Tuesday, September 13, 2011

മേരി ടീച്ചറുടെ നേട്ടത്തിന് കഠിനാധ്വാനത്തിന്റെ തിളക്കം

 14 Sep 2011

തൃശ്ശൂര്‍: മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളില്‍ ഒന്ന് ആര്യംപാടം സര്‍വ്വോദയം വി.എച്ച്.എസ്.എസിന്റെ പടിയും കടന്ന് മേരി ടീച്ചറിനെ തേടി എത്തി. കര്‍ഷകത്തൊഴിലാളികളായ മാതാപിതാക്കളുടെ കഷ്ടപ്പാടിനിടയിലും അറിവു നേടാനും അത് പകരാനും ടീച്ചര്‍ കാണിച്ച വ്യഗ്രതയ്ക്ക് അവാര്‍ഡിന്റെ മാത്രം തിളക്കം പോരാ.

മാള പള്ളിപ്പുറം ചെല്ലക്കുടം ലോനന്‍കുഞ്ഞിയുടെയും റോസിയുടെയും ഏഴു മക്കളില്‍ മൂന്നാമതാണ് സി.എല്‍ മേരി എന്ന സര്‍വ്വോദയത്തിന്റെ മേരി ടീച്ചര്‍. സഹോദരങ്ങളുടെയും മറ്റു പലരുടെയും സഹായത്തോടെയാണ് മേരി പഠിച്ചത്. അതും ഒഴിവു സമയങ്ങളിലെ ജോലിക്കും ഒട്ടേറെ ക്ലേശങ്ങള്‍ക്കും നടുവില്‍. അങ്ങനെ പ്രദേശത്തെ ആദ്യത്തെ ബിരുദാനന്തര ബിരുദധാരിണിയായി മേരി.

1985 ലാണ് സര്‍വ്വോദയം ഹൈസ്‌കൂളില്‍ അധ്യാപികയായി പ്രവേശിക്കുന്നത്. നിര്‍ധനരായ ഗ്രാമീണവിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാനും ടീച്ചര്‍ എപ്പോഴും സമയം കണ്ടെത്തിയിരുന്നു. അധ്യാപനത്തോടൊപ്പം എപ്പോഴും വിദ്യാര്‍ത്ഥിയായിരിക്കാനും ടീച്ചര്‍ ശ്രദ്ധിച്ചിരുന്നു. ജോലിക്കൊപ്പം എം.എ. ഹിസ്റ്ററി, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യോഗ ആന്റ് നാച്ചുറല്‍ തെറാപ്പി എന്നിവയില്‍ ഡിപ്ലോമ കരസ്ഥമാക്കി. കുട്ടികളുടെ മനസ്സറിയാനും അവരോടൊപ്പം ചേരാനും സഹായിക്കുന്ന കൗണ്‍സലിങ്ങില്‍ സര്‍ട്ടിഫിക്കറ്റും എടുത്തിട്ടുണ്ട്. എം.എസ്‌സി അപ്ലൈഡ് സൈക്കോളജി കൂടി എടുത്തിട്ടുണ്ട്. ചരിത്രാന്വേഷണത്തില്‍ രണ്ടു തവണ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ പഞ്ചായത്തിന്റെ രണ്ട് പ്രോജക്ടുകളും ടീച്ചറിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ നേടി.

മറ്റ് അധ്യാപകരില്‍ നിന്നും ടീച്ചറെ മാറ്റിനിര്‍ത്തുന്നത് തന്റെ വിദ്യാര്‍ത്ഥികളോട് എന്നും കാണിച്ച മമതയും ആത്മാര്‍ത്ഥതയുമാണ്. കുട്ടികളുടെ മാനസികവും വിദ്യാഭ്യാസപരവുമായ എല്ലാ പ്രശ്‌നങ്ങളെയും ടീച്ചര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വിദ്യാര്‍ത്ഥികളോട് മാത്രമല്ല അവരുടെ മാതാപിതാക്കളോടും ആത്മബന്ധം പുലര്‍ത്തുന്നതില്‍ ടീച്ചര്‍ വിട്ടുവീഴ്ച വരുത്തിയിരുന്നില്ല. കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരിലൊരാളായി മാറാനും ടീച്ചര്‍ക്ക് കഴിഞ്ഞിരുന്നു എന്ന് ടീച്ചറുടെ ശിഷ്യഗണങ്ങള്‍ പറയുന്നു. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ഡോവ്‌മെന്റുകള്‍ നല്‍കുകയും സാമ്പത്തിക ക്ലേശമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളെ എന്നും സഹായിക്കുകയും ചെയ്തു

വിശ്രമജീവിതവും കുടുംബജീവിതവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളും പ്രകൃതിജീവനം, ചെലവില്ലാത്ത പ്രകൃതി ജീവനം, പ്രകൃതി കൃഷി തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണ സെമിനാറുകളും ടീച്ചര്‍ നടത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ 25 വര്‍ഷമായി പ്രകൃതിചികിത്സ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ സാമ്പത്തികശാസ്ത്രത്തില്‍ റിട്ടയേര്‍ഡ് അധ്യാപകനായ പി.ടി. തോമസാണ് ഭര്‍ത്താവ്. ടോമും വിനുവും മക്കളാണ്.

ആത്മവിശ്വാസം, ആത്മജ്ഞാനം, ആത്മാര്‍പ്പണം ഇവയായിരിക്കണം ഒരു അദ്ധ്യാപകന്റെ മുഖമുദ്രയെന്നാണ് മേരി ടീച്ചര്‍ പറയുന്നത്. ഉപദേശിക്കുന്നതിനൊപ്പം സ്വജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കാനും കഴിഞ്ഞപ്പോഴാണ് ടീച്ചര്‍ പൂര്‍ണവിജയം നേടിയത്. പക്ഷേ തന്റെ വിജയത്തിന്റെ ക്രെഡിറ്റെല്ലാം ടീച്ചര്‍ ദൈവത്തിന് നല്കിയിരിക്കുകയാണ്.
ജൈവസമ്പന്നത തൊട്ടറിഞ്ഞ് കുട്ടികള്‍ മാടായിപ്പാറയില്‍

തൃക്കരിപ്പൂര്‍ : ഓണപ്പാട്ടുകള്‍ പാടി പൂക്കളിറുത്ത് ജൈവസമ്പന്നതയുടെ നാമ്പുകള്‍ തൊട്ടറിഞ്ഞ് കുട്ടികള്‍ . ഇടയിലെക്കാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയം നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് കുട്ടികള്‍ മാടായിപ്പാറയിലെത്തിയത്. നീലപ്പട്ട് വിരിച്ച പോലെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന കാക്കപ്പൂക്കള്‍ അവര്‍ക്ക് മറക്കാനാകാത്ത ഓണക്കാഴ്ചയായി. വിവിധ തരം ഓണപ്പൂക്കളിറുത്തും മാടായിക്കാവിന്റെയും പാറയുടെയും ജൈവവൈവിധ്യത്തെ അടുത്തറിയാനുള്ള യാത്രയായി കുട്ടികളുടെ സഞ്ചാരം. ഏഷ്യയിലെ ഏറ്റവും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന പാറയില്‍ 513 ഇനം സസ്യങ്ങളും 127 തരം ചിത്രശലഭങ്ങളും നിരവധി ദേശാടനക്കിളികളുമുള്ള ജീവജാലങ്ങളുടെ കളിത്തൊട്ടിലാണെന്ന് തിരിച്ചറിഞ്ഞു. മാടായിക്കാവിന്റെയും ക്ഷേത്രത്തിന്റെയും ചരിത്രമറിയാനുള്ള വേദിയായി കുട്ടികളുടെ ഓണയാത്ര. പയ്യന്നൂര്‍ സീക്കിലെ കുഞ്ഞികൃഷ്ണന്‍ വെങ്ങര ജൈവവൈവിധ്യ ക്ലാസെടുത്തു. പി വി പ്രഭാകരന്‍ , എം ബാബു, പി വേണുഗോപാലന്‍ , എം കെ മധുസൂദനന്‍ , എ സുമേഷ് എന്നിവര്‍ സംസാരിച്ചു.

കുട്ടികളുടെ സഞ്ചരിക്കുന്ന ചലച്ചിത്രോത്സവം: നാളെ തുടക്കം

തിരു: കുട്ടികളില്‍ സിനിമാ സംസ്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ആദ്യചലച്ചിത്രോത്സവം "ചിത്ര തരംഗം" 14ന് ആരംഭിക്കും. ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെയും കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടക്കുന്ന ഈ ചലച്ചിത്രോത്സവം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഒരേസമയം വിവിധ ജില്ലയിലായി നടക്കും. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മന്ത്രി കെ ബി ഗണേഷ്കുമാര്‍ കോട്ടണ്‍ഹില്‍ ഹൈസ്കൂളില്‍ രാവിലെ 10.30ന് നിര്‍വഹിക്കും. മന്ത്രി വി എസ് ശിവകുമാര്‍ അധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാ സംവിധായകന്‍ ശിവന്റെ കേശു എന്ന കുട്ടികളുടെ ചലച്ചിത്രം പ്രദര്‍ശിപ്പിക്കും
പുതിയ ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ വെട്ടിക്കുറയ്ക്കാന്‍ നീക്കം


കോഴിക്കോട്: എസ്.എസ്.എല്‍.സി.പരീക്ഷയിലെ ഉയര്‍ന്ന വിജയശതമാനം കണക്കിലെടുത്ത് ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറിയില്‍ അനുവദിച്ച 550 പുതിയ ബാച്ചുകളില്‍ രണ്ടുമാസം കഴിഞ്ഞിട്ടും ക്ലാസ് തുടങ്ങിയില്ല. ഒരുബാച്ചില്‍ 50 കുട്ടികളെവീതം പ്രവേശിപ്പിക്കാമെന്നിരിക്കെ, ചുരുങ്ങിയത് 25 കുട്ടികള്‍ ഇല്ലാത്ത ബാച്ചുകള്‍ ഈ അധ്യയനവര്‍ഷം നിര്‍ത്തിവെക്കാന്‍ ആലോചന.

ജൂണ്‍ 27നാണ് പ്ലസ്ടു ക്ലാസുകള്‍ ആരംഭിച്ചത്. വിജയശതമാനം 90 ശതമാനത്തിലേറെയായതിനാല്‍ നിരവധി കുട്ടികള്‍ക്ക് പ്ലസ്ടുവിന് പ്രവേശനം ലഭിച്ചില്ല. തുടര്‍ന്നാണ് കൊല്ലം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലായി പുതുതായി 550 പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 180 ബാച്ചുകള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലും 370 ബാച്ചുകള്‍ എയ്ഡഡ് സ്‌കൂളുകളിലുമാണ് അനുവദിച്ചത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം പ്ലസ്‌വണ്‍ ക്ലാസുകള്‍ രണ്ടാഴ്ച വൈകിയാണ് ആരംഭിച്ചത്. മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ 15നു മുമ്പായി ക്ലാസുകള്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ പുതുതായി അനുവദിച്ച ബാച്ചുകളിലേക്കുള്ള പ്രവേശനം 20 വരെ തുടരും. ക്ലാസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന് ഇതുവരെ വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു ബാച്ചില്‍ ചുരുങ്ങിയത് 25 കുട്ടികളെങ്കിലും ഇല്ലെങ്കില്‍ ആ ബാച്ചുകള്‍ ഈവര്‍ഷം തുടങ്ങേണ്ട എന്നാണ് ഹയര്‍സെക്കന്‍ഡറി ഡയരക്ടറേറ്റ് ആലോചിക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുമെന്നറിയാതെ ഹയര്‍സെക്കന്‍ഡറി വിഭാഗം അനിശ്ചിതത്വത്തിലാണ്.

പുതിയ ബാച്ചുകളിലേക്ക് പ്രവേശനം നീളുന്നതോടൊപ്പം ക്ലാസ് തുടങ്ങിയാല്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്നതും പ്രശ്‌നമാണ്. ഗസ്റ്റ് അധ്യാപകരെയാണ് ഇവിടെ പഠിപ്പിക്കാന്‍ നിയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്രയും ബാച്ചുകളില്‍ പഠിപ്പിക്കാന്‍ 2000ത്തോളം അധ്യാപകര്‍ വേണം. ഇത്രയും അധ്യാപകരെ നിയമിക്കുന്നതിന് പിന്നെയും സമയമെടുക്കും.

പുതിയ ബാച്ചുകളില്‍ സപ്തംബര്‍ 20നകം ക്ലാസുകള്‍ തുടങ്ങാനാണ് ആലോചിക്കുന്നതെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പി.എസ്. മുഹമ്മദ്‌സഗീര്‍ പറഞ്ഞു. ഓപ്പണ്‍ സ്‌കൂളുകളില്‍ ചേര്‍ന്ന കുട്ടികള്‍ക്ക് പുതിയ ബാച്ചുകളില്‍ ചേരുന്നതിനായി ടി.സി. ഹാജരാക്കുന്നതിന് സമയം ഇളവുചെയ്തുകൊടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 8000 ത്തോളം ഓപ്പണ്‍സ്‌കൂള്‍ കുട്ടികള്‍ പുതിയ ബാച്ചുകളിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. അവരുടെ പ്രവേശനം പൂര്‍ത്തിയായാല്‍മാത്രമേ ഈ ബാച്ചുകളില്‍ സീറ്റുകള്‍ ഒഴിവുണ്ടോ എന്ന് പറയാനാവു. 25 കുട്ടികളെങ്കിലും ഇല്ലാത്ത ബാച്ചുകളുടെ കാര്യത്തില്‍ എന്തുവേണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മാഫിയായ്‌ക്കെതിരെ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍


കോട്ടയം: കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കുന്ന വിദ്യാഭ്യാസ മാഫിയയ്‌ക്കെതിരെ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ അവകാശ സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

17ന് ഉച്ചയ്ക്ക് 2ന് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപംനല്‍കും. വിദ്യാഭ്യാസ അവകാശസമിതി സംസ്ഥാന ചെയര്‍മാന്‍ ഡോ. എസ്. സരിത്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.
'ബ്രിങ്ങിങ് ടു ലൈറ്റിന്' വിദ്യാലയങ്ങളില്‍ പ്രദര്‍ശനാനുമതി 
കല്പറ്റ: ലഹരിഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 'ബ്രിങ്ങിങ് ടു ലൈറ്റ്' എന്ന ഹ്രസ്വ ചിത്രത്തിന്‌സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലും കോളേജുകളിലും പ്രദര്‍ശനാനുമതി.

എന്‍.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ 32 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ പ്രദര്‍ശിപ്പിക്കാനും സി.ഡി. വിതരണത്തിനും ഗവര്‍ണറാണ് അനുമതി നല്കിയതെന്ന് ചിത്രത്തിന്റെ അണിയറ ശില്പികള്‍ അറിയിച്ചു. കര്‍ണാടകത്തിലെ പ്രദര്‍ശനാനുമതിക്ക് കന്നട പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്കിയിട്ടുണ്ട്. തമിഴ് പതിപ്പിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
ഒരു അധ്യാപകന്റെ മകന്‍ ലഹരിമരുന്നിന് അടിപ്പെട്ട് മരണത്തിന് കീഴടങ്ങുന്നതും പിന്നീട് അധ്യാപകന്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുല്‍ത്താന്‍ബത്തേരിയിലെ മംഗളോദയ ക്രിയേഷന്‍സാണ് സിനിമ നിര്‍മിച്ചത്. കോഴിക്കോട് നാരായണന്‍നായര്‍, സത്യനാഥന്‍, ഡോ. എം.ചന്ദ്രന്‍, ഡോ. ജിതേന്ദ്രനാഥ്, ഗോവിന്ദരാജ്, ശ്രീറാം, തേജസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മനോജ് പടിഞ്ഞാക്കരയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്.


സഭാതര്‍ക്കം ക്യാമ്പസിലേക്ക് വലിച്ചിഴയ്ക്കരുത്: എസ്എഫ്ഐ

കോട്ടയം: സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങളെ ക്യാമ്പസിലെത്തിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കിടയില്‍ സഭാപരമായ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രതിഷേധപ്രകടനവും യോഗവും നടത്താന്‍ കോട്ടയം നഗരത്തിലെ ഒരു കോളേജ് മാനേജ്മെന്റ്് മൗനാനുവാദം നല്‍കി. സാധാരണ വിദ്യാര്‍ഥികളുടെ പഠനാവകാശത്തിനായുള്ള ന്യായമായുള്ള വിദ്യാര്‍ഥി സമരങ്ങളെപ്പോലും അടിച്ചമര്‍ത്തുന്ന മാനേജ്മെന്റ് ക്യാമ്പസുകളെ അപകടകരമായ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്ന സഭാപ്രശ്നങ്ങളുടെ ക്യാമ്പസ്വല്‍ക്കരണത്തിനാണ് മൗനാനുവാദം നല്‍കുന്നത്. ക്രൈസ്തവ വിദ്യാര്‍ഥി സംഘടനകളുടെ പേരില്‍ സഭാ പ്രശ്നങ്ങളെ ക്യാമ്പസുകളിലെത്തിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ സങ്കുചിത ചിന്താരീതികള്‍ കുത്തിനിറയ്ക്കാനുള്ള നീക്കത്തെ ജില്ലാകമ്മിറ്റി അപലപിച്ചു. ഇത്തരം നടപടികള്‍ ചെറുത്തു തോല്‍പ്പിക്കുമെന്നും ജില്ലാകമ്മിറ്റി വ്യക്തമാക്കി.
വിദ്യാഭ്യാസ സമിതി ജനകീയ കണ്‍വന്‍ഷന്‍ നാളെ 
മലപ്പുറം: പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംസ്ഥാനതലത്തില്‍ രൂപീകരിച്ച വിദ്യാഭ്യാസ സമിതിയുടെ ജില്ലാ രൂപീകരണയോഗവും ജനകീയ വിദ്യാഭ്യാസ കണ്‍വന്‍ഷനും വ്യാഴാഴ്ച മലപ്പുറത്ത് ഡോ. സെബാസ്റ്റ്യന്‍പോള്‍ ഉദ്ഘാടനംചെയ്യും. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സിബിഎസ്ഇ - ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് വ്യാപകമായി അംഗീകാരം നല്‍കാനുള്ള നീക്കവും തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാല സിന്‍ഡിക്കേറ്റുകളെ ദുര്‍ബലമാക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഫലപ്രദമായ ബദലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയത്. പൊതു വിദ്യാഭ്യാസമേഖലയുടെ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിച്ചു. എന്നാല്‍ അവ അപ്പാടെ തകര്‍ത്ത് തീര്‍ത്തും ജനാധിപത്യ വിരുദ്ധ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് യുഡിഎഫ് ശ്രമം. ഇതിനെതിരായ പൊതുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയാണ് സംരക്ഷണ സമിതി ലക്ഷ്യമിടുന്നത്. വ്യാഴാഴ്ച പകല്‍ 2.30ന് മലപ്പുറം നഗരസഭാ ബസ്സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും. എഐവൈഎഫ് സംസ്ഥാനസെക്രട്ടറി കെ രാജന്‍ വിഷയം അവതരിപ്പിക്കും. എം സ്വരാജ്, പി കെ കൃഷ്ണദാസ്, കെ ബദറുന്നീസ, മുസ്തഫ കടമ്പോട് എന്നിവര്‍ സംസാരിക്കുമെന്ന് വി ഉണ്ണികൃഷ്ണന്‍ , കെ എ അരവിന്ദന്‍ , ടി കെ എ ഷാഫി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.



 

No comments: