈ വര്‍ഷത്തെ പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 7500 രൂപവീതം ജില്ലയിലെ 632 സ്‌കൂള്‍ യൂണിറ്റുകള്‍ക്കായി 4740000 രൂപയും വിതരണം ചെയ്യുന്നുണ്ട്.

ജില്ലയില്‍ എയിഡഡ് ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കുമായി 8613000 രൂപ ഗ്രാന്‍ഡ് നല്‍കും. ഇതില്‍ അയ്യായിരം രൂപവീതം 1108 എല്‍.പി. സ്‌കൂളുകള്‍ക്കും ഏഴായിരം വീതം 439 യു.പി. സ്‌കൂളുകള്‍ക്കുമാണ് നല്‍കുന്നത്.

പ്രധാനാധ്യാപകരുടെ ക്ലാസ്‌റൂം മോണിറ്ററിങ് കാര്യക്ഷമമാക്കുന്നതിന് മലപ്പുറം എസ്.എസ്.എ.യും ഡയറ്റും ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന 'പാഠമുദ്രകള്‍' എന്ന കൈപ്പുസ്തകം എല്ലാ പ്രധാനാധ്യാപകര്‍ക്കും വിതരണം ചെയ്യും.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ യു.പി സ്‌കൂളുകളിലും കുറഞ്ഞത് അഞ്ച് കമ്പ്യൂട്ടറുകളെങ്കിലും ലഭ്യമാക്കുകയും വിദ്യാര്‍ഥികളുടെ സായാഹ്ന പഠനകേന്ദ്രങ്ങളായ 'പഠനവീടു'കളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയുമാണ്. എസ്.എസ്.എ. അടിയന്തരമായി ഏറ്റെടുക്കുന്ന മറ്റ് പദ്ധതികളെന്ന് അധികൃതര്‍ പറഞ്ഞു.

കൂടാതെ ജില്ലയിലെ പരിശീലകര്‍ക്കുള്ള ശാക്തീകരണ പരിപാടിയായ 'കളരി'യുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനായി 11,12 തീയതികളില്‍ വിവിധ ബി.ആര്‍.സി.കളില്‍ സെമിനാര്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഇ.പി. മുഹമ്മദ് മുനീര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.പി. രത്‌നാകരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments: