Sunday, September 18, 2011

ഐ.ടി. പരിശീലനം: വിദ്യാഭ്യാസ വകുപ്പിന് കേന്ദ്രത്തിന്റെ അഭിനന്ദനം

: 19 Sep 2011 തിരുവനന്തപുരം: ഐ.ടി. അറ്റ് സ്‌കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കാഴ്ചശക്തിയില്ലാത്ത മുഴുവന്‍ അധ്യാപകര്‍ക്കും സ്വതന്ത്ര സോഫ്ട്‌വേറില്‍ ഐ.ടി. പരിശീലനം നല്‍കിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര മാനവശേഷി വകുപ്പിന്റെ അഭിനന്ദനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഈ നേട്ടം കൈവരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കറിനയച്ച അഭിനന്ദന കത്തില്‍ കേന്ദ്ര മാനവശേഷി വകുപ്പ് സെക്രട്ടറി അന്‍ഷു വൈഷ് അറിയിച്ചു. ഐ.ടി. അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്തിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

പൂര്‍ണമായും സ്വതന്ത്ര സോഫ്ട്‌വേര്‍ ഉപയോഗിച്ച് സംസ്ഥാനത്തെ കാഴ്ചശക്തിയില്ലാത്ത 238 അധ്യാപകരാണ് 


പരിശീലനം പൂര്‍ത്തീകരിച്ചത്. ഇതിന്റെ തുടര്‍ച്ചയായി കാഴ്ചശക്തിയില്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ക്ലസ്റ്റര്‍ രൂപത്തില്‍ പരിശീലനം നടത്താനുള്ള പദ്ധതിയും ഐ.ടി. അറ്റ് സ്‌കൂള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കെ.എസ്.ആര്‍.ടി.സി. കുത്തനെ കൂട്ടി

ആലപ്പുഴ: ബസ്ചാര്‍ജ് വര്‍ധിപ്പിച്ചതിനു പിന്നാലെ കെ.എസ്.ആര്‍.ടി.സി. വിദ്യാര്‍ഥികളുടെ യാത്രാനിരക്കും കുത്തനെ കൂട്ടി. മുന്‍ നിരക്കിനെ അപേക്ഷിച്ച് 21 ശതമാനം മുതല്‍ 87.5 ശതമാനംവരെയാണ് കണ്‍സെഷന്‍ നിരക്ക് വര്‍ധന. നിരക്കുവര്‍ധന നിലവില്‍വന്ന ആഗസ്ത് എട്ടുമുതലുള്ള തീയതി കണക്കാക്കി മുന്‍കാലപ്രാബല്യത്തോടെ കൂട്ടിയ നിരക്ക് കണ്‍സെഷന്‍ കാര്‍ഡ് പുതുക്കാനെത്തുന്ന വിദ്യാര്‍ഥികളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഈടാക്കിത്തുടങ്ങിയിട്ടുണ്ട്. ബസ്ചാര്‍ജ് വര്‍ധനയ്ക്ക് ആനുപാതികമായിട്ടാണ് വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടിയിട്ടുള്ളതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ഇതുസംബന്ധിച്ച് അപാകം നിലനില്‍ക്കുകയാണ്.

മൂന്നുമാസം വീതമാണ് കെ.എസ്.ആര്‍.ടി.സി. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നത്. അതനുസരിച്ച് മൂന്നുമാസത്തേക്കുള്ള മിനിമം നിരക്ക് 75 രൂപയാണ്. ഇതില്‍ മാറ്റം വരുത്താതെയാണ് മറ്റ് പോയിന്റുകളില്‍ വന്‍ വര്‍ധന വരുത്തിയിട്ടുള്ളത്. 90 രൂപ, 105 രൂപ കണ്‍സെഷന്‍ നിരക്ക് 150 രൂപയായി ഉയര്‍ത്തി. 66.67 ശതമാനം വരെയാണ് നിരക്കുവര്‍ധന. ബസ് ചാര്‍ജ് അഞ്ചുരൂപയും ആറുരൂപയും വരുന്ന റൂട്ടുകളിലാണ് വിദ്യാര്‍ഥികള്‍ ഇത്രയധികം തുക നല്‍കേണ്ടത്. 120, 165 രൂപ കണ്‍സെഷനുകള്‍ 225 രൂപയായിട്ടാണ് ഉയര്‍ത്തിയത്. 87.5 ശതമാനമാനംവരെ തുക ഇവിടെ ഉയര്‍ന്നു. ഇവിടെ സാധാരണ ബസ് ചാര്‍ജ് ഏഴു രൂപയും ഒന്‍പത് രൂപയുമാണ്.


195, 240 കണ്‍സെഷന്‍ നിരക്കുകള്‍ 300 രൂപയായി കൂട്ടി. 53.84 ശതമാനംവരെ വര്‍ധനയുണ്ടായി. 11 രൂപയും 13 രൂപയും ബസ്ചാര്‍ജുള്ള സ്ഥലങ്ങളിലാണ് വിദ്യാര്‍ഥികള്‍ ഈ നിരക്ക് നല്‍കേണ്ടത്. 255, 300 കണ്‍സെഷന്‍ നിരക്കുകള്‍ 375 രൂപയായി കൂട്ടി. 47.05 ശതമാനംവരെ വര്‍ധനയുണ്ടായി. 15 രൂപയും 16 രൂപയും സാധാരണ ബസ്ചാര്‍ജുള്ള സ്ഥലങ്ങളിലാണ് ഈ നിരക്ക്. 330, 375 കണ്‍സെഷന്‍ നിരക്കുകള്‍ 450 ആയും (വര്‍ധന 36.36 ശതമാനംവരെ) 420, 465 കണ്‍സെഷന്‍ നിരക്കുകള്‍ 525 രൂപയായും (വര്‍ധന 25 ശതമാനം വരെ) ആണ് ഉയര്‍ന്നത്. 40 കിലോമീറ്റര്‍വരെ യാത്ര ചെയ്യുന്നതിനുള്ള വിദ്യാര്‍ഥികളുടെ കുറഞ്ഞനിരക്ക് നേരത്തെ 495 രൂപയായിരുന്നു. ചാര്‍ജ് വര്‍ധനയോടെ ഇത് 600 രൂപയായി. 21 ശതമാനമാണ് നിരക്കുവര്‍ധന. കുറഞ്ഞദൂരത്തില്‍ യാത്രചെയ്യേണ്ട വിദ്യാര്‍ഥികളാണ് കൂടുതല്‍ പണം നല്‍കേണ്ടി വരിക.


വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇതോടെ പാഴ്‌വാക്കായി. കെ.എസ്.ആര്‍.ടി.സി. യുടെ നടപടിക്കെതിരെ ആലപ്പുഴയില്‍ ചില രക്ഷിതാക്കള്‍ മോട്ടോര്‍ വാഹനവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ നിരക്ക് കുത്തനെ കൂട്ടിയതിനെക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍.


ചാനലുകളിലെ കൗതുകക്കാഴ്ച വിരല്‍ത്തുമ്പിലാക്കി കുട്ടികള്‍

തൃക്കരിപ്പൂര്‍ : കാര്‍ട്ടൂണ്‍ ചാനലുകളിലെ അനിമേഷന്‍ സിനിമകളില്‍ നേരംകളയുന്ന കുരുന്നുകള്‍ക്ക് വിട. ചാനലുകളില്‍ കൗതുകത്തോടെ നോക്കിയിരിക്കുന്ന കാര്‍ട്ടൂണ്‍ സിനിമ സ്വയം നിര്‍മിച്ച് അവധിക്കാലം ആഘോഷിക്കാന്‍ അവസരമൊരുക്കിയത് ഐ ടി അറ്റ് സ്കൂളാണ്. അനിമേഷന്‍ സിനിമ നിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പരിചയപ്പെടുത്താനും അത് വഴി തൊഴില്‍പരമായ സാധ്യതകള്‍ കുട്ടികള്‍ക്ക് തുറന്ന് നല്‍കാനുമാണ് ഐടി അറ്റ് സ്കൂള്‍ ജില്ലാ റിസോഴ്സ് കേന്ദ്രത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിച്ചത.് സര്‍ക്കാര്‍ , എയ്ഡഡ് ഹൈസ്കൂളില്‍ നിന്നും അഞ്ചുവീതം കുട്ടികളാണ് പങ്കെടുത്തത്. സ്വതന്ത്ര സോഫ്റ്റ്വെയറായ കെടൂണ്‍ ആണ് ഉപയോഗിക്കുന്നത്. ജില്ലയിലെ ആറ് കേന്ദ്രങ്ങളിലായി ഇരുന്നൂറോളം കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുത്തത്. തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പരിശീലനം നല്‍കും.

No comments: