Sunday, June 19, 2011

വിദ്യാഭ്യാസം ലീഗിന് നല്‍കിയത് ശരിയായില്ല:അഴീക്കോട്

Sukumar Azhikode
കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗ് കുത്തകയാക്കുന്നതിനെതിരെ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് രംഗത്ത്. യുഡിഎഫ് ഭരണത്തിലെത്തുമ്പോഴെല്ലാം വി്ദ്യാഭ്യാസ വകുപ്പ് മുസ്ലീം സമുദായത്തിന് വിട്ടുകൊടുക്കുന്നതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പ് ഇത്തവണയും മുസ്ലിം ലീഗിനു നല്‍കിയതു ശരിയല്ല. മഴയത്തു സ്‌കൂള്‍ വരാന്തയില്‍ കയറി നിന്ന പരിചയം മാത്രമുള്ളവരാണു പല വിദ്യാഭ്യാസ മന്ത്രിമാരും. വിശാലമായ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി വകുപ്പു കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതായിരുന്നു-അഴീക്കോട് അഭിപ്രായപ്പെട്ടു.

സ്വാശ്രയ മാനേജ്‌മെന്റുകള്‍ വെറും വോട്ടു ബാങ്കുകളാണെന്ന് കരുതരുതെന്നും അവരെ സര്‍ക്കാര്‍ ഭയക്കരുതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയുടെ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം സ്ഥിരമായി മുസ്ലീം ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈവശം വെയ്ക്കുന്നതിനെതിരെ രംഗത്തെത്തിയത്.

തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് നാലുപാടുനിന്നും ആവശ്യമുയര്‍ന്നിരുന്നു. ബിജെപിയെപ്പോലുള്ള കക്ഷികള്‍ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതില്‍ ഒരു മാറ്റത്തിന് തയ്യാറാവാതെ യുഡിഎഫ് വിദ്യാഭ്യാസം ലീഗിന് തന്നെ നല്‍കുകയായിരുന്നു

1 comment:

Manoj മനോജ് said...

കോണ്‍ഗ്രസ്സ് നേതാക്കള്‍ പിന്നെ ഭരണം നഷ്ടപ്പെടാതിരിക്കുവാന്‍ ഏത് അറ്റം വരെ പോകുമെന്നും വിചാരിക്കാം. പക്ഷേ ഹൈബി ഈഡന്റെ വാക്കുകളിലെ അര്‍ത്ഥം മനസ്സിലാക്കുവാനുള്ള ബുദ്ധി പോലും ലീഗ് നേതൃത്വത്തിന് (ലീഗ് നേതാവ് എന്ന് പറയുന്നതല്ലേ അതിന്റെ ശരി!) ഉണ്ടായില്ല!!!