Friday, September 16, 2011

വിദ്യാഭ്യാസ പാക്കേജ് ഗവ.സ്കൂളിലേക്ക് 2500 ഓളം പേര്‍; സംരക്ഷിതരെ പിന്‍വലിക്കും



തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ പാക്കേജിന്‍െറ ഭാഗമായി 2500ഓളം പേരെ സര്‍ക്കാര്‍ സ്കൂളില്‍ നിയമിക്കും. അതേസമയം, നിലവില്‍ സര്‍ക്കാര്‍ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷിത പദവിയുള്ള 1564 പേരെ സ്കൂളുകളില്‍ നിന്ന് തിരിച്ചുവിളിക്കും. അവരെ ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റും. എയ്ഡഡ് അധ്യാപകരായ 10,503 പേരുടെ നിയമനപ്രശ്നം പരിഹരിക്കാനായാണ് സര്‍ക്കാര്‍ പാക്കേജ് തയാറാക്കിയത്.
അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30ഉം 1:35ഉം ആക്കിയാണ് സ്കൂളുകളില്‍ കൂടുതല്‍ ഒഴിവുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ഇങ്ങനെയുണ്ടാകുന്ന ഒഴിവുകളിലാകില്ല സര്‍ക്കാര്‍ സ്കൂളിലെ നിയമനം എന്നാണ് സൂചന. 100ല്‍ കൂടുതല്‍ കുട്ടികളുള്ള എല്‍.പിയിലും 150ല്‍ കൂടുതല്‍ കുട്ടികളുള്ള യു.പിയിലും പ്രധാനാധ്യാപകനെ ക്ളാസ്ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. പ്രധാനാധ്യാപകന്‍െറ പകരക്കാരനായി അധ്യാപകനെ നിയമിച്ചായിരിക്കും ഇത് നടപ്പാക്കുക. ആയിരത്തോളം ഒഴിവുകള്‍ ഇങ്ങനെ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന. ഈ നിയമനം അധ്യാപക ബാങ്കില്‍ നിന്നായിരിക്കും.
കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയമിക്കുന്ന സ്പെഷലിസ്റ്റ് അധ്യാപക തസ്തികകളിലാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ ബാക്കി നിയമനം നടത്തുക. ഇത് 1500ഓളം ഒഴിവുകളുണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. അതേസമയം, സ്പെഷലിസ്റ്റ് വിഭാഗത്തില്‍ മൂന്നുതരം അധ്യാപകരെ നിയമിക്കാം. ഒരു സ്കൂളില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കാനാണ് സാധ്യത. എന്നാല്‍ മൂന്ന് അധ്യാപകരെനിയമിക്കുന്നുവെങ്കില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടും. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ സ്കൂളില്‍ നിയമിക്കപ്പെടുന്നവരുടെ എണ്ണത്തിലും അവസാന കണക്കായിട്ടില്ല.
തസ്തിക നഷ്ടം വന്നിട്ടും സംരക്ഷിത പദവിയുള്ളതിനാല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പുനര്‍വിന്യസിക്കപ്പെട്ട അധ്യാപകരെ അവിടെ നിന്ന് പിന്‍വലിക്കും. 1564 അധ്യാപകര്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ മാതൃ സ്കൂളില്‍ ഒഴിവുണ്ടെങ്കില്‍ അവിടെ നിയമിക്കും. ഇല്ളെങ്കില്‍ ടീച്ചേഴ്സ് ബാങ്കിലേക്ക് മാറ്റും. ഇതോടെ സര്‍ക്കാര്‍ സ്കൂളില്‍ ഇത്രയും ഒഴിവുകള്‍ സൃഷ്ടിക്കപ്പെടും.

മാധ്യമം 

No comments: