Sunday, July 24, 2011

ഐസിഎസ്ഇ: വിവാദ പാഠം പിന്‍വലിക്കണം- വി എസ്

25-Jul-2011

തിരു: ഐസിഎസ്ഇ ഏഴാംക്ലാസ് മലയാളം പാഠാവലിയിലെ വിവാദമായ "മുരിക്കന്‍" എന്ന പാഠഭാഗം അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുരിക്കനെക്കുറിച്ചും മുരിക്കന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും തന്റേതായ വീക്ഷണത്തില്‍ ലേഖനമെഴുതാന്‍ ടി ജെ എസ് ജോര്‍ജിന് അവകാശമുണ്ട്. എന്നാല്‍ , വസ്തുനിഷ്ഠവും നിസ്തര്‍ക്കവുമാണെങ്കില്‍മാത്രമേ സ്കൂള്‍ പാഠ്യപദ്ധതിയില്‍ അത് ഉള്‍പ്പെടുത്താന്‍ പാടുള്ളൂ. കുട്ടനാട്ടിലെ കായല്‍നിലങ്ങള്‍ സംബന്ധിച്ച ടി ജെ എസ് ജോര്‍ജിന്റെ വിലയിരുത്തല്‍ ചരിത്രപരമോ വസ്തുനിഷ്ഠമോ അല്ല. റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍നിലങ്ങള്‍ ആയിരക്കണക്കിന് പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ വിയര്‍പ്പിന്റെ ഫലമാണ്. ആ പാടങ്ങളുണ്ടാക്കാന്‍ നിരവധി തൊഴിലാളികള്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു. ഒരുക്കിയെടുത്ത കായല്‍നിലത്തെ വിളഭൂമിയാക്കി നെല്ലറയാക്കിയത് ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനം കൊണ്ടാണ്. അതൊന്നും കാണാതെ മുരിക്കന്‍ എന്ന ജന്മിയെ സ്തുതിക്കുകയാണ് പാഠഭാഗം. അതിലെല്ലാമുപരി ഭൂപരിഷ്കരണത്തെയും ഭൂപരിഷ്കരണം കൊണ്ടുവന്ന ഇ എം എസ് സര്‍ക്കാരിനെയും പരിഹസിക്കുകയും ആക്ഷേപിക്കുകയുമാണ് പാഠഭാഗത്ത്.

ഭൂപരിഷ്കരണം കേരളത്തിലെ എല്ലാ കക്ഷികളും അംഗീകരിച്ച ഐതിഹാസികമായ നിയമമാണ്. അത് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. കേരളത്തിന്റെ സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനംതന്നെ ഭൂപരിഷ്കരണമാണെന്ന് അംഗീകരിക്കപ്പെട്ടതാണ്. ഭൂപരിഷ്കരണം പ്രായോഗിക ബോധമില്ലാതെ നടപ്പാക്കിയെന്നും കായല്‍നിലങ്ങളുടെ ജന്മിയായിരുന്ന മുരിക്കനെ അവഗണിച്ചെന്നുമുള്ള പാഠഭാഗത്തെ ആക്ഷേപങ്ങള്‍ സത്യവിരുദ്ധമാണ്. മുരിക്കനും മക്കള്‍ക്കെല്ലാവര്‍ക്കും നിയമാനുസൃതം ലഭിക്കാവുന്നത്ര ഭൂമി പ്രത്യേകമായി തന്നെ ലഭിച്ചിട്ടുണ്ടെന്നതാണ് വസ്തുത. ചരിത്രസത്യങ്ങള്‍ക്കും സാമൂഹ്യനീതിക്കും നിരക്കാത്ത പരാമര്‍ശങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ലേഖനഭാഗം പാഠാവലിയില്‍ ഉള്‍പ്പെടുത്തിയത് അക്ഷന്തവ്യമാണ്. പാഠപുസ്തകത്തിന്റെ ഉപദേശകസമിതി അറിയാതെയാണ് ഈ ലേഖനം പുസ്തകത്തില്‍ തിരുകിക്കയറ്റിയതെന്നാണ് വിവരം. അതുസംബന്ധിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയം അന്വേഷിക്കണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

No comments: