Tuesday, June 14, 2011

പുതിയ സിബിഎസ്ഇ സ്കൂള്‍ : ജിഎസ്ടിയു പ്രക്ഷോഭത്തിലേക്ക്


Posted on: 15-Jun-2011 06:25 AM
തിരു: പുതിയ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ ജിഎസ്ടിയു തിരുവനന്തപുരം ജില്ലാ സമിതി. കണക്കെടുപ്പില്‍ ഒരുലക്ഷത്തില്‍പ്പരം കുട്ടികളുടെ കുറവ് പൊതുമേഖലയില്‍ സംഭവിച്ചത് തിരിച്ചറിയാതെ പുതിയ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം ഉടനടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈയെടുത്തില്ലെങ്കില്‍ പ്രത്യക്ഷസമര പരിപാടികളിലേക്കിറങ്ങുമെന്ന് ജില്ലാ പ്രസിഡന്റ് ജെ ജോസ് വിക്ടര്‍ , സെക്രട്ടറി നിസ്സാം ചിതറ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
--
എസ്എഫ്ഐ ഇന്ന് അവകാശദിനം ആചരിക്കും
Posted on: 14-Jun-2011 11:40 PM
പത്തനംതിട്ട: എസ്എഫ്ഐ ബുധനാഴ്ച അവകാശദിനമായി ആചരിക്കും. സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്ന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരിപാടി. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ എല്ലാ കാമ്പസ് യൂണിറ്റുകളിലും പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സ്വാശ്രയ കോളേജുകളിലെ പ്രവേശനം മെറെറ്റിലും സാമൂഹ്യ നീതിയിലും അധിഷ്ഠിതമാക്കുക, സ്വാശ്രയ സ്ഥാപനങ്ങളിലെ അധ്യാപന നിയമനം സുതാര്യമാക്കി യോഗ്യത ഉറപ്പു വരുത്തുക, സര്‍വകലാശാല പരീക്ഷകള്‍ കാര്യക്ഷമമാക്കുക, പോളി- ഐടിഐ സ്ഥാപനങ്ങളില്‍ നവീന കോഴ്സുകള്‍ ആരംഭിച്ച് നിലവിലുള്ള എല്ലാ കോഴസുകള്‍ക്കും പിഎസ്സി അംഗീകാരം നല്‍കുക, വിദ്യാലയങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാനുള്ള നിയമ നിര്‍മാണം നടത്തുക, എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികള്‍ക്കായി സ്പെഷ്യല്‍ സ്കൂള്‍ ആരംഭിക്കുക, നേഴ്സിങ് വിദ്യാര്‍ഥികളുടെ സ്റ്റൈപന്‍ഡ് കാലോചിതമായി പരിഷ്കിക്കുക, യാത്രാ നിരക്കിലെ കിലോമീറ്റര്‍ പരിധി ഒഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളടങ്ങുന്നതാണ് അവകാശ പത്രിക. ഏരിയ കേന്ദ്രങ്ങളില്‍ വൈകിട്ട് നാലിന് പ്രകടനവും പൊതുയോഗവും നടക്കും. അവകാശദിനം വിജയിപ്പിക്കാന്‍ മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് ജില്ലാ പ്രസിഡന്റ് കെ ലതീഷ്, സെക്രട്ടറി പ്രകാശ്ബാബു എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
---
പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ കെഎസ്ടിഎ പ്രക്ഷോഭത്തിലേക്ക്
Posted on: 14-Jun-2011 11:45 PM
  • കാസര്‍കോട്: പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെഎസ്ടിഎ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
  • കഴിഞ്ഞ അഞ്ചുവര്‍ഷം പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
  • അതുകൊണ്ടുതന്നെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതോടൊപ്പം അണ്‍എയ്ഡഡ് മേഖല ഉപേക്ഷിച്ച് കുട്ടികള്‍ പൊതുമേഖലയിലേക്ക് വരുന്ന സ്ഥിതിയുമുണ്ടായി.
  • എന്നാല്‍ അതിനെയെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കാനാണ് പുതിയ സര്‍ക്കാര്‍ അധികാരം കിട്ടി ഒരു മാസം തികയുന്നതിന് മുമ്പേ തീരുമാനിച്ചത്.
  • കേരളത്തിന്റെ വിദ്യാഭ്യാസ മേഖല കോര്‍പറേറ്റ് മേഖലക്ക് തുറന്നുകൊടുക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി അഭിമാനത്തോടെ പറയുന്നത്
  • . സ്കൂള്‍ തുടങ്ങാന്‍ സ്ഥലം ആവശ്യപ്പെട്ട് കോര്‍പറേറ്റ് പരസ്യം കൊടുത്തു തുടങ്ങി.
  • ഒറ്റയടിക്ക് അഞ്ഞൂറിലധികം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ , എയ്ഡഡ് സ്കൂളുകളുടെ സമ്പൂര്‍ണ തകര്‍ച്ചക്ക് വഴിവയ്ക്കും.
  • രാജ്യത്ത് ഏറ്റവും കൂടുതല്‍ സിബിഎസ്ഇ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. 724 സ്കൂള്‍ . 100 ഐസിഎസ്ഇ സ്കൂളുമുണ്ട്.
  • വിദ്യാഭ്യാസപരമായി മുന്നേറുന്ന ആന്ധ്രയില്‍പോലും 262 സ്കൂളാണ് പ്രവര്‍ത്തിക്കുന്നത്.
  • ഇതിനുപുറമെ സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖലക്ക് നാഥനില്ലാത്ത അവസ്ഥയാണ്. അസി. ഡെപ്യൂട്ടി ഡയറക്ടര്‍ മുതല്‍ ഡിഡിഇ, ഡിഇഒ, എഇഒ, ഹെഡ്മാസ്റ്റര്‍ , പ്രിന്‍സിപ്പല്‍ തുടങ്ങിയ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. സ്കൂള്‍ തുറന്നിട്ട് രണ്ടാഴ്ചയായിട്ടും ഇതൊന്നും നികത്താന്‍ നടപടിയില്ല.
  • ഇന്നേവരെ ഒറ്റ പുസ്തകം പോലും കിട്ടിയില്ല. കഴിഞ്ഞവര്‍ഷം ഉണ്ടായിരുന്നതുപോലുള്ള മോണിറ്ററിങ് സംവിധാനം ഇപ്പോഴില്ല.
  • കേരളത്തിലെ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങള്‍ സിബിഎസ്ഇയേക്കാള്‍ മെച്ചപ്പെട്ടതാണെന്ന് അക്കാദമിക് പണ്ഡിതന്മാരുടെ കമ്മിറ്റി അഭിപ്രായപ്പെട്ടതാണ്.
  • കേരളത്തിന്റെ പുസ്തകങ്ങള്‍ ദേശീയതലത്തില്‍ ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. ഇത് വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന് കണ്ടാണ് പത്താംക്ലാസിലെ ചരിത്രപുസ്തകം കത്തോലിക്ക സഭയെ അവഹേളിക്കുന്നതാണെന്ന വിവാദം ഉണ്ടാക്കുന്നത്.
  • ഇതിനേക്കാള്‍ കൂടുതലായി സിബിഎസ്ഇ പുസ്തകത്തില്‍ വിവരിക്കുന്നുണ്ടെങ്കിലും ആരും പ്രതിഷേധിക്കുന്നില്ല.
  • പാഠപുസ്തക കമ്മിറ്റിയെ പിരിച്ച് വിടമെന്നും എസ്സിഇആര്‍ടി പുനഃസംഘടിപ്പിക്കണമെന്നുമാണ് കെസിബിസി ആവശ്യപ്പെടുന്നത്.
  • വിദ്യാഭ്യാസ പരിഷ്കാരം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണിത്.
  • ഹയര്‍സെക്കന്‍ഡറി മേഖലയേയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. അധ്യാപകരെ നിയമിക്കാനുള്ള തീരുമാനം നടപ്പാക്കുന്നില്ല. പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നില്ല.
  • താല്‍ക്കാലിക അധ്യാപകരില്‍ ചിലര്‍ സംഘടനയുണ്ടാക്കി കാശ് പിരിക്കുകയാണ്. ആര്‍ക്കോ കൊടുത്ത് നിയമനം നേടാനാണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ആര്‍ക്കാണ് പണം കൊടുക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. അധ്യാപക നിയമനവും കാശുണ്ടാക്കാനുള്ള മാര്‍ഗമാക്കുകയാണ് ഭരണക്കാര്‍ .
  • പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ മുഴുവന്‍ സംഘടനകളെയും അണിനിരത്തി സമരം നടത്താനാണ് കെഎസ്ടിഎ ആലോചിക്കുന്നത്.
  • കുട്ടികളുടെ പഠനം മുടക്കാതെ മറ്റ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനം.
  • ആദ്യപടിയായി ബുധനാഴ്ച മുഴുവന്‍ അധ്യാപകരും ബാഡ്ജ് ധരിച്ച് ജോലിചെയ്യും. വൈകുന്നേരം നാലിന് കാസര്‍കോട്ട് അധ്യാപകരുടെ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി ഗോവിന്ദന്‍ , ജില്ലാസെക്രട്ടറി കെ രാഘവന്‍ , സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി ശിവദാസ്, സി ശാന്തകുമാരി, ജില്ലാ ജോയിന്റ് സെക്രട്ടറി എ പവിത്രന്‍ , എ കെ സദാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.
--
കുട്ടികളെ കുത്തിനിറച്ച സ്കൂള്‍ ബസുകള്‍ തടഞ്ഞു
Posted on: 15-Jun-2011 12:05 AM
പൊന്നാനി: കുട്ടികളെ കുത്തിനിറച്ച സ്കൂള്‍ ബസുകള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. എംഐ, ഐഎസ്എസ് സ്കൂളുകളുടെ ബസുകളാണ് തടഞ്ഞത്. വലിയ ബസുകളില്‍ 250ഉം ചെറിയ ബസുകളില്‍ 100ല്‍പരവും വിദ്യാര്‍ഥികളെയാണ് കുത്തിനിറച്ചിരുന്നത്. പൊലീസുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് ഒത്തുതീര്‍ന്നു. ഡിവൈഎഫ്ഐ നടത്തിയ വഴിതടയല്‍ സമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി കെ ഷാഹുല്‍ ഉദ്ഘാടനംചെയ്തു
--
നിര്‍വഹണ ഉദ്യോഗസ്ഥനായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ തുടരും
Posted on: 15-Jun-2011 12:39 AM
കോഴിക്കോട്: നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി നിര്‍വഹണ ഉദ്യോഗസ്ഥനായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ തുടരും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാല്‍ യോഗങ്ങളിലും മറ്റും പങ്കെടുക്കാന്‍ കഴിയില്ലെന്നും പകരം മറ്റൊരാളെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ജെ വിനോദ്ബാബു മേയര്‍ക്ക് കത്തുനല്‍കിയിരുന്നു. ഇതു പരിഗണിക്കുന്നതിനായി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍ന്ന് നിര്‍വഹണസമിതി ഉദ്യോഗസ്ഥനായി ഡിഡിഇ തുടരണമെന്ന് തീരുമാനിച്ചിരുന്നു. വിദ്യാഭ്യാസ കര്‍മസമിതി കണ്‍വീനറായി മോഡല്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാളിനെ നിയോഗിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ശ്രദ്ധേയമായ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോര്‍പറേഷനിലെ വിദ്യാഭ്യാസസമിതിയുടെ പ്രവര്‍ത്തനം നിരാശാജനകമാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കൗണ്‍സില്‍ തീരുമാനമെടുക്കുന്നതിനുമുമ്പേ കര്‍മസമിതി തീരുമാനങ്ങള്‍ ചില പത്രങ്ങള്‍ക്ക് നല്‍കി വാര്‍ത്ത സൃഷ്ടിക്കാനാണ് പലരുടെയും നീക്കം. ഡിഡിഇയുടെ ഭാഗത്ത് എന്തെങ്കിലും കടുംപിടുത്തമുണ്ടെങ്കില്‍ അതും പരിശോധിക്കണമെന്നും വിദ്യാഭ്യാസ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമായാണ് മേയര്‍പോലും തന്നോട് ഇടപെടുന്നതെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാദേവി പറഞ്ഞു. അനാവശ്യമായി ഇടപെടുന്നുവെന്ന ദുഃസൂചന വസ്തുതാവിരുദ്ധമാണെന്ന് മേയര്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുറച്ചു കാര്യങ്ങള്‍ക്കുമാത്രമേ സമീപച്ചുള്ളൂ. വിദ്യാഭ്യാസ കമ്മിറ്റി മോശമാവട്ടെയെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിട്ടില്ല. വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനത്തിലൂടെയാണ് തനിക്ക് പൊതുപ്രവര്‍ത്തനരംഗത്ത് എത്താനായതെന്നും മേയര്‍ പറഞ്ഞു. വിശ്രുതചിത്രകാരന്‍ എംഎഫ് ഹുസൈന്റെ നിര്യാണത്തില്‍ അനുശോചിച്ചാണ് കൗണ്‍സില്‍ നടപടി ആരംഭിച്ചത്.
--
സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള നീക്കം പിന്‍വലിക്കണം: നഗരസഭ
സ്വന്തം ലേഖകന്‍
Posted on: 15-Jun-2011 12:35 AM
കോഴിക്കോട്: അഞ്ഞൂറിലേറെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് നഗരസഭാ കൗണ്‍സില്‍യോഗം സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.ഭസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം രാധാകൃഷ്ണനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുവാനും വിദ്യാഭ്യാസ മേഖലയെ സ്വകാര്യവത്കരിക്കുന്നതിനും സര്‍ക്കാര്‍ നീക്കം വഴിവെക്കുമെന്ന് പ്രമേയത്തെ പിന്താങ്ങിയവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി നല്‍കാനാകാതെ പ്രതിപക്ഷാംഗങ്ങള്‍ കുഴങ്ങി. പ്രമേയം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തടിതപ്പിയെങ്കിലും 30നെതിരെ 38 വോട്ടുകള്‍ക്ക് പ്രമേയം പാസായി. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന കാതലായ പ്രശ്നം ഭരണപക്ഷം അക്കമിട്ടുനിരത്തിയപ്പോള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാടാണ് പ്രതിപക്ഷത്ത്നിന്നുണ്ടായത്. പ്രമേയം കൊണ്ടുവന്നവര്‍ ജനങ്ങളുടെ മുഖത്ത് നോക്കി കൊഞ്ഞണം കുത്തുകയാണെന്നായിരുന്നു കെ മുഹമ്മദലിയുടെ പരാമര്‍ശം. അധികാര വികേന്ദ്രീകരണത്തിലൂടെ വിദ്യാഭ്യാസരംഗത്ത് ശക്തമായി ഇടപെടുന്ന ഒന്നായി തദ്ദേശസ്ഥാപനങ്ങള്‍ മാറിയിട്ടുണ്ടെന്നും ഈ വിഷയം എവിടെയും ചര്‍ച്ചചെയ്യാമെന്നും ചേമ്പില്‍ വിവേകാനന്ദനും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാനമ്മ കുഞ്ഞുണ്ണിയും പറഞ്ഞു. പ്രതിപക്ഷാംഗമായ കിഷന്‍ചന്ദ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കപ്പെടണമെന്ന് അഭിപ്രായപ്പെട്ടു. 11 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ ലിസ്റ്റ് സമര്‍പ്പിക്കാന്‍ സമയം കിട്ടാതെ പോയവര്‍ എത്രപെട്ടെന്നാണ് സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള ലിസ്റ്റ് തയ്യാറാക്കിയതെന്ന് ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുള്‍ ലത്തീഫ് ചൂണ്ടിക്കാട്ടിയപ്പോള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മോഹനന്റെ പരാമര്‍ശം ചിരിപടര്‍ത്തി. "യുഡിഎഫ് സര്‍ക്കാര്‍ ജനിച്ചുവീണു അമ്മിഞ്ഞപ്പാല്‍ കുടിക്കാന്‍ തുടങ്ങിയതേയുള്ളു. അതിനിടയ്ക്കാണ് ഒറ്റക്കുറ്റി പുട്ട് ഒറ്റയ്ക്കു വിഴുങ്ങുന്നത്". കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖല പാടെ തകര്‍ത്തപ്പോള്‍ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. തൊട്ടടുത്തുള്ള കുറ്റിച്ചിറ സ്കൂളില്‍ നേരത്തെയുള്ള സ്ഥിതിയാണോ ഇപ്പോള്‍ . ഇതിന്റെ പിറകില്‍ സമൂഹത്തിന്റെയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളും നടപടിയുമാണെന്ന് മോഹനന്‍ പറഞ്ഞു. നഗരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയിലും ദേശീയപാതയിലും ഉണ്ടായ തകരാരുകള്‍ റോഡപകടങ്ങള്‍ക്ക് കാരണമാവുന്നതായി വി കെ മോഹന്‍ദാസ് ശ്രദ്ധക്ഷണിച്ചു. ഇക്കാര്യം അതത് വകുപ്പുകളുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് മേയര്‍ മറുപടി നല്‍കി. ബിപിഎല്‍ മാനദണ്ഡങ്ങല്‍ പൊളിച്ചെഴുതുന്നതുവഴി സംസ്ഥാനത്തെ നിരവധി കടുബങ്ങള്‍ ലസ്റ്റില്‍നിന്ന് പുറത്താവുമെന്ന് ശ്രീജ ഹരീഷ് ശ്രദ്ധക്ഷണിച്ചപ്പോള്‍ ഈ ആശങ്ക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുമെന്ന് മേയര്‍ പറഞ്ഞു. ബേപ്പൂരിനെ കടലുണ്ടി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ജങ്കാര്‍ സര്‍വീസ് സുരക്ഷിതാസ്ഥയിലല്ലെന്നും വെള്ളം നിറഞ്ഞ് സര്‍വീസ് പലപ്പോഴും നിര്‍ത്തിവെയ്ക്കേണ്ട സ്ഥിതിയാണെന്നും ടി ഹസ്സന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കടലുണ്ടി പഞ്ചായത്തുമായും തുറമുഖ വകുപ്പുമായും ബന്ധപ്പെട്ട് നടപടി ആവശ്യപ്പെടുമെന്ന് മേയര്‍ അറിയിച്ചു. പയ്യാനാക്കല്‍ ഭാഗത്ത് തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന പ്രശ്നം പി വി അവറാന്‍ ഉന്നയിച്ചു. ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസിനോട് ആവശ്യപ്പെടുമെന്ന് ശ്രദ്ധക്ഷണിച്ച നബീസ സെയ്ദിനെ മേയര്‍ അറിയിച്ചു. കോട്ടൂളി ബസാറില്‍ അടിക്കടി വാഹനാപകടങ്ങള്‍ ഉണ്ടാവുന്ന പ്രശ്നം അനിതാരാജന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്രാഫിക്കിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും കോട്ടൂളി ബാസറില്‍ ട്രാഫിക് പോസ്റ്റ് ആവശ്യപ്പെടുമെന്നും മേയര്‍ അറിയിച്ചു. കോര്‍പറേഷന്റെ ജനസേവന കേന്ദ്രത്തില്‍നിന്ന് എളുപ്പത്തില്‍ സേവനം ലഭിക്കുന്നില്ലെന്ന് കെ മുഹമ്മദലി അഭിപ്രായപ്പെട്ടു. ശ്രദ്ധക്ഷണിക്കുന്നതിനിടെ അനാവശ്യവിവാദം സൃഷ്ടിച്ച് പ്രതിപക്ഷം ബഹളം തുടര്‍ന്നപ്പോള്‍ മേയര്‍ രണ്ടുതവണ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ബഹളം തുടരുകയാണെങ്കില്‍ കൗണ്‍സില്‍ നടപടി നിര്‍ത്തിവെക്കുമെന്നറിയിച്ചു. സ്കൂള്‍ തുറക്കുന്ന സമയമായതിനാല്‍ സേവനകേന്ദ്രങ്ങളില്‍ ജനന സര്‍ട്ടിഫിക്കറ്റിനുള്ള തിരക്ക് കൂടുതലാണെന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. ഇത് മുന്‍കൂട്ടിക്കണ്ട് ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറു വരെയാണ് പ്രവര്‍ത്തനസമയം.ആറുവയസുവരെയുള്ള കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് നാലുദിവസത്തിനുള്ളിലും മറ്റുള്ളത് 10 ദിവസത്തിനുള്ളിലും നല്‍കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരത്തില്‍ മഴവെള്ളം കയറിയുള്ള കെടുതികള്‍ പരിഹരിക്കുന്നതിനുള്ള ഫ്ളഡ് സക്വാഡ് വേണ്ടവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന് എന്‍ സി മോയിന്‍കുട്ടി പറഞ്ഞു. ബേപ്പൂരില്‍ കിന്‍ഫ്ര പാര്‍ക്ക് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് പിന്‍വശത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കായി വഴി വികസിപ്പിക്കാന്‍ സ്ഥലം വിട്ടുതരണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി ദേവരാജനാണ് പ്രമേയം അവതരിപ്പിച്ചത്. നഗരത്തിലെ സ്കൂള്‍ , കോളജ് വിദ്യാര്‍ഥികളുടെ ഇടയിലുള്ള മയക്കുമരുന്ന് ഗുളികകള്‍ , ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവയുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനുമെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒ എം ഭഭരദ്വാജ് അവതരിപ്പിച്ച പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു. യു എ സി നമ്പര്‍ അനുവദിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ , വാട്ടര്‍ കണക്ഷന്‍ , റേഷന്‍ കാര്‍ഡ് എന്നിവ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയവും കൗണ്‍സില്‍ അംഗീകരിച്ചു. സി പി മുസാഫിര്‍ അഹമ്മദാണ് പ്രമേയം അവതരിപ്പിച്ചത്.
--
വിജയോത്സവം: ജില്ലാതല ഉദ്ഘാടനം ഇന്ന്
Posted on: 15-Jun-2011 12:25 AM
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സിക്ക് സമ്പൂര്‍ണ വിജയവും മികച്ച ഗ്രേഡും ലക്ഷ്യംവെച്ച് നടപ്പാക്കുന്ന വിജയോത്സവം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച നടക്കും. പകല്‍ 10.30ന് വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. പുതിയ വര്‍ഷത്തെ കര്‍മപരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. ജില്ലയിലെ സ്കൂള്‍ കണ്‍വീനര്‍മാര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കണമെന്ന് ഡിഡിഇ അറിയിച്ചു.
--
മരവും മാനുഷികതയും വിഷയമായി വിദ്യാര്‍ഥികളുടെ ചലച്ചിത്രം
Posted on: 15-Jun-2011 12:20 AM
വടകര: പ്രകൃതി ചൂഷണത്തിനെതിരെ മനഃസാക്ഷിയെ ഉണര്‍ത്തുന്ന സന്ദേശവുമായി കുട്ടികളുടെ ചലചിത്രം തയ്യാറാക്കുന്നു. മേപ്പയില്‍ എസ്ബി സ്കൂള്‍ വിദ്യാര്‍ഥികളാണ് കളിയും മരവും മാനുഷികതയും വിഷയമായി ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം പ്രകൃതിയെ നാശത്തിലേക്ക് നയിക്കുന്ന കാടുകള്‍ നഷ്ടപ്പെട്ട ഒരു കിളിയുടെ നൊമ്പരത്തെ നെഞ്ചേറ്റി വാങ്ങുന്ന ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളെ ഇഴ ചേര്‍ത്ത് ഒരുക്കിയ ദൃശ്യങ്ങളാണ് ഹ്രസ്വ ചിത്രം. ആറാം ക്ലാസ് വിദ്യാര്‍ഥിനി വി പി അനുസ്മയ പി പി അനുസ്മയ കഥാപാത്രമാകുന്ന ചിത്രം നാടക സംവിധായകന്‍ പ്രദീപ് മേമുണ്ടയാണ് സംവിധാനം ചെയ്യുന്നത്. സ്കൂള്‍ അധ്യാപകനായ ടി വി സജേഷിന്റെ സ്വപ്നം എന്ന കഥയാണ് സ്വപ്നം എന്ന പേര് നല്‍കിയ ഹ്രസ്വ ചിത്രത്തിന് ആധാരം. അര്‍ജുന്‍ വി രമേശാണ് ഹ്രസ്വ ചിത്ര നിര്‍മാണത്തിന് സാങ്കേതിക സഹായങ്ങള്‍ നിര്‍മിക്കുന്നത്.
--
സെന്റ് ആന്റണീസ് യുപിയില്‍ "വീട്ടിലൊരു നെല്ലി" പദ്ധതി തുടങ്ങി
Posted on: 14-Jun-2011 10:51 PM
കോട്ടത്തറ: സെന്റ് ആന്റണീസ് യുപി സ്കൂളില്‍ പരിസ്ഥിതി വാരാഘോഷത്തിന്റെയും അന്താരാഷ്ട്രാ വനവര്‍ഷാചരണത്തിന്റെയും ഭാഗമായി "വീട്ടിലൊരു നെല്ലി" പദ്ധതി തുടങ്ങി. ഹെഡ്മാസ്റ്റര്‍ എന്‍ യു ജോണ്‍സണ്‍ ഉദ്ഘാടനംചെയ്തു. എല്ലാവര്‍ഷവും പല ഇനത്തിലുള്ള വൃക്ഷങ്ങളെ പപരിചയപ്പെടുത്തുകയും ഒപ്പം ഏറ്റവും ഔഷധഗുണമുള്ള നെല്ലിയുടെ ലഭ്യത ഉറപ്പുവരുത്തുകയുംചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ 206 കുട്ടികളുടെ വീടുകളിലും നെല്ലി വിതരണംചെയ്തു. സ്കൂളിന്റെ ഹരിതം പുഴയോരം, ഏവര്‍ക്കും തേക്ക് മരങ്ങള്‍ , കര്‍ലാട് ഹരിതവല്‍കരണം എന്നിവയ്ക്കുപുറമേ സീറോ കാര്‍ബണ്‍ പദ്ധതി പ്രകാരം സ്കൂളിന് രണ്ട് കിലോമീറ്റര്‍ ചുറ്റിലുമുള്ള പ്രദേശം ഹരിതാഭമാക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടരുന്നു.
--കടപ്പാട്-


---

പരിയാരത്ത് കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു



പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ചൊവ്വാഴ്ച നടന്ന കെ.എസ്.യു. മാര്‍ച്ച് അക്രമാസക്തമായി. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാര്‍ച്ച് കോളേജ് കവാടത്തില്‍ പോലീസ് തടഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാപിച്ച ടി.വി.രാജേഷിന്റെ ഫ്‌ളക്‌സ്‌ബോര്‍ഡ് തകര്‍ത്തുകൊണ്ടാണ് സമരക്കാര്‍ എത്തിയത്. ബാരിക്കേഡ് തീര്‍ത്ത് തളിപ്പറമ്പ് ഡിവൈ.എസ്.പി. അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. പോലീസുമായി ആദ്യം ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. സംസാരിച്ചുകൊണ്ടിരിക്കെ സമരക്കാര്‍ പോലീസിന് നേരെയും ജലപീരങ്കി വാഹനത്തിന് നേരെയും കല്ലെറിഞ്ഞു. നേതാക്കള്‍ ഇടപെട്ട് തടഞ്ഞെങ്കിലും പല ഭാഗത്ത്‌നിന്നായി കല്ലേറ് നടന്നു

ജലപീരങ്കി വാനിന്റെ ഗ്ലാസുകള്‍ ഏറില്‍ തകര്‍ന്നിട്ടുണ്ട്. കല്ലേറ് വര്‍ധിച്ചതോടെ പോലീസുകാരും തിരിച്ച് കല്ലെറിഞ്ഞു. പിരിഞ്ഞ് പോകില്ലെന്നായപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ജല പീരങ്കി പ്രയോഗത്തിന് ശേഷവും മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. കല്ലേറില്‍ പോലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

ഇതിനിടെ കോളേജ് കവാടത്തിനരികെ ദേശീയ പാതയില്‍ ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു)വിന്റെയും പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് യൂണിയന്റെയും കൊടിമരങ്ങള്‍ സമരാനുകൂലികള്‍ പിഴുതുമാറ്റി. ബാനറുകളും നശിപ്പിച്ചിട്ടുണ്ട്. ഒടുവില്‍ സമരക്കാര്‍ വാഹനങ്ങളില്‍ കയറിപ്പോകുന്നതുവരെ പോലീസ് റോന്ത് ചുറ്റി. ന്യായവിരുദ്ധമായി കൂട്ടംകൂടിയതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസ്സം സൃഷ്ടിച്ചതിനും കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തിട്ടുണ്ട്.

മാര്‍ച്ചിനിടെയുണ്ടായ കല്ലേറില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ആറ് പോലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ കെ.എസ്.യു മുന്‍ ജില്ലാ സെക്രട്ടറി ദിനൂപ്, പയ്യന്നൂര്‍ കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റ് ചിന്തുദാസ്, ഉനൈസ് എന്നിവരെ പയ്യന്നൂര്‍ സബാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി.അബ്ദുള്‍റസാഖ്, പഴയങ്ങാടി എസ്.ഐ ജി.അനൂപ്, പയ്യാവൂര്‍ അഡീഷണല്‍ എസ്.ഐ കെ.സി.ബേബി, ദ്രുതകര്‍മ സേനാംഗം കെ.ടി.മുഹമ്മദ് റിയാസ്, പയ്യന്നൂര്‍ സി.ഐ.സുധാകരന്‍, കോണ്‍സ്റ്റബിള്‍ രാധാകൃഷ്ണന്‍ എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡിവൈ.എസ്.പിക്ക് കൈക്കാണ് പരിക്ക്. പഴയങ്ങാടി എസ്.ഐ അനൂപിന്റെ മൂക്കിന് മുറിവുണ്ട്. പയ്യന്നൂര്‍ എസ്.ഐ കെ.സി.ബേബിയുടെ കാലിനാണ് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല.
--

സ്‌കൂള്‍ കിണറ്റില്‍ കീടനാശിനി കലര്‍ത്തിയ സംഭവം; പ്രതിഷേധം വ്യാപകം




മയ്യില്‍: വേശാല ഈസ്റ്റ് എ.എല്‍.പി സ്‌കൂള്‍ കിണറ്റില്‍ കീടനാശിനി ഒഴിച്ച് മലിനമാക്കിയതില്‍ പ്രതിഷേധം ശക്തമാവുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുള്ള ഇത്തരം സംഭവങ്ങളെ പരിസ്ഥിതി സാംസ്‌കാരിക സംഘടനകള്‍ അപലപിച്ചിട്ടുണ്ട്. പിഞ്ചു കുട്ടികളോടുള്ള ക്രൂരതയായാണ് സംഭവത്തെ കാണുന്നത്.

തിങ്കളാഴ്ച രാവിലെയാണ് സ്‌കൂളിലെ കിണറ്റില്‍ കീടനാശിനി ഒഴിച്ചത് നശ്രദ്ധയില്‍പ്പെട്ടത്. സ്‌കൂള്‍ മതിലില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചും മറ്റും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയായിരുന്നു.

ക്ലാസ് മുറികളില്‍ കുപ്പിച്ചില്ലുകള്‍ ഇട്ടും നായ്ക്കുരുണപ്പൊടി വിതറിയും മലീമസമാക്കുകയായിരുന്നു. എല്‍.പി.സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ സംഭവം ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. അധ്യാപകരോടും മറ്റുമുള്ള വൈരാഗ്യം തീര്‍ക്കാന്‍ കിണര്‍ മലിനമാക്കി കുടിവെള്ളം മുട്ടിച്ച സംഭവത്തില്‍ നാടെങ്ങും പ്രതിഷേധം ശക്തമായിട്ടുണ്ട്.

പരിസ്ഥിതി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു


മയ്യില്‍: കഴിഞ്ഞ ദിവസം സമൂഹവിരുദ്ധര്‍ കീടനാശിനി കലക്കി മലിനമാക്കിയ വേശാല ഈസ്റ്റ് എ.എല്‍.പി സ്‌കൂള്‍ ജില്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ ഒരുകുടുംബത്തിന്റെ കിണറ്റില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിക്കുന്ന നടപടി പൈശാചികമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

നേരത്തെ പരാതി നല്കിയപ്പോള്‍ പോലീസ് യഥാസമയം ഇടപെട്ടിരുന്നുവെങ്കില്‍ തുടര്‍ന്നുള്ള സംഭവങ്ങള്‍ ഉണ്ടാകില്ലായിരുന്നു. സ്‌കൂള്‍ കുട്ടികള്‍ പരിസ്ഥിതി പ്രവര്‍ത്തകരോട് അനുഭവം പങ്കിട്ടു. സംഘത്തില്‍ രമേശന്‍ മാമ്പ, ദിവാകരന്‍ വൈദ്യര്‍, അജിത്ത് വേശാല, ഭാസ്‌കരന്‍ വെള്ളൂര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
കണ്ണൂര്‍: വേശാല ഈസ്റ്റ് എ.എല്‍.പി സ്‌കൂളില്‍ സമൂഹവിരുദ്ധര്‍ കരി ഓയില്‍ ഒഴിക്കുകയും ക്ലാസ് മുറിയില്‍ കരിഓയിലും കുപ്പിച്ചില്ലും വിതറി അധ്യാപനം മുടക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജി.എസ്.ടി.യു റവന്യു ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

ഡോ.ശശിധരന്‍ കുനിയില്‍ അധ്യക്ഷനായി. എന്‍.തമ്പാന്‍, കെ.സി.രാജന്‍, എം.ഒ.നാരായണന്‍, എ.പി.ഫല്‍ഗുനന്‍, എം.രത്‌നകുമാര്‍, പി.കെ.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.
--

വീഴുമോ നമ്മുടെ വിദ്യാലയങ്ങള്‍ ഫിറ്റ്‌നസ് പരിശോധിക്കുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റുമാരും വേണം -ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോഴിക്കോട്:സര്‍ക്കാര്‍ സ്‌കുളുകളുടെ ഫിറ്റ്‌നസ് പരിശോധിക്കുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റുമാരും കൂടെയുണ്ടാവണമെന്ന് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജമീല പറഞ്ഞു.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ ക്രമക്കേട് വരാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.പൂര്‍ണമായി കെട്ടുറപ്പില്ലാത്ത സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് കൊടുക്കരുതെന്ന് കര്‍ശനമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാവൂര്‍ സ്‌കൂള്‍നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഫിറ്റ്‌നസ് പരിശോധന വൈകിയത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
--

ചാലപ്പുറം ഗണപത് സ്‌കൂളിലെ ആസ്ബസ്റ്റോസ് മാറ്റാന്‍ നടപടി തുടങ്ങി

കോഴിക്കോട്: ചാലപ്പുറം ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആസ്ബസ്റ്റോസ് മേല്‍ക്കൂര മാറ്റാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകന്‍ കെ.സി. സുരേഷ്ബാബു അറിയിച്ചു. ഇക്കാര്യത്തില്‍ സ്ഥിരം സമിതിയുടെ ഭാഗത്തുനിന്നും എസ്.എസ്.എ.യുടെ ഭാഗത്തുനിന്നും മാതൃകാപരാമായ ഇടപെടലാണുണ്ടായത്.

അറ്റകുറ്റപ്പണിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. എം.പി., എം.എല്‍.എ, കോര്‍പ്പറേഷന്‍, എസ്.എസ്.എ. ഫണ്ടുകളുപയോഗിച്ച് ഏഴ് ക്ലാസ്മുറികള്‍ നിര്‍മിക്കാന്‍ പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുകൊണ്ടാണ് ഇത് നീണ്ടുപോയത്. എന്നാല്‍ കുട്ടികള്‍ക്കാനുപാതികമായി ക്ലാസ്മുറികള്‍ ഇല്ല എന്നത് പ്രയാസമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
--

പഠനനിലവാരം ഉയര്‍ത്താന്‍ കാരശ്ശേരി ബാങ്കിന്റെ പദ്ധതി

മുക്കം: കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതി നടപ്പാക്കുന്നു. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വിദ്യാലയങ്ങള്‍ക്കാണ് നിലവാരം ഉയര്‍ത്താന്‍ പഠനസഹായികള്‍ നല്‍കുന്നത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 17ന് രാവിലെ 10 മണിക്ക് മുക്കം ഹൈസ്‌കൂളില്‍ എം.ഐ. ഷാനവാസ് എം.പി. നിര്‍വഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എന്‍.കെ. അബ്ദുറഹിമാന്‍ പറഞ്ഞു. വിദ്യാലയങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ധനസഹായം നല്‍കുന്നുണ്ട്.
--

കുന്നംകുളത്ത് നാല് സ്‌കൂളുകളില്‍ കൂടി എസ്.പി.ജി. രൂപവത്കരിച്ചു

കുന്നംകുളം:വിദ്യാര്‍ഥികളുടെ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച നാലു സ്‌കൂളുകളില്‍ കൂടി സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി.) രൂപവത്കരിച്ചു.

കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്‌കൂള്‍, ആര്‍ത്താറ്റ് ഹോളിക്രോസ്, പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍, അക്കിക്കാവ് ടി.എം.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു എസ്.പി.ജി. കമ്മിറ്റിയെ നിയോഗിച്ചത്. എസ്.പി.ജി നടത്തേണ്ട പ്രവര്‍ത്തനങ്ങളെപ്പറ്റി കുന്നംകുളം എസ്‌ഐ പി.കെ. രാജന്‍ ക്ലാസെടുത്തു. എസ്.ഐ കണ്‍വീനറും സ്‌കൂള്‍ പ്രധാനാധ്യാപകര്‍, പി.ടി.എ. അംഗങ്ങള്‍, ഡ്രൈവര്‍മാര്‍,വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് എസ്.പി.ജി.
--

ഏകാധ്യാപക വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന

പാലോട്: നഗരപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നൂവെന്ന മുറവിളി ഉയരുമ്പോള്‍ മലമടക്കുകളിലേയും ഉള്‍ക്കാടുകളിലേയും ഏകാധ്യാപക വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്. പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ അഞ്ച് ഏകാധ്യാപക വിദ്യാലയങ്ങളിലായി ഇത്തവണ എത്തിയത് എഴുപത്തിയാറ് വിദ്യാര്‍ഥികള്‍.

കാട്ടാനയും
കാട്ടുപോത്തും കരടിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാടിനുള്ളിലാണ് ശാസ്താംനട, പോട്ടോമാവ്, ചെന്നെല്ലിമൂട്, അടിപമ്പ്, പൊടിയക്കാല എന്നീ ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥിതിചെയ്യുന്നത്.

ഒന്നുകില്‍
വിദ്യാര്‍ഥികള്‍ ഒരുമിച്ച്, അല്ലെങ്കില്‍ രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ കാടും മലയും താണ്ടി വനമധ്യത്തിലെ വിദ്യാലയങ്ങളില്‍ എത്താന്‍ പറ്റൂ. കണ്ണൊന്നു തെറ്റിയാല്‍ വന്യമൃഗങ്ങളുടെ ആക്രമണം പതിവാണ്. അതുകൊണ്ടുതന്നെ കുരുന്നുകള്‍ തിരികേ വീട്ടിലെത്തുന്നതുവരെ അച്ഛനമ്മമാരുടെ നെഞ്ചില്‍ തീയാണ്.

പൊടിയക്കാല
, ശാസ്താംനട വിദ്യാലയങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ ആനക്കൂട്ടത്തെ കണ്ട് തിരിഞ്ഞോടി വീട്ടിലെത്തിയ ദിവസങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ഇതുവരെയും ആര്‍ക്കും കാര്യമായൊരപകടം പറ്റിയിട്ടില്ലെന്ന് ചെന്നെല്ലിമൂട് ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക നസീറ പറയുന്നു.

വിദ്യാര്‍ഥികളുടെ
കാര്യത്തില്‍ മാത്രമല്ല, സ്‌കൂളിലെത്തുന്ന അധ്യാപകരുടെ സ്ഥിതിയും കഷ്ടമാണ്. അഞ്ചുകിലോമീറ്റര്‍ വനത്തില്‍ കൂടി നടന്നാണ് ശാസ്താംനട ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക ഡാളിയുംപൊടിയക്കാല വിദ്യാലയത്തിലെ സുനിതമോളും സ്‌കൂളിലെത്തുന്നത്. ഇതിനിടെ വന്യമൃഗങ്ങളുടെ മാത്രമല്ല കാട്ടുകള്ളന്മാരുടെയും ആക്രമണം പേടിച്ചുവേണം യാത്രചെയ്യാന്‍. ഭൗതികസാഹചര്യങ്ങളിലും ചില വിദ്യാലയങ്ങള്‍ ഏറെ പിന്നിലാണ്. പോട്ടോമാവ്, ശാസ്താംനട വിദ്യാലയങ്ങളാണ് താരതമ്യേന വാര്‍ക്ക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് മൂന്നെണ്ണവും താത്കാലിക സംവിധാനങ്ങളില്‍ തന്നെ. ശാസ്താംനട വിദ്യാലയത്തിന് വൈ.എം.സി.എയാണ് രണ്ടുലക്ഷം ചെലവിട്ട് പുതിയ കെട്ടിടം പണിതീര്‍ത്തത്. ഇത്തവണ ഈറ കുടിലില്‍ നിന്നും ചോര്‍ന്നൊലിക്കാത്ത മേല്‍ക്കൂരയിലേക്ക് മാറിയതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ഥികളും അധ്യാപികയും. പോട്ടോമാവിലാകട്ടെ കെട്ടിടം സുരക്ഷിതമാണെങ്കിലും കഞ്ഞിപ്പുര തകര്‍ന്ന നിലയിലാണ്. എങ്കിലും പ്രതീക്ഷകളുടെ പ്രകാശം തേടി ഏകാധ്യാപക വിദ്യാലയത്തില്‍ എത്തുന്നവരുടെ എണ്ണം കൂടുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പാലോട് ബി.പി.. മോഹനകുമാര്‍ പറയുന്നു.
--

പാഠപുസ്തകത്തില്‍ 'ചെമ്മൊഴി ലോഗോ' നീക്കംചെയ്തു

നാഗര്‍കോവില്‍ -പ്ലസ് വണ്‍, പ്ലസ് ടു പാഠപുസ്തകങ്ങളില്‍ കവര്‍പേജില്‍ ഉണ്ടായിരുന്ന തിരുവള്ളുവര്‍ പ്രതിമ ആലേഖനം ചെയ്ത 'ചെമ്മൊഴി ലോഗോ'യും മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ കരുണാനിധിയുടെ 'ചെമ്മൊഴി പ്രകീര്‍ത്തഗാനവും' പുതിയ ...ഡി.എം.കെ. സര്‍ക്കാര്‍ 'സ്റ്റിക്കര്‍' ഒട്ടിച്ച് മറവുചെയ്തു.

ഇതോടെ
ഏകീകൃത വിദ്യാഭ്യാസ പദ്ധതി താത്ക്കാലികമായി നിര്‍ത്തലാക്കാന്‍ പ്രധാന കാരണം പാഠപുസ്തകത്തില്‍ കടന്നുകൂടിയ 'കരുണാനിധി ടച്ച്' ആണെന്ന് വ്യക്തമായി.
--കടപ്പാട്-









No comments: