Thursday, June 9, 2011

500ലേറെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതി

: 09-Jun-2011
തിരു: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലേറെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് അനുമതിനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സിബിഎസ്ഇ നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ എന്‍ഒസി നല്‍കൂ എന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അവകാശപ്പെട്ട ഉമ്മന്‍ചാണ്ടി, എത്ര സ്കൂളുകള്‍ക്കാണ് എന്‍ഒസി നല്‍കുന്നതെന്ന് വ്യക്തമാക്കിയില്ല. മൊത്തം 540 സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ തീരുമാനിച്ചെന്ന് അറിയുന്നു. ഇതില്‍ അഞ്ഞൂറോളം സിബിഎസ്ഇ വിദ്യാലയങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഒസിയുണ്ടെങ്കിലേ കേന്ദ്ര ബോര്‍ഡില്‍നിന്ന് അംഗീകാരം സംഘടിപ്പിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങളുടെ നിലനില്‍പ്പിന് കടുത്ത ഭീഷണി ഉയര്‍ത്തിയാണ് യുഡിഎഫിന്റെ തിരക്കിട്ട തീരുമാനം.
അംഗീകാരമില്ലാത്ത രണ്ടായിരത്തോളം സിബിഎസ്ഇ-ഐസിഎസ്ഇ സ്കൂളുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായുള്ള കൂടിയാലോചനയിലാണ് എന്‍ഒസി കൊടുക്കാന്‍ ധാരണയായത്. സാമുദായികശക്തികളുടെ സമ്മര്‍ദവും തീരുമാനത്തിനു പിന്നിലുണ്ട്. സംസ്ഥാനത്ത് നിലവില്‍ 774 സിബിഎസ്ഇ സ്കൂളും നൂറ് ഐസിഎസ്ഇ സ്കൂളുമാണുള്ളത്. 1984 മുതല്‍ അംഗീകാരം ലഭിച്ചവയാണിത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സിബിഎസ്ഇ സ്കൂള്‍ നടത്തിപ്പുകാര്‍ അനുമതിക്കായി ശക്തമായ സമ്മര്‍ദം ചെലുത്തിയെങ്കിലും പൊതുവിദ്യാലയങ്ങളെ നിലനിര്‍ത്തണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. മാനേജ്മെന്റുകള്‍ ഇതിനെതിരെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും കോടതികള്‍ സര്‍ക്കാര്‍ നിലപാട് ശരിവച്ചു. ഇതോടെ പിന്‍വാങ്ങിയ സ്കൂള്‍ നടത്തിപ്പുകാര്‍ യുഡിഎഫ് അധികാരത്തിലെത്തിയതോടെ ചരടുവലി ശക്തമാക്കി. യുഡിഎഫ് ഉന്നതരും സ്കൂള്‍ നടത്തിപ്പുകാരും ചേര്‍ന്ന് തയ്യാറാക്കിയ അജന്‍ഡയാണ് ബുധനാഴ്ച പ്രാവര്‍ത്തികമാക്കിയത്.
സംസ്ഥാനത്ത് ഇപ്പോള്‍ 518 അണ്‍എയ്ഡഡ് സ്ഥാപനങ്ങളടക്കം 12,323 സ്കൂളുണ്ട്. 53 ലക്ഷം കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഈ സ്ഥാപനങ്ങളിലുണ്ടെങ്കിലും 2010-11ല്‍ 44.5 ലക്ഷം കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നത് എയ്ഡഡ്-സര്‍ക്കാര്‍ സ്കൂളുകളുടെ നിലനില്‍പ്പിനെ ബാധിച്ചിട്ടുണ്ട്. ഡിവിഷനുകളുടെ കുറവ് മൂലം അയ്യായിരത്തോളം അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഒരു ക്ലാസില്‍ 25 കുട്ടികളില്‍ കുറവുള്ള സ്കൂളുകള്‍ അനാദായകരമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തല്‍ . നാലായിരത്തോളം സ്കൂളുകള്‍ ഈ പട്ടികയിലാണിപ്പോള്‍ . 2003ല്‍ 2,495 സ്കൂളുകളെയാണ് അനാദായകരമായി പരിഗണിച്ചിരുന്നതെങ്കില്‍ 2008ല്‍ അത് 3,661 ആയി ഉയര്‍ന്നു. ഇത്തരം സ്കൂളുകളുടെ എണ്ണം അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കെയാണ് വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് കരുത്തുപകരുന്ന തീരുമാനം.

പുതിയ സ്‌കൂളുകള്‍: കെ.എസ്.ടി.എ. പ്രക്ഷോഭത്തിന്

തിരുവനന്തപുരം: കൂടുതല്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്ക് എതിര്‍പ്പില്ലാരേഖ നല്‍കാനുള്ള തീരുമാനത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.

പൊതുവിദ്യാലയങ്ങള്‍ക്ക് ഭീഷണിയായ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. വ്യാഴാഴ്ച സ്‌കൂള്‍തലത്തില്‍ പ്രതിഷേധയോഗങ്ങളും ഉപജില്ലാകേന്ദ്രങ്ങളില്‍ പ്രകടനവും നടത്തുമെന്ന് ജനറല്‍ സെക്രട്ടറി എം. ഷാജഹാന്‍ അറിയിച്ചു.

സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അനുമതി: തീരുമാനം പിന്‍വലിക്കണം-എ.കെ.എസ്.ടി.യു.
തിരുവനന്തപുരം: വിദ്യാഭ്യാസ കച്ചവടത്തെ പ്രോത്സാഹിപ്പിക്കാനാണ് കൂടുതല്‍ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കനുമതി നല്‍കാനുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ തീരുമാനമെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റി ആരോപിച്ചു. തീരുമാനം പിന്‍വലിക്കണം. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് സ്‌കൂള്‍ മാപ്പിങ്ങിലൂടെ മാത്രമേ പുതിയ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ നിയമത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസും ജനറല്‍സെക്രട്ടറി എന്‍.ശ്രീകുമാറും പറഞ്ഞു.

ലോക്കല്‍ സെക്രട്ടറി പി.ടി.എ. പ്രസിഡന്റായ സര്‍ക്കാര്‍ സ്‌കൂളില്‍ ആയിരങ്ങളുടെ പിരിവ്
കൊല്ലം:സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍നിന്ന് പി.ടി.എ. പ്രസിഡന്റ് കൂടിയായ സി.പി.എം. ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ പി.ടി.എ. ഫണ്ടായി വാങ്ങിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ. സ്‌കൂള്‍ ഉപരോധിച്ചു. ഒടുവില്‍ ലോക്കല്‍ സെക്രട്ടറി നേരിട്ടെത്തി വാങ്ങിയ ഫണ്ട് മുഴുവന്‍ തിരിച്ചുനല്‍കാമെന്ന് ഉറപ്പ് നല്‍കിയശേഷമാണ് ഉപരോധസമരം അവസാനിപ്പിച്ചത്.

കൊല്ലം ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍നിന്ന് അയ്യായിരം മുതല്‍ പതിനായിരം രൂപ വരെ പിരിവെടുക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ഉപരോധിച്ചത്. ഉച്ചതിരിഞ്ഞ് 3.45-ഓടെ സമരം തുടങ്ങിയ ഇവര്‍ പ്രിന്‍സിപ്പലിനെയും തടഞ്ഞുവച്ചു. പി.ടി.എ. പ്രസിഡന്റ് രാജ്‌മോഹനന്‍ നേരിട്ടെത്തി വിശദീകരണം നല്‍കാതെ പിരിഞ്ഞുപോകില്ലെന്ന വാശിയിലായിരുന്നു ഇവര്‍. ഒടുവില്‍ പ്രസിഡന്റ് എത്തി തുക തിരിച്ചുനല്‍കാമെന്ന് ഉറപ്പ് നല്‍കിയതോടെ രണ്ട് മണിക്കൂര്‍ നീണ്ട സമരം അവസാനിപ്പിച്ചു. ടൗണ്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കൊല്ലം ഏരിയാ കമ്മിറ്റി അംഗവും സി.ഐ.ടി.യു. നേതാവുമാണ് പി.ടി.എ. പ്രസിഡന്റായ രാജ് മോഹനന്‍.

ഉപരോധസമരത്തിന് എസ്.എഫ്.ഐ. ജില്ലാ ജോ. സെക്രട്ടറിമാരായ രാഹുല്‍, ശ്യാംമോഹന്‍, അഞ്ചാലുംമൂട് ഏരിയാ സെക്രട്ടറി ഹരിലാല്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ ഉണ്ണിക്കണ്ണന്‍, വര്‍ണിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നഗരത്തിലെ ചില അണ്‍എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് ഒമ്പത്, പത്ത് ക്ലാസുകളില്‍ ചേരാനായിവന്ന കുട്ടികളുടെ രക്ഷിതാക്കളില്‍നിന്ന് മാത്രമാണ് പിരിവെടുത്തതെന്നും ഇത് പി.ടി.എ. ഫണ്ടിനു വേണ്ടിയല്ലെന്നുമാണ് രാജ്‌മോഹനന്റെ വിശദീകരണം. ഇത്തരം കുട്ടികളുടെ അഭിമുഖം നടന്നപ്പോള്‍ 9,10 ക്ലാസുകളില്‍ പുതിയ ഡിവിഷന്‍ ഇപ്പോള്‍ ഇല്ലെന്നും സ്റ്റാഫ് കൗണ്‍സിലിന്റെ കൂടി അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ പ്രവേശിപ്പിക്കാനാവൂ എന്നും അറിയിച്ചിരുന്നു. സ്‌കൂള്‍ ബസ് വാങ്ങുന്നതിനും കാന്റീന്‍ തുടങ്ങുന്നതിനും ഫണ്ട് തരാന്‍ തയ്യാറാണോ എന്നും ചോദിച്ചിരുന്നു. സമ്മതമാണെങ്കില്‍ മാത്രം ടി.സി. വാങ്ങിവന്നാല്‍ മതിയെന്നും പറഞ്ഞു. 15-ഓളം വിദ്യാര്‍ത്ഥികള്‍ അഭിമുഖത്തിനു വന്നതില്‍ ഏഴെട്ടു പേരുടെ രക്ഷിതാക്കള്‍ തുക തരാന്‍ തയ്യാറായി. ഈ തുകകൊണ്ട് കാന്റീന്‍ ആരംഭിച്ചു. പ്രവേശനം തേടിയ കുട്ടികള്‍ക്കെല്ലാം അനുമതി നല്‍കിയെന്നും രാജ്‌മോഹനന്‍ പറഞ്ഞു.

No comments: