Wednesday, September 14, 2011

അധ്യാപക പാക്കേജിന് അംഗീകാരം

on: 15 Sep 2011

* അധിക തസ്തികകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് ഒരാളെ വീതം നിയമിക്കും


തിരുവനന്തപുരം: അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30 ആക്കുമ്പോള്‍ ഉണ്ടാകുന്ന അധിക തസ്തികകളില്‍ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് ഒരാളെ വീതം മാനേജ്‌മെന്റുകള്‍ എടുക്കും. ഇങ്ങനെയുണ്ടാകുന്ന മുഴുവന്‍ അധിക തസ്തികകളിലേക്കും ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് നിയമനം നടത്തണമെന്നായിരുന്നു കരട് അധ്യാപക പാക്കേജിലെ നിര്‍ദ്ദേശം. ഇതിനോട് മാനേജ്‌മെന്റുകള്‍ യോജിക്കാതെ വന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തത്.


ബുധനാഴ്ച അധ്യാപക സംഘടനകളുമായും മാനേജ്‌മെന്റുകളുമായും മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ചയില്‍ അധ്യാപക പാക്കേജിന് അന്തിമ രൂപമായി. അടുത്ത മന്ത്രിസഭായോഗത്തില്‍ പാക്കേജ് അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. മന്ത്രി കെ. ബാബുവും ചര്‍ച്ചയില്‍ പങ്കെടുത്തു.


അധിക ഒഴിവുകളില്‍ അതത് സ്‌കൂളുകളില്‍നിന്ന് ജോലി നഷ്ടപ്പെട്ട് പുറത്തുപോയ അധ്യാപകരുണ്ടെങ്കില്‍ ആദ്യം അവരെയാണ്

നിയമിക്കേണ്ടത്. അതു കഴിഞ്ഞും ഒഴിവുണ്ടെങ്കില്‍ ഒരാളെ ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന് എടുക്കണം. ബാക്കി ഒഴിവുകളില്‍ മാനേജ്‌മെന്റിന് നിയമനം നടത്താം. ആകെ ഒരൊഴിവേയുള്ളൂവെങ്കില്‍ അത് മാനേജ്‌മെന്റിന് നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല.

നടപ്പുവര്‍ഷം മാനേജ്‌മെന്റുകള്‍ നടത്തിയ നിയമനത്തില്‍ 2011 മാര്‍ച്ച് 31ന് ഉണ്ടായ ഒഴിവുകളിലേക്കുള്ളവ അംഗീകരിക്കും. കരട് പാക്കേജില്‍ 2010-ല്‍ നടത്തിയ നിയമനംവരെയേ അംഗീകാരം നല്‍കൂവെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. 1:30 അനുപാതമായി അംഗീകരിക്കുമ്പോള്‍ രണ്ടാമത്തെ തസ്തികയ്ക്ക് എത്ര കുട്ടികള്‍ വേണമെന്നത് കണക്കാക്കിയിട്ടില്ല.

ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് മുമ്പ് സര്‍ക്കാരിനെ അറിയിച്ച് അനുമതി വാങ്ങണം. ഇതനുസരിച്ച് അനുമതി ചോദിച്ചാല്‍ 48 മണിക്കൂറിനകം ഒഴിവിന്റെ സാധുത പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും. 48 മണിക്കൂറിനകം അനുമതി നല്‍കിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി മാനേജ്‌മെന്റുകള്‍ക്ക് കണക്കാക്കാം. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശത്തോട് മാനേജ്‌മെന്റുകളില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും 48 മണിക്കൂറിനുള്ളില്‍ ഒഴിവ് സാധുതയുള്ളതാണെങ്കില്‍ നികത്തുമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന് പൊതുവില്‍ അംഗീകാരം ലഭിച്ചു. ടീച്ചേഴ്‌സ് ബാങ്ക് ഡി.ഇ.ഒ. തലത്തിലായിരിക്കും രൂപവത്കരിക്കുക.

സര്‍ക്കാര്‍ സ്‌കൂളിലേക്ക് പാക്കേജിന്റെ ഭാഗമായി എയ്ഡഡ് അധ്യാപകരെ നിയമിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. വിദ്യാഭ്യാസ അവകാശനിയമംകൂടി പാക്കേജിന്റെ ഭാഗമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.


ഒഴിവുകള്‍ നേരത്തെ വിജ്ഞാപനം ചെയ്യണമെന്ന നിര്‍ദ്ദേശത്തോട് മാനേജ്‌മെന്റുകള്‍ വിയോജിച്ചു. 2006 മുതല്‍ ശമ്പളമില്ലാതെ ജോലിയെടുക്കുന്നവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കണമെന്ന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രതിനിധി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ആവശ്യപ്പെട്ടു. പാക്കേജിനെ എം.ഇ.എസ്. സെക്രട്ടറി സക്കീര്‍ഹുസൈന്‍ സ്വാഗതം ചെയ്തു. പാക്കേജിലൂടെ അധ്യാപകരുടെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടതായി യു.ഡി.എഫ്. അനുകൂല സംഘടനാ നേതാക്കളായ ഹരിഗോവിന്ദന്‍, സൈനുദ്ദീന്‍, ജെ. ശശി, സിറിയക് കാവില്‍ എന്നിവര്‍ പറഞ്ഞു. എന്നാല്‍ മാനേജ്‌മെന്റുകള്‍ക്ക് കൂടുതല്‍ വഴങ്ങുന്ന സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് ഇടതുപക്ഷ സംഘടനാ നേതാക്കളായ എം.ഷാജഹാന്‍, എന്‍.ശ്രീകുമാര്‍ എന്നിവര്‍ കുറ്റപ്പെടുത്തി.-മാതൃഭൂമി


മനോരമ

സ്കൂള്‍മാനേജ്മെന്റിന് സര്‍ക്കാര്‍ കീഴടങ്ങി

തിരു: വിദ്യാഭ്യാസ പാക്കേജിന്റെ പേരില്‍ അധ്യാപകനിയമനത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സ്കൂള്‍ മാനേജ്മെന്റിന് കീഴടങ്ങി. മന്ത്രിസഭാ ഉപസമിതി സ്കൂള്‍ മാനേജ്മെന്റുമായും അധ്യാപക സംഘടനാ പ്രതിനിധികളുമായും തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ചര്‍ച്ചയിലാണ് മാനേജ്മെന്റിന് കീഴടങ്ങി സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. പ്രാഥമിക ചര്‍ച്ചയില്‍ സംസ്ഥാനതലത്തിലായിരുന്ന അധ്യാപക ബാങ്ക് സംവിധാനം ജില്ലാതലത്തില്‍ രൂപീകരിക്കും. അധ്യാപക ബാങ്കുകള്‍ ഉപജില്ലാതലങ്ങളില്‍ രൂപീകരിക്കാനും ആലോചന നടക്കുന്നുണ്ട്. അധ്യാപക- വിദ്യാര്‍ഥി അനുപാതം 1:30 ആക്കുമ്പോള്‍ ഒരോ സ്കൂളിലും ഒഴിവുവരുന്ന അധ്യാപക തസ്തികയില്‍ ഒന്ന് സര്‍ക്കാരിനു നല്‍കി ബാക്കി തസ്തികകളില്‍ എല്ലാംതന്നെ മാനേജ്മെന്റ് നേരിട്ട് നിയമനം നടത്തും. ഒറ്റ ഒഴിവുണ്ടാകുമ്പോള്‍ ആര് നിയമനം നടത്തണമെന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല. 2011 മാര്‍ച്ച് 31വരെ ഉള്ള ഒഴിവുകളില്‍ മാനേജ്മെന്റ് നടത്തിയ എല്ലാ അധ്യാപകനിയമനവും സര്‍ക്കാര്‍ അംഗീകരിക്കും. എയ്ഡഡ് സ്കൂളുകളിലുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങുന്നതിന് കാലതാമസം നേരിടുന്നതായ മാനേജ്മെന്റിന്റെ പ്രശ്നത്തിനും പരിഹാരമായി. ഒഴിവുകള്‍ നികത്തുന്നതിന് 48 മണിക്കൂറിനുള്ളില്‍ അനുമതി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഈ സമയപരിധിക്കുള്ളില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ മാനേജ്മെന്റുകള്‍ക്ക് നേരിട്ട് നിയമനം നടത്താന്‍ അവസരവും നല്‍കിയിട്ടുണ്ട്. ചര്‍ച്ചയില്‍ ഉയര്‍ന്ന കാര്യങ്ങള്‍ മന്ത്രിസഭയുടെ അംഗീകാരത്തോടെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. സ്കൂളുകളില്‍ എല്‍പി, യുപി വിഭജനവും വിദ്യാഭ്യാസ അവകാശ നിയമവും അധ്യാപക പാക്കേജ് നടപ്പാക്കുന്നതോടെ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. മന്ത്രി കെ ബാബുവും ചര്‍ച്ചയില്‍ പങ്കെടുത്തു. 
-ദേശാഭിമാനി  
 




No comments: