Monday, June 20, 2011

വായനയുടെ വാതില്‍തുറന്ന് പരിയാപുരം സ്കൂള്‍

Posted on: 19-Jun-2011 11:08 PM
പെരിന്തല്‍മണ്ണ: വായനയുടെ വാതില്‍തുറന്ന് കടകളിലും വീടുകളിലും പുസ്തകങ്ങളുമായി വിദ്യാര്‍ഥികളെത്തി. വായന മരിക്കുന്നു എന്ന മുറവിളി ഉയരുമ്പോഴാണ് പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ കടകളിലും വീടുകളിലും വായനവാരത്തിന്റെ ഭാഗമായി വായനയുടെ സന്ദേശമെത്തിക്കാന്‍ പുറപ്പെട്ടത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകള്‍ , നാടന്‍പാട്ടുകള്‍ , കഥ, കവിത, ലേഖനം, ഗൃഹവൈദ്യം എന്നിവയുള്‍പ്പെടെ വ്യത്യസ്തങ്ങളായ പുസ്തകങ്ങളുമായാണ് വീടുകയറിയിറങ്ങിയത്. 10 മുതല്‍ 400 രൂപവരെ വിലയുള്ള പുസ്തകങ്ങള്‍ കീശയുടെ വലിപ്പമനുസരിച്ച് വാങ്ങാം. എല്ലാ പുസ്തകങ്ങള്‍ക്കും 20 ശതമാനം വിലക്കിഴിവുണ്ട്. പെരിന്തല്‍മണ്ണയിലെ ശക്തി ബുക്സില്‍നിന്ന് ശേഖരിച്ചവയാണ് ഇവ. പ്രമുഖ പ്രസാധകരുടെയെല്ലാം പുസ്തകങ്ങള്‍ കൂട്ടത്തിലുണ്ട്. പുസ്തകങ്ങള്‍ വീടുകളിലേക്ക് എന്ന സന്ദേശവുമായെത്തിയ കൊച്ചുകുട്ടികള്‍ക്ക് വീടുകളില്‍ ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. കുട്ടികളുടെ ഈ സംരംഭത്തെ അഭിനന്ദിക്കാനും വീട്ടുകാരും നാട്ടുകാരും മറന്നില്ല. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരഞ്ഞാണി ഓലിക്കല്‍ ആദ്യ പുസ്തകം സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. ചെറു സംഘങ്ങളായാണ് കുട്ടികള്‍ പുസ്തകവില്‍പ്പനക്ക് വീടുകളിലെത്തിയത്. വായനയുടെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കാന്‍ കഴിഞ്ഞ ആഹ്ലാദത്തിലാണ് കുട്ടികളും അധ്യാപകരും
--
വിജ്ഞാനം തേടി പുസ്തക വണ്ടി
Posted on: 19-Jun-2011 11:48 PM
മടിക്കൈ: അറിവിന്റെ നെന്മണി നിറക്കാന്‍ വായനാ വര്‍ഷം എന്ന സന്ദേശമുയര്‍ത്തി വിജ്ഞാനത്തിന്റെ വെളിച്ചം തേടിയൊരു യാത്ര. കാഞ്ഞിരപ്പൊയില്‍ കാര്യക്ഷമതയിലേക്കൊരു കാല്‍വെയ്പ്പ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കാഞ്ഞിരപ്പൊയില്‍ ഗവ. യുപി സ്കൂളിലെ മുപ്പതോളം കുട്ടികള്‍ അധ്യാപകര്‍ക്കൊപ്പം കണ്ണൂര്‍ - കാസര്‍കോട് ജില്ലകളിലെ പത്തോളം ലൈബ്രറികളിലേക്ക് വിജ്ഞാന ദാഹവുമായി കടന്നു ചെല്ലുന്നത്. ഗ്രന്ഥശാലകള്‍ നാടിനെ എങ്ങനെ സ്വാധീനിക്കുന്നു, വായന മനുഷ്യനെ ഏതുവിധത്തില്‍ മാറ്റിതീര്‍ക്കുന്നു എന്നിങ്ങനെയുള്ള നിരീക്ഷണങ്ങളുമായിട്ടാണ് കുട്ടികള്‍ ഗ്രന്ഥാലയത്തിലെത്തുന്നത്. ഗ്രന്ഥാലയത്തിലെത്തിയാല്‍ അതിന്റെ ചരിത്രം, കൂടുതല്‍ വായിക്കുന്നവരുമായുള്ള സംവാദം, പുസ്തക ശേഖരം, സാംസ്കാരിക സദസ്, ഗ്രന്ഥാലയ സാരഥികളുമായുള്ള മുഖാമുഖം എന്നിവയാണ് ഓരോ യാത്രയിലുമുള്ളത്. ഇവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന പാഠങ്ങള്‍ കാഞ്ഞിരപ്പൊയില്‍ സ്കൂള്‍ പരിസരത്ത് പ്രാവര്‍ത്തികമാക്കുമെന്ന് ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍ പറഞ്ഞു. പുസ്തക വണ്ടി 25 ന് കൊടക്കാട് പൊള്ളപ്പൊയില്‍ ബാല കൈരളി ഗ്രന്ഥാലയത്തിലെത്തും.
വായന വാരാചരണത്തിന് തുടക്കമായി
Posted on: 19-Jun-2011 11:39 PM
മടിക്കൈ: ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി എന്‍ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ചുള്ള വായന വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പൊയില്‍ ഗവ. യുപി സ്കൂളില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷയായി. കലക്ടര്‍ കെ എന്‍ സതീഷ് വായനാ സന്ദേശം നല്‍കി. പ്രൊഫ. കെ പി ജയരാജന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ കൊടക്കാട് നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ ഒരുക്കിയ കൈയെഴുത്ത് മാസികയുടെ പ്രകാശനം കലക്ടര്‍ നിര്‍വഹിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് റിട്ട. ഡിഇഒ ഉഷയെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. കാഞ്ഞിരപ്പൊയില്‍ കാര്യക്ഷമതയിലേക്കൊരു കാല്‍വെയ്പ്പ് പദ്ധതിയുടെ ഭാഗമായുള്ള പുസ്തക പത്തായം, പുസ്തക വണ്ടി എന്നിവയും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സുജാത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ യമുന, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, മടത്തിനാട്ട് രാജന്‍ , കെ സത്യ, കെ കുഞ്ഞിക്കണ്ണന്‍ , ബി കമലം, എം രാജന്‍ , കെ വിജയന്‍ , സരിത, കെ വി രാഘവന്‍ , അശോകന്‍ മടയമ്പത്ത്, കെ സുരാജ് എന്നിവര്‍ സംസാരിച്ചു. കെ അബ്ദുറഹ്മാന്‍ സ്വാഗതവും എ സി നന്ദകുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഇനി പൂമ്പാറ്റകള്‍ക്ക് ഇടം നല്‍കാം പാവ നാടകം അരങ്ങേറി. ഗിഫ്റ്റഡ് ചില്‍ഡ്രന്‍സ് വായനദിനം ആചരിച്ചു. പ്രൊഫ. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ ശ്രീനാഥ് അധ്യക്ഷനായി. ക്വിസ്, ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തില്‍ കൃഷ്ണപ്രിയ, ശ്രീരാഗ് എന്നിവരും ഉപന്യാസ മത്സരത്തില്‍ ഭാഗ്യലക്ഷ്മിയും ജേതാക്കളായി. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുസ്തക പ്രദര്‍ശനം സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഉദ്ഘാടനം പ്രസ്ക്ലബ് പ്രസിഡന്റ് സിബി ജോണ്‍ തൂവല്‍ ഉദ്ഘാടനം ചെയ്തു. വി ടി കുഞ്ഞിരാമന്‍ അധ്യക്ഷനായി. എം സി ശേഖരന്‍ നമ്പ്യാര്‍ , ഡോ. ഇ ഉണ്ണികൃഷ്ണന്‍ , മധു പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. അശോകന്‍ കുണിയേരി സ്വാഗതവും ബി ഇന്ദിര നന്ദിയും പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമാണ്ണയി സാഹിത്യ ക്വിസ്, വായന മത്സരം, ആസ്വാദന കുറിപ്പ് തയ്യാറാക്കല്‍ , കൈയെഴുത്ത് മാസിക നിര്‍മാണം എന്നിവയുണ്ടാകും.

--
അറിവിന്റെ വാതായനം തുറന്ന് വേറിട്ട യാത്ര
Posted on: 19-Jun-2011 11:44 PM
ബിരിക്കുളം: അറിവിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ നല്ല വായനക്കാരനെയും ഗ്രന്ഥശേഖരവും തേടിയുള്ള വിദ്യാര്‍ഥികളുടെ യാത്ര വായനവാരത്തെ വേറിട്ടതാക്കി. ബിരിക്കുളം എയുപി സ്കൂളിലെ കുട്ടികളാണ് വായന വാരത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചത്. മികച്ച വായനക്കാരനും ലൈബ്രേറിയനുമായ ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകന്‍ എം കെ ഗോപകുമാറിന്റെ വീട്ടിലാണ് സ്കൂളിലെ വിദ്യാരംഗം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ മുപ്പതോളം കുട്ടികളും അധ്യാപകരുമെത്തിയത്. നെല്ലിയടുക്കത്തെ വീട്ടിലെത്തിയ കുട്ടികള്‍ അധ്യാപകന്റെ നാലായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി കണ്ട് അത്ഭുതം കൂറി. കാറല്‍ മാര്‍ക്സിന്റെ മൂലധനം, വൈലോപ്പിള്ളി, ഇടശേരി, സുഗതകുമാരി, ഒ എന്‍ വി, വള്ളത്തോള്‍ തുടങ്ങി പ്രഗത്ഭരായ എഴുത്തുകാരുടെ സമ്പൂര്‍ണ കൃതികള്‍ , തകഴി, ഉറൂബ് എന്നിവരുടെ നോവലുകള്‍ , ബൈബിള്‍ , ഖുറാന്‍ , ഭഗവത്ഗീത, രാമായണം, മഹാഭാരതം എന്നിവയും ഇ എം എസ്, ഇ കെ നായനാര്‍ , എ കെ ജി ജീവചരിത്രവും ആത്മകഥയും വിവിധ നാടകങ്ങളും ഗോപകുമാറിന്റെ ശേഖരത്തില്‍ കണ്ട കുട്ടികള്‍ ഓരോന്നിനെയും കുറിച്ച് ചോദിച്ചറിഞ്ഞു. തന്റെ ജീവിതത്തില്‍ വായനയിലൂടെയുണ്ടായ ഓരോ മാറ്റവും കുട്ടികള്‍ക്ക് മുന്നില്‍ വിവരിച്ച ഗോപകുമാര്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് മറ്റൊന്നും വായിക്കാന്‍ അനുവദിക്കാത്ത ചെറുപ്പകാലത്ത് കാട്ടിലൊളിച്ചിരുന്ന് പുസ്തകം വായിച്ച അനുഭവം വിവരിച്ചപ്പോള്‍ കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായി. കവിത, ഗാനങ്ങള്‍ എന്നിവയുടെ രചനയില്‍ തല്‍പരനായ ഗോപകുമാര്‍ മികച്ച നാടക നടനും സംവിധായകനുമാണ്. ഐസ്ക്രീം, മിഠായി എന്നിവ വാങ്ങാന്‍ കിട്ടുന്ന തുകയ്ക്ക് ഇനിമുതല്‍ പുസ്തകങ്ങള്‍ വാങ്ങി മാഷിന്റേതുപോലുള്ള ലൈബ്രറി ആരംഭിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് കുട്ടികള്‍ പിരിഞ്ഞത്. വായനത്തൊട്ടിലില്‍ - വായനക്കാരനൊപ്പം പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ എ ആര്‍ വിജയകുമാര്‍ അധ്യക്ഷനായി. എം വി ബിന്ദു, അധ്യാപികമാരായ വി അനിതകുമാരി, വി കെ റീന, പി അനിത എന്നിവര്‍ സംസാരിച്ചു. സാഹിത്യവേദി കണ്‍വീനര്‍ ടി കെ ഹര്‍ഷ സ്വാഗതം പറഞ്ഞു.

ഗ്രന്ഥലോകത്തെ അറിയാന്‍ കുരുന്നുകളെത്തി
Posted on: 19-Jun-2011 11:59 PM
പഴയങ്ങാടി: പുസ്തകങ്ങളിലൂടെ നാടിന്റെ വെളിച്ചമായി നിറയുന്ന ഗ്രന്ഥാലയത്തിന്റെ കര്‍മപഥങ്ങള്‍ തേടി കുരുന്നുകള്‍ . കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളാണ് വായന ദിനത്തില്‍ നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ താലൂക്കിലെ മികച്ച ഗ്രന്ഥാലയത്തിനുള്ള പുരസ്കാരം ഈ വായനശാലക്കായിരുന്നു. പതിമൂവായിരത്തോളം പുസ്തകങ്ങളുള്ള ഗ്രന്ഥാലയത്തിന്റെ വിദ്യാര്‍ഥികള്‍തന്നെ ചുമതല വഹിക്കുന്ന കുട്ടികളുടെ ലൈബ്രറിയുമുണ്ട്. ലൈബ്രേറിയന്‍ കെ ഷണ്‍മുഖന്‍ , പത്മനാഭന്‍ , സി രാമചന്ദ്രന്‍ , കെ നാരായണന്‍ , കെ ഭാസ്കരന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ലൈബ്രറി പ്രവര്‍ത്തനം വിശദീകരിച്ചു. അധ്യാപകരായ എ നാരായണന്‍ , പി പ്രസന്ന എന്നിവര്‍ നേതൃത്വം നല്‍കി.
--
വായന ദിനത്തില്‍ സ്കൂളിന് പുസ്തകത്തറ
Posted on: 19-Jun-2011 11:56 PM
പയ്യന്നൂര്‍ : പടിയിറങ്ങിയപ്പോയ വിദ്യാലയത്തില്‍ പുസ്തകത്തറ നിര്‍മിച്ച് പൂര്‍വവിദ്യാര്‍ഥികള്‍ . കഴിഞ്ഞ വര്‍ഷത്തെ രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് കോഷന്‍ ഡിപ്പോസിറ്റ് തുക ഉപയോഗിച്ച് സ്കൂളിന് പുസ്തകത്തറ നിര്‍മിച്ചുനല്‍കിയത്. സ്കൂളിലെ നെല്ലിമരത്തിന് ചുറ്റുമാണ് പുസ്തകത്തിന്റെ മാതൃകയില്‍ കോണ്‍ക്രീറ്റ് പുസ്തകത്തറ നിര്‍മിച്ചത്. എ കെ രമേശന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ തന്നെയാണിതിന്റെ പണി പൂര്‍ത്തീകരിച്ചത്. മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം പ്രകൃതിയുടെ തണലില്‍ ഇരുന്ന് വായിക്കാനുള്ള സൗകര്യം തറയിലുണ്ട്. മലയാളം സാഹിത്യവേദിയുടെ നേതൃത്വത്തില്‍ പുസ്തകത്തറയും സ്കൂളിലെ വായനവാരവും ആദ്യകാല ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ പലേരി രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ എം സുരേഷ് അധ്യക്ഷനായി. പി ജയരാജന്‍ , പി വി വിജയന്‍ , എ വി വിനോദ്കുമാര്‍ , കെ സി രവീന്ദ്രന്‍ , പി വി മോഹനന്‍ , പി കെ ഭാര്‍ഗവന്‍ , വി പി സതി, പി നീതു, ഷിജിന, കെ ബിജിലി എന്നിവര്‍ സംസാരിച്ചു. കെ ഹരിത സ്വാഗതവും വൈശാഖ് നന്ദിയും പറഞ്ഞു.

"വാഴക്കുല"ക്ക് കുരുന്നു ഭാവനയില്‍ ദൃശ്യാവിഷ്കാരം
Posted on: 19-Jun-2011 11:59 PM
പയ്യന്നൂര്‍ : ചങ്ങമ്പുഴയുടെ "വാഴക്കുല"ക്ക് ദൃശാവിഷ്കാരം തീര്‍ത്ത് വിദ്യാര്‍ഥികള്‍ . ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനത്തിന്റെ ഭാഗമായി രാമന്തളി ചിദംബരനാഥ് യുപി സ്കൂള്‍ വിദ്യാര്‍ഥികളാണ് ചങ്ങമ്പുഴയുടെ പ്രശസ്തകൃതിയായ "വാഴക്കുല"ക്ക് ദൃശ്യാവിഷ്കാരം തീര്‍ത്തത്. ജന്മിനാടുവാഴിത്ത കാലഘട്ടത്തെ അനുസ്മരിക്കും വിധമാണ് സ്കൂളിലെ വാഴത്തോട്ടത്തില്‍ കുട്ടികളുടെ പ്രകടനം അരങ്ങേറിയത്. ജന്മി കാര്യസ്ഥനെയും ശിങ്കിടിയെയും കൂട്ടി മാടപ്പുലയന്റെ വീട്ടിലെത്തി കുല വെട്ടാനൊരുങ്ങുമ്പോള്‍ അതുതടയാന്‍ ശ്രമിക്കുന്ന പുലയപ്പെണ്ണിന്റെയും കുട്ടികളുടെയും ശ്രമങ്ങള്‍ കവിതയുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചു. ഉള്ളില്‍ത്തട്ടുന്ന പഠനാനുഭവമായി അവതരണം മാറി. ഫയാസ്, ശ്രീരാഗ്, ശ്രുരാജ്, അഖില്‍ കൃഷ്ണന്‍ , മേഘന, സജന, അനുരാഗ് എന്നിവരാണ് അഭിനയിച്ചത്
--
കഥാവണ്ടി പ്ലാറ്റ്ഫോം നമ്പര്‍ ഒന്നില്‍ സംഘടിച്ചിരിക്കുന്നു
Posted on: 20-Jun-2011 01:20 AM
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയവര്‍ ഒരുനിമിഷം അമ്പരന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ നടുക്ക് ചെറിയ ഒരു സദസ്സ്. കാതോര്‍ത്തപ്പോള്‍ കടമ്മനിട്ടയുടെ കുറത്തിയുടെ വരികള്‍ ഉച്ചത്തില്‍ ചൊല്ലുകയാണ്. റെയില്‍വേ പ്ലാറ്റ്ഫോമില്‍ കവിസമ്മേളനം നടക്കുകയാണോ എന്നന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്. ഹാര്‍ട്ട്ലൈറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വായനദിനം ആഘോഷിക്കുകയാണെന്ന്. പ്രമുഖ നോവലിസ്റ്റുകളുടെയും കവികളുടെയും കഥാകൃത്തുക്കളുടെയും രചനകള്‍ സദസ്സില്‍ വായിച്ചുകേള്‍പ്പിച്ചപ്പോള്‍ കേള്‍വിക്കാരായി കുറെപേരുണ്ടായി. തിരക്കില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരും സിഗ്നല്‍ കാത്തുകിടക്കുന്ന വണ്ടികളിലെ യാത്രക്കാരും ക്ഷമയോടെ കാവ്യശകലങ്ങളും കഥാഭാഗങ്ങളും കേട്ടുനിന്നു. ഗ്രന്ഥശാലസംഘത്തിന്റെ ഉപജ്ഞാതാവായിരുന്ന പി എന്‍ പണിക്കരേയും ചടങ്ങില്‍ അനുസ്മരിച്ചു. തിരക്കിനിടയിലും വായനയ്ക്കായി സമയം നീക്കിവയ്ക്കുകയെന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ റെയില്‍വേ പ്ലാറ്റ്ഫോമിനേക്കാള്‍ മികച്ച ഇടം വേറെയില്ലെന്ന് പരിപാടിയുടെ സംഘാടകരിലൊരാളും പ്രമുഖ സാഹിത്യകാരനുമായ കെ എല്‍ മോഹനവര്‍മ പറഞ്ഞു. തിരക്കിനിടയിലും വായനയെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികംപേരുമെന്ന് കൊച്ചു സദസ്സിലെ ആസ്വാദകരുടെ പങ്കാളിത്തം വ്യക്തമാക്കി. ആര്‍ രാജീവ്, യു കെ നായര്‍ , പ്രസാദ് നൂറനാട്, വി സുദക്ഷിണ, പ്രീതാ രാജീവ് കെ എം കാര്‍ത്തിക്ക്, സുനില്‍ വര്‍ഗീസ്, എം മനു എന്നിവര്‍ പങ്കെടുത്തു. എറണാകുളം പബ്ലിക് ലൈബ്രറിയില്‍ പി എന്‍ പണിക്കര്‍ വായനമത്സരം നടന്നു. യുപി, ഹൈസ്കൂള്‍ , ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുത്തു. വിജയികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. ചങ്ങമ്പുഴ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകവിചാരം സംഘടിപ്പിച്ചു. ടി ഡി രാമകൃഷ്ണന്റെ "ഫ്രാന്‍സിസ് ഇട്ടിക്കോര" എന്ന നോവലിനെക്കുറിച്ച് ഡോ. കെ ജി പൗലോസ് സംസാരിച്ചു.


വിദ്യാര്‍ഥികള്‍ ബസ്സ്റ്റാന്‍ഡ് വായനവീടാക്കി
Posted on: 20-Jun-2011 12:15 AM
പത്തനംതിട്ട: പൊതുസമൂഹത്തിന് മുമ്പില്‍ പുതിയ സന്ദേശവുമായി പ്രമാടം നേതാജി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ വായനയെ രക്ഷിക്കാനിറങ്ങിയത് ശ്രദ്ധേയമായി. സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സാഹിത്യകൃതികളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും ഒരുക്കി "ജനഹിത വായന വീടുകള്‍" സൃഷ്ടിച്ചാണ് ഇവര്‍ വായനദിനം അവിസ്മരണീയമാക്കിയത്. ബസ്സ്റ്റാന്‍ഡ് പരിസരം വായനവീടായി മാറിയപ്പോള്‍ യാത്രക്കാരും ആവേശത്തോടെ പങ്കെടുത്തു. റെയില്‍വെ സ്റ്റേഷനുകള്‍ , ബസ്സ്റ്റാന്‍ഡുകള്‍ , വിമാനത്താവളങ്ങള്‍ , പാര്‍ക്കുകള്‍ തുടങ്ങി ജനം കൂടുന്ന മറ്റ് പൊതു ഇടങ്ങളിലൊക്കെ വായന വീടുകള്‍ നിര്‍മിച്ചുകൂടെ എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. ബുക്മാര്‍ക്ക് മുന്‍സെക്രട്ടറി എ ഗോകുലേന്ദ്രന്‍ ക്യാന്‍വാസില്‍ കൈയ്യൊപ്പിട്ട് ഉദ്ഘാടനം ചെയ്തു. നിരവധി സാംസ്കാരിക പ്രവര്‍ത്തകര്‍ വായനവീട് സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചു. പുതിയ വായനാസംസ്കാരത്തിന് തങ്ങളുടെ ആശയം തുടക്കമിടുമെന്നും പൊതുസമൂഹം അതേറ്റെടുത്ത് ചര്‍ച്ച ചെയ്യുമെന്നും വിദ്യാര്‍ഥികള്‍ പ്രതീക്ഷ പങ്കുവെച്ചു. കഴിഞ്ഞ വര്‍ഷം വായനദിനത്തില്‍ സബ്ജയിലിലെ തടവുകാര്‍ക്ക് വായനയുടെ വെളിച്ചം പകര്‍ന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് അധ്യാപകരോടൊപ്പം പുതിയ ദൗത്യവുമായി വീണ്ടും സമൂഹത്തിലിറങ്ങിയത്. സക്കീര്‍ഹുസൈന്‍ , രാജേഷ് പള്ളിക്കത്തോട്, കെ എം മോഹനന്‍നായര്‍ , രാജേഷ് ഓമല്ലൂര്‍ , സജയന്‍ ഓമല്ലൂര്‍ , ആക്ലേത്ത് ഗോപിനാഥപിള്ള, റെജി മലയാലപ്പുഴ എന്നിവര്‍ വായനാസന്ദേശം നല്‍കി

No comments: