Wednesday, June 8, 2011

ഇല്ലാത്തവര്‍ക്കായി ആയിരത്തിലധികം നോട്ടുപുസ്തകങ്ങള്‍

Posted on: 08 Jun 2011
ചിറ്റൂര്‍: ജീവകാരുണ്യപ്രവര്‍ത്തനത്തിന് പുതിയ മാനവും മാതൃകയും നല്‍കി ജംഷീന സ്‌കൂളിന്റെയും നാടിന്റെയും അഭിമാനമായി. ചിറ്റൂര്‍ വിജയമാത കോണ്‍വെന്റിലെ പ്ലസ്ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ഥിനിയായ എം.ജെ. ജംഷീന രണ്ടുദിവസംകൊണ്ട് കുട്ടികളില്‍നിന്ന് ശേഖരിച്ചത് ആയിരത്തിലധികം നോട്ടുപുസ്തകങ്ങളും ആയിരത്തഞ്ഞൂറിലധികം പേനകളുമാണ്.

പഠിക്കാന്‍ സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന തന്നെപ്പോലെയുള്ള കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജംഷീന ഈ ദൗത്യം ഏറ്റെടുത്തത്. പാലക്കാട് ഹോളിഫാമിലി വെല്‍നെസ്സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ 'പ്രത്യാശ' ഗ്രൂപ്പിലെ വളണ്ടിയര്‍ കൂടിയാണ് ജംഷീന. പുതുവര്‍ഷത്തില്‍ പുത്തന്‍നോട്ടുപുസ്തകങ്ങളും പേനയും വാങ്ങുമ്പോള്‍ പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കാനായി ഒരു പുസ്തകം അധികം വാങ്ങിവരണമെന്ന് ചങ്ങാതിമാരോട് അഭ്യര്‍ഥിക്കാനായിരുന്നു പ്രത്യാശയുടെ ആഹ്വാനം. അമ്പത് പുസ്തകമാണ് ഓരോ വളണ്ടിയര്‍മാരും ലക്ഷ്യമിട്ടത്. സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളിലും കയറി ജംഷീന ജീവകാരുണ്യത്തെക്കുറിച്ച് സംസാരിച്ചു. 'നമ്മള്‍ ജീവിക്കുന്നത് എന്തിനുവേണ്ടിയാണ്' എന്ന ചോദ്യം ഉയര്‍ത്തി ജംഷീന നടത്തിയ പ്രസംഗം കുട്ടികള്‍ക്ക് ആവേശമായി. കൂടനിറച്ച് പുസ്തകങ്ങളും പേനയും സെ്കയിലുമൊക്കെയായാണ് അടുത്തദിവസം അവരെത്തിയത്. പ്രിന്‍സിപ്പല്‍ ആനി പോളിന്റെയും രമ, റീന എന്നീ അധ്യാപികമാരുടെയും പിന്തുണയും ജംഷീനയ്ക്കുണ്ടായിരുന്നു.

ജില്ലാ, സംസ്ഥാന തലങ്ങളില്‍ വിവിധ പ്രസംഗമത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിട്ടുള്ള ജംഷീനയുടെ ലക്ഷ്യം സിവില്‍ സര്‍വീസാണ്. പുതുനഗരം അയ്യപ്പ തിയേറ്ററിനു സമീപം താമസിക്കുന്ന കൂലിപ്പണിക്കാരനായ അബ്ദുള്‍ജബ്ബാറിന്റെയും നഴ്‌സറി ടീച്ചറായ ഷക്കീനയുടെയും മകളാണ്. സഹോദരി ജസീന ഡിഗ്രി വിദ്യാഥിനിയാണ്. പഠിക്കാനാവശ്യമായ സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ വീട്ടിലാണ് താമസം. മികച്ച വിജയമാണ് പത്താംക്ലാസില്‍ ജംഷീന കൈവരിച്ചത്. ലഭിച്ച പുസ്തകങ്ങളും പേനയും എലപ്പുള്ളി 'സ്‌നേഹതീര'ത്തിലെ രോഗികളുടെ കുട്ടികള്‍ക്കും ചിറ്റൂരിലെ സര്‍ക്കാര്‍സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുമായി വിതരണംചെയ്യാനാണ് ജംഷീനയുടെ തീരുമാനം.
----

വിദ്യാഭ്യാസ അവകാശ നിയമം പത്താംക്ലാസ് വരെയാക്കും

വിദ്യാഭ്യാസരംഗത്തെ ദുഷ്പ്രവണതകള്‍ തടയും

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം സെക്കന്‍ഡറി തലം വരെയാക്കും. നിലവില്‍ എട്ടാം ക്ലാസ്‌വരെയുള്ള നിര്‍ബന്ധിത വിദ്യാഭ്യാസമാണ് പത്താംക്ലാസ് വരെയാക്കുന്നതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് പണത്തിന്റെ ആധിപത്യം തടയാന്‍ ലക്ഷ്യമിടുന്നതായും കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് യോഗം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.

വരുംവര്‍ഷങ്ങളില്‍ കുട്ടികള്‍ക്ക് പത്തുവര്‍ഷം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണം. സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും ശ്രമിക്കും -മന്ത്രി അറിയിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ചും ഈ രംഗത്തെ പണത്തിന്റെ ആധിപത്യം തടയണം. ഇതിനായി സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായം സ്വരൂപിച്ച് സമവായമുണ്ടാക്കും. വിദ്യാഭ്യാസരംഗത്ത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സുതാര്യതയും വിശ്വാസ്യതയും ഉറപ്പു നല്‍കണം.

ദുഷ്പ്രവണതകള്‍ തടയാന്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന നിയമനിര്‍മാണങ്ങളുടെ മാതൃകയിലാണ് ഇതും രൂപവത്കരിക്കുക. സമ്പദ് വ്യവസ്ഥയ്ക്ക് ഉപകരിക്കും വിധത്തില്‍ യുവാക്കളുടെ വൈദഗ്ധ്യത്തെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വ്യാവസായിക മേഖലയ്ക്ക് ഉതകുംവിധം തൊഴിലധിഷ്ഠിതവിദ്യാഭ്യാസ രംഗത്ത് ദേശീയതലത്തില്‍ മാനദണ്ഡങ്ങള്‍ ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍വകലാശാലകള്‍ക്കു കീഴില്‍ അംഗീകാരം നല്‍കുന്ന കോളജുകളുടെ എണ്ണം കുറച്ചുകൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് മന്ത്രി അഭ്യര്‍ഥിച്ചു. വിദ്യാഭ്യാസരംഗത്ത് കായിക വിദ്യാഭ്യാസം കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ഡി. പുരന്ദേശ്വരി, ആസൂത്രണ കമ്മീഷന്‍ അംഗം നരേന്ദ്ര ജാദവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
--
പുഴസംരക്ഷണത്തിനായി കുട്ടികളുടെ റാലിയും തെരുവുനാടകവും
കാസര്‍കോട്: സ്‌കൂളിന് അരികെ ഒഴുകുന്ന കസബ തോട് മലീമസമാക്കരുതെന്ന ആവശ്യവുമായി അടുക്കത്ത്ബയല്‍ ജി.എഫ്.യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പുഴസംരക്ഷണ റാലി നടത്തി. പുഴയിലെ മാലിന്യങ്ങളെ രണ്ടുതരത്തില്‍ വേര്‍തിരിച്ചെടുക്കുക, കണ്ടല്‍ക്കാടുകള്‍ വെട്ടുന്നത് നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ പ്ലക്കാര്‍ഡില്‍ എഴുതിയാണ് 120തിലധികം വരുന്ന വിദ്യാര്‍ഥികള്‍ റാലി നടത്തിയത്. കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ആല്‍മരച്ചോട്ടില്‍ സ്‌കൂളിലെ ഏഴാംക്ലാസിലെ വിദ്യാര്‍ഥികള്‍ ഇംഗ്ലീഷിലുള്ള തെരുവുനാടകവും അവതരിപ്പിച്ചു. ക്ലാസില്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിനുവേണ്ടി തയ്യാറാക്കിയ സ്‌കിറ്റാണ് നാട്ടുകാര്‍ക്ക് മുന്നില്‍ കുരുന്നുകള്‍ അവതരിപ്പിച്ചത്. 'മഴു വലിച്ചെറിയൂ' എന്നാണ് പേര്. റോഡ് വികസനത്തിനുവേണ്ടി മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനെതിരെ ശബ്ദിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍ എന്നിവ മരംവെട്ടുകാരനോട് മരത്തിന്റെ ആവശ്യകത പറയുന്നതാണ് നാടകപ്രമേയം. വിദ്യാര്‍ഥികളായ റിഷി, അപര്‍ണ, കീര്‍ത്തി, നിധിന്‍, അഭയന്‍, വിനേഷ്, ഷാരൂണ്‍, വിസ്മയ എന്നിവരടക്കം 18 കുട്ടികള്‍ നാടകത്തിലെ കഥാപാത്രങ്ങളായി. ഇംഗ്ലീഷ് അധ്യാപികയായ ജി.രജനിയാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.

പ്രധാനാധ്യാപിക പി.കെ.ഷെര്‍ളി, ജി.രജനി, ടി.വി.രാജീവ്, ഇ.പി.വി.ഗീത, കെ.ബിന്ദു, എം.രജനി, മനോരമ, സി.ടി.ബിന്ദു, പി.യു.ജയചന്ദ്രന്‍, ശ്യാം എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

കൂട്ടത്തോടെ വിദ്യാര്‍ഥികളെ പിന്‍വലിക്കാനുള്ള ശ്രമം തടഞ്ഞു
പുല്പള്ളി: ഇരുളം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് ഇരുപതോളം കുട്ടികളെ കൂട്ടത്തോടെ മറ്റൊരു വിദ്യാലയത്തിലേക്ക് മാറ്റാന്‍ നടത്തിയ ശ്രമം രക്ഷിതാക്കളും നാട്ടുകാരും തടഞ്ഞു.

അധികവും പത്താംക്ലാസുകാരെയാണ് പിന്‍വലിക്കാന്‍ ശ്രമിച്ചത്. വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണിലൂടെ പ്രധാനാദ്ധ്യാപകനോട് കുട്ടികള്‍ക്ക് ടി.സി നല്കണമെന്നാവശ്യപ്പെട്ടതായി പി.ടി.എ. ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെ വീടുകളിലെത്തി രക്ഷിതാക്കള്‍ക്ക് പല വാഗ്ദാനങ്ങളും നല്കിയാണ് എയ്ഡ്‌സ് സ്‌കൂളിനുവേണ്ടി കുട്ടികളെ വശത്താക്കാന്‍ ശ്രമിക്കുന്നതെന്ന് പി.ടി.എ. പ്രസിഡന്റ് ടി.ആര്‍, രവി ആരോപിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി രക്ഷിതാക്കള്‍ ബന്ധപ്പെട്ടതോടെ ഒരു എയ്ഡഡ് വിദ്യാലയത്തിലേക്കും ടി.സി. നലേ്കണ്ട എന്ന് തീരുമാനമായി.

No comments: