Monday, June 27, 2011

മഴ: സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇരിട്ടി: സ്‌കൂള്‍ വിട്ട് 15 മിനുട്ടിനകം ആറളം വെള്ളരിവയല്‍ സുഹറ യു.പി. സ്‌കൂളിന്റെ ഇരുനിലക്കെട്ടിടം തകര്‍ന്നുവീണു. ആളപായമൊന്നുമില്ല. 42 കുട്ടികള്‍ പഠിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയും 12 അധ്യാപകര്‍ ഇരിക്കുന്ന സ്റ്റാഫ് റൂമും പൂര്‍ണമായും തകര്‍ന്നു. സ്‌കൂളിന്റെ വിറകുപുരയും തകര്‍ന്നു. കെട്ടിടത്തിനു സമീപമുണ്ടായിരുന്ന മറ്റൊരു സ്‌കൂള്‍ കെട്ടിടത്തിന്റെ തൂണ്‍ ചെരിഞ്ഞു. അപകടം നടന്നത് സ്‌കൂള്‍ പ്രവൃത്തിസമയത്തായിരുന്നു. കനത്ത മഴ കാരണം അരമണിക്കൂര്‍ നേരത്തേ സ്‌കൂള്‍ വിട്ടതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.

തിങ്കളാഴ്ച വൈകീട്ട് 3.45ഓടെയാണ് അപകടം. കനത്തമഴ കാരണം സ്‌കൂള്‍ 3.30ന് വിട്ടിരുന്നു. കുട്ടികള്‍ എല്ലാം പോയശേഷം സ്റ്റാഫ് റൂമില്‍ ഉണ്ടായിരുന്ന ഏക അധ്യാപിക പുറത്തിറങ്ങിയ നിമിഷത്തിലാണ് കെട്ടിടം തകര്‍ന്നുവീണത്.

ഇരുനില കെട്ടിടത്തിന്റെ പൂര്‍ണമായും തകര്‍ന്ന ഭാഗത്ത് 42 കുട്ടികളുള്ള ആറാം ക്ലാസ്സാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇതിന് താഴത്തെ സ്റ്റാഫ് റൂം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന്റെ ഓടുകളും കഴുക്കോലുകളും തൂങ്ങിക്കിടക്കുകയാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ രണ്ട് അഞ്ചാം ക്ലാസ്സും ഒരു ആറാം ക്ലാസ്സുമാണ് പ്രവര്‍ത്തിക്കുന്നത്. താഴത്തെ നിലയില്‍ ഒന്ന്, രണ്ട് ക്ലാസ്സുകള്‍ക്ക് പുറമെ സ്റ്റാഫ് റൂം, ഓഫീസ് മുറി എന്നിവയും.

പൂര്‍ണമായും തകര്‍ന്ന ക്ലാസ് റൂമിന്റെ സമീപത്താണ് ഒന്നാം ക്ലാസ്. തകര്‍ന്ന കെട്ടിടത്തിന്റെ സമീപത്തെ കെട്ടിടത്തില്‍ 7, 4, 3 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ തൂണ്‍ അടര്‍ന്നുനില്‍ക്കുകയാണ്. ഒരു തൂണ്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നു. 52 കുട്ടികളുള്ള ഏഴാംക്ലാസ്സാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കുറെ ഓടുകളും പൊട്ടിയിട്ടുണ്ട്.

  • 1982 ല്‍ പണിതതാണ് കെട്ടിടം.
  • ഇത്തവണ സ്‌കൂളിന്റെ ഫിറ്റ്‌നസ് പരിശോധന നടന്നിട്ടില്ല.
  • സ്‌കൂളിന്റെ അപകടാവസ്ഥയെപ്പറ്റി രക്ഷിതാക്കള്‍ പലതവണ പരാതിപ്പെട്ടിരുന്നു.
  • കണ്ണൂര്‍ രൂപതാ കോര്‍പ്പറേറ്റിന്റെ മാനേജ്‌മെന്റിന് കീഴിലാണ് സ്‌കൂള്‍.
  • സ്‌കൂളില്‍ 211 കുട്ടികളാണുള്ളത്.
  • രണ്ട് കെട്ടിടങ്ങളും തകര്‍ന്നതോടെ സ്‌കൂളിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
  • --
പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റ് സിബിഎസ്ഇക്കാര്‍ വന്നു; കേരള സിലബസുകാര്‍ പുറത്ത്
: 27-Jun-2011 കണ്ണൂര്‍ : സര്‍ക്കാര്‍ നയം കേരള സിലബസില്‍ പഠിച്ച ആയിരങ്ങള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നിഷേധിച്ചു. രണ്ടാം അലോട്ട്മെന്റിനുശേഷം ബാക്കി സീറ്റില്‍ സിബിഎസ്ഇ ക്കാരെ പരിഗണിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് മലയാളം മീഡിയത്തില്‍ പഠിച്ചവര്‍ക്ക് വിനയായത്. മൂന്നാം അലോട്ട്മെന്റ് ശനിയാഴ്ച പൂര്‍ത്തിയായതോടെ പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ നിരവധി കുട്ടികള്‍ പുറത്തായി. സിബിഎസ്ഇ വിദ്യാര്‍ഥികളെ കേരള സിലബസില്‍ പ്രവേശിക്കാമോയെന്ന ഹൈക്കോടതി ചോദ്യത്തിന് പരിഗണിക്കാമെന്നായിരുന്നു സര്‍ക്കാര്‍ മറുപടി. മുന്‍ വര്‍ഷം സംസ്ഥാനത്ത് എസ്എസ്എല്‍സി ജയിച്ച 90 ശതമാനം പേര്‍ക്കും ഉപരിപഠനത്തിന് സൗകര്യമുണ്ടായിരുന്നു. സര്‍ക്കാര്‍ മാറിയതോടെ സ്ഥിതി മാറി. സിബിഎസ്ഇക്കാരുടെ മാര്‍ക്കുമായി മത്സരിക്കുമ്പോള്‍ കേരള സിലബസുകാര്‍ പിറകിലാകും. കാരണം കഴിവ് മാത്രമല്ല. ഇരു പരീക്ഷാ നടത്തിപ്പിലെയും വ്യത്യസ്തതയാണ്. പ്ലസ് വണ്‍ പ്രവേശനംതേടി മൂന്നാം അലോട്ട്മെന്റില്‍ സിബിഎസ്ഇ കുട്ടികള്‍ കൂടുതല്‍ വന്നതോടെ കേരള വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പുറത്താകുകയായിരുന്നു. മുന്‍ വര്‍ഷവും ഈ പ്രശ്നം ഉണ്ടായിരുന്നു. പത്താംക്ലാസുവരെ കേരള സിലബസില്‍ പഠിച്ചവരെ പ്രവേശിപ്പിച്ചശേഷമേ പ്ലസ് വണിന് മറ്റുള്ളവര്‍ക്ക് അവസരം നല്‍കാവൂ എന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായി എസ്എസ്എല്‍സി പാസായ മുഴുവന്‍ കുട്ടികള്‍ക്കും മുന്‍വര്‍ഷം അവസരം ലഭിച്ചു. ഇത്തവണ ജില്ലയില്‍ 34104 എസ്എസ്എല്‍സി വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. സേ പരീക്ഷ കഴിഞ്ഞതോടെ എണ്ണം കൂടി. ഇതില്‍ പ്ലസ് വണ്‍ , പോളി ടെക്നിക്, ഐടിഐ, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവിടങ്ങളിലായി 30650 പേര്‍ക്ക് ഉപരിപഠനത്തിന് സൗകര്യമുണ്ടായിരുന്നു. സിബിഎസഇ വിദ്യാര്‍ഥികള്‍ വന്നതോടെ ഇതില്‍ വലിയ മാറ്റമുണ്ടായി മാര്‍ക്ക് കുറഞ്ഞ മലയാളം മീഡിയംകാര്‍ കൂട്ടത്തോടെ പുറത്തായി. ഇവര്‍ ഇനി പാരലല്‍ കോളേജിനെയോ ഓപ്പണ്‍ സ്കൂളിനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്
--
--
പ്ലസ്വണ്ണില്‍ കൂടുതല്‍ കുട്ടികള്‍ : സ്കൂളുകള്‍ വലയുന്നു
: 28-Jun-2011
കണ്ണൂര്‍ : കൂടുതല്‍ വിദ്യാര്‍ഥികളെ പ്ലസ്വണ്ണില്‍ പ്രവേശിപ്പിക്കണമെന്ന ഏകജാലകപ്രവേശനസെല്ലിന്റെ നിര്‍ദേശം ഹയര്‍സെക്കന്‍ഡറി സ്കൂളുകളെ വലയ്ക്കുന്നു. ഏകജാലകംവഴി പ്രവേശനം ലഭിച്ചുവെന്ന അറിയിപ്പുമായി മുന്നറിയിപ്പില്ലാതെ വിദ്യാര്‍ഥികള്‍ എത്തുന്നതാണ് ദുരിതം സൃഷ്ടിക്കുന്നത്. സിബിഎസ്ഇ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാണ്് സെല്‍ തുടര്‍ച്ചയായി അലോട്ട്മെന്റ് നല്‍കുന്നത്. ക്ലാസുകളില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇതിനകം പ്രവേശനം നേടി. വീണ്ടും അലോട്ട്മെന്റുണ്ടായാല്‍ എവിടെ കുട്ടികളെ ഇരുത്തുമെന്നറിയാതെ സ്കൂളുകള്‍ കുഴങ്ങുകയാണ്. പലയിടത്തും സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ഏറ്റുമുട്ടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരോ ക്ലാസിലും 50 വിദ്യാര്‍ഥികളെ ഇരുത്താനുള്ള സൗകര്യമാണ് ഭൂരിപക്ഷം സ്കൂളിലുമുള്ളത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചതോടെ എണ്ണം അറുപതായി. കൂടുതല്‍പേരെ പ്രവേശിപ്പിച്ചാല്‍ പഠനത്തെ ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. സയന്‍സ് കോഴ്സുകളിലേക്കാണ് അനിയന്ത്രിതമായി കുട്ടികള്‍ വരുന്നത്. ഇതിലൂടെ ചില സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം 72 വരെ എത്തി. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം ഒരു പരിശോധനയുമില്ലാതെയാണ് സെല്‍ അലോട്ട്മെന്റ് നല്‍കുന്നതെന്നാണ് പരാതി. അലോട്ട്മെന്റ് ലഭിച്ചവര്‍ പ്രവേശനം നേടിയില്ലെങ്കില്‍ തുടര്‍പഠനാവസരം നഷ്ടമാവും. അതിനാല്‍ കുട്ടികളെ എങ്ങനെയെങ്കിലും സ്കൂളില്‍ പ്രവേശിപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നു. ഇതാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്.
---
  • ഡിഡിഇക്ക് നഗരത്തിന്റെ യാത്രാമംഗളം
  • : 27-Jun-2011 കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് നൂതന പരിപാടികള്‍ ആവിഷ്കരിച്ച് സംസ്ഥാനത്തിനാകെ മാതൃകയായ കോഴിക്കോടിന്റെ പ്രിയ ഡിഡിഇക്ക് വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ യാത്രാമംഗളം. തിരുവനന്തപുരം ഡിപിഐ ഓഫീസില്‍ ഡെപ്യൂട്ടി ഡയരക്ടറായി സ്ഥലംമാറ്റം ലഭിച്ച ഡിഡിഇ കെ വി വിനോദ്ബാബുവിനാണ് നഗരം ഹൃദ്യമായ യാത്രയയപ്പ് നല്‍കിയത്. അക്കാദമിക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാപ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ ഡിഡിഇക്ക് കലാധ്യാപകര്‍ ഒരുക്കിയ സംഗീതാര്‍ച്ചനയോടെയാണ് പരിപാടിക്ക് തുടക്കമായത്. ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളുമടക്കം വിദ്യാഭ്യാസ വകുപ്പിനെയും തദ്ദേശസ്ഥാപനങ്ങളെയും ഡയറ്റിനെയും എസ്എസ്എയെയും കൂട്ടിയോജിപ്പിച്ച് ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് സമൂലമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡിഡിഇയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയതിലുള്ള അമര്‍ഷവും ജനപ്രതിനിധികള്‍ പങ്കുവെച്ചു. ഭാവനാപൂര്‍ണമായ ചിന്താഗതിയുള്ള അദ്ദേഹത്തിന് ലഭിച്ച സ്ഥലംമാറ്റം ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയട്ടെ എന്നും ആശംസിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പങ്കെടുത്ത വികാരഭരിതമായ ചടങ്ങില്‍ കെ വി വിനോദ് ബാബു നന്ദി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ജില്ല ആര്‍ജിച്ച നേട്ടങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയും. അതിന് തദ്ദേശസ്ഥാപനങ്ങള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും വിനോദ്ബാബു പറഞ്ഞു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം മേയര്‍ എ കെ പ്രേമജം നിര്‍വഹിച്ചു. വിനോദ് ബാബുവിന് മേയര്‍ ഉപഹാരം നല്‍കി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജമീല അധ്യക്ഷയായി. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെ ശാന്ത, ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുള്‍ ലത്തീഫ്, കടത്തനാട്ട് നാരായണന്‍ , ഡിഇഒ കെ രാജന്‍ , കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി കെ സതീശന്‍ , അഡ്വ. എം രാജന്‍ , കെ മോയിന്‍കുട്ടി, ഒ എം രാജന്‍ , പ്രൊഫ. ടി ശോഭീന്ദ്രന്‍ , പി എം ശ്രീധരന്‍ , ടി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. മെഹറൂഫ്രാജ്, ദൂരദര്‍ശന്‍ അവതാരക അമ്പിളി ശ്രീനിവാസന്‍ എന്നിവരുടെ പാട്ടുകള്‍ യാത്രയയപ്പ് വേളയെ ധന്യമാക്കി. കോര്‍പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ സ്വാഗതവും പാറച്ചോട്ടില്‍ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.
---
ഡിഡിഇയുടെ സ്ഥലംമാറ്റത്തിനെതിരെ ജനപ്രതിനിധികള്‍
കോഴിക്കോട്: ഡിഡിഇ കെ വി വിനോദ്ബാബുവിനെ സ്ഥലം മാറ്റിയതിനെതിരെ ജനപ്രതിനിധികളുടെ പ്രതിഷേധം. തിരുവനന്തപുരം ഡിപിഐ ഓഫീസില്‍ ഡെപ്യൂട്ടി ഡയരക്ടറായി സ്ഥലം മാറ്റം ലഭിച്ച ഡിഡിഇക്ക് വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനയ്ക്ക് അനുസരിച്ചുള്ള അംഗീകാരമല്ല ലഭിച്ചതെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഡിഡിഇക്ക് നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചടങ്ങില്‍ പങ്കെടുത്ത എല്ലാജനപ്രതിനിധികളും തുറന്നടിച്ചത്. ജില്ലയിലെ പൊതുവിദ്യാഭ്യാസരംഗത്ത് മികവിന്റെ നീളുന്ന പട്ടികയുമായി പടിയിറങ്ങുന്ന ഡിഡിഇയെ തിരുവനന്തപുരം ഡിഡിഇ ആയാണ് നിയമിക്കുന്നതെങ്കില്‍ ഏറെ ഗുണമാകുമായിരുന്നു. ഡിഡിഇയെ മാറ്റുമ്പോള്‍ ജില്ലയില്‍ പകരക്കാരനെപോലും നിയമിച്ചിട്ടില്ല. വിശേഷിച്ച് സംഭാവനകളൊന്നും ചെയ്യാന്‍ കഴിയാത്ത മേഖലയിലേക്കാണ് ഡിഡിഇയെ മാറ്റിയത്. അദ്ദേഹത്തെ മൂലക്കിരുത്താനുള്ള നീക്കമാണ് ഇതിനു പിന്നില്‍ . ജനാധിപത്യഭരണ സംവിധാനത്തില്‍ ഭരണം മാറിമാറിവരും. എന്നാല്‍ കഴിവുള്ള ആളുകളെ ഒതുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. വിദ്യാഭ്യാസരംഗത്ത് സത്യസന്ധമായി പ്രവര്‍ത്തിക്കുക എന്നത് ഏറെ പ്രയാസകരമാണ്. എന്തെങ്കിലും ചെയ്താലോ പലര്‍ക്കും പൊള്ളും അതാണ് ഡിഡിഇയുടെ സ്ഥലമാറ്റത്തിനു പിന്നിലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു
--
മെത്രാന്മാരുടെ നിലപാട് സാമൂഹ്യനീതി തകര്‍ക്കും: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
Posted on: 28-Jun-2011 01:29 AM
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 100 ശതമാനം സീറ്റുകളിലേക്കുമുള്ള പ്രവേശനം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നും പകുതി സീറ്റുകള്‍ സര്‍ക്കാരിനു വിട്ടുനല്‍കാമെന്ന് മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമായുണ്ടാക്കിയ അലിഖിത ധാരണ പാലിക്കാനാകില്ലെന്നുമുള്ള കത്തോലിക്കാ മെത്രാന്മാരുടെ നിലപാട് മാനവികതയ്ക്കും സാമൂഹ്യനീതിക്കും ക്രൈസ്തവമൂല്യങ്ങള്‍ക്കും ചേര്‍ന്നതല്ലെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. മെത്രാന്മാരുടെ ഈ നടപടി മുഴുവന്‍ ക്രൈസ്തവരുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തും. സാമ്പത്തിക താല്‍പ്പര്യങ്ങളില്‍നിന്നും ധനാര്‍ത്തിയില്‍നിന്നുമുള്ള ഈ പിടിവാശി വിവിധ സമുദായങ്ങളുടെ ധ്രുവീകരണത്തിനും ശിഥിലീകരണത്തിനും വഴിവയ്ക്കും. സര്‍ക്കാരുമായി ചര്‍ച്ചയിലൂടെ സമവായം കണ്ടെത്തി പ്രശ്നപരിഹാരം തേടാന്‍ കത്തോലിക്കാസഭ തയ്യാറാകണം. യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശേരി പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ ആന്റോ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍ , ട്രഷറര്‍ ജോര്‍ജ് മൂലേച്ചാലില്‍ , ടി ഒ ജോസഫ്, കെ ജോര്‍ജ് ജോസഫ്, വി കെ ജോയ്, പ്രൊഫ. ജോസഫ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു
--

No comments: